Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഖത്തറിൽ കമ്പനി നടത്തി വരവേ ജാസ്മിന്റെ ഭർത്താവ് അപകടത്തിൽ പെട്ടു; ശമ്പളം കൊടുക്കാത്ത ജീവനക്കാർ കേസ് കൊടുത്തപ്പോൾ ഒരു കോടി ഉണ്ടാക്കാൻ വീടു വിറ്റു; തുണയാകുമെന്ന് കരുതിയ കുടൂംബ സുഹൃത്ത് പണം അടിച്ചു മാറ്റിയപ്പോൾ മരണത്തിലേക്ക് എടുത്ത് ചാടി; വിവരം അറിഞ്ഞെത്തിയ അനുജത്തിയും കാത്തു നിൽക്കാതെ മരണത്തെ വരിച്ചു

ഖത്തറിൽ കമ്പനി നടത്തി വരവേ ജാസ്മിന്റെ ഭർത്താവ് അപകടത്തിൽ പെട്ടു; ശമ്പളം കൊടുക്കാത്ത ജീവനക്കാർ കേസ് കൊടുത്തപ്പോൾ ഒരു കോടി ഉണ്ടാക്കാൻ വീടു വിറ്റു; തുണയാകുമെന്ന് കരുതിയ കുടൂംബ സുഹൃത്ത് പണം അടിച്ചു മാറ്റിയപ്പോൾ മരണത്തിലേക്ക് എടുത്ത് ചാടി; വിവരം അറിഞ്ഞെത്തിയ അനുജത്തിയും കാത്തു നിൽക്കാതെ മരണത്തെ വരിച്ചു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആക്കുളം കായലിൽ ചാടി മരിച്ച ജാസ്മിന്റെ സഹോദരിയെ ട്രെയിനിനു മുന്നിൽ ചാടി മരിച്ച നിലയിൽ കണ്ടെത്തിയതോടെ സംഭവത്തിൽ ദുരൂഹത ഏറുന്നു. ആക്കളും കായലിൽ നിന്ന് ചാടി രക്ഷപ്പെടുന്നതിനിടെ നാട്ടുകാർ ഇടപെട്ട് പിന്തിരിപ്പിച്ച ജാസ്മിനിന്റെ മക്കളെ ചോദ്യം ചെയ്താൽ സത്യം പുറത്തുവരുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലുള്ള ജാസ്മിനിന്റെ അമ്മ സോഫിദയുടെ മൊഴിയും നിർണ്ണായകമാകും. സാമ്പത്തിക പ്രശ്‌നങ്ങൾ മാത്രമല്ല കൂട്ട ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ.

ആക്കുളം പാലത്തിൽ നിന്നു കായലിലേക്ക് ചാടി ആത്മഹത്യക്കു ശ്രമിച്ച ഒരു കുടുംബത്തിലെ മൂന്നുപേരിൽ യുവതിയും കുഞ്ഞുമാണ് ആദ്യം മരിച്ചത്്. കിളിമാനൂർ പുതിയകാവ് ഗുരുദേവ ഐ.ടി.ഐ.ക്ക് സമീപം ജാസ്മിൻ മൻസിലിൽ സൈനുദീന്റെയും സോഫിദയുടെയും മകൾ ജാസ്മിൻ(30), മകൾ ഫാത്തിമ(3) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം കായലിൽ ചാടിയ അമ്മ സോഫിദ(48)യെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജാസ്മിന്റെ മക്കളായ റയാൻ(10), റെംസിൻ(7) എന്നിവരെ കായലിന്റെ കരയിൽനിന്ന് വഴിയാത്രക്കാർ രക്ഷപ്പെടുത്തി. ഇതിനിടെയാണ്  ജാസ്മിന്റെ സഹോദരി സജിനും മരിച്ചത്. ഇതോടെയാണ് ദുരൂഹത ഏറിയത്.

അതിനിടെ ജാസ്മിന്റെ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. ആഡംബര ജീവിതം മൂലമുണ്ടായ സാമ്പത്തിക ബാദ്ധ്യതയാണ് ഈ കടുംകൈയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കായലിൽ ചാടാനായി പുറപ്പെടും മുമ്പ് ജാസ്മിൻ പിതാവ് സൈനുദ്ദീനെ ഒരു കത്ത് ഏൽപ്പിച്ചിരുന്നു. ബാങ്കിൽ കൊടുക്കാനുള്ള കത്തെന്നാണ് പറഞ്ഞിരുന്നത്. പൊലീസ് കത്തു പരിശോധിച്ചപ്പോഴാണ് ആത്മഹത്യാ കുറിപ്പാണെന്നു മനസിലായത്. കത്തിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നാസറിനെ പൊലീസ് ക്റ്റഡിയിലെടുത്തിട്ടുള്ളത്. ഇയാൾ സ്വകാര്യ ബസുടമയുമാണ്. നാസറും ബന്ധുക്കളായ മറ്റു രണ്ടു സ്ത്രീകളുമാണ് തങ്ങളെ വഞ്ചിച്ചതെന്ന് കത്തിൽ പറയുന്നു. സോഫിദയുടെ മൊഴിയിലും ഇക്കാര്യങ്ങൾ പറയുന്നുണ്ട്. ഇവരുടെ ബന്ധുവും കുടുംബ സുഹൃത്തുമാണ് നാസർ.

ജാസ്മിന്റെ ഭർത്താവ് റഹിം ഖത്തറിലാണ്. ഇടയ്ക്കിടെ ജാസ്മിനും മക്കളും ഖത്തറിൽ പോയി വരുന്ന പതിവുണ്ടായിരുന്നു. ആറ്റിങ്ങലിലും കിളിമാനൂരിലും വീടുകളുള്ള ഇവർക്ക് നല്ല സാമ്പത്തിക ശേഷിയുണ്ടായിരുന്നു. എന്നിട്ടും ഇത്രയും സാമ്പത്തിക ബാദ്ധ്യത എങ്ങനെ വന്നുവെന്നതാണ് പൊലീസ് അന്വേഷിക്കുന്നത്. റഹിമിന് ഖത്തറിൽ 60 ലക്ഷത്തോളം രൂപയുടെ കടബാദ്ധ്യതയുണ്ടെന്നാണ് പൊലീസിന് കിട്ടിയ വിവരം. നാട്ടിൽ ഒരു കോടിയുടെ ബാദ്ധ്യതയുള്ളതായും പൊലീസ് പറഞ്ഞു. ബാങ്ക് വായ്പ കുടിശികയായതിന്റെ പേരിൽ അടുത്തിടെ ഇവർക്ക് ജപ്തി നോട്ടീസ് കിട്ടിയിരുന്നു. ജാസ്മിൻ ഇതിനു മുമ്പും ആത്മഹത്യാ ശ്രമം നടത്തിയതായും പൊലീസിന് സൂചന കിട്ടി.

ബാധ്യത തീർക്കാൻ വസ്തു വിറ്റ തുകയിൽ 65 ലക്ഷം രൂപയാണ് കബളിപ്പിച്ചെടുത്തതാണു സൂചന. 150 ജീവനക്കാരുമായി റഹീം ഖത്തറിൽ സ്വന്തമായി കമ്പനി നടത്തിയിരുന്നു. എട്ടുമാസം മുൻപ് അപകടത്തിൽപ്പെട്ടു റഹീമിനു സാരമായി പരുക്കേറ്റു. ജാസ്മിനും മക്കളും അന്നു പരുക്കേൽക്കാതെ രക്ഷപ്പെട്ടിരുന്നു. അപകടത്തെ തുടർന്നു റഹീമിനു കമ്പനി ആറു മാസം പ്രവർത്തിപ്പിക്കാൻ കഴിഞ്ഞില്ല. ശമ്പളം കിട്ടാതിരുന്ന ജീവനക്കാർ ലേബർ വകുപ്പിൽ റഹീമിനെതിരെ കേസ് കൊടുത്തെന്ന് ഇവിടെയുള്ള ബന്ധുക്കൾ പറയുന്നു. കേസുമായി ബന്ധപ്പെട്ട് ഒരു കോടിയോളം രൂപ ഞായറാഴ്ച വിദേശത്തേക്ക് അയയ്ക്കണമായിരുന്നു. ഇതിനായി ആലംകോട്ടുള്ള പത്തേമുക്കാൽ സെന്റ് സ്ഥലം 90 ലക്ഷം രൂപയ്ക്കു വിറ്റിരുന്നു.

വസ്തു പ്രമാണം ചെയ്യാൻ പവർ ഓഫ് അറ്റോർണി വാങ്ങാൻ രണ്ടാഴ്ച മുൻപു ജാസ്മിനും ഫാത്തിമയും ഭർത്താവിന്റെയടുത്തു പോയിരുന്നു. വസ്തു വിറ്റ പണത്തിൽ നിന്നു കുടുംബസുഹൃത്ത് 65 ലക്ഷം രൂപ കബളിപ്പിച്ചെടുത്തതായാണു കരുതുന്നത്. ഞായറാഴ്ച രാവിലെ പതിനൊന്നിന് ഇയാൾ കിളിമാനൂരിലെ വീട്ടിൽ വന്നിരുന്നതായും പറയുന്നു. രണ്ടു മണിയോടെ ഭാര്യയും മകളും പേരക്കുട്ടികളുമായി ആലംകോട്ട് പോകുന്നുവെന്നു പറഞ്ഞു കാറിൽ തിരിച്ചതായി ജാസ്മിന്റെ പിതാവ് സൈനുദ്ദീൻ പറഞ്ഞു. ബാങ്കിൽ നിന്നുള്ള അറിയിപ്പുകളാണെന്നു പറഞ്ഞ് കുറേ എഴുത്തുകൾ മുറിയിലെ അലമാരയിൽ വച്ചിട്ടാണു മകൾ പോയതെന്നും പിതാവ് പറഞ്ഞു. ഇത് ആത്മഹത്യാക്കുറിപ്പുകളാണെന്നു ദുരന്തശേഷമാണ് ഇദ്ദേഹം മനസ്സിലാക്കുന്നത്. അങ്കിൾ പറ്റിച്ചുവെന്നു പറഞ്ഞാണ് അമ്മയും ഉമ്മുമ്മയും കായലിൽ ചാടിയതെന്നും ഒപ്പം ചാടണമെന്നു തങ്ങളോടു പറഞ്ഞിരുന്നെന്നും ജാസ്മിന്റെ മക്കളായ റംസിനും റെയ്ഹാനും പൊലീസിനു മൊഴി നൽകിയിട്ടുണ്ട്.

മക്കളെയും മാതാവിനെയും കൂട്ടി ജാസ്മി സ്വന്തം കാറിൽ ജീവനൊടുക്കാൻ പദ്ധതിയിട്ടതിന് പിന്നിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാരും പറയുന്നു. ഖത്തറിൽ കുടുംബസമേതം കഴിഞ്ഞുവന്ന ജാസ്മിയും ഭർത്താവ് റഹിമും അടുത്തിടെ ഖത്തറിൽ സ്വന്തം കമ്പനിയിലുണ്ടായ ചില തൊഴിൽ പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നിരുന്നു. ഭൂരിഭാഗം തൊഴിലാളികളുടെയും പ്രശ്‌നങ്ങൾ പരിഹരിച്ചെങ്കിലും കുറച്ച് തൊഴിലാളികളുടെ പ്രശ്‌നം പരിഹരിച്ചിരുന്നില്ല. ഇതേത്തുടർന്ന് ഖത്തർ പൊലീസ് റഹിമിനെ കസ്റ്റഡിയിലെടുത്തുവത്രേ. നാട്ടിൽ റിയൽ എസ്റ്റേറ്റ് ബിസിനസിൽ സജീവമായിരുന്ന റഹിം ആറ്റിങ്ങൽ, ആലംകോട് മേഖലകളിൽ റിയൽ എസ്റ്റേറ്റ് ബിസിനിസ്സിൽ സജീവമായിരുന്നു.

പ്രതീക്ഷകൾക്കനുസരിച്ച് വസ്തുക്കളുടെ കച്ചവടങ്ങൾ നടക്കാത്തത് ഇവരെ വിഷമത്തിലാക്കി. ഇതിനിടയിൽ കല്ലമ്പലം പുതുശേരിമുക്ക് ഈരാണിമുക്ക് സ്വദേശിയായ ഒരു യുവാവ് ജാസ്മിയുടെ മാതാവിന്റെ സഹോദരിയുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിൽ ജാസ്മിയിൽ നിന്ന് 65 ലക്ഷം രൂപ കൈപ്പറ്റിയ ശേഷം തിരിച്ചു നൽകാതെ കബളിപ്പിച്ചതായി സൂചനയുണ്ട്. ഇതുസംബന്ധിച്ചുള്ള ആത്മഹത്യക്കുറിപ്പാണ് പൊലീസ് കണ്ടെത്തിയതെന്നാണ് സൂചന. നസാറിനെ ചോദ്യം ചെയ്യുന്നതിൽ നിന്ന് കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് സൂചന.

സജിനിയുടെ മരണത്തിനും ഈ സാമ്പത്തിക ബാധ്യതയുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് പൊലീസ് തരിക്കുന്നുണ്ട്. തിരുവനന്തപുരം എയർപോർട്ട് ജീവനക്കാരിയായിരുന്ന സജിനി കുറച്ചുനാളായി ബാംഗഌരിലാണ്. സഹോദരിയുടെ മരണ വിവരമറിഞ്ഞ് ട്രെയിൻ മാർഗം സജിനി തിരുവനന്തപുരത്തെത്തിയെന്നാണ് സൂചന. അതോ സജിനി തിരുവനന്തപുരത്തുണ്ടായിരുന്നോ എന്നും വ്യക്തമല്ല. രാത്രിയാണ് ജാസ്മിൻ മരിക്കുന്നത്. അതുകൊണ്ട് തന്നെ ബാംഗ്ലൂരിലുള്ള സജിനിക്ക് ട്രയിനിൽ പുലർച്ചെ തിരുവനന്തപുരത്ത് എത്തുക അസാധ്യമാണ്. സജിനി റെയിൽവേ സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന സ്‌കൂട്ടറിൽ പേട്ടയിലെത്തി. ട്രാക്കിനു സമീപം സ്‌കൂട്ടർ ഉപേക്ഷിച്ച് ട്രെയിനിനു മുന്നിൽ ചാടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

സ്‌കൂട്ടറിലെ നമ്പറിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിലാണ് സജിനിയുടെ വിവരങ്ങൾ ലഭിച്ചത്. കുറച്ചുനാൾ മുമ്പ് വിവാഹമോചനം നേടിയ സജിനി കിളിമാനൂരിൽ മാതാപിതാക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്. സഹോദരി ജാസ്മിന്റെ സാമ്പത്തിക ബാദ്ധ്യതയിൽ സജിനിക്കും പങ്കുണ്ടെന്നാണ് ആദ്യവിവരം. ഏതായാലും സോഫിദയേയും രക്ഷപ്പെട്ട കുട്ടികളേയും വിശദമായി ചോദ്യം ചെയ്യുന്നതോടെ സത്യം പുറത്തുവരുമെന്നാണ് വിലയിരുത്തൽ. സ്വന്തം ഭർത്താവിന്റെ കടബാധ്യതയ്ക്ക് അമ്മയേയും കൊണ്ട് ആക്കുളം പാലത്തിൽ ചാടി മരിക്കാൻ എന്തിന് ജാസ്മിൻ എത്തിയെന്നതാണ് ഉയരുന്ന ചോദ്യം. ജാസ്മിനും സോഫിദയും സജിനും ചേർന്നുള്ള ഇടപാടുകളിലെ പ്രശ്‌നങ്ങളാണ് മരണത്തിലേക്ക് കാര്യങ്ങളെത്തിച്ചതെന്നാണ് വ്യക്തം.

ഏതായാലും ഗൾഫിലുള്ള ജാസ്മിനിന്റെ ഭർത്താവിൽ നിന്ന് കാര്യങ്ങൾ തിരക്കാൻ പൊലീസ് ശ്രമിക്കുന്നുണ്ട്. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട റയാനും റെംസിനും പത്തും ഏഴും വയസ്സുള്ള കുട്ടികളാണ്. അമ്മയുടേയും അനുജത്തിയുടേയും മരണത്തിന്റെ ആഘാതത്തിൽ നിന്ന് ഇവർ മുക്തി നേടിയ ശേഷമേ കാര്യങ്ങൾ വിശദമായി തിരക്കാൻ പൊലീസ് തയ്യാറെടക്കൂ. സോഫിദ അപകടനില തരണം ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ മരണത്തിലെ ദുരൂഹത മാറുമെന്നാണ് സൂചന. സഹോദരി ജാസ്മിന്റെ സാമ്പത്തിക ബാധ്യതയിൽ സജിനിക്കും പങ്കുണ്ടെന്നാണ് ലഭ്യമായ വിവരം. രണ്ട് ജീവനുകൾ പൊലിഞ്ഞ ആഘാതത്തിൽ നിന്ന് മുക്തരാകാത്ത ബന്ധുക്കൾക്ക് മുന്നിലേക്ക് ഇന്നലെ രാവിലെയാണ് സജിനിയുടെ ദുരന്ത വാർത്ത കൂടി എത്തിയത്. പോസ്റ്റുമോർട്ടത്തിനുശേഷം മൂവരുടേയും മൃതദേഹങ്ങൾ ഇന്നലെ വൈകിട്ട് ഒരുമിച്ചു സംസ്‌ക്കരിച്ചു.

ഞായറാഴ്ച വൈകിട്ട് 7.00 മണിയോടെയാണ് കൈക്കുഞ്ഞുമായി ജാസ്മിനും അമ്മയും ആക്കുളം പാലത്തിൽ നിന്ന് ചാടിയത്. കിളിമാനൂരിലെ വീട്ടിൽ നിന്നും കാറിലാണ് ജാസ്മിൻ കുടുംബത്തോടൊപ്പം ആക്കുളത്തെത്തിയത്. പാലത്തിൽ നിന്നു ചാടാനൊരുങ്ങിയ ജാസ്മിന്റെ മക്കളായ റയാനേയും റെംസിനേയും ഇതുവഴിവന്ന ഓട്ടോഡ്രൈവർ വിജയൻ ഇടപെട്ട് പിന്തിരിപ്പിച്ചതിനെ തുടർന്നാണ് വിവരം പുറത്തറിഞ്ഞത്. ഉമ്മ കായലിലേക്ക് ചാടിയെന്ന് കുട്ടികളാണ് വിജയനോട് പറഞ്ഞത്. ഇദ്ദേഹമാണ് പൊലീസിനെയും നാട്ടുകാരെയും വിവരമറിയിച്ചത്.അഞ്ചു മിനിട്ടിനുള്ളിൽ സ്ഥലത്തെത്തിയ ചാക്കയിൽ നിന്നുള്ള ഫയർഫോഴ്‌സ് സംഘം കായലിൽ തെരച്ചിൽ ആരംഭിച്ചു. തുടക്കത്തിൽ തന്നെ ജാസ്മിന്റെ മൃതദേഹം കിട്ടി. പിന്നീട് നടത്തിയ തെരച്ചിലിൽ പാലത്തിന്റെ മറുവശത്ത് നിന്നാണ് കായലിൽ മലർന്നു കിടക്കുന്ന നിലയിൽ സോഫിദയെ കണ്ടെത്തിയത്.

കിളിമാനൂരിലെ വീട്ടിൽനിന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷമാണ് ഇവർ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്. ഈ സമയമാണ് ആത്മഹത്യാക്കുറിപ്പ് അച്ഛന് കൈമാറിയത്. ജാസ്മിനാണ് കാറോടിച്ചിരുന്നത്. പാലത്തിൽനിന്ന് കഴക്കൂട്ടം ഭാഗത്തേക്കുള്ള റോഡിൽ ഇടതുഭാഗത്ത് കാർ നിർത്തി അഞ്ചുപേരും പാലത്തിന്റെ ഇടത്തേ കൈവരിക്ക് അടുത്തെത്തി. സോഫിദയും ഫാത്തിമയുമായി ജാസ്മിനും കായലിലേക്ക് ആദ്യം ചാടിയതായി സംശയിക്കുന്നു. റെസിനും റയാനും ചാടാൻ മടിച്ചുനിന്നതായി നാട്ടുകാർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP