Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പരസ്യമായി സമ്മതിക്കുന്നില്ലെങ്കിലും എഡിജിപി സന്ധ്യയെ അന്വേഷണ സംഘത്തിന്റെ മേൽനോട്ടത്തിൽ നിന്നും ഒഴിവാക്കിയതായി സൂചന; ഇന്നലെ കേസ് വിലയിരുത്തിയത് ഐജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തിൽ; തെളിവുകൾ വ്യക്തമല്ലെന്ന് പറഞ്ഞ് അറസ്റ്റുകൾ വൈകിപ്പിക്കാൻ കനത്ത സമ്മർദ്ദം; ദിലീപിനേയും നാദിർഷായേയും ചോദ്യം ചെയ്യുമെങ്കിലും അറസ്റ്റ് ചെയ്യില്ല

പരസ്യമായി സമ്മതിക്കുന്നില്ലെങ്കിലും എഡിജിപി സന്ധ്യയെ അന്വേഷണ സംഘത്തിന്റെ മേൽനോട്ടത്തിൽ നിന്നും ഒഴിവാക്കിയതായി സൂചന; ഇന്നലെ കേസ് വിലയിരുത്തിയത് ഐജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തിൽ; തെളിവുകൾ വ്യക്തമല്ലെന്ന് പറഞ്ഞ് അറസ്റ്റുകൾ വൈകിപ്പിക്കാൻ കനത്ത സമ്മർദ്ദം; ദിലീപിനേയും നാദിർഷായേയും ചോദ്യം ചെയ്യുമെങ്കിലും അറസ്റ്റ് ചെയ്യില്ല

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പൊലീസ് മേധാവി സ്ഥാനം ടിപി സെൻകുമാർ വിരമിക്കുന്നതോടെ നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചന അന്വേഷണവും നിലയ്ക്കുമെന്നാണ് ആദ്യം മുതലേയുള്ള വിലയിരുത്തൽ. എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലെ അന്വേഷണ സംഘത്തെ സെൻകുമാർ വിമർശിച്ചു. അത് ക്രൈംബ്രാഞ്ച് ഐജിയായ ദിനേന്ദ്ര കശ്യപിനെ ദിലീപിനെ ചോദ്യം ചെയ്ത സംഘത്തിൽ ഉൾപ്പെടുത്താത്തിന് മാത്രമായിരുന്നു. എന്നാൽ അതീവ രഹസ്യമായി നടന്ന അന്വേഷണത്തിൽ ഡിജിപി ഒരു ഘട്ടത്തിലും ഇടപെട്ടില്ല. അത് തന്നെയാണ് നിർണ്ണായകമായത്. അതിനിടെ പൊലീസ് മേധാവി വിരമിച്ചു. പ്രതീക്ഷിച്ച പോലെ ലോക്‌നാഥ് ബെഹ്‌റ ആ കസേരയിലെത്തി.

നടിയെ ആക്രമിച്ച കേസിൽ അന്വേഷണം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോഴായിരുന്നു ഇത്. ഇതിനിടെ സെൻകുമാറിന്റെ വിമർശനം കണക്കിലെടുത്ത് എഡിജിപി സന്ധ്യയെ ചുമതലയിൽ നിന്ന് മാറ്റാനായിരുന്നു നീക്കം. ഇത് വാർത്തയായതോടെ സന്ധ്യ തന്നെയാണ് എല്ലാമെന്നും പറഞ്ഞു. എന്നാൽ കാര്യങ്ങൾ അങ്ങനെയല്ല. എഡിജിപി സന്ധ്യയ്ക്ക് അന്വേഷണത്തിൽ റോൾ കുറയുകയാണ്. ക്രൈംബ്രാഞ്ച് ഐജി ദിനേന്ദ്ര കശ്യപാണ് ഇപ്പോൾ എല്ലാം നോക്കുന്നത്. അങ്ങനെ മഞ്ജു വാര്യർ പക്ഷക്കാരിയെന്ന് സിനിമയിലെ ഒരു വിഭാഗം ആരോപിക്കുന്ന സന്ധ്യ കേസിന് പുറത്തുമാകുന്നു. ഫലത്തിൽ സന്ധ്യയെ നടിയെ ആക്രമിക്കപ്പെട്ട കേസിൽ നിന്ന് തന്ത്രപരമായി ഒഴിവാക്കിയെന്നാണ് സൂചന. ദിലീപിലേക്ക് എത്തിക്കാനുള്ള തെളിവുകളുടെ കുറവുണ്ടെന്ന് വരുത്താനും നീക്കമുണ്ട്.

തിങ്കളാഴ്ച ഐ.ജി. ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തിൽ ഇതുവരെ ലഭിച്ച മൊഴികളും തെളിവുകളും പൊരുത്തക്കേടുകളും വിലയിരുത്തി. ഇതിൽനിന്ന് ചില നിഗമനങ്ങളിലേക്ക് പൊലീസെത്തി. ചില പോരായ്മയുണ്ടെന്നായിരുന്നു അത്. അതുകൊണ്ടു തന്നെ വേണ്ടത്ര കരുതലെടുക്കും. എല്ലാ പഴുതുകളും അടച്ചാണ് അന്വേഷണസംഘം മുന്നോട്ടുപോകുന്നത്. ധൃതിപിടിച്ച് അറസ്റ്റുൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുന്നില്ലെന്നാണ് പൊലീസ് നൽകുന്ന സൂചന. സംശയത്തിന്റെ നിഴലിൽ ഏതാനുംപേരുണ്ട്. ഒരാളിലേക്കാണ് പൊലീസ് കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. മറ്റൊരാളെയും നിരീക്ഷിക്കുന്നുണ്ട്. നടൻ ദിലീപും നാദിർഷയും നേരത്തേ നൽകിയ ചില മൊഴികളിൽ പൊരുത്തക്കേടുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. ഇരുവരെയും വീണ്ടും ചോദ്യംചെയ്യാനാണ് തീരുമാനം. അതിനപ്പുറം അറസ്റ്റ് ഉണ്ടാകാനുള്ള സാധ്യത കുറവാണ്. നടി കാവ്യാ മാധവന്റെ അമ്മയെ ചോദ്യം ചെയ്യുന്നതിലും തീരുമാനമായില്ല.

കേസിന്റെ അന്വേഷണം ദിലീപിന്റെ സഹായി എ.എസ്. സുനിൽ രാജിലേക്കു (അപ്പുണ്ണി) കേന്ദ്രീകരിക്കുന്നു. കേസിൽ നിർണായക അറസ്റ്റിനു തടസ്സമായി നിൽക്കുന്ന ചില കണ്ണികൾ കൂട്ടിയോജിപ്പിക്കാൻ ബുദ്ധിമുട്ടുണ്ടെന്നാണ് ഐദി ദിനേന്ദ്ര കശ്യപിന്റെ വിലയിരുത്തൽ. അപ്പുണ്ണിയെ ഇന്നലെ അറസ്റ്റ് ചെയ്യുമെന്ന അഭ്യൂഹമുണ്ടായിരുന്നെങ്കിലും മുഖ്യപ്രതി സുനിൽകുമാർ എന്ന പൾസർ സുനിയുടെ ഫോൺ വിളികൾ സംബന്ധിച്ച ചില സംശയങ്ങൾ നീക്കിയശേഷമാകും അറസ്റ്റ് എന്നാണു പൊലീസ് നൽകുന്ന സൂചന. അതിനിടെ നാദിർഷായെ രക്ഷിക്കാൻ പൊലീസിലെ ഉന്നതൻ തന്നെ ശ്രമിക്കുന്നുമുണ്ട്. ദിലീപിനെ ഏത് തരത്തിലും അറസ്റ്റിൽ നിന്ന് രക്ഷപ്പെടുത്താൻ താര സംഘടനയിലെ ചിലരും രംഗത്തുണ്ട്. താര സംഘടനയെ പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കാനാണ് ഈ നീക്കങ്ങൾ. ഇതിന്റെ ഭാഗമാണോ സന്ധ്യയുടെ ഒഴിവാക്കൽ എന്ന വിലയിരുത്തലും സജീവാണ്.

അതിനിടെ നടി ആക്രമിക്കപ്പെട്ടതിനുമുമ്പുള്ള പൾസർ സുനിയുടെ ഫോൺവിളികളുടെ പട്ടിക പൊലീസ് ശേഖരിച്ചു. സ്ഥിരമായി വിളിച്ച ചില നമ്പറുകൾ നിരീക്ഷണത്തിലാണ്. ദിലീപിനെയും നാദിർഷയെയും കിട്ടാൻ ഏതെങ്കിലും നമ്പറുകൾ ഉപയോഗിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. നാലു ഫോൺനമ്പറുകളാണ് പ്രധാനമായും നോക്കുന്നത്. ഈ നമ്പറുകളിൽനിന്ന് ദിലീപിന്റെ മാനേജർ അപ്പുണ്ണിക്ക് കോളുകൾ പോയിട്ടുണ്ട്. ഇയാൾ തിരിച്ചുവിളിച്ചിട്ടുമുണ്ട്. ഈ വിളികൾക്ക് കേസുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്നാണ് അന്വേഷണം. സുനി ജയിലിലിൽനിന്ന് വിളിച്ചത് ആരെയൊക്കെയാണെന്ന് കണ്ടെത്താൻ സഹതടവുകാരുടെ മൊഴിയെടുക്കും. ഇതും നിർണ്ണായകമായി.

നടിയെ ഉപദ്രവിക്കുന്നതിന്റ ദൃശ്യങ്ങൾ പകർത്താനുള്ള ഗൂഢാലോചന നാലു വർഷം മുൻപു തുടങ്ങിയതായാണു സുനിൽ കുമാറിന്റെ മൊഴി. എന്നാൽ, ഫെബ്രുവരി 17നു നടന്ന അതിക്രമത്തിനു കഴിഞ്ഞ നവംബർ 23 മുതൽ ഒരുക്കങ്ങൾ നടന്നതായി എഡിജിപി സന്ധ്യയുടെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കുറ്റകൃത്യവുമായി ബന്ധപ്പെട്ടു നാലുപേർ അന്നു മുതൽ ഗൂഢാലോചനകൾ നടത്തിയതിന്റെ തെളിവുകൾ പൊലീസിനു ലഭിച്ചു. ഇതിൽ രണ്ടു പേരെ വ്യക്തമായി തിരിച്ചറിഞ്ഞ അന്വേഷണ സംഘം മറ്റു രണ്ടുപേരെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. രണ്ടുപേർ മാത്രമാണു പ്രതികളുമായി നേരിട്ടു ബന്ധപ്പെട്ടിട്ടുള്ളത്. അന്വേഷണം പൂർത്തിയാവുന്നതോടെ നടിയെ ഉപദ്രവിച്ച സംഭവത്തിന്റെ ഗൂഢാലോചനയിൽ ആറു പേർ പ്രതികളാവുമെന്നാണു ലഭിക്കുന്ന സൂചന. ഇതിൽ ദിലീപും നാദിർഷായും കാവ്യയുടെ അമ്മയും ഉണ്ടാകുമെന്നും സൂചനകളെത്തി. ഇതിനിടെയാണ് നാടകീയ നീക്കം. പ്രതികളാക്കിയാലും ദിലീപിനേയും നാദിർഷായേയും അറസ്റ്റ് ചെയ്യാതെ രക്ഷിക്കാനാണ് നീക്കം.

മറ്റൊരു കേസിൽ ജയിലിലെത്തിയ സഹതടവുകാരൻ ജിൻസന്റെ രഹസ്യമൊഴികളും കേസിൽ നിർണായകമായി. ഫോണിൽ സംസാരിച്ചയാളോടു പണം ആവശ്യപ്പെട്ടതും ഇതിന്റെ തുടർച്ചയായി 'എന്തോ ഒന്ന്' കാക്കനാട്ടെ കടയിൽ എത്തിച്ചതായി പറഞ്ഞതും ജിൻസൻ ഓർമിക്കുന്നു. പണം ആവശ്യപ്പെടുമ്പോഴെല്ലാം അനുകൂല മറുപടിയാണു സുനിലിനു ലഭിച്ചിരുന്നതെന്നാണു തുടർന്നുള്ള പെരുമാറ്റത്തിൽ മനസ്സിലാക്കിയിരുന്നത്. നാദിർഷായോടും അപ്പുണ്ണിയുടെ ഫോണിൽ വിളിച്ചു ദിലീപിനോടും സംസാരിച്ചിരുന്നതായാണു സുനിലിന്റെ വെളിപ്പെടുത്തൽ. ജയിലിൽനിന്നു നാദിർഷായെയും അപ്പുണ്ണിയെയും വിളിച്ചു ബ്ലാക്ക്‌മെയിൽ ചെയ്യാൻ ശ്രമിച്ചുവെന്ന ദിലീപിന്റെ പരാതി നിലനിൽക്കുന്ന സാഹചര്യത്തിൽ കരുതലോടെ മാത്രമേ അന്വേഷണം നടത്താനാകൂവെന്നാണ് പൊലീസിലെ ഉന്നതരുടെ നിലപാട്. ഇത് നടനും കൂട്ടുകാർക്കും അനുകൂലവുമാണ്.

ദിലീപിന്റെ മൊഴികളിലും പൊലീസിന് ലഭിച്ച തെളിവുകളിലും വൈരുദ്ധ്യം ഏറെയാണ്. ഇതുസംബന്ധിച്ച വ്യക്തതവരുത്താൻ പൊലീസ് വീണ്ടും ദിലീപിൽ നിന്നും നാദിർഷായിൽ നിന്നും മൊഴിയെടുക്കും. ദിലീപും പൾസർ സുനിയും തമ്മിൽ ബന്ധപ്പെട്ടതിന്റെ കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള നീക്കത്തിലാണ് പൊലീസ്. ശക്തമായ തെളിവുകൾ കിട്ടിയാൽ അറസ്റ്റ് ചെയ്ത ശേഷമാകും ചോദ്യം ചെയ്യൽ. പൾസർ സുനിയെ കണ്ടിട്ടില്ലെന്നും അറിയില്ലെന്നുമാണ് ദിലീപ് നേരത്തെ മൊഴി നൽകിയത്. എന്നാൽ ദിലീപ് അഭിനയിച്ച ജോർജേട്ടൻസ് പൂരത്തിന്റെ സെറ്റിൽ ഒരേസമയം സുനിലും ദിലീപും ഉണ്ടായിരുന്നതായി പൊലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്. ഇവർ ഒരുമിച്ച് നിൽക്കുന്ന ചിത്രവും പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്നാൽ ഇതുകൊണ്ടു മാത്രം ഗൂഢാലോചന തെളിയിക്കാനാകില്ല. എന്നാൽ ഇവർ തമ്മിൽ കണ്ടിട്ടില്ലെന്നത് കളവാണെന്ന് വ്യക്തമായതോടെ ഇതു സംബന്ധിച്ച വ്യക്തതയാണ് പൊലീസ് തേടുന്നത്.

ജയിലിൽ നിന്നും ദിലീപിനെഴുതിയ കത്തിൽ സൗണ്ട് തോമ മുതൽ ജോർജേട്ടൻസ് പൂരം വരെയുള്ള കാര്യങ്ങൾ ആരോടും പറഞ്ഞിട്ടില്ലെന്ന് പൾസർ സുനി അറിയിച്ചിട്ടുണ്ടായിരുന്നു. ഇതും പൊലീസ് പരിശോധിക്കുകയാണ്.അതിനിടെ നടിയെ ആക്രമിക്കുന്നതിന് മുമ്പ് പൾസർ സുനി കൂടുതൽ തവണ വിളിച്ച നാലു നമ്പറുകളിൽ നിന്ന് ദീലീപിന്റെ മാനേജർ അപ്പുണ്ണിയുടെ ഫോണിലേക്ക് വിളി പോയതായി പൊലീസ് കണ്ടെത്തി. പൾസർ സുനി ദിലീപിനെ ബന്ധപ്പെടാനായി ഉപയോഗിച്ച നമ്പറുകളാണിതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഈ നാലു പേർ ആരാണെന്നും അവർ തമ്മിൽ സംസാരിച്ചത് എന്താണെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഫോൺകമ്പനിയുടെ സർവ്വറിൽ നിന്ന് സംഭാഷണങ്ങൾ കിട്ടാൻ കാലതാമസമെടുക്കും. എങ്കിൽ മാത്രമേ ഗൂഢാലോചന തെളിയിക്കാനാകൂ. അതുവരെ ദിലീപിന്റെ അറസ്റ്റ് നീട്ടികൊണ്ട് പോകും.

നടിയെ ആക്രമിച്ചതിന് ശേഷം സുനി കാക്കനാട്ടെ കാവ്യയുടെ വസ്ത്ര വ്യാപാര കടയായ ലക്ഷ്യയിൽ എത്തിയതായി കത്തിലുണ്ട്. ഇതിൽ വ്യക്തത തേടിയാണ് പൊലീസ് ലക്ഷ്യയിൽ റെയ്ഡ് നടത്തിയത്. പിടിച്ചെടുത്ത സിസിടിവിയിൽ പക്ഷെ നടി ആക്രമിക്കപ്പെട്ട ദിവസത്തെ ദൃശ്യങ്ങൾ മാഞ്ഞുപോയിരുന്നു. ഇത് വീണ്ടെടുക്കാൻ രണ്ടു മൂന്നു ദിവസങ്ങൾ കൂടി എടുക്കും. എന്നാൽ മാത്രമേ കടയിൽ സുനി എത്തിയിരുന്നോയെന്ന് വ്യക്തമാകൂ. നടി ആക്രമിക്കപ്പെട്ടതിന്റെ തലേദിവസം ലക്ഷ്യയിൽ നിന്ന് രണ്ടു ലക്ഷം രൂപ ഒന്നിച്ച് പിൻവലിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് വ്യക്തതതേടാൻ കാവ്യയുടെ അമ്മയിൽ നിന്നും മൊഴിയെടുക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ക്യാമറകൾ കൊണ്ടുവരികയും പോകുകയും ചെയ്യുന്ന വാഹനമാണ് ഓടിച്ചതെന്നും പകരക്കാരനായിട്ടാണ് പൾസർ സുനി സെറ്റിലെത്തിയതെന്നും വ്യക്തമായിട്ടുണ്ട്.

അതിനിടെ ദിലീപ് കൊച്ചിയിലെ പ്രമുഖ അഭിഭാഷകന്റെ നിയമോപദേശം തേടിയെന്ന് റിപ്പോർട്ടുകൾ. സർക്കാരുമായി അടുത്ത ബന്ധം പുലർത്തുന്ന മുതിർന്ന അഭിഭാഷകനെയാണ് ദിലീപ് സമീപിച്ചത് എന്നു പറയുന്നു. മുൻകൂർ ജാമ്യത്തിനുള്ള അപേക്ഷ നൽകേണ്ട എന്ന ഉപദേശമാണ് അഭിഭാഷകൻ നൽകിയത് എന്നാണു സൂചന. നേരത്തെ അന്വേഷണത്തിന്റെ ഭാഗമായി ചിലരെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതയുണ്ട് എന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബഹ്റ വ്യക്തമാക്കിരുന്നു. അന്വേഷണം ശരീയായ ദിശയിലാണ് പുരോഗമിക്കുന്നത് തെളിവ് പൂർണ്ണമായി കിട്ടിയാലെ അറസ്റ്റ് ചെയ്യാൻ സാധിക്കു. എന്നാൽ അന്വേഷണം എത്ര ദിവസം നീളുമെന്ന് ആർക്കും പറയാനാകില്ല എന്നും ബെഹ്റ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP