Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാർ അക്‌സസറീസ് ഉടമയുമായുള്ള ബിനീഷിന്റെ ബന്ധം ഏറെക്കാലമായി ദുരൂഹത ഉണർത്തുന്നു; പെരുങ്കിടവിളയിൽ ക്വാറി വാങ്ങാൻ ശ്രമിച്ചത് ഊഹാപോഹങ്ങൾ ശക്തമാക്കി; കോടിയേരി ആഭ്യന്തരമന്ത്രി ആയിരുന്നപ്പോൾ മകനെതിരെ ഉയർന്ന വിവാദങ്ങൾ വീണ്ടും സജീവമാകുന്നു; മുരളീധരൻ ജേക്കബ് തോമസിനോട് പറഞ്ഞത് കോളിളക്കം ഉണ്ടാക്കാൻ പറ്റിയ ആരോപണങ്ങൾ

കാർ അക്‌സസറീസ് ഉടമയുമായുള്ള ബിനീഷിന്റെ ബന്ധം ഏറെക്കാലമായി ദുരൂഹത ഉണർത്തുന്നു; പെരുങ്കിടവിളയിൽ ക്വാറി വാങ്ങാൻ ശ്രമിച്ചത് ഊഹാപോഹങ്ങൾ ശക്തമാക്കി; കോടിയേരി ആഭ്യന്തരമന്ത്രി ആയിരുന്നപ്പോൾ മകനെതിരെ ഉയർന്ന വിവാദങ്ങൾ വീണ്ടും സജീവമാകുന്നു; മുരളീധരൻ ജേക്കബ് തോമസിനോട് പറഞ്ഞത് കോളിളക്കം ഉണ്ടാക്കാൻ പറ്റിയ ആരോപണങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ സാമ്പത്തിക വ്യാപാര ബന്ധങ്ങൾ ദുരൂഹമാണെന്ന് ആരോപണം വിജിലൻസിന് തലവേദനയാകും. ഇതുസംബന്ധിച്ച പരാതികളാണ് ബിജെപി നേതാവ് വി മുരളീധരൻ വിജിലൻസിന് കൈമാറിയത്. നിരവധി ആരോപണങ്ങളാണ് കോടിയേരിയുടെ മക്കൾക്കെതിരെ മുരളീധരൻ ഉന്നയിച്ചിരിക്കുന്നത്. കേരളത്തിലുടനീളമുള്ള കാർ ആക്‌സസറീസ് , ഫർണിച്ചർ വ്യാപാര സ്ഥാപനങ്ങളുമായി കോടിയേരിയുടെ മക്കൾക്ക് വ്യാപാര ബന്ധമുണ്ടെന്ന് പരാതിയിൽ പറയുന്നു. തിരുവനന്തപുരത്തെ ഒരു കാർ ആക്‌സസറീസ് കടയുടമയുമായി ബിനീഷ് കോടിയേരിക്കുള്ള ബന്ധം പരസ്യമായ രഹസ്യമാണ്.

ഈ കടയുടമയും സുഹൃത്തുക്കളും അടുത്ത കാലത്ത് ഒരു ക്വാറി വാങ്ങാൻ ശ്രമിക്കുകയാണെന്നും സൂചനകളുണ്ട് . നെയ്യാറ്റിൻകരയ്ക്കടുത്ത് പെരുങ്കടവിള എന്ന സ്ഥലത്താണ് ഈ സംഘം ക്വാറി വാങ്ങാൻ ശ്രമിക്കുന്നത്. ഇതിനായി ഇവർ നിരവധി ഭൂവുടമകളെ സമീപിച്ചു കഴിഞ്ഞു.ചിലരെ ഭീഷണിപ്പെടുത്തിയതായും ആരോപണമുയർന്നിട്ടുണ്ട് . വിഴിഞ്ഞം പദ്ധതി മുന്നിൽ ക്കണ്ടാണ് സംഘം ഇവിടെ ക്വാറി സ്ഥാപിക്കാൻ ശ്രമിക്കുന്നത്. കോടികളാണ് ഇവിടെ മുടക്കുന്നതെന്നും സൂചനകളുണ്ട്. തുറമുഖ പദ്ധതിക്കായി അദാനി ഗ്രൂപ്പിന് പാറ നൽകാനുള്ള രാഷ്ട്രീയ സമ്മർദ്ദവും ഈ കൂട്ടർ നടത്തുന്നുണ്ട്.

മുൻ എൽ ഡി എഫ് സർക്കാരിന്റെ കാലത്ത് കോടിയേരി ആഭ്യന്തര മന്ത്രി ആയിരുന്നപ്പോൾ ബിനീഷ് കോടിയേരിയുടെ ബന്ധങ്ങൾക്കെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. വിവാദ വ്യവസായി മഠത്തിൽ രഘുവുമായുള്ള ബന്ധം ഏറെ ഒച്ചപ്പാട് ഉണ്ടാക്കിയിരുന്നു. വ്യവസായ പ്രമുഖരുമായി ബിനീഷിനുള്ള ബന്ധവും ചർച്ചാവിഷയമായി. ബിനാമിപ്പേരിൽ ബിനീഷ് വസ്തുക്കൾ സമ്പാദിക്കുന്നതായും ആരോപണം വന്നു. ഇതിന്റെയൊക്കെ പിന്നാലെയാണ് ഇപ്പോൾ മുരളീധരന്റെ ആരോപണം വന്നിരിക്കുന്നത്. കേരളത്തിലുടനീളം കാർ ആക്‌സസറീസ് , ഫാൻസി ലൈറ്റ്, ഫർണിച്ചർ വ്യവസായ ശ്രുംഖല കോടിയേരിയുടെ മക്കൾക്കുണ്ടെന്നാണ് മുരളീധരൻ ആരോപിച്ചിരിക്കുന്നത്. ഇതിലൊക്കെ കോടികൾ മുടക്കിയിട്ടുണ്ട്. ഈ പണത്തിന്റെ . ഉറവിടം കണ്ടെത്തണം. ഇവരുടെ ബിസിനസ് ബന്ധങ്ങൾ പുറത്തുകൊണ്ടുവരണം. കോടിയേരിയുടെ മൂത്തമകന് വിവാഹം വൻ ആഡംബരത്തോടെയാണ് നടത്തിയത്. ഇതിനുള്ള പണം എവിടെനിന്നു വന്നുവെന്നതാണ് ചോദ്യം.

തെളിവുകൾ കണ്ടെത്താനുള്ള ഏജൻസിയാണ് വിജിലൻസ്. അതുകൊണ്ട് തന്നെ താൻ പറഞ്ഞതിലെ വസ്തുതകൾ വിജിലൻസ് കണ്ടെത്തുമെന്നാണ് പ്രതീക്ഷയെന്ന് മുരളീധരൻ പറയുന്നു. സംസ്ഥാന സെക്രട്ടറിയും ഒരു തവണ കേളത്തിലെ ആഭ്യന്തര മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മക്കളുടെ സാമ്പത്തിക സ്രോതസുകളും വൻകിട ബിസിനസുകളും സംബന്ധിച്ച് സംശയങ്ങൾ ഏറെയാണെന്ന് മുരളീധരൻ പറയുന്നു്. രാഷ്ട്രീയ നേതാവു മാത്രമായ കോടിയേരിയുടെ രണ്ടു മക്കളും പ്രത്യേകിച്ച് മറ്റൊരു തൊഴിലിലും ഏർപ്പെടാതെതന്നെ പെട്ടെന്ന് വൻകിട ബിസിനസുകളിലേക്ക് പോകുകയായിരുന്നു. ചെറിയ സമയത്തിനുള്ളിലാണ് ഇവർ കോടികൾ മുടക്കി വൻകിട ബിസിനസുകളിലേക്ക് കടന്നത്. കോടിയേരിയുടെ ഇളയ മകൻ ഒരു മലയാളി വ്യവസായിയുടെ കമ്പനിയിലെ വൈസ് പ്രസിഡന്റ്‌പോലും ആയിരുന്നു. കോടിയേരിയുടെ മൂത്തമകനും വിദേശത്ത് വൻ ബിസിനസ് സാമ്രാജ്യം വളർത്തിയെടുത്തുകഴിഞ്ഞു. ഇത്തരത്തിൽ വൻ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിലേക്ക് കോടിയേരിയുടെ മക്കളെ എത്തിച്ച സാമ്പത്തിക സ്രോതസ് എന്താണെന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്നാണ് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കൂടിയായ മുരളീധരന്റെ ആവശ്യം.

ഇടത് സർക്കാർ അധികാരത്തിൽ ഏറെയ ശേഷം സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിൽ എം.ഡിമാരായി നിയമനം കിട്ടുന്നതിന് ഒരു കോടി രൂപ വരെ കോഴ ചോദിക്കുന്നതായി ആക്ഷേപം ഉയർന്നിരുന്നു. അഴിമതിക്ക് സാദ്ധ്യത കുറവുള്ള സ്ഥാപനങ്ങളുടെ തലപ്പത്ത് എത്താൻ ഇരുപത്തിയഞ്ച് ലക്ഷം രൂപ നൽകേണ്ടി വരുമെന്നാണ് കേരള കൗമുദി റിപ്പോർട്ട് ചെയ്തത്്. മുൻ മന്ത്രിയുടെ മകനും ഭരണതലത്തിൽ സ്വാധീനമുള്ളയാളുമാണ് കോഴ ഇടപാടിന് ഇടനിലക്കാരൻ. കേരള ഫീഡ്‌സ് പോലെ കമ്മിഷൻ ഏറെ കിട്ടുന്ന സ്ഥാപനങ്ങളിൽ നിയമനത്തിന് ചോദിക്കുന്നത് 75 ലക്ഷം മുതൽ ഒരു കോടി വരെയാണെന്നും സൂചനയുണ്ടെന്ന് കേരള കൗമുദി പറയുന്നു. അതിനിടെ കേരള കൗമുദി വാർത്തയിൽ പരമാർശിക്കുന്നത് കോടിയേരി ബാലകൃഷ്ണനേയും മകൻ ബിനീഷിനേയുമാണെന്ന വാദം സിപിഎമ്മിൽ സജീവമാവുകയും ചെയ്തു. ഇതിന് തൊട്ട് പിന്നാലെയാണ് മുരളീധരന്റെ പരാതി വിജിലൻസിന് കിട്ടുന്നത്.

ഇടത് സർക്കാരിന്റെ കാലത്തെ വിവാദ പുരുഷനാണ് എന്നും കോടിയേരി. വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ കോടിയേരി ബാലകൃഷ്ണനായിരുന്നു ആഭ്യന്തരമന്ത്രി. അന്ന് ബിനീഷ് പല ക്രിമിലുകൾക്ക് വേണ്ടിയും സജീവമായി ഇടപെട്ടുവെന്ന് ആരോപണം ഉയർന്നിരുന്നു. പോൾ എം. ജോർജ് വധക്കേസിൽ പ്രതിചേർക്കപ്പെട്ട ഗുണ്ടാ നേതാവ് ഓംപ്രകാശിനെ ഗൾഫിൽ സംരക്ഷിച്ചത് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയാണെന്ന് അന്ന് യൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ട് എം ലിജു ആരോപിച്ചിരുന്നു. ബിനീഷിന്റെ ഗൾഫിലെ ഇടപാടുകളെക്കുറിച്ച് അന്വേഷിക്കണമെന്നും ലിജു ആവശ്യപ്പെട്ടിരുന്നു. കേരളത്തിൽ ഗുണ്ടകളുടെ സംഘടന രൂപവത്കരിച്ചാൽ അതിന്റെ പ്രസിഡന്റാകാൻ യോഗ്യനായ വ്യക്തിയാണ് ബിനീഷ് കോടിയേരി. വിദേശ കമ്പനിയുടെ വൈസ് പ്രസിഡന്റായി പ്രവർത്തിക്കാൻ അദ്ദേഹത്തിന് എന്ത് യോഗ്യതയാണ് ഉള്ളതെന്ന് വ്യക്തമാക്കണം. വിദ്യാസമ്പന്നരായ വ്യക്തികൾ 20 വർഷംകൊണ്ട് എത്തുന്ന പദവിയിലാണ് എൽ.എൽ.ബി ബിരുദധാരിയായ ബിനീഷ് കോടിയേരി ഇരിക്കുന്നത്.

അദ്ദേഹത്തിന് സ്ഥാപനത്തിൽ ഓഹരി പങ്കാളിത്തം ഉണ്ടെങ്കിൽ അത് എത്ര കോടിയുടേതാണെന്ന് വ്യക്തമാക്കണമെന്ന് ലിജു ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതൊന്നും അന്വേഷണ ഏജൻസികൾക്ക് മുന്നിൽ പരാതിയായി എത്തിയരുന്നില്ല. വി മുരളീധരന്റെ മൊഴി കൊടുക്കലിലൂടെ അതിനുള്ള സാധ്യതയാണ് തെളിയുന്നത്. ബിനീഷ് കോടിയേരിക്കെതിരായ രണ്ട് ക്രിമിനൽ കേസുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇടത് സർക്കാർ നൽകിയ ഹർജി സ്വീകരിച്ച്, ബിനീഷിനെതിരെയുള്ള കേസുകൾ പിൻവലിക്കാൻ മജിസ്‌ട്രേറ്റ് അനുമതി നൽകിയിരുന്നു. ഇതും വിവാദമായി. സെക്രട്ടേറിയറ്റിനു സമീപം ഊറ്റുകുഴി സ്വദേശി മനു ജി രാജനെ 2000 ഒക്‌ടോബർ 20ന് ആക്രമിച്ച കേസും 2002ൽ വിദ്യാഭ്യാസ നയത്തിൽ പ്രതിഷേധിച്ച് എസ്എഫ്‌ഐ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിനിടെ വഴിയാത്രക്കാരനായ പേരൂർക്കട മണ്ണാമൂല സ്വദേശി കിരണിനെ വെട്ടിപ്പരുക്കേൽപ്പിച്ച കേസും പിൻവലിക്കാൻ അനുമതിതേടിയാണു സർക്കാർ ഹർജി നൽകിയത്.

മുമ്പും ബിനീഷ് കോടിയേരിക്കെതിരെയുള്ള കേസ് ഇതേരീതിയിൽ പിൻവലിക്കപ്പെട്ടിരുന്നു. 2001 സെപ്റ്റംബറിൽ ജനറൽ ആശുപത്രി ജംഗ്ഷനിൽവച്ച് കന്റോൺമെന്റ് എഎസ്‌ഐ കൃഷ്ണൻകുട്ടിയെ അക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചശേഷം ജീപ്പ് കത്തിച്ച കേസാണ് മുമ്പ് പിൻവലിക്കപ്പെട്ടത്. അതുകൊണ്ട് തന്നെ വി മുരളീധരന്റെ പരാതിയിൽ ബിനീഷിനെതിരെ വിജിൻസ് എന്ത് നടപടിയെടുക്കുമെന്നതും ശ്രദ്ധേയമാണ്. സിപിഐ(എം) സംസ്ഥാന സെക്രട്ടറിയാണ് കോടിയേരി ബാലകൃഷ്ണൻ. അതുകൊണ്ട് തന്നെ വിജിലൻസ് പരാതി മുക്കുമെന്ന് കരുതുന്നവരും ഏറെയാണ്. ബിനീഷിന്റെ ഗൾഫ് ബന്ധങ്ങളെ കുറിച്ചും കാർ അക്‌സസറീസ് ഉടമയുമായുള്ള ഇടപാടുകളെ കുറിച്ചും അന്വേഷണം നടന്നാൽ സത്യം പുറത്തുവരുമെന്നാണ് സിപിഎമ്മിലെ ഒരു വിഭാഗവും പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP