Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നടൻ ശ്രീനാഥിന്റെ മരണം കൊലപാതകം തന്നെയെന്ന് സഹോദരൻ സത്യനാഥ്; പുനരന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകും; ശിക്കാർ സിനിമയുടെ ലൊക്കേഷനിൽ ഉണ്ടായ വഴക്കും ശരീരത്തിലെ മുറിവുകളും അന്വേഷിക്കാതെ കേസ് ഒതുക്കിയെന്നും സഹോദരൻ

നടൻ ശ്രീനാഥിന്റെ മരണം കൊലപാതകം തന്നെയെന്ന് സഹോദരൻ സത്യനാഥ്; പുനരന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകും; ശിക്കാർ സിനിമയുടെ ലൊക്കേഷനിൽ ഉണ്ടായ വഴക്കും ശരീരത്തിലെ മുറിവുകളും അന്വേഷിക്കാതെ കേസ് ഒതുക്കിയെന്നും സഹോദരൻ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: നടൻ ശ്രീനാഥിന്റെ മരണം കൊലപാതകമാണെന്നും ശ്രീനാഥ് മരിച്ചതുമായി ബന്ധപ്പെട്ട ഫയലുകൾ നഷ്ടമായതിൽ ദുരൂഹതയുണ്ടെന്നും പ്രതികരിച്ച് അദ്ദേഹത്തിന്റെ സഹോദരൻ സത്യനാഥ്. കൊലപാതകത്തിന് സിനിമയുമായി ബന്ധമുണ്ടെന്നും ശിക്കാർ സിനിമയുടെ ലൊക്കേഷനിലുണ്ടായ വഴക്കും ശരീരത്തിലെ മുറിവുകളും അന്വേഷണ പരിധിയിൽ വന്നില്ലെന്നും സത്യനാഥ് ചാനലുകളോട് പ്രതികരിച്ചു.

ഏഴുവർഷംമുമ്പ് ദുരൂഹസാഹചര്യത്തിലാണ് ശ്രീനാഥ് മരിച്ചത്. ഇതിന് പിന്നിൽ സിനിമാക്കാരുടെ ഇടപെടലുകളിൽ ആരോപണം ഉയർന്നിരുന്നു. വിഷയം മറുനാടൻ മലയാളി സജീവ ചർച്ചയാക്കുകയും ചെയ്തു. ഇതിനിടെയാണ് ഫയൽ മുങ്ങൽ വാർത്ത പുറത്തു വരുന്നത്. ഇതോടെ കള്ളക്കളികൾ സജീവമാണെന്ന സംശയം സജീവമാവുകയും ചെയ്തു. ഇതിന് പിന്നാലെ കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകുമെന്ന് പ്രതികരിച്ചിരിക്കുകയാണ് സഹോദരൻ സത്യനാഥ്. ഇതോടെ കലാഭവൻ മണിയുടെ മരണത്തിന് പിന്നാലെ മറ്റൊരു നടന്റെ ദുരൂഹമരണത്തിൽ കൂടി ശക്തമായ അന്വേഷണം ഉണ്ടാകുമെന്ന നിലയിലേക്കാണ് കാര്യങ്ങൾ എത്തുന്നത്.

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ ന്യായീകരിച്ചതിന് സമാനമായി ശ്രീനാഥിന്റെ മരണത്തിന് സിനിമയുമായി ഒരു ബന്ധവുമില്ലെന്ന് സംഭവം നടന്നതിന്റെ അന്നുതന്നെ അമ്മ പ്രസിഡന്റ് ഇന്നസെന്റ് പ്രസ്താവന നടത്തിയ കാര്യവും സത്യനാഥ് ചൂണ്ടിക്കാട്ടുന്നു. ശ്രീനാഥ് ആത്മഹത്യ ചെയ്തതല്ലെന്നും ദുരൂഹതയുണ്ടെന്നും പലതവണ നടൻ തിലകൻ ഫോൺ ചെയ്ത് പറഞ്ഞിട്ടുണ്ടെന്നും സത്യനാഥ് വ്യക്തമാക്കിയിട്ടുണ്ട്.

കേസിന്റെ വിവരങ്ങൾ തേടി വിവരങ്ങൾതേടി ഒരുമാസംമുമ്പ് വിവരാവകാശം നൽകിയവർക്ക് ഇപ്പോൾ രേഖകൾ കാണുന്നില്ലെന്നും കിട്ടുന്നമുറയ്ക്ക് നൽകാമെന്നുമുള്ള മറുപടിയാണ് ലഭിച്ചതെന്ന് മറുനാടൻ റിപ്പോർട്ടു ചെയ്തിരുന്നു. ശ്രീനാഥിന്റെ മരണം കൊലപാതകമാണെന്ന് പലരും സംശയിക്കുന്നു. ഇതേക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നൽകുമെന്നും ശ്രീനാഥിന്റെ ഭാര്യ പരാതിയും നൽകി. എന്നാൽ ഒന്നും നടന്നില്ല. താര സംഘടനയായ അമ്മയ്ക്ക് എതിരെ ഉയർന്ന ആരോപണമാണ് എല്ലാം തകിടം മറിച്ചതെന്ന വാദവും സജീവമായിരുന്നു. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഗൂഢാലോചന ഉണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് വീണ്ടും ശ്രീനാഥിന്റെ മരണവും ചർച്ചയായത്.

2010 മെയ് മാസത്തിൽ കോതമംഗലത്തെ മരിയ ഹോട്ടലിലെ 102-ാം നമ്പർ മുറിയിൽ ഞരമ്പുമുറിച്ച് രക്തംവാർന്ന് മരിച്ചനിലയിലാണ് ശ്രീനാഥിനെ കണ്ടെത്തിയത്. പത്മകുമാർ സംവിധാനംചെയ്ത ശിക്കാർ എന്ന മോഹൻലാൽ ചിത്രത്തിൽ അഭിനയിക്കാൻ വന്നതായിരുന്നു അദ്ദേഹം. വ്യക്തിപരമായ പ്രശ്‌നങ്ങൾമൂലം ജീവനൊടുക്കിയെന്നായിരുന്നു പൊലീസ് കണ്ടെത്തൽ. ശ്രീനാഥ് ജീവനൊടുക്കാൻ ഒരു സാധ്യതയുമില്ലെന്ന് വീട്ടുകാർ പറഞ്ഞിരുന്നെങ്കിലും നാലുമാസംകൊണ്ട് അന്വേഷണം അവസാനിച്ചു. മറ്റു ദുരൂഹതകൾ ഒന്നുമില്ലെന്നായിരുന്നു പൊലീസിന്റെ നിഗമനം. പോസ്റ്റുമോർട്ടം റിപ്പോർട്ടും ഇതിനെ സാധൂകരിക്കുന്നതായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ശ്രീനാഥിന്റെ മരണം കൊലപാതകമാണെന്ന് നടൻ തിലകൻ പിന്നീട് ആരോപിച്ചു. ആത്മഹത്യ ചെയ്യാൻ മാത്രം എന്തെങ്കിലും പ്രശ്നമുള്ളതായി മരണത്തിന് രണ്ടു ദിവസം മുമ്പുള്ള ഫോൺ സംഭാഷണത്തിൽ പോലും ശ്രീനാഥ് ഒന്നും സൂചിപ്പിച്ചിരുന്നില്ലെന്നും ഭാര്യ ലത പറഞ്ഞിരുന്നു. മരിക്കുന്നതിന് രണ്ടുദിവസം മുമ്പ് ശ്രീനാഥ് എന്നോട് വളരെ സന്തോഷത്തോടെയാണ് ഫോണിൽ സംസാരിച്ചത്. അങ്ങനെ ഒരാൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. കൊലപാതകമാണോ എന്ന് സംശയമുണ്ട്. അദ്ദേഹത്തിന്റെ ദുരൂഹമരണത്തിൽ ബന്ധപ്പെട്ടവർ മറുപടി പറയണം. ശ്രീനാഥിന്റെ മരണം 'ശിക്കാർ' സിനിമയുമായി ബന്ധമുള്ള ആരും വീട്ടിലേക്ക് വിളിച്ചു പറഞ്ഞില്ല. ആശ്വസിപ്പിക്കാൻ വീട്ടിൽ ആരും വന്നില്ല - ഇതായിരുന്നു അന്ന് ലതയുടെ പ്രതികരണം. സിനിമയിലെ പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇതിൽ ശരിയുണ്ടെന്ന് സിനിമാക്കാരും ഇപ്പോൾ സമ്മതിക്കുന്നു.

ഒരുകാലത്ത് മലയാളത്തിലെ പ്രമുഖ നടനായിരുന്നു ശ്രീനാഥ്. മോഹൻ ലാൽ , മമ്മൂട്ടി എന്നീ അതുല്യ നടന്മാരുടെ വരവോടെ അവസരങ്ങൾ ഇല്ലാതെ ഒതുങ്ങി പോയ ശങ്കറിനെ പോലുള്ള ഒരു പാട് നടന്മാരുടെ കൂട്ടത്തിൽ ശ്രീനാഥും പെടുകയായിരുന്നു. ശാന്തി കൃഷ്ണയും ആയുള്ള പതിനൊന്നു വർഷം നീണ്ട ദാമ്പത്യം ഒടുവിൽ വിവാഹ മോചനത്തിൽ ആണ് അവസാനിച്ചത്. അതിന്റെ കാരണങ്ങൾ എന്താണെന്നു അധികം ആർക്കും അറിയില്ലെന്നതാണ് മറ്റൊരു വസ്തുത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP