Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആദ്യം ഫാ. കോട്ടൂർ തലയ്ക്കടിച്ചു; കൊലപാതകത്തിനും കിണറ്റിലെറിയാനും ഒത്താശചെയ്ത് പുതൃക്കയിൽ അച്ചനും സിസ്റ്റർ സ്റ്റെഫിയും; പലതവണ ആത്മഹത്യയും കൊലപാതകവുമായി മാറിയ ശേഷം ഒടുവിൽ കൊലപാതകമെന്ന് സിബിഐ തീർത്തു പറഞ്ഞ അഭയ കേസിന് കാൽ നൂറ്റാണ്ട് പ്രായമാകുന്നു; കോടതിയിൽ പോലും വരാൻ സമയമില്ലാതെ പ്രതികൾ: ഒരു കന്യാസ്ത്രീയുടെ ജീവന് സഭ ഇട്ട വില തികയുമോ?

ആദ്യം ഫാ. കോട്ടൂർ തലയ്ക്കടിച്ചു; കൊലപാതകത്തിനും കിണറ്റിലെറിയാനും ഒത്താശചെയ്ത് പുതൃക്കയിൽ അച്ചനും സിസ്റ്റർ സ്റ്റെഫിയും; പലതവണ ആത്മഹത്യയും കൊലപാതകവുമായി മാറിയ ശേഷം ഒടുവിൽ കൊലപാതകമെന്ന് സിബിഐ തീർത്തു പറഞ്ഞ അഭയ കേസിന് കാൽ നൂറ്റാണ്ട് പ്രായമാകുന്നു; കോടതിയിൽ പോലും വരാൻ സമയമില്ലാതെ പ്രതികൾ: ഒരു കന്യാസ്ത്രീയുടെ ജീവന് സഭ ഇട്ട വില തികയുമോ?

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം : കേരളത്തിന്റെ കുറ്റാന്വേഷണ രംഗത്തു തന്നെ ചരിത്രമായ സിസ്റ്റർ അഭയകേസ് കാൽനൂറ്റാണ്ടിലേക്ക്. കേസ് 25 വർഷത്തിലേക്ക് കടക്കുമ്പോൾ അഭയയുടെ മാതാപിതാക്കളും ഓർമയായി. കുറ്റം ചെയ്തുവെന്ന് സിബിഐ കണ്ടെത്തിയ ഫാ. തോമസ് കോട്ടൂർ, ഫാ. ജോസ് പുതൃക്കയിൽ, സിസ്റ്റർ സ്റ്റെഫി എന്നിവർ വിചാരണ നേരിടുകയാണ്. കോട്ടൂരിലെ കേസ് വിവാദമായിരിക്കുമ്പോൾ അരുതാത്ത കാഴ്‌ച്ച കണ്ടതിനാണ് അഭയയെ നിശബ്ദമാക്കിയതെന്ന സിബിഐയുടെ കണ്ടെത്തൽ കേസ് വഴികളെ സമകാലിക പ്രസക്തമാക്കുന്നു.

1992 മാർച്ച് 27നാണ് കോട്ടയം പയസ് ടെൻത് കോൺവന്റിലെ കിണറ്റിൽ സിസ്റ്റർ അഭയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തെക്കുറിച്ച് ഉയർന്ന സംശയം തീപ്പൊരിയായി പടർന്നു. അഭയ ആക്ഷൻ കൗൺസിൽ രൂപീകരിച്ചതോടെ അത് പുതിയ മാനമായി മാറി. മനുഷ്യാവകാശ പ്രവർത്തകനായ ജോമോൻ പുത്തൻപുരയ്ക്കൽ കേസിന്റെ പിന്നാലെ നിഴലായി സഞ്ചരിച്ചു. കോട്ടയം നീണ്ടൂർ സ്വദേശിയായ ജോമോൻ അഭയകേസ് സജീവമാക്കാനും ജനശ്രദ്ധയിൽ നിലനിർത്താനും നിരന്തര സമരത്തിലായിരുന്നു.

1992 മാർച്ച് 27 നാണ് ബി.സി.എം. കോളേജ് വിദ്യാർത്ഥിനിയായിരുന്ന സിസ്റ്റർ അഭയയെ ഹോസ്റ്റൽ വളപ്പിലെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണം ആത്മഹത്യയാണെന്ന ലോക്കൽ പൊലീസ് നിഗമനത്തിലത്തെിയോടെ അന്നത്തെ കോട്ടയം നഗരസഭാ ചെയർമാൻ പി.സി. ചെറിയാൻ മടുക്കാനി പ്രസിഡന്റായും ജോമോൻ പുത്തൻപുരക്കൽ കൺവീനറായും ആക്ഷൻ കൗൺസിൽ രൂപവത്കരിച്ചതോടെയാണ് കേസിന് വഴിത്തിരിവുണ്ടായത്.

അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തെങ്കിലും ആത്മഹത്യയെന്ന നിഗമനത്തിലാണ് എത്തിയത്. പിന്നീട് 1993 മാർച്ച് 29ന് അന്വേഷണം സിബിഐ ഏറ്റെടുത്തു. തെളിവില്ലെന്ന കാരണത്താൽ പ്രതികളെ കണ്ടെത്താൻ സാധിക്കില്ലെന്ന നിലപാടിനെ തുടർന്ന് 1996ൽ അന്വേഷണം അവസാനിപ്പിക്കുന്നതിന് സിബിഐ കോടതിയുടെ അനുമതി തേടിയെങ്കിലും നിരസിക്കപ്പെട്ടു. തുടർന്ന് 1999ലും 2005ലും ഇതേ ആവശ്യം തള്ളിയ കോടതി തുടരന്വേഷണത്തിന് ഉത്തവിടുകയായിരുന്നു.

പതിനഞ്ചു വർഷം മുമ്പ് തിരുവനന്തപുരത്തെ ചീഫ് കെമിക്കൽ എക്‌സാമിനേഷൻ ലബോറട്ടറിയിൽ നടത്തിയ പരിശോധനാ റിപ്പോർട്ടിൽ തിരുത്തൽ വരുത്തിയതായി റിപ്പോർട്ടു വന്നതോടെയാണ് കേസ് വീണ്ടും വിവാദത്തിലായത്. ഇതിനിടെ സിസ്റ്റർ അഭയയുടെ കൊലപാതകക്കേസ് അന്വേഷിച്ച മുൻ എഎസ്ഐ വി.വി. അഗസ്റ്റിൻ 2008 നവംബർ 25ന് ആത്മഹത്യ ചെയ്തു. സിബിഐ ചോദ്യം ചെയ്ത അഗസ്റ്റിനെ 2008 നവംബർ 25ന് കൈത്തണ്ടയിലെ ഞരമ്പ് മുറിച്ചനിലയിൽ കോട്ടയം ചിങ്ങവനം ചാലച്ചിറയിലെ വീട്ടിൽ കണ്ടെത്തുകയായിരുന്നു. തന്റെ മരണത്തിന് ഉത്തരവാദി സിബിഐയാണെന്ന് പറയുന്ന നാലു വരിയുള്ള ഒരു ആത്മഹത്യാക്കുറിപ്പ് ജഡത്തിന്റെ സമീപത്തു നിന്നു കണ്ടെടുത്തു.

അഭയയുടെ മരണത്തിന്റെ ഇൻക്വസ്റ്റ് തയ്യാറാക്കിയത് അന്ന് കോട്ടയം വെസ്റ്റ് സ്റ്റേഷനിൽ എഎസ്ഐയായിരുന്നു അഗസ്റ്റിനായിരുന്നു. അഭയ കൊല്ലപ്പെട്ടതിന് ശേഷം ആദ്യം പയസ് ടെൻത് കോൺവെന്റിലെത്തിയ അഗസ്റ്റിൻ കേസ് സംബന്ധിച്ച നിർണായകമായ പല തെളിവുകളും നശിപ്പിച്ചുവെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. പല തവണ ഇയാളെ സിബിഐ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു.സിസ്റ്റൻ അഭയ മരിച്ച സമയത്ത് കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ എഎസ്ഐ. ആയിരുന്നു അദ്ദേഹം. 75 വയസുള്ള അഗസ്റ്റിൻ കേസന്വേഷണത്തിന്റെ ഒരു ഘട്ടത്തിൽ മാപ്പു സാക്ഷിയാകാൻ തയാറായിരുന്നു. പിന്നീട് അദ്ദേഹം നിലപാടു മാറ്റിയിരുന്നു. കേസന്വേഷണത്തിനിടെ മൊഴിയിൽ വൈരുധ്യം ഉണ്ടെന്ന് സിബിഐ. സംഘം വ്യക്തമാക്കിയിരുന്നു.

കേസിൽ 2008 നവംബർ 18നു 2008 ഒക്ടോബർ 18, 19 തീയ്യതികളിലായി ഫാ. തോമസ് കോട്ടൂർ, ഫാ. ജോസ് പുതൃക്കയിൽ, സിസ്റ്റർ സ്റ്റെഫി എന്നീ മൂന്നു പേരെ സിബിഐ പ്രത്യേക സംഘം അറസ്റ്റു ചെയ്തു. അഭയ താമസിച്ചിരുന്ന പയസ് ടെൻത് കോൺവെന്റിനു സമീപത്തു താമസിക്കുന്ന സഞ്ജു പി. മാത്യു നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. അറസ്റ്റ് ചെയ്ത മൂന്നു പ്രതികളേയും 2008 നവംബർ 19ന് കോടതിയിൽ ഹാജരാക്കുകയും, കോടതി പ്രതികൾക്ക് ജാമ്യം നിഷേധിച്ച് കൂടുതൽ ചോദ്യം ചെയ്യലിനായി സിബിഐ കസ്റ്റഡിയിൽ വിട്ടു കൊടുക്കുകയും ചെയ്തു. സിബിഐ ഇവരെ നുണ പരിശോധനക്ക് വിധേയരാക്കി. 2009 ജൂലൈ 17ന് തിരുവനന്തപുരം സിബിഐ കോടതിയിൽ നൽകിയകുറ്റപത്രപ്രകാരം വിചാരണ നേരിടുകയാണ് പ്രതികൾ.

സിസ്റ്റർ അഭയയെ കൊല്ലാൻ മുഖ്യ പങ്ക് വഹിച്ച പ്രതി തോമസ് കോട്ടൂർ ആണെന്നാണ് സിബിഐയുടെ കണ്ടെത്തൽ. കൊലപാതകം, കൊല ചെയ്യാൻ പൊതുവായ
ഉദ്ദേശ്യം എന്നീ വകുപ്പുകൾ അനുസരിച്ചുള്ള കുറ്റങ്ങളാണു സിബിഐ. ഇദ്ദേഹത്തിന്റെ മേൽ ചുമത്തിയിട്ടുള്ളത്.

സിസ്റ്റർ അഭയയെ തലയ്ക്ക് ആദ്യം അടിക്കുന്നത് ഫാ. കോട്ടൂരാണെന്ന് സിബിഐ ആരോപിക്കുന്നു. ഫാ. തോമസ് കോട്ടൂർ ബി.സി.എം. കോളജിൽ സൈക്കോളജി വിഭാഗം അദ്ധ്യാപകനായിരുന്നു. അതിനുശേഷം അമേരിക്കയിലേക്കു പോയി. അറസ്റ്റ് ചെയ്യപ്പെടുമ്പോൾ ഫാ. തോമസ് കോട്ടൂർ കോട്ടയം അതിരൂപതാ ചാൻസലറായി പ്രവർത്തിക്കുകയായിരുന്നു. സിസ്റ്റർ അഭയയെ തലയ്ക്കടിക്കാൻ ഫാ. തോമസിന് കൂട്ടുനിന്ന ഫാ. ജോസ് പുതൃക്കയിൽ രണ്ടാം പ്രതിയാണ്. കൊലപാതകത്തിൽ ഫാ. കോട്ടൂരിനോടൊപ്പം പങ്കാളിയായിയെന്നാണ്
സിബിഐയുടെ കണ്ടെത്തൽ.

നിലത്തുവീണ അഭയയെ കിണറ്റിലേക്കെറിയാൻ ഫാ. കോട്ടൂരിനോടൊപ്പം ഫാ. പുതൃക്കയിലും കൂട്ടുനിന്നതായി സംശയിക്കുന്നു. സംഭവസ്ഥലത്തു നിന്ന് ഫാ. കോട്ടൂരിനോടൊപ്പമാണ് ഫാ. പുതൃക്കയിലും പോയത്. അറസ്റ്റ് ചെയ്യപ്പെടുമ്പോൾ കാസർകോട് ജില്ലയിലെ രാജപുരം സെന്റ്. പയസ് ടെൻത് കോളജിലെ പ്രിൻസിപ്പലും മലയാളം അദ്ധ്യാപകനുമായി പ്രവർത്തിക്കുകയായിരുന്നു ജോസ് പുതൃക്കയിൽ. 

സിസ്റ്റർ അഭയ കേസിൽ ഒന്നും രണ്ടും പ്രതികൾക്കൊപ്പം കുറ്റകൃത്യങ്ങളിൽ പങ്കുചേർന്ന വ്യക്തിയാണ് സിസ്റ്റർ സ്റ്റെഫിയെന്ന് സിബിഐ. ആരോപിക്കുന്നു. ഫാ. കോട്ടൂർ അഭയയുടെ തലക്കടിച്ചപ്പോൾ, രണ്ടാം പ്രതി ഫാ. പുതൃക്കയിലിനോടൊപ്പം കുറ്റകൃത്യത്തിന് സിസ്റ്റർ പ്രേരണ നൽകി. ഒന്നും രണ്ടും പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് സിസ്റ്റർ സ്റ്റെഫിക്ക് കൊലയുമായി ബന്ധമുള്ള കാര്യം സിബിഐക്ക് കണ്ടെത്താൻ കഴിഞ്ഞത്. അറസ്റ്റ് ചെയ്യപ്പെടുമ്പോൾ സിസ്റ്റർ സ്റ്റെഫി തിരുവല്ല സെന്റ് ജോസഫ് കോൺവന്റിലെ അന്തേവാസിയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP