Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

തുടർച്ചയായി പാക് ആക്രമണം ഏറ്റ്‌ കൊല്ലപ്പെടാൻ വേണ്ടിയാണോ സൈന്യത്തെ അതിർത്തിയിൽ നിയമിച്ചിരിക്കുന്നത്? പഠാൻകോട്ട് നിന്നും ഉറിയിൽ നിന്നും എന്തെങ്കിലും പഠിച്ചോ? നഗ്രോത ആക്രമണം വ്യക്തമാക്കുന്നത് ഇന്ത്യൻ സേനയുടെ തയ്യാറെടുപ്പില്ലായ്മയും ദുർബലതയും; വലിയ വായിൽ പാക്കിസ്ഥാനെതിരെ ഭീഷണി മുഴക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് സർക്കാർ

തുടർച്ചയായി പാക് ആക്രമണം ഏറ്റ്‌ കൊല്ലപ്പെടാൻ വേണ്ടിയാണോ സൈന്യത്തെ അതിർത്തിയിൽ നിയമിച്ചിരിക്കുന്നത്? പഠാൻകോട്ട് നിന്നും ഉറിയിൽ നിന്നും എന്തെങ്കിലും പഠിച്ചോ? നഗ്രോത ആക്രമണം വ്യക്തമാക്കുന്നത് ഇന്ത്യൻ സേനയുടെ തയ്യാറെടുപ്പില്ലായ്മയും ദുർബലതയും; വലിയ വായിൽ പാക്കിസ്ഥാനെതിരെ ഭീഷണി മുഴക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് സർക്കാർ

ശ്രീനഗർ: പഠാൻകോട്ട്, ഉറി, ഇപ്പോൾ നഗ്രോത..... പാക്കിസ്ഥാനിൽ നിന്നെത്തുന്ന ഭീകരർ ഇപ്പോൾ ആക്രമിക്കുന്നത് സൈനിക താവളങ്ങളെയാണ്. അവർക്ക് സൈനിക മേഖലകളിൽ നുഴഞ്ഞു കയറാനാകുന്നു. പാക്കിസ്ഥാനെതിരെ സർജിക്കൽ സ്ട്രൈക്കിന്റെ വീരവാദം പറയുന്നവർ ഇതൊന്നും കാണുന്നില്ല. എങ്ങനെയാണ് സൈനിക താവളത്തിലേക്ക് ഭീകരർ നുഴഞ്ഞു കയറുന്നതെന്ന് പോലും കണ്ടെത്താനാകുന്നില്ല. പരമാവധി നാശം വിതയ്ക്കുന്ന ഭീകരരെ വകവരുത്താൻ കഴിയുന്നുവെന്നത് മാത്രമാണ് ഏക ആശ്വാസം. രഹസ്യാന്വേഷണ വിവരങ്ങൾ പോലും ആരും വേണ്ടത്ര ഗൗരവത്തോടെ കാണുന്നില്ലെന്നതാണ് വസ്തുത.

ജമ്മു കശ്മീരിലെ നഗ്രോത സൈനിക താവളത്തിനു നേരെ ഇന്നലെ രാവിലെ ഉണ്ടായ ഭീകരാക്രമണത്തിൽ ഏഴ് സൈനികർ കൊല്ലപ്പെട്ടു. മൂന്ന് ഭീകരരെ വധിച്ചതായും സൈന്യം അറിയിച്ചു. മരിച്ച സൈനികരിൽ രണ്ട് ഓഫീസർമാരും ഉൾപ്പെടുന്നു. സൈനിക താവളത്തിൽ കടന്നുകയറിയ ഭീകർക്കുവേണ്ടിയുള്ള തിരച്ചിലും സൈനിക നടപടിയും രാത്രി ഏഴുമണിയോടെയാണ് അവസാനിച്ചത്. മൂന്ന് സൈനികർ കൊല്ലപ്പെട്ടുവെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ട്. തോക്കുകളും ഗ്രനേഡുകളുമായി സൈനിക താവളത്തിനു നേരെ ഭീകരർ ആക്രമണം നടത്തുകയായിരുന്നെന്ന് സൈനിക വക്താവ് വ്യക്തമാക്കി. ഇത്തരം പ്രസ്താവനകളല്ലാതെ വീണ്ടുമൊരു സൈനിക താവളം ആക്രമിക്കപ്പെടാതിരിക്കാൻ ഒന്നും ചെയ്യുന്നില്ല.

പഠാൻകോട്ടും ഭീകരർ തന്ത്രപ്രധാന സൈനിക കേന്ദ്രത്തിലേക്ക് നുഴഞ്ഞു കയറുകയായിരുന്നു. ഇത് തന്നെയാണ് ഉറിയിലും സംഭവിച്ചത്. സാധാരണ ഗതിയിൽ ഏറ്റവും സുരക്ഷയുള്ള കേന്ദ്രങ്ങളാണ്. ഇവ. ഇവിടേക്ക് പോലും ഭീകരർക്ക് അനായാസം കടന്നു ചെല്ലാനാകുന്നു. ആകെയുള്ള ആശ്വാസം ഭീകരരെ കൊല്ലാൻ സൈന്യത്തിന് കഴിയുന്നുവെന്നതാണ്. എന്നാൽ ഇത് തടയാനാകുന്നില്ലെന്നത് ദൗർബല്ല്യമായി തുടരുന്നു. നഗ്രോതയിൽ ശ്രീനഗർജമ്മു ദേശീയ പാതക്ക് സമീപമുള്ള താൽക്കാലിക സൈനിക താവളത്തിന് അടുത്താണ് ഭീകരാക്രണമുണ്ടായത്. ചൊവ്വാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് ആക്രമണം നടന്നത്. ഭീകരർ സൈനിക താവളത്തിലേക്ക് ഗ്രനേഡ് എറിഞ്ഞ് നുഴഞ്ഞു കയറിയ ശേഷം സൈനികർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഇത്രയും ഉണ്ടാകും വരെ ആരും ഭീകരരുടെ സാന്നിധ്യം അറിയുന്നില്ല.

പഠാൻകോട്ടിലെ അക്രമണത്തിന് ശേഷം സൈനിക താവളങ്ങളിലെ സുരക്ഷയിൽ ശുപാർശകൾ നൽകാൻ കമ്മീഷനെ നിയോഗിച്ചിരുന്നു. ഈ കമ്മീഷൻ റിപ്പോർട്ട് നൽകിയെങ്കിലും ശുപാർശകളൊന്നും നടപ്പാക്കിയില്ല. ഇതിന്റെ അനന്തര ഫലമാണ് ഇപ്പോൾ സംഭവിക്കുന്നത്. നഗ്രോതയിലെ ആക്രമണത്തിൽ രഹസ്യാന്വേഷണ വിവരവും ഉണ്ടായിരുന്നു. അതും അവഗണിക്കപ്പെട്ടതാണ് ഏഴ് സൈനികരുടെ ജീവനെടുടുത്തത്. ഇത്തരം ആക്രമണങ്ങൾ ലോക രാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യയുടെ സൈനിക ശേഷി ചോദ്യം ചെയ്യപ്പെടുമെന്നതാണ് വസ്തുത. ഭീകരരെ നേരിടാൻ നടപ്പിലാക്കിയ നോട്ട് അസാധുവാക്കലും ഭീകരാക്രമണങ്ങൾക്ക് കുറവുണ്ടാക്കുന്നില്ല.

പൊലീസ് വേഷത്തിലെത്തിയ മൂന്ന് പേരടങ്ങടങ്ങിയ ഭീകരരുടെ സംഘമാണ് ആക്രണം നടത്തിയത്. ഇവർ സൈനിക താവളത്തിനു സമീപം 12 ജവാന്മാരെയും രണ്ടു സ്ത്രീകളെയും രണ്ട് കുട്ടികളെയും ബന്ദികളാക്കി. സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ ഭീകരരെ വധിക്കുകയും ബന്ദികളെ മോചിപ്പിക്കുകയുമായിരുന്നു. കനത്ത വെടിവെപ്പിനിടയിലാണ് ഏഴ് സൈനികർ വീരമൃത്യു വരിച്ചത്. മൂന്ന് എകെ 47 തോക്കുകൾ, 20 കെ മാഗസിൻ, പിസ്റ്റളുകൾ, 31 ഗ്രനേഡുകൾ എന്നിവ കൊല്ലപ്പെട്ട ഭീകരരിൽനിന്ന് കണ്ടെത്തിയതായി പ്രതിരോധ വക്താവ് മനിഷ് മേത്ത പറഞ്ഞു. ഇത്രയേറെ തയ്യാറെടുപ്പുമായി ഭീകരർ എത്തിയിട്ടും തിരിച്ചറിയുന്നില്ലെന്നതാണ് വസ്തുത. കാശ്മീരിലെ സൈനിക കേന്ദ്രങ്ങളിൽ എപ്പോൾ വേണമെങ്കിലും ആക്രമണങ്ങൾ ഉണ്ടാകാം. എന്നിട്ടും വേണ്ടത്ര കരുതൽ ഇല്ലാത്തതാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തൽ.

എട്ടു മണിക്കൂർ നീണ്ട ഏറ്റുമുട്ടലിനു ശേഷമാണ് ഭീകരരെ വധിച്ചത്. കൂടുതൽ ഭീകരർക്കായി തിരച്ചിൽ തുടരുകയാണെന്ന് സൈനിക വക്താവ് അറിയിച്ചു. ജമ്മുവിൽനിന്ന് 20 കിലോമീറ്റർ അകലെയാണ് നഗ്രോത സൈനിക താവളം. സൈന്യത്തിന്റെ 16 കോർ വിഭാഗത്തിന്റെ കേന്ദ്ര ആസ്ഥാനമാണ് നഗ്രോട്ട. ജമ്മു മേഖലയിലെ അതിർത്തി സംരക്ഷിക്കുകയും ഭീകരർക്കെതിരെ പോരാടുകയും ചെയ്യുന്ന വിഭാഗമാണിത്. അതുകൊണ്ട് കൂടിയാണ് സുരക്ഷാ വീഴ്ചയുടെ ഗൗരവം കൂടുന്നതും. അതിർത്തിയിൽ മാത്രമല്ല സൈനിക താവളത്തിലും സൈനികരുടെ ജീവൻ സുരക്ഷിമല്ലാത്ത അവസ്ഥ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP