Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊച്ചി മെട്രോ തലപ്പത്തു നിന്നു തെറിച്ചത് അഴിമതി സംശയം ഉണർത്തിയ നീക്കത്തിന്റെ പേരിൽ; ഇ ശ്രീധരനെതിരായ നിലപാടിൽ ഭരണ നേതൃത്വവും വിമർശിച്ചു; മഹാരാഷ്ട്രയിലെ 50 ഏക്കർ ഭൂമി ഇടപാട് ഇപ്പോഴും ദുരൂഹം: ടോം ജോസ് എന്നും വിവാദങ്ങളുടെ കൂട്ടുകാരൻ

കൊച്ചി മെട്രോ തലപ്പത്തു നിന്നു തെറിച്ചത് അഴിമതി സംശയം ഉണർത്തിയ നീക്കത്തിന്റെ പേരിൽ; ഇ ശ്രീധരനെതിരായ നിലപാടിൽ ഭരണ നേതൃത്വവും വിമർശിച്ചു; മഹാരാഷ്ട്രയിലെ 50 ഏക്കർ ഭൂമി ഇടപാട് ഇപ്പോഴും ദുരൂഹം: ടോം ജോസ് എന്നും വിവാദങ്ങളുടെ കൂട്ടുകാരൻ

തിരുവനന്തപുരം: അനധികൃത സ്വത്തു സമ്പാദനക്കേസിൽ വിജിലൻസിന്റെ നോട്ടപ്പുള്ളിയായ ടോം ജോസ് ഐഎഎസ് എന്നും വിവാദങ്ങളുടെ കൂട്ടുകാരൻ. കേരളത്തിന്റെ ഏറ്റവും വലിയ സ്വപ്‌നങ്ങളിൽ ഒന്നായ കൊച്ചി മെട്രോയുടെ തലപ്പത്തിരുന്നപ്പോഴും വിവാദങ്ങൾ സൃഷ്ടിച്ചു നിരവധി തവണയാണു ടോം ജോസ് വാർത്തകളിൽ നിറഞ്ഞത്.

മെട്രോയുടെ തലപ്പത്തു നിന്നു ടോം ജോസിനു സ്ഥാനചലനമുണ്ടായത് അഴിമതി ആരോപണത്തിന്റെ പേരിലാണ്. മുംബൈ, പുണെ എന്നിവിടങ്ങളിൽ അനധികൃതമായ ഭൂമി സ്വന്തമാക്കിയതിന്റെ പേരിൽ നിരവധി ആരോപണങ്ങളാണ് ടോമിനെതിരെ ഉയരുന്നത്.

കൊച്ചി മെട്രോയുടെ പ്രവർത്തനങ്ങൾ തുടങ്ങിയപ്പോൾ 1984 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനായ ടോം ജോസിനെയാണു ചുമതല ഏൽപ്പിച്ചത്. എന്നാൽ പലപ്പോഴും സ്വന്തം തീരുമാനങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്നുവെന്ന ആരോപണം ടോമിനെതിരെ ഉയർന്നു. അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി എസ് അച്യുതാനന്ദൻ ടോമിനെതിരെ പരസ്യമായി രംഗത്തു വന്നിരുന്നു. മെട്രോ നിർമ്മാണ കരാറുകൾ താല്പര്യക്കാർക്ക് നല്കാൻ ടോം ശ്രമിക്കുന്നതായി ആദ്യം ആരോപണം ഉന്നയിച്ചത് വി എസാണ്.

ടോം ജോസിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് അന്ന് ഡിവൈഎഫ്ഐയുടെയും യൂത്ത് കോൺഗ്രസിന്റെയുമെല്ലാം നേതൃത്വത്തിൽ വൻ പ്രക്ഷോഭങ്ങളും നടന്നിരുന്നു. ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ അടക്കമുള്ളവരും പ്രക്ഷോഭത്തിന്റെ മുൻനിരയിലുണ്ടായിരുന്നു. മെട്രോയിൽനിന്നു മാറ്റിയശേഷവും വിവാദങ്ങൾ അവസാനിച്ചില്ല. കൊച്ചി മെട്രോ ഉപദേഷ്ടാവും ഡൽഹി മെട്രോ റെയിൽ കോർപറേഷൻ മുൻ എംഡിയുമായ ഇ. ശ്രീധരനെതിരേ കേന്ദ്ര നഗരവികസന വകുപ്പ് മേധാവിക്ക് രഹസ്യ കത്തയച്ചതോടെ ടോം വീണ്ടും വിവാദത്തിലായി. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മന്ത്രി ആര്യാടൻ മുഹമ്മദും ടോമിനെ പരസ്യമായി ശാസിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് മഹാരാഷ്ട്രയിൽ എസ്റ്റേറ്റ് വാങ്ങിയെന്ന ആരോപണം ഉയരുന്നത്.

അഴിമതിപ്പണം ഉപയോഗിച്ചാണ് ടോമും കുടുംബവും എസ്റ്റേറ്റ് വാങ്ങിയതെന്ന പരാതിയിൽ ഇപ്പോഴും അന്വേഷണം നടക്കുന്നുണ്ട്. പണത്തിന്റെ ഉറവിടം വെളിപ്പെടുത്തണമെന്ന് സർക്കാർ ആവശ്യപ്പെടുകയും ചെയ്തിരുന്നു. പൊതുമരാമത്തു സെക്രട്ടറി ആയിരിക്കുമ്പോഴാണ് ഇയാൾ തോട്ടം വാങ്ങിയത്. കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് അന്വേഷണം ആരംഭിച്ചത്. മഹാരാഷ്ട്രയിലെ സിന്ധു ദുർഗ്ഗ താലൂക്കിൽ ആണ് ഒരു കോടി അറുപത്തി മൂന്ന് ലക്ഷം രൂപയ്ക്ക് എസ്റ്റേറ്റ് വാങ്ങിയത്. എസ്റ്റേറ്റ് വാങ്ങുന്നതിന് ചെലവായ തുകയുടെ ഉറവിടം തിരക്കിയപ്പോൾ ബാങ്ക് ലോണും ബാക്കി പണം സുഹൃത്തുക്കൾ നൽകിയതെന്നുമാണ് അന്നു വിശദീകരണം നൽകിയത്.

മഹാരാഷ്ട്രയിലെ സിന്ധുദുർഗയിൽ ടോം ജോസ് നടത്തിയ 50 ഏക്കർ ഭൂമിയിടപാടിലും എറണാകുളത്ത് ഫ്‌ളാറ്റ് വാങ്ങിയതിലും പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണിപ്പോൾ വിജിലൻസ് സംഘം ടോം ജോസിന്റെ ഫ്‌ളാറ്റുകളിലും ഓഫീസുകളിലും മറ്റും വിജിലൻസ് റെയ്ഡു നടത്തുന്നത്. വരുമാനത്തിന്റെ 65 ശതമാനവും അനധികൃത സ്വത്താണെന്നാണ് വിജിലൻസിന്റെ എഫ്ഐആർ സൂചിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP