Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വളപട്ടണത്തുനിന്ന് സിറിയയിൽ പോയി ഐഎസിൽ ചേർന്ന അഞ്ച് യുവാക്കൾ പിടിയിൽ; സിറിയൻ അതിർത്തിയിൽ നിന്ന് പിടിയിലായി നാടുകടത്തപ്പെട്ട അഞ്ചുപേർക്കും കനകമല ക്യാമ്പുമായും ബന്ധമെന്ന് സംശയം; എല്ലാവരും പോപ്പുലർഫ്രണ്ട് പ്രവർത്തകരെന്ന് പൊലീസ്; തുർക്കി പട്ടാളത്തിന്റെ പിടിയിലായത് മലയാളിയായ ഷജിൽ കൊല്ലപ്പെട്ട വെടിവയ്പിനെ തുടർന്ന്; കൂട്ടത്തിൽ ഉണ്ടായിരുന്ന ഖയ്യൂം സിറിയയിലേക്ക് രക്ഷപ്പെട്ടെന്നും വെളിപ്പെടുത്തൽ; കണ്ണൂരിൽ നിരവധി പേരെ ഐഎസിലേക്ക് എത്തിച്ചെന്നും സൂചനകൾ

വളപട്ടണത്തുനിന്ന് സിറിയയിൽ പോയി ഐഎസിൽ ചേർന്ന അഞ്ച് യുവാക്കൾ പിടിയിൽ; സിറിയൻ അതിർത്തിയിൽ നിന്ന് പിടിയിലായി നാടുകടത്തപ്പെട്ട അഞ്ചുപേർക്കും കനകമല ക്യാമ്പുമായും ബന്ധമെന്ന് സംശയം; എല്ലാവരും പോപ്പുലർഫ്രണ്ട് പ്രവർത്തകരെന്ന് പൊലീസ്; തുർക്കി പട്ടാളത്തിന്റെ പിടിയിലായത് മലയാളിയായ ഷജിൽ കൊല്ലപ്പെട്ട വെടിവയ്പിനെ തുടർന്ന്; കൂട്ടത്തിൽ ഉണ്ടായിരുന്ന ഖയ്യൂം സിറിയയിലേക്ക് രക്ഷപ്പെട്ടെന്നും വെളിപ്പെടുത്തൽ; കണ്ണൂരിൽ നിരവധി പേരെ ഐഎസിലേക്ക് എത്തിച്ചെന്നും സൂചനകൾ

രഞ്ജിത് ബാബു

കണ്ണൂർ: കനകമലയിൽ കഴിഞ്ഞവർഷം രഹസ്യയോഗം ചേർന്ന ഐഎസ് പ്രവർത്തകരുമായി അടുത്ത ബന്ധമുണ്ടെന്ന് സംശയിക്കുന്ന അഞ്ചുപേർ വളപട്ടണം പൊലീസിന്റെ പിടിയിലായി. കണ്ണൂർ വളപട്ടണത്തു നിന്നും സിറിയയിൽ പോയി ഐ.എസിൽ ചേർന്ന അഞ്ച് യുവാക്കൾക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. മുണ്ടേരി കൈപ്പക്കയിൽ കെ.സി. മിതിലാജ് (26), മയ്യിൽ ചെക്കിക്കുളം പള്ളിയത്ത് പണ്ടാരവളപ്പിൽ കെ.വി. അബ്ദുൽ റസാഖ് (24), മുണ്ടേരി പടന്നോട്ട്‌മെട്ട എം വിഹൗസിൽ എം വി റാഷിദ് (23) എന്നിവരാണ് അറസ്റ്റിലായത്. കസ്റ്റഡിയിലുള്ള മറ്റു രണ്ടുപേർ തലശ്ശേരി സ്വദേശികളാണെന്ന വിവരവും ലഭിച്ചിട്ടുണ്ട്. ഇവരുടെ ഐഎസ് ബന്ധങ്ങളിൽ ചോദ്യം ചെയ്യൽ തുടരുന്നതിനാൽ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. എൻഐഎ, ഐബി സംഘങ്ങളും ഇവരെ ചോദ്യം ചെയ്തുവരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. പിടിയിലായ അഞ്ചുപേരും പോപ്പുലർ ഫ്രണ്ട് പ്രവർത്തകാരണെന്നും പൊലീസ് സ്ഥിരീകരിക്കുന്നു.

അഞ്ചുപേരും ഐസിൽ ചേരുന്നതിനായി ഇന്ത്യവിട്ടവരാണെന്നാണ് സൂചനകൾ. ഇവരെ സിറിയ തുർക്കി അതിർത്തി പ്രദേശത്തുനിന്ന് സൈന്യം പിടികൂടുകയായിരുന്നു. തുർക്കി സൈന്യത്തിന്റെ പിടിയിലായ അഞ്ചുപേരെയും ഐസ് ബന്ധമുണ്ടന്ന് വ്യക്തമായതോടെ ഇന്ത്യയിലേക്ക് തിരികെ അയക്കുകയായിരുന്നു എന്നാണ് വിവരം. ഇവർ കുറച്ചുകാലം സൈന്യത്തിന്റെ കസ്റ്റഡിയിൽ ആയിരുന്നുവെന്നും ചോദ്യംചെയ്യലിൽ ഐസ് ബന്ധം വെളിവായതോടെ ഇന്ത്യയിലേക്ക് നാടുകടത്തുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞമാസം മലയാളിയായ ഷജിൽ ഐഎസും പട്ടാളവുമായുള്ള വെടിവയ്പിൽ കൊല്ലപ്പെട്ടിരുന്നു. ഈ സംഘത്തിലുണ്ടായിരുന്നവരാണ് ഇപ്പോൾ പിടിയിലായ അഞ്ചുപേരും. ഇവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന കണ്ണൂർ ചെറുവത്തല മൊട്ടയിലെ ഖയ്യൂം വെടിവയ്പിനെ തുടർന്ന് സിറിയയിലേക്ക് രക്ഷപ്പെട്ടതായും ഇവർ മൊഴി നൽകിയിട്ടുണ്ട്. പോപ്പുലർ ഫ്ണ്ട് പ്രവർത്തകരായ മേഖലയിലെ മറ്റു നിരവധി പേരെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്തതായും സൂചനകൾ ലഭിട്ടിട്ടുണ്ട്.

വളപട്ടണം മേഖലയിൽ നിന്ന് നിരവധി പേരെ ഐഎസിലേക്ക് എത്തിച്ചുവെന്ന നിഗമനത്തിൽ അന്വേഷണം തുടരുകയാണ് പൊലീസ് ഏറെക്കാലമായി നാട്ടിൽ വരാതെയുള്ള പലരും കാണാതായ ചിലരും ഐ.എസിൽ എത്തിയിട്ടുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. 15 പേർ സിറിയയിലും അഫ്ഗാനിസ്ഥാനിലും പട്ടാളവുമായുള്ള ഏറ്റുമുട്ടലിൽ മരിച്ചിട്ടുണ്ടെന്ന വിവരവും ഇതോടൊപ്പം പുറത്തുവരുന്നു. ഇപ്പോൾ പിടിയിലായവരിൽ തലശ്ശേരി സ്വദേശികളായ രണ്ടുപേരുടെ പേരുകൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. കസ്റ്റഡിയിലുള്ളവരെ ഡിവൈ.എസ്‌പി പി.പി. സദാനന്ദന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്ത് വരികയാണ്.

കേരളത്തിൽ ഇസ്‌ളാമിക് സ്റ്റേറ്റിന്റെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും ആക്രമണങ്ങൾ നടത്താനും കനകമലയിൽ ചേർന്ന യോഗത്തിൽ ഗൂഢാലോചന നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഐഎൻഎ കേസ് അന്വേഷിച്ചുവരികയാണ്. ഈ സംഭവവുമായി ബന്ധമുള്ളവരാണ് ഇപ്പോൾ പിടിയിലായതെന്ന വിവരങ്ങളും ലഭിക്കുന്നുണ്ട്. സിറിയൻ അതിർത്തിയിൽ നിന്ന് യുവാക്കൾ കഴിഞ്ഞദിവസം നാട്ടിലെത്തിയെന്ന് അറിഞ്ഞതിന് പിന്നാലെ പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഇന്ന് പൊലീസ് കസ്റ്റഡിയിലെടുത്തുവെന്നാണ് ലഭിക്കുന്ന വിവരം. 2016 ഒക്ടോബറിൽ കനകമലയിൽ നടന്ന ഐഎസ് ഗുഢാലോചന ക്യാമ്പുമായി ഇവർക്ക് നേരിട്ട് ബന്ധമുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്.

അടുത്തിടെ ഇതുപോലെ ഗൾഫിൽ നിന്ന് മടക്കി അയക്കപ്പെട്ട കാസർകോട് കാഞ്ഞങ്ങാട് സ്വദേശി മൊയ്‌നുദ്ദിൻ പാറക്കടവത്തിനെ കനകമല രഹസ്യയോഗവുമായി ബന്ധപ്പെട്ട കേസിൽ പ്രതിചേർത്തിരുന്നു. ഐഎസിനുവേണ്ടി ഇയാൾ രഹസ്യ ആശയപ്രചാരണം നടത്തുകയും മറ്റ് പ്രതികൾക്ക് സാമ്പത്തികസഹായം നൽകുകയും ചെയ്തുവെന്ന് എൻഐഎ കണ്ടെത്തിയിരുന്നു. മാസങ്ങൾക്ക് മുമ്പ് യുഎഇയിൽ പിടിയിലായ മൊയ്നുദ്ദീനെ ഇന്ത്യയിലേക്ക് നാടുകടത്തുകയായിരുന്നു. കണ്ണൂർ കനകമലയിൽ ഐഎസ് രൂപീകരണവുമായി ബന്ധപ്പെട്ട് യോഗം ചേർന്നവരുമായി ഇയാൾ ഓൺലൈൻവഴി ബന്ധപ്പെട്ടെന്ന കണ്ടെത്തിയതിനെ തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്ത് അവിടെ നിന്ന് നാടുകടത്തിയത്.

കണ്ണൂർ കനകമല സംഭവത്തിൽ കോഴിക്കോട് സ്വദേശി ഷെജീർ മംഗലശേരി, ചെന്നൈയിൽ താമസിക്കുന്ന കമാൽ എന്നിവരെയും എൻഐഎ സംഘം പ്രതിചേർത്തിരുന്നു. കേരളത്തിലെ ഐഎസ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് ഷെജീർ മംഗലശ്ശേരിയാണ്. എന്നാൽ ഇയാൾ ഇപ്പോളും ഒളിവിലാണ്. കേരളത്തിലെ പൊലീസ് ഉദ്യോഗസ്ഥർ, ജഡ്ജിമാർ, രാഷ്ട്രീയക്കാർ എന്നിവരെ വധിക്കാനുള്ള പദ്ധതികൾ ആസുത്രണം ചെയ്യാനായിരുന്നു കനകമലയിൽ കഴിഞ്ഞ ഒക്ടോബറിൽ ഐഎസ് രഹസ്യയോഗം ചേർന്നത്. രഹസ്യ വിവരത്തെ തുടർന്ന യോഗസ്ഥലത്തേക്ക് കടന്നെത്തിയ എഎൻഐഎ സംഘം 15 പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP