Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൾസർ സുനി നടിയെ ആക്രമിച്ചശേഷം രാത്രി സന്ദർശിച്ച പ്രതീഷിന്റെ വീട്ടിൽ പൊലീസ് റെയ്ഡ്; മെമ്മറി കാർഡുകളും ഫോണുകളും സിംകാർഡുകളും പിടിച്ചെടുത്തു; ആലുവ സബ് ജയിലിൽ നടത്തിയ തിരിച്ചറിയൽ പരേഡിൽ പ്രദീപ്, വടിവാൾ സലീം, മണികണ്ഠൻ, മാർട്ടിൻ എന്നീ പ്രതികളെ നടി തിരിച്ചറിഞ്ഞു

പൾസർ സുനി നടിയെ ആക്രമിച്ചശേഷം രാത്രി സന്ദർശിച്ച പ്രതീഷിന്റെ വീട്ടിൽ പൊലീസ് റെയ്ഡ്; മെമ്മറി കാർഡുകളും ഫോണുകളും സിംകാർഡുകളും പിടിച്ചെടുത്തു; ആലുവ സബ് ജയിലിൽ നടത്തിയ തിരിച്ചറിയൽ പരേഡിൽ പ്രദീപ്, വടിവാൾ സലീം, മണികണ്ഠൻ, മാർട്ടിൻ എന്നീ പ്രതികളെ നടി തിരിച്ചറിഞ്ഞു

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ പ്രതികളുടെ തിരിച്ചറിയൽ പരേഡ് ആലുവ സബ് ജയിലിൽ നടന്നു. അറസ്റ്റിലായ കണ്ണൂർ പ്രദീപ്, വടിവാൾ സലീം, മണികണ്ഠൻ, നടിയുടെ ഡ്രൈവറായിരുന്ന മാർട്ടിൻ എന്നിവരുടെ തിരിച്ചറിയിൽ പരിശോധനയാണ് ആലുവ മജിസ്ട്രേട്ടിന്റെ സാന്നിധ്യത്തിൽ നടന്നത്. നാലുപേരെയും നടി തിരിച്ചറിഞ്ഞു. ഇതിനിടെ നടി ആക്രമിക്കപ്പെട്ട ദിവസം രാത്രി മുഖ്യപ്രതി പൾസർ സുനി എത്തിയ കൊച്ചിയിലെ വീട്ടിൽ പരിശോധന നടത്തിയ പൊലീസ് മൂന്ന് സ്മാർട്ട്‌ഫോണുകൾ, മെമ്മറി കാർഡുകൾ, സിം കാർഡുകൾ, ഒരു ടാബ്ലെറ്റ് എന്നിവ കണ്ടെടുത്തു.

പ്രതികളെല്ലാം അറസ്റ്റിലായ സാഹചര്യത്തിൽ നടി ഇന്ന് രാവിലെ ഫോർട്ട് കൊച്ചിയിലെ ഷൂട്ടിങ് ലൊക്കേഷനിലെത്തിയിരുന്നു. പൃഥ്വിരാജ് നായകനായ ആദം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനാണ് എത്തിയത്. മഞ്ജു വാര്യർ,ഗീതു മോഹൻദാസ്, രമ്യാ നമ്പീശൻ തുടങ്ങിയ ആത്മസുഹൃത്തുക്കളും സിനിമയിലെ നായകൻ പൃഥ്വിരാജും പകർന്ന ധൈര്യത്തോടെയാണ് നടി ഇന്ന് രാവിലെ ആദം സിനിമയുടെ ആദ്യ ഷെഡ്യൂളിൽ അഭിനയിക്കാൻ എത്തിയത്. തുടർന്ന് വൈകിട്ട് തിരിച്ചറിയിൽ പരേഡിൽ പങ്കെടുക്കാൻ പൊലീസ് സുരക്ഷയോടെ ജയിലെത്തുകയായിരുന്നു.

ആലുവ സബ് ജയിലിൽ കഴിയുന്ന നാലു പ്രതികളുടെ തിരിച്ചറിയിൽ പരേഡാണു നടന്നത്. ഏറ്റവും അവസാനം പിടിയിലായ മുഖ്യപ്രതി പൾസർ സുനിയുടെയും കൂട്ടാളി വിജീഷിന്റെും ചിത്രങ്ങൾ നേരത്തേ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിൽ ഇവരുടെ തിരിച്ചറിയൽ പരേഡ് നടത്തേണ്ടെന്നു തീരുമാനിക്കുകയായിരുന്നു.

ജയിലിനുള്ളിൽ സജ്ജീകരിച്ച പ്രത്യേക മുറിയിലാണ് തിരിച്ചറിയൽ പരേഡ് നടത്തിയത്. മറ്റു തടവുകാർക്കൊപ്പം പ്രതികൾ നാലു പേരെയും ഇടകലർത്തി നിർത്തിയ ശേഷമായിരുന്നു പരേഡ്.
തിരിച്ചറിയൽ പരേഡ് സംബന്ധിച്ച റിപ്പോർട്ട് കേസ് നടക്കുന്ന അങ്കമാലി ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ സമർപ്പിക്കും.

തിരിച്ചറിയൽപരേഡിനായി പ്രത്യേക സുരക്ഷയോടെയാണ് നടിയെ കൊച്ചിയിൽ നിന്ന് ആലുവ സബ്ജയിലിൽ എത്തിയത്. 3.20നാണ് നടി ഇവിടെ എത്തിയത്. മൂന്നരയോടെയാണ് നടപടികൾ ആരംഭിച്ചു. നടപടികൾ പൂർത്തിയാക്കി 4.50ഓടെ നടി ജയിലിന് പുറത്തുവന്നു.

ഇതിനിടെയാണ് പൊലീസ് സംഘം എറണാകുളത്തെ പൊന്നുരുന്നിക്ക് സമീപമുള്ള വീട്ടിൽ റെയ്ഡ് നടത്തിയത്. നടിയെ ആക്രമിച്ചതിനുശേഷം പൾസർ സുനിയും സംഘവും ഈ വീട്ടിലെത്തിയിരുന്നു. സുനിയുടെ സുഹൃത്തും വാഹനബ്രോക്കറുമായ കൊല്ലം സ്വദേശി പ്രതീഷ് എന്നയാളുടെ വീടാണിത്. മൂന്ന് സ്മാർട്ട്‌ഫോണുകൾ, മെമ്മറി കാർഡുകൾ, സിം കാർഡുകൾ, ഒരു ടാബ്ലെറ്റ് എന്നിവ പൊലീസ് കണ്ടെടുത്തു. ഇവയുടെ ഉള്ളടക്കം പരിശോധിച്ചു വരുന്നതേയുള്ളൂ.

സംഭവം നടന്ന ഫെബ്രുവരി 17നു രാത്രി 11.30 ഓടെയാണ് സുനിയും സംഘവും ഒരു പെട്ടി ഓട്ടോയിൽ ഈ വീട്ടിൽ എത്തുന്നത്. സുനി വീടിന്റെ മതിൽച്ചാടുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. റെസിഡൻസ് അസോസിയേഷന്റെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് സുനി ഇവിടെ എത്തിയെന്ന് പൊലീസിന് വ്യക്തമായത്. ഇവിടെ ഇരുപത് മിനിറ്റോളം സുനി ചെലവിട്ടിരുന്നു. പക്ഷെ അന്നു സുഹൃത്തിനെ കാണാൻ സാധിച്ചില്ലെന്നു സുനി പൊലീസിനു മൊഴി നൽകിയിരുന്നു.

ഇതേത്തുടർന്നു പ്രിയേഷിനെ പൊലീസ് ചോദ്യം ചെയ്തപ്പോൾ പരസ്പര വിരുദ്ധമായ മറുപടിയാണു ലഭിച്ചത്. സുനിയെ പത്തു വർഷമായി അറിയാമെന്ന് പറഞ്ഞ പ്രിയേഷ്, പക്ഷെ സുനി ഒരു ക്രിമിനൽ ആണെന്ന് അറിയില്ലെന്നാണ് പറഞ്ഞത്. പിന്നീട് കൂടുതൽ ചോദ്യം ചെയ്യപ്പോൾ പാലായിൽ ഒരു മോഷണക്കേസ് ഉള്ളതായി അറിയാമെന്നു പറഞ്ഞു. ഇതേത്തുടർന്നാണ് പ്രിയേഷിന്റെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തിയത്. രണ്ടു സിഐമാർ ഉൾപ്പെടെ ഏഴു പൊലീസുകാരുടെ സംഘമാണ് പരിശോധനയ്ക്കായി ഈ വീട്ടിലെത്തിയത്.

സുനിയും പ്രതീഷും തമ്മിലുള്ള ബന്ധവും ഇയാളെ കാണാൻ പോയത് എന്തിനെന്നും പൊലിസ് അന്വേഷിക്കുന്നുണ്ട്. ആക്രമണത്തിനുശേഷം കൂട്ടുപ്രതികളെപ്പോലും ഒഴിവാക്കി മറച്ചുകെട്ടിയ വാഹനത്തിൽ സുനി പോയതിന്റെ സിസി ടിവി ദൃശ്യങ്ങൾ കിട്ടിയെങ്കിലും, ഇത് എവിടെയാണന്നതും ആരെ കാണാനാണന്നതും ഏറെ ദുരൂഹത നിലനിൽക്കുയായിരുന്നു. ഇതിനിടെയാണ് പൊലിസ് ഇക്കാര്യങ്ങൾ കണ്ടെത്തിയത്.

പത്തുവർഷത്തോളമായി പ്രതീഷും സുനിയും തമ്മിൽ അടുപ്പമുണ്ടന്ന് പൊലിസിന് മനസിലായിട്ടുണ്ട്. ഇയാൾ കച്ചവടത്തിന് വീട്ടുമുറ്റത്ത് സൂക്ഷിച്ചിരിക്കുന്ന വാഹനങ്ങളും വിശദമായി പരിശോധിച്ചു. മുറ്റത്തുനിന്ന് ഒരു സ്മാർട്ഫോണിന്റെ കവർ കിട്ടിയെങ്കിലും ഇത് കേസിലേക്ക് വെളിച്ചം വീശുന്നതാണോയെന്ന് വ്യക്തമല്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP