Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സൂപ്പർതാരത്തിന്റെ ചോദ്യം ചെയ്യലിനും അറസ്റ്റിനും വഴിയൊരുങ്ങുന്നു; ഗൂഢാലോചനയിലെ രഹസ്യങ്ങൾ എണ്ണിയെണ്ണി പറഞ്ഞ് ആക്രമിക്കപ്പെട്ട സൂപ്പർ നടി; സംവിധായകനേയും നടനേയും സംശയ നിഴലിൽ നിർത്തി എഡിജിപി സന്ധ്യ അന്വേഷണം തുടങ്ങി; പൾസർ സുനിയുടെ പുതിയ വെളിപ്പെടുത്തൽ മലയാള സിനിമയെ പ്രതിസന്ധിയിലാക്കും; മഞ്ജുവാര്യരുടെ നീക്കങ്ങൾ ലക്ഷ്യത്തിലേക്ക്

സൂപ്പർതാരത്തിന്റെ ചോദ്യം ചെയ്യലിനും അറസ്റ്റിനും വഴിയൊരുങ്ങുന്നു; ഗൂഢാലോചനയിലെ രഹസ്യങ്ങൾ എണ്ണിയെണ്ണി പറഞ്ഞ് ആക്രമിക്കപ്പെട്ട സൂപ്പർ നടി; സംവിധായകനേയും നടനേയും സംശയ നിഴലിൽ നിർത്തി എഡിജിപി സന്ധ്യ അന്വേഷണം തുടങ്ങി; പൾസർ സുനിയുടെ പുതിയ വെളിപ്പെടുത്തൽ മലയാള സിനിമയെ പ്രതിസന്ധിയിലാക്കും; മഞ്ജുവാര്യരുടെ നീക്കങ്ങൾ ലക്ഷ്യത്തിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: താൻ ആക്രമിക്കപ്പെട്ട സംഭത്തിലെ സംശയങ്ങൾ എഡിജിപി സന്ധ്യയോട് എണ്ണിയെണ്ണി പറഞ്ഞ് നടി. കൊച്ചയിലെ നടി ആക്രമിക്കപ്പെട്ട കേസിൽ പൊലീസ് പുനരന്വേഷണം തുടങ്ങിയെന്ന് മറുനാടൻ രാവിലെ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് ശരിവച്ച് ആക്രമിക്കപ്പെട്ട നടിയെ എഡിജിപി സന്ധ്യ ചോദ്യം ചെയ്തു. വാനിനുള്ളിൽ നടന്നതെല്ലാം നടി എണ്ണിയെണ്ണി പറഞ്ഞു. തന്നെ സിനിമയിൽ നിന്ന് ഒതുക്കാൻ ശ്രമിച്ചവർക്ക് അക്രമത്തിൽ പങ്കുണ്ടോയെന്നും സംശയമുയർത്തി. വാനിനുള്ളിൽ വച്ച് നടിയാണ് ക്വട്ടേഷൻ നൽകിയതെന്ന് പൾസർ സുനി പറഞ്ഞതും ആവർത്തിച്ചു. നടനുമായി ബസിനസ് പരമായ തർക്കമുണ്ടായിരുന്നില്ലെന്നും നടി മൊഴി നൽകിയതായി സൂചനയുണ്ട്. എന്നാൽ കുടുംബ പ്രശ്‌നങ്ങളിലെ തന്റെ ഇടപെടൽ നടന് വൈരാഗ്യമുണ്ടാക്കിയെന്ന നിഗമനമാണ് നടി പങ്കുവച്ചത്. നടന്നതെല്ലാം ഇതിന്റെ പ്രതികാരമായിരിക്കാമെന്ന സംശയവും ഉണ്ട്. ഇതെല്ലാം എഡിജിപി സന്ധ്യ ഗൗരവത്തോടെ രേഖപ്പെടുത്തി കഴിഞ്ഞു. പൾസർ സുനിയുടെ പുതിയ വെളിപ്പെടുത്തൽ വിശ്വസിക്കേണ്ട സാഹചര്യം നടിയുടെ മൊഴിയോട് കൈവന്നിരിക്കുകയാണ്.

ഇതോടെ പൾസർ സുനിയും നടനുമായുള്ള ബന്ധത്തെ കുറിച്ച് പൊലീസ് ആഴത്തിൽ പരിശോധിക്കും. നടിയെ ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ കണ്ടെടുക്കാനും ശ്രമം തുടരും. ഈ ദൃശ്യങ്ങൾ ആർക്കാണ് കൈമാറിയതെന്ന് പൊലീസിന് വ്യക്തമായ സൂചന പൾസർ സുനി നൽകി കഴിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. അതിനിടെ പൾസർ സുനി കോടതിയിൽ സത്യം പറഞ്ഞാൽ പൊലീസ് പ്രതിക്കൂട്ടിലാകും. ഇത് ഒഴിവാക്കാനാണ് നടിയെ ആക്രമിക്ക്‌പെട്ട കേസിൽ അന്വേഷണം പുതിയ തലത്തിലെത്തിച്ചതെന്ന് സൂചനയുണ്ട്. മഞ്ജു വാര്യരും കൂട്ടരും സംഭവത്തിന് പിന്നാലെയുള്ളതു കൊണ്ട് തന്നെ ഗൂഢാലോചന വിവരങ്ങൾ പൾസർ സുനിയിലൂടെ കോടതിയിലെത്തിയാൽ പ്രശ്‌നങ്ങൾ ഗുരുതരമാകും. സർക്കാരിനെതിരെ പോലും ആരോപണമുയരും. ഈ സാഹചര്യത്തിൽ നടനെതിരെ തുടർ നടപടി എടുക്കാനാണ് തീരുമാനം. ഏറെ താമസിയാതെ തന്നെ നടനെ പൊലീസ് ചോദ്യം ചെയ്യും. സംവിധായകനാണ് നടിയുടെ യാത്രാ വിവരങ്ങൾ ചോർത്തി നൽകിയതെന്ന സൂചനയുമുണ്ട്. ഇതും അന്വേഷിക്കുകയാണ്. ഇക്കാര്യത്തിൽ പൾസർ സുനിയുടെ മൊഴി വിശ്വാസത്തിലെടുക്കേണ്ടി വരും.

മലയാള സിനിമയെ തന്നെ പ്രതിസന്ധിയിലാക്കുന്ന വിവരങ്ങൾ അന്വേഷണത്തിൽ പൊലീസിന് കിട്ടിയിട്ടുണ്ട്. നടനെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമുണ്ടായാൽ പല വിഴുപ്പഴക്കലുകളും ഉണ്ടാകും. വനിതാ കൂട്ടായ്മയുണ്ടാക്കി മഞ്ജു വാര്യരും കൂട്ടരും നടത്തുന്ന നീക്കമാണ് ഇത്തരമൊരു സാഹചര്യത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. നടിയെ ആക്രമിച്ചതിൽ ഗൂഢാലോചനയുണ്ടെന്ന് ആദ്യം മുതൽ തന്നെ മഞ്ജു ആവർത്തിച്ചിരുന്നു. എന്നാൽ മഞ്ജുവിനെ ഒറ്റപ്പെടുത്താനായിരുന്നു പലരുടേയും ശ്രമം. കോടികൾ ഇറക്കി കേസ് തേച്ചു മായ്ക്കാനും ശ്രമം ഉണ്ടായി. നടിയെ ആക്രമിച്ചത് പരാതിയുണ്ടാകില്ലെന്ന വിശ്വാസത്തിലും ഉറപ്പിലുമാണെന്ന് പൾസർ സുനി പൊലീസിനെ അറിയിച്ചിട്ടുണ്ട്. ഇത്തരത്തിൽ ആത്മവിശ്വാസം നൽകിയത് ക്വട്ടേഷൻ കൊടുത്തവർ തന്നെയാണ്. എന്നാൽ പിടി തോമസ് എംഎൽഎയുടെ ഇടപെടൽ എല്ലാം അവതാളത്തിലാക്കി. കേസിൽ താൻ മാത്രം പെടുമെന്ന് ഉറപ്പായപ്പോഴാണ് ഗൂഢാലോചന പുറത്തു പറയാൻ തീരുമാനിച്ചത്. ഇതോടെ പ്രതിസന്ധിയിലായത് പൊലീസായിരുന്നു.

കുറ്റപത്രം നൽകിയ കേസിൽ എന്ത് ചെയ്യണമെന്ന ആശയക്കുഴപ്പമുണ്ടായി. ഇതിനിടെ കേസിൽ നടനെ സംരക്ഷിക്കാൻ മുന്നിൽ നിന്നവർ പിന്മാറുകയും ചെയ്തു. മഞ്ജു വാര്യരുടെ സംഘടനയുടെ ഇടപെടലായിരുന്നു ഇതിന് കാരണം. അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടനെ ഒതുക്കാനുള്ള ശ്രമവും ഇതിന് പുതിയ സാഹചര്യം ഒരുക്കി. ഇതോടെയാണ് കേസിൽ പൊലീസ് നടപടി ഊർജ്ജിതമാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി സെൻുകമാറും ഉറച്ച നിലപാട് എടുത്തതോടെ എല്ലാം കീഴമേൽ മറിഞ്ഞു. നടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്താൻ സെൻകുമാറാണ് നിർദ്ദേശം നൽകിയത്. സെൻകുമാർ സ്ഥാനം ഒഴിയുമ്പോൾ ഈ കേസ് വീണ്ടും അട്ടിമറിക്കപ്പെടുമോ എന്ന സംശയം മഞ്ജുവിനും കൂട്ടർക്കുമുണ്ട്. ലോക്‌നാഥ് ബെഹ്‌റയ്ക്ക് സിനിമാക്കാരുമായുള്ള ബന്ധങ്ങളാണ് ഇതിന് കാരണം. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ ഉടൻ കൊണ്ടു വരും.

നടിയെ ആക്രമിക്കുന്നതിന് മുമ്പ് നടനും പൾസർ സുനിയും ബംഗ്ലുരുവിലേക്ക് വിമാനത്തിൽ പറന്നതായി സൂചനയുണ്ടായിരുന്നു. എസ്റ്റേറ്റ് തിരിച്ചു നൽകാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് നടിയെ ആക്രമിക്കുന്നതിൽ എത്തിയതെന്നാണ് ആരോപണം. ഈ സാഹചര്യത്തിൽ നടിയുടെ കാമുകനെ ഭയപ്പെടുത്താനായിരുന്നു യാത്രയെന്നായിരുന്നു ആക്ഷേപം. ഇതിലെ സത്യമാണ് നടിയോട് എഡിജിപി പ്രധാനമായും തിരക്കിയത്. നടിയോട് തട്ടിക്കൊണ്ടു പോയി അതിക്രമം കാണിച്ച കേസിലെ ഗൂഢാലോചന സംബന്ധിച്ച കൂടുതൽ തെളിവുകൾ അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. ആക്രമണത്തിൽ നേരിട്ടു പങ്കെടുത്തവർക്കെതിരെ ആദ്യകുറ്റപത്രം സമർപ്പിച്ചതോടെ അന്വേഷണം അവസാനിപ്പിച്ചെന്നു പ്രതികളെ തെറ്റിധരിപ്പിച്ച പൊലീസ് ഇവരുടെ ഫോൺ വിളികൾ അടക്കം നിരീക്ഷിച്ചിരുന്നു. ജയിലിൽ നിന്നു പ്രതികൾ പുറത്തേക്കു വിളിച്ച ഫോൺ കോളുകൾ മൂന്നു മാസമായി പൊലീസ് പരിശോധിച്ചിരുന്നു. ഇതാണ് നിർണ്ണായകമായത്.

ഇതോടൊപ്പം കേസിലെ മുഖ്യപ്രതിയായ സുനിൽ കുമാർ സഹതടവുകാരൻ ജിൻസനോടു വെളിപ്പെടുത്തിയ വിവരങ്ങളും കേസിന്റെ തുടരന്വേഷണത്തിനു സഹായകമായി. നടിയുടെ യാത്രാ വിവരങ്ങൾ സംവിധായകൻ തൽസമയം അറിയിച്ചുവെന്നതും ഗൗരവത്തോടെയാണ് കാണുന്നത്. കേസിൽ ഈ സംവിധായകനേയും പ്രതിയാക്കാനാണ് ആലോചന. എല്ലാം തെളിഞ്ഞാൽ ഗൂഢാലോചന കുറ്റത്തിനാകും സംവിധായകനെ പൊലീസ് അറസ്റ്റ് ചെയ്യുക. മജിസ്ട്രേട്ട് മുൻപാകെ ജിൻസന്റെ മൊഴികൾ രേഖപ്പെടുത്തുന്നതോടെ കേസിന്റെ തുടരന്വേഷണത്തിനു പൊലീസ് ഔദ്യോഗികമായി കോടതിയുടെ അനുവാദം തേടും. കഴിഞ്ഞ ഫെബ്രുവരി 17നു രാത്രിയാണ് അങ്കമാലിക്കു സമീപം നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്. ഏപ്രിൽ 18 ന് ഏഴു പ്രതികൾക്കെതിരെ കുറ്റപത്രവും സമർപ്പിച്ചു.

കേസിലെ ക്വട്ടേഷൻ സാധ്യത സംബന്ധിച്ച് അതിക്രമത്തിന് ഇരയായ നടിയും അടുത്ത സുഹൃത്തുക്കളും വ്യക്തമായ സൂചനകൾ പൊലീസിനു നൽകിയിരുന്നു. ആദ്യം ഇതൊന്നും കാര്യമായെടുത്തില്ല. ഇതിന് ശേഷമാണ് മഞ്ജു വാര്യരുടെ നേതൃത്വത്തിൽ വനിതാ സിനിമാ പ്രവർത്തകരുടെ കൂട്ടായ്മ എത്തുന്നത്. ഇവർ മുഖ്യമന്ത്രിയെ നേരിട്ടു കണ്ടു. ഇതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. കാക്കനാട് ജില്ലാ ജയിലിൽ കഴിയുന്ന സുനി സഹ തടവുകാരോട് ആക്രമണത്തെപ്പറ്റിയും അതിനു പിന്നിൽ പ്രവർത്തിച്ചവരെപ്പറ്റിയും പറഞ്ഞതും കാര്യങ്ങൾ മാറ്റി മറിച്ചു. സൂചന ലഭിച്ചതിനെ തുടർന്ന് നേരത്തെ സുനിക്കൊപ്പം ജയിൽമുറിയിൽ കഴിഞ്ഞ ചാലക്കുടി സ്വദേശി ജിൻസന്റെ രഹസ്യമൊഴി രേഖപ്പെടുത്താൻ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടത്. പൊലീസ് ജയിലിലെത്തി ഇതു സംബന്ധിച്ച് മൊഴിയെടുത്തതായും സൂചനയുണ്ട്.

അന്വേഷണം തുടരുന്ന സാഹചര്യത്തിൽ പൊലീസ് അനുബന്ധ കുറ്റപത്രവും സമർപ്പിച്ചേക്കും. ജയിലിനുള്ളിൽ സുനി എഴുതിയ ഒരു കത്ത് പുറത്തെത്തിച്ചത് ജിൻസനാണ്. ഇതേത്തുടർന്നു സുനിയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഈ മൊഴികളുടെ അടിസ്ഥാനത്തിലാണ് ജിൻസനെ മജിസ്‌ട്രേറ്റ് മുൻപാകെ ഹാജരാക്കി മൊഴി രേഖപ്പെടുത്താൻ തീരുമാനിച്ചിട്ടുള്ളത്. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത് ഒരു പ്രമുഖ നടന്റെ നിർദ്ദേശമനുസരിച്ചാണെന്നും ഇതിൽ ഒരു സംവിധായകൻ ഇടപെട്ടിട്ടുണ്ടെന്നുമുള്ള പുതിയ വിവരങ്ങളാണ് സുനി പുറത്തുവിട്ടിട്ടുള്ളതെന്നാണ് സൂചന. പൾസർ സുനിയോടൊപ്പം മറ്റൊരു കേസിൽ കാക്കനാട് ജില്ലാ ജയിലിൽ തടവിൽ കഴിയുന്ന ചാലക്കുടി സ്വദേശി ജിൻസനോടാണ് സംഭവത്തിലെ ഗൂഢാലോചനയെപ്പറ്റി ഇയാൾ പറഞ്ഞിട്ടുള്ളത്. ജിൻസനിൽ നിന്നും പൊലീസിന് ലഭിച്ച വിവരങ്ങൾ അന്വേഷണ സംഘത്തിന് കൈമാറിയതിനെത്തുടർന്ന് ഇയാളുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി.

നെടുമ്പാശേരി പൊലീസ് രജിസ്റ്റർ ചെയ്ത തട്ടിപ്പു കേസിൽ പ്രതിയായ ജിൻസനും പൾസർ സുനിയും ഒരേ മുറിയിലായിരുന്നു കഴിഞ്ഞിരുന്നത് .ഇവർ സൗഹൃദത്തിലാവുകയും കേസിലെ ഗൂഢാലോചനയും മറ്റു സംഭവവികാസങ്ങളും സുനി ഇയാളോട് പങ്കുവക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP