Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കൂത്തുപറമ്പ് രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ നിന്ന് സെൽഫിയെടുത്തതിന് ശകാരിച്ച് പി ജയരാജൻ; ടിപി വധക്കേസ് പ്രതി ഷാഫിയുടെ വിവാഹ ക്ഷണക്കത്ത് ഫേസ്‌ബുക്കിൽ ഇട്ടത് വിവാദമായതോടെ വീണ്ടും ശാസിച്ചു; കണ്ണൂരിലെ പാർട്ടിയുടെ സൈബർ പ്രചാരകനായി ഉപയോഗിച്ച ആകാശ് തില്ലങ്കേരിയെ പുറത്താക്കാതെ പാർട്ടി കാത്തുസൂക്ഷിച്ചത് ഷുഹൈബിനെ തീർക്കാനോ? ആർഎസ്എസ്സുകാരനെ കൊന്ന കേസിലെ പ്രതി കോൺഗ്രസ്സുകാരനെ വെട്ടിനുറുക്കിയ കേസിലും പ്രതിയാകുമ്പോൾ

കൂത്തുപറമ്പ് രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ നിന്ന് സെൽഫിയെടുത്തതിന് ശകാരിച്ച് പി ജയരാജൻ; ടിപി വധക്കേസ് പ്രതി ഷാഫിയുടെ വിവാഹ ക്ഷണക്കത്ത് ഫേസ്‌ബുക്കിൽ ഇട്ടത് വിവാദമായതോടെ വീണ്ടും ശാസിച്ചു; കണ്ണൂരിലെ പാർട്ടിയുടെ സൈബർ പ്രചാരകനായി ഉപയോഗിച്ച ആകാശ് തില്ലങ്കേരിയെ പുറത്താക്കാതെ പാർട്ടി കാത്തുസൂക്ഷിച്ചത് ഷുഹൈബിനെ തീർക്കാനോ? ആർഎസ്എസ്സുകാരനെ കൊന്ന കേസിലെ പ്രതി കോൺഗ്രസ്സുകാരനെ വെട്ടിനുറുക്കിയ കേസിലും പ്രതിയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കണ്ണൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ അതിക്രൂരമായി കൊലചെയ്ത സംഭവത്തിൽ പിടിയിലായ ആകാശ് തില്ലങ്കേരിയെന്ന സൈബർ പോരാളിയെ രണ്ടുതവണ ശാസിച്ചിട്ടും സിപിഎം കാത്തുസൂക്ഷിച്ചത് ഇത്തരമൊരു കൊലപാതകത്തിനോ? ഷുഹൈബ് വധത്തിൽ ആകാശ് അറസ്റ്റിലാവുന്നതോടെ ഇത്തരമൊരു ചോദ്യമാണ് ഉയരുന്നത്. സോഷ്യൽ മീഡിയയിൽ നിരന്തരം ഇടപെട്ടിരുന്ന ആകാശിനെ മുമ്പ് പാർട്ടി ശാസിച്ച കാര്യമുൾപ്പെടെ ചർച്ചയായിരിക്കുകയാണ് ഇപ്പോൾ.

കൊലയാളികളെ സഹായിച്ച പങ്കാണ് ഇപ്പോൾ സംശയിക്കുന്നതെന്ന് പൊലീസ് പറയുന്നെങ്കിലും ഉന്നത നേതാക്കളുമായി ബന്ധമുള്ളയാണ് ആകാശ്. ഇതിന് തെളിവായി നിരവധി പ്രതികരണങ്ങൾ പാർട്ടി ജില്ലാ സെക്രട്ടറി പി ജയരാജൻ ഉൾപ്പെടെ നടത്തിയിട്ടുമുണ്ട്. സിപിഎമ്മിന്റെ പോരാട്ടകാലത്തെ ഏറ്റവും വലിയ ഏടായി അവസാനം കുറിക്കപ്പെട്ട സംഭവമാണ് കൂത്തുപറമ്പ് വെടിവയ്‌പ്പ്.

അതിൽ കൊല്ലപ്പെട്ട രക്തസാക്ഷികളുടെ സ്മരണയിൽ ഒരുക്കിയ കൂത്തുപറമ്പ് രക്തസാക്ഷി മണ്ഡപത്തിൽ സെൽഫി എടുത്തതിന്റെ പേരിൽ ഉയർന്ന വിവാദം. അതാണ് ആകാശ് തില്ലങ്കേരിയെന്ന സഖാവിനെ വാർത്തകളിൽ എത്തിക്കുന്നത്. അന്ന് മണ്ഡപത്തിന്റെ കാവൽക്കാരായി നിന്ന ടാക്‌സി ഡ്രൈവർമാരെയും സിഐടിയുക്കാരേയും സദാചാര ഗുണ്ടകളെന്ന് മുദ്രകുത്തി ആകാശ് തില്ലങ്കേരി നൽകിയ ഫെയ്‌സ് ബുക്ക് പോസ്റ്റ് ചർച്ചയായി. ഇതിനെ ശാസിച്ച് പി ജയരാജൻ രംഗത്തുവന്നതും വാർത്തയായി. കഴിഞ്ഞ മെയ് മാസത്തിലായിരുന്നു ഇത്.

ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയായ മുഹമ്മദ് ഷാഫിയുടെ വിവാഹ ചടങ്ങുമായി ബന്ധപ്പെട്ടായിരുന്നു അടുത്ത വിവാദം. ഈ ചടങ്ങിൽ ഷാഫിയുടെ വിവാഹ ക്ഷണക്കത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് ആകാശ് തില്ലങ്കേരി വീണ്ടും ശാസന ഏറ്റുവാങ്ങി. പാർട്ടിയുടെ സൈബർ പ്രചാരകൻ എന്ന നിലയിൽ പാർട്ടി കാത്തുസൂക്ഷിച്ച ഈ പ്രചാരകരൻ ഇപ്പോൾ ഷുഹൈബ് വധക്കേസിൽ അറസ്റ്റിലാവുന്നു. പാർട്ടി നേതാക്കളുടെ അകമ്പടിയോടെയാണ് മാലൂർ സ്‌റ്റേഷനിൽ എത്തുന്നത്. ഇതെല്ലാം ചർച്ചയാകുന്നു. ഇതോടെയാണ് പാർട്ടി ആകാശ് തില്ലങ്കേരിയെ കാത്തുസൂക്ഷിച്ചത് ഒരു കൊലപാതകം നടത്താനോ ആസൂത്രണം ചെയ്യാനോ ആയിരുന്നോ എന്ന ചോദ്യമുയരുന്നത്.

ടി പി കേസ് വധത്തിലെ പ്രതികളുമായി ബന്ധമുണ്ടെന്ന സൂചനയാണ് അതിലെ മുഖ്യപ്രതികളിലൊരാളുടെ വിവാഹക്ഷണ പത്രിക ആവേശത്തോടെ പോസ്റ്റ് ചെയ്തതെന്നുള്ള വാദം ഒരു ഭാഗത്ത്. കൂത്തൂപറമ്പ് സെൽഫി വിവാദത്തിൽ പാർട്ടി ശാസിച്ച വിവാദം മറ്റൊരു വശത്ത്. തില്ലങ്കേരിയിലെ ആർഎസ്എസ് പ്രവർത്തകൻ ബിനീഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി കൂടിയാണ് ആകാശ്. ഇതെല്ലാം ഇപ്പോൾ ചർച്ചയാവുകയാണ്.

കൂത്തുപറമ്പ് മണ്ഡപത്തിലെ സെൽഫിക്ക് ശാസന

കൂത്തുപറമ്പിലെ രക്തസാക്ഷി മണ്ഡപത്തിലെ സദാചാര ഗുണ്ടായസത്തിന് ഇരയായ പാർട്ടി സഖാക്കളെ തള്ളിപ്പറഞ്ഞ് സിപിഎം രംഗത്തുവന്നതോടെയാണ് വിഷയം ചർച്ചയായത്. പാർട്ടി അംഗമായ ആകാശ് തില്ലങ്കേരിയും ആകാശുമായി വിവാഹം നിശ്ചയിച്ചിരുന്ന ഐശ്വര്യ, സുഹൃത്ത് മിഥുൻ എന്നിവർക്കു നേരെ പാർട്ടി സഖാക്കളിൽനിന്നും പൊലീസിൽനിന്നും സദാചാര ഗുണ്ടായിസം ഉണ്ടായി എന്നുമായിരുന്നു ആക്ഷേപം. ആകാശ് സോഷ്യൽ മീഡിയയിൽ വിഷയം ഉന്നയിച്ചതോടെ ശക്തമായ പ്രതിഷേധം ഉയർന്നു. ഇതോടെ ആകാശിനെ തള്ളിപ്പറഞ്ഞ് പി ജയരാജൻ രംഗത്തെത്തി. കഴിഞ്ഞ ഏപ്രിൽ 29ന് കൂത്തുപറമ്പ് രക്തസാക്ഷി മണ്ഡപത്തിൽ സെൽഫി എടുക്കവേയാണ് ആകാശിനും സംഘത്തിനും നേർക്ക് ടാക്സി ഡ്രൈവർമാരായ പാർട്ടിപ്രവർത്തകർ സദാചാര ഗുണ്ടായിസം കാട്ടിയതെന്നാണ് ആക്ഷേപം ഉയർന്നത്. ആകാശിന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായ പശ്ചാത്തലത്തിലാണ് വിമർശനം ഉന്നയിച്ചും തള്ളിപ്പറഞ്ഞും സിപിഎം ജില്ലാ സെക്രട്ടറി ജയരാജൻ രംഗത്തുവന്നത്.

യുവതീ യുവാക്കൾ ഒരുമിച്ചിരുന്ന് സംസാരിക്കുന്നത് ഒരിക്കലും ഒരു തെറ്റല്ല.ആർക്കും അതിനെ ചോദ്യം ചെയ്യാൻ അധികാരവുമില്ല. ഒരു പൗരന്റെ അടിസ്ഥാന അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണത്. കഴിഞ്ഞ ദിവസം കൂത്തുപറമ്പ് രക്തസാക്ഷി സ്തൂപത്തിന് സമീപത്ത് ഇരുന്ന് ഒരു യുവാവും യുവതിയും സംസാരിക്കുകയും അത് ഏതാനും ചിലർ ചോദ്യം ചെയ്യുകയും ചെയ്യുന്ന നിലയുണ്ടായി. യുവതീ യുവാക്കൾ പകൽ സമയത്ത് രക്തസാക്ഷി മണ്ഡപത്തിലോ ,എവിടെ നിന്നായാലും ഒരിടത്തിരുന്ന് സംസാരിച്ചു എന്നുള്ളതുകൊണ്ട് മാത്രം ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ അത് തെറ്റാണ്.അതിനെ എതിർക്കപ്പെടേണ്ടതാണ്. തെറ്റ് ചെയ്തുവെന്ന് ആരോപിക്കപ്പെടുന്ന വ്യക്തികൾ സിപിഐഎം അനുഭാവികളും ഈ വിഷയം പ്രചരിപ്പിച്ച ആകാശ് എന്ന യുവാവ് സിപിഐഎം അംഗവുമാണ്.

ആ നിലയിൽ നോക്കുമ്പോൾ പാർട്ടി അനുഭാവിയേക്കാൾ ഉത്തരവാദിത്വം പാർട്ടി അംഗത്തിനുണ്ട്. ഒരു പാർട്ടി അംഗം പ്രശ്നങ്ങളെ പരിശോധിക്കേണ്ടത് വിമർശനത്തിന്റെയും സ്വയം വിമർശനത്തിന്റെയും അടിസ്ഥാനത്തിലാണ്. ഇങ്ങനെയൊരു വിഷയം ഉണ്ടായപ്പോൾ ആകാശ് കൂടുതൽ ജാഗ്രത കാണിക്കേണ്ടിയിരുന്നു. അവിടെ വെച്ച് തന്നെ പറഞ്ഞുപരിഹരിക്കാൻ പറ്റുമായിരുന്ന ഒരു പ്രശ്നത്തെ ഈ നിലയിലേക്ക് എത്തിക്കാനുണ്ടായ സാഹചര്യം പരിശോധിക്കണം. മാത്രമല്ല നവമാധ്യമത്തിൽ പാർട്ടിയെക്കുറിച്ച് തെറ്റിദ്ധാരണ ഉണ്ടാക്കുന്ന നിലയിൽ പ്രചരണം നടത്തിയത് ഒരു പാർട്ടി അംഗം എന്ന നിലയിൽ അച്ചടക്ക ലംഘനമാണ്.പൊലീസ് അകാരണമായി മർദ്ദിച്ചിട്ടുണ്ടെങ്കിൽ അത് സംബന്ധിച്ച് ഉന്നതാധികാരികൾക്ക് പരാതി നൽകണം. ഫേസ്‌ബുക്ക് പോസ്റ്റിൽ കൂത്തുപറമ്പിനെ കുറിച്ചും പാർട്ടിയെ കുറിച്ചും പരാമർശിച്ചത് തെറ്റായ സന്ദേശമാണ് നൽകിയത്.ഇതേ തുടർന്ന് ഒന്നുമറിയാത്ത ആളുകൾ പാർട്ടിക്കും നേതാക്കൾക്കും എതിരായ ചർച്ചയും സംഘടിപ്പിച്ചു.ഇതിനു കാരണക്കാരൻ ആകാശല്ലാതെ മറ്റാരുമല്ല. ഇത് പാർട്ടി നിർദ്ദേശങ്ങൾക്ക് വിരുദ്ധമാണ്.ഈ വിഷയം സംബന്ധിച്ച് ആകാശ് പാർട്ടി നേതാക്കളുമായി ബന്ധപ്പെടുകയോ തനിക്കുണ്ടായ അനുഭവം പറയുകയോ ചെയ്തിട്ടില്ലെന്നാണ് മനസിലാക്കുന്നത്.

ഒരു പാർട്ടി അംഗത്തിന് സ്വന്തം ഘടകത്തിൽ വിമർശനങ്ങൾ ഉന്നയിക്കാം. എന്നാൽ അതിന് പകരം എതിരാളികൾക്ക് ഉപയോപ്പെടുത്താൻ പറ്റുന്ന വിധം നവമാധ്യമങ്ങൾ വഴി പ്രചരണം നടത്തുന്നത് ശരിയല്ല.ഇക്കാര്യത്തിൽ ആകാശ് ആണ് സ്വയം വിമർശനം നടത്തേണ്ടത്.ഈ പ്രശ്നത്തെ സമഗ്രമായി കാണാതെയും മനസിലാക്കാതെയും അനുകൂലിച്ചും പ്രതികൂലിച്ചും പാർട്ടി അംഗങ്ങൾ സമൂഹ മാധ്യമങ്ങളിൽ അഭിപ്രായപ്രകടനങ്ങൾ നടത്തുന്നതും ശരിയല്ല. - ഇതായിരുന്നു ജയരാജന്റെ പ്രതികരണം.

പക്ഷേ, ഇപ്പോൾ നടന്ന കൊലപാതകത്തിൽ പാർട്ടിക്ക് ബന്ധമില്ലെന്ന മട്ടിൽ നടത്തിയ പ്രതികരണങ്ങൾ ഈ പോസ്റ്റിന്റെ അടിസ്ഥാനത്തിൽ പാർട്ടിയെ വൻ പ്രതിരോധത്തിലാക്കുന്നു. വിഷയം സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ് ഇപ്പോൾ.

ടിപി കേസ് പ്രതിയുടെ വിവാഹം പബ്‌ളിക്കാക്കിയ മെമ്പർ

കണ്ണൂർ: ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ മുഖ്യ പ്രതികളിലൊരാളായ മുഹമ്മദ് ഷാഫിയുടെ വിവാഹവിവരവും അതിൽ എ.എൻ ഷംസീർ എംഎൽഎ പങ്കെടുത്തതുമെല്ലാം ചർച്ചയായതിന് പിന്നിലും ആകാശ് തില്ലങ്കേരിക്ക് ശാസന കിട്ടി പാർട്ടിയിൽ നിന്ന്. കൂത്തുപറമ്പ് സെൽഫി വിവാദത്തിന് ശേഷമായിരുന്നു ഇത്. ഷംസീർ പങ്കെടുത്തത് എംഎൽഎ എന്ന നിലയിൽ ക്ഷണം കിട്ടിയാണെന്ന് പി ജയരാജൻ ന്യായീകരിച്ചു. പക്ഷെ ചടങ്ങിൽ ചൊക്ലി പഞ്ചായത്ത് പ്രസിഡണ്ട് വി കെ രാജൻ, കൂത്തുപറമ്പ് ഏരിയ സെക്രട്ടറി കെ ധനജ്ഞയൻ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി രാജൻ മാസ്റ്റർ തുടങ്ങി സിപിഎമ്മിന്റെ നിരവധി നേതാക്കൾ പങ്കെടുത്ത ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ഷാഫിക്ക് പരോൾ നൽകിയതു സംബന്ധിച്ചും വിവാദങ്ങൾ ഉയർന്നു. സംഭവത്തിൽ കടുത്ത പ്രതിഷേധവുമായി ആർഎംപിയും രംഗത്തു വന്നു.

കല്യാണത്തലേന്നാണ് ഷംസീർ ഷാഫിയുടെ വീട്ടിലെത്തിയത്. ഷംസീറിനെ കൂടാതെ ബിനീഷ് കോടിയേരിയും വിവാഹ സൽക്കാരത്തിനെത്തിയെന്നും കോൺഗ്രസ് പ്രവർത്തകർ വ്യക്തമാക്കി. എന്നാൽ പുറത്തുവന്ന ചിത്രങ്ങളിൽ ബിനീഷിന്റെ ചിത്രമില്ലായിരുന്നു. നിരവധി സിപിഎം നേതാക്കളും അണികളും ഷാഫിയുടെ വിവാഹത്തിന് എത്തിയിരുന്നു. എല്ലാ ശരിയാക്കുന്ന പിണറായി സർക്കാർ ഷാഫിക്ക് പെണ്ണും ശരിയാക്കി കൊടുത്തു എന്നാണ് കോൺഗ്രസ് സോഷ്യൽ മീഡിയയിലൂടെ വിമർശനം ഉന്നയിച്ചു.

വിവാഹശേഷം ഔഡികാറിലെത്തിയ ഷാഫിക്ക് സിപിഎമ്മുകാർ നാട്ടിൽ സ്വീകരണവും ഒരുക്കി. കോട്ടും സ്യൂട്ടും ധരിച്ച് പുതുപുത്തൻ ഔഡി കാറിൽ ചൊക്ലി നഗരത്തിൽ ചുറ്റിക്കറങ്ങിയാണ് ഷാഫിയുടെ വിവാഹ ആഘോഷം നടന്നത്. സിപിഎമ്മിന്റെ എല്ലാ ആശിർവാദങ്ങളോടെയുമാണ് ടിപിയുടെ ഘാതകന്റെ വിവാഹം അരങ്ങേറിയത്. ഷാഫിക്ക് വിവാഹം കഴിക്കാൻ അവസരം ഒരുക്കാൻ വേണ്ടി ജയിൽ ഉപദേശക സമിതിയുടെ നിർദ്ദേശം പോലും കാറ്റിൽപ്പറത്തിയാണ് പിണറായി സർക്കാർ അവസരം ഒരുക്കിയതെന്നും വിമർശനം ഉയർന്നു.

ടി പി വധത്തിനെത്തുടർന്നുണ്ടായ പ്രതിസന്ധിയിൽ നിന്നും പാർട്ടി കരകയറുന്നതിനിടെ എംഎൽഎ പ്രതിയുടെ വിവാഹ വിരുന്നിൽ പങ്കെടുത്തത് സിപിഐഎം നേതാക്കളെ വെട്ടിലാക്കിയിരിരുന്നു. സിപിഐഎം സൈബർ ഇടങ്ങളിൽ സജീവമായ പാർട്ടി അനുഭാവികൾ തന്നെയാണ് ഇതിന്റെ ഫോട്ടോകൾ പ്രചരിപ്പിച്ചത്. നേരത്തെ ഷാഫിയുടെ വിവാഹക്ഷണക്കത്ത് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തതിന് പാർട്ടി ശാസിച്ച സിപെഎം സൈബർ പ്രചാരകൻ ആകാശ് തില്ലങ്കേരി എല്ലാവരെയും വിവാഹത്തിന് ക്ഷണിച്ചു വിവാഹാവശ്യത്തിനു വേണ്ടിയുള്ള പരോളിന് അപേക്ഷനൽകാനായി മാത്രം അച്ചടിച്ച ഇംഗ്ലീഷിൽ തയ്യാറാക്കിയ ക്ഷണക്കത്ത് ആണ് ആകാശ് തില്ലങ്കേരി ഫേസ്‌ബുക്കിൽ പ്രചരിപ്പിച്ചത്. ഇതോടെയാണ് വിഷയം ചർച്ചയായത്.

ടിപി കേസ് പ്രതികൾക്ക് ഇപ്പോൾ നടന്ന ഷുഹൈബ് വധക്കേസുമായി ബന്ധമുണ്ടെന്ന വിവാദം ഉയരുന്നതിനിടെ ആണ് ഇത്തരം വിവരങ്ങളും പുറത്തുവരുന്നത്. സോഷ്യൽ മീഡിയയിലും ഇത് വലിയ ചർച്ചയാവുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP