Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മന്ത്രിസഭയും അറിഞ്ഞില്ല ധനവകുപ്പും അറിഞ്ഞില്ല; 12 വിജിലൻസ് കേസുകൾ ഉണ്ടായിട്ടും സ്ഥിരനിയമനം കിട്ടിയതെങ്ങനെ? നിയമന രേഖകൾ ചോദിച്ചപ്പോൾ വ്യവസായ വകുപ്പടക്കം ഒരുവകുപ്പിനും അറിയില്ല ആരാണിയാളെ നിയമിച്ചതെന്ന്; സിഡ്‌കോ മുൻ എംഡി സജി ബഷീറിന്റെ നിയമനരേഖകൾ കാണാനില്ലെന്ന് വ്യവസായ വകുപ്പിന്റെ മറുപടി വീണ്ടും

മന്ത്രിസഭയും അറിഞ്ഞില്ല ധനവകുപ്പും അറിഞ്ഞില്ല; 12 വിജിലൻസ് കേസുകൾ ഉണ്ടായിട്ടും സ്ഥിരനിയമനം കിട്ടിയതെങ്ങനെ? നിയമന രേഖകൾ ചോദിച്ചപ്പോൾ വ്യവസായ വകുപ്പടക്കം ഒരുവകുപ്പിനും അറിയില്ല ആരാണിയാളെ നിയമിച്ചതെന്ന്; സിഡ്‌കോ മുൻ എംഡി സജി ബഷീറിന്റെ നിയമനരേഖകൾ കാണാനില്ലെന്ന് വ്യവസായ വകുപ്പിന്റെ മറുപടി വീണ്ടും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അഴിമതിക്കേസുകളിൽ അന്വേഷണം നേരിടുന്ന കെ.എസ്.ഐ.ഇ മുൻ എം.ഡി സജി ബഷീറിന്റെ നിയമന രേഖകൾ കാണാനില്ലെന്ന് വീണ്ടും വ്യവസായ വകുപ്പ്. വിവരാവകാശ പ്രകാരം ആദ്യം കിട്ടിയ മറുപടിക്ക് നൽകിയ അപ്പീലിലാണ് ഇക്കാര്യം ആവർത്തിച്ചത്. നേരത്തെ നൽകിയ അപേക്ഷയിലും ഇതേ മറുപടിയാണ് ലഭിച്ചത്.

സജി ബഷീറിന്റെ നിയമനവുമായി ബന്ധപ്പെട്ട രേഖകൾ സെക്രട്ടേറിയറ്റിലെ ഏതെങ്കിലും വകുപ്പിലുണ്ടെങ്കിൽ എത്തിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വ്യവസായ വകുപ്പ് വിവരാവകാശ ഓഫീസർ ആവർത്തിക്കുന്നുണ്ട്.ഇതോടെ സെക്രട്ടേറിയറ്റിൽ ഇതുമായി ബന്ധപ്പെട്ട രേഖകളൊന്നും ഇല്ലെന്നാണ് അനുമാനിക്കേണ്ടത്.‌നിയമനരേഖകൾ ഉണ്ടായിരുന്നെങ്കിൽ അത് എങ്ങനെ കാണാതായെന്നാണ് ചോദ്യം ഉയരുന്നത്.

ഇ.പി. ജയരാജൻ വ്യവസായ മന്ത്രിയായിരിക്കെ സജി ബഷീറിനെ കെ.എസ്.ഐ.ഇ എം.ഡി സ്ഥാനത്ത് നിന്ന് നീക്കം ചെയ്തിരുന്നു. ഇതിനെതിരെ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ സ്ഥിരനിയമനമുള്ള ആളാണെന്ന് സജി ബഷീർ അവകാശപ്പെട്ടിരുന്നു. സിഡ്‌കോ എം.ഡിയായിരുന്ന സജി ബഷീറിന് സ്ഥിരനിയമനം നൽകിക്കൊണ്ട് 2011 ഫെബ്രുവരി 24ന് വ്യവസായ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി കെ.എസ്. ശ്രീനിവാസ് പുറപ്പെടുവിച്ചഉത്തരവിന്റെ പിൻബലത്തിലായിരുന്നു ഇത്. അതേവർഷം ജനുവരി 3ന് സജി ബഷീർ അപേക്ഷ നൽകിയതിനെ തുടർന്നാണ് നിയമനം സ്ഥിരപ്പെടുത്തിയത്.

2006 ഓഗസ്റ്റ് 19ന് സജി ബഷീറിനെ കേരള സ്റ്റേറ്റ് ഓഡിയോ വിഷ്വൽ ആൻഡ് റിപ്രോഗ്രാഫിക് സെന്റർ എം.ഡിയായി ആദ്യം നിയമിച്ചു. 2007 ഫെബ്രുവരി 21ന് സിഡ്‌കോ എം.ഡിയാക്കി.കരാർ നിയമനം മാത്രമുണ്ടായിരുന്ന സജി ബഷീറിന് സ്ഥിരം നിയമനം നൽകാനുള്ള തീരുമാനത്തിന് മന്ത്രിസഭാ അംഗീകാരമുണ്ടായിരുന്നോ, ധന വകുപ്പിന്റെ അനുമതി ഉണ്ടായിരുന്നോ എന്നീ വിവരാവകാശ ചോദ്യത്തിനും ഫയലുകൾ കണ്ടെത്താൻ കഴിഞ്ഞില്ലെന്നായിരുന്നു മറുപടി.

സിഡ്‌കോ എം.ഡിയായിരിക്കേ സ്വകാര്യ കമ്പനിയായ സോം പ്രോജക്ട്‌സുമായി ചേർന്ന് മേനംകുളത്ത് ടെലികോം സിറ്റി പ്രോജക്ട് സൈറ്റിൽ നിന്ന് മണ്ണെടുത്തതിൽ 5 കോടി 19 ലക്ഷം രൂപ സിഡ്‌കോയ്ക്ക് നഷ്ടംവരുത്തിയതിന് സജി ബഷീറിനെതിരെ വിജിലൻസ് കേസുണ്ട്.
പാലക്കാട് ഒലവക്കോടുള്ള ഇൻഡസ്ട്രിയൽ എസ്‌റ്രേറ്റിൽ വാടകയില്ലാതെ കെട്ടിടം സബ് ലീസിന് നൽകി ഒരു കോടി 18 ലക്ഷം രൂപ നഷ്ടമുണ്ടാക്കിയതിന് മറ്റൊരു കേസുമുണ്ട്. എറണാകുളത്ത് കോടികൾ വിലയുള്ള 5.6 ഏക്കർ സർക്കാർ ഭൂമി സ്വർണ വ്യാപാരിക്ക് 80 വർഷത്തേക്ക് 15 കോടി രൂപ പാട്ടത്തിന് നൽകിയത് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

2016 ജൂലൈയ്ക്ക് ശേഷം വിജിലൻസിൽ സജി ബഷീറിനെതിരെ 12 പരാതികളാണ് ലഭിച്ചത്.സിഡ്‌കോയിൽ സർക്കാർ ചട്ടം ലംഘിച്ച് ജീവനാക്കാരുടെ അനധികൃത നിയമനം, മേനംകുളത്ത് ടെലികോം സിറ്റി പദ്ധതി പ്രദേശത്ത് നിന്നുള്ള മണ്ണെടുപ്പിലെ ക്രമക്കേട്,ഒലവക്കോട് സിഡ്‌കോ ഇൻഡസ്ട്രിയൽ എസ്‌റ്റേറ്റിൽ ഷെഡുകൾ അലോട്ട് ചെയ്തതിലും, വാടക പിരിച്ചതിലുമുള്ള ക്രമക്കേട്,സ്വത്ത് സമ്പാദനം, ഒല്ലൂരിലെ സിഡ്‌കോ ഇൻഡസ്ട്രിയൽ എസ്‌റ്റേറ്റിന്റെ ഭൂമി കൈമാറ്റത്തിലെ ക്രമക്കേട്, തൃശൂർ കല്ലേറ്റുംകരയിലെ സിഡ്‌കോ വ്യവസായ എസ്‌റ്റേറ്റിൽ പ്ലോട്ടുകൾ അനുവദിച്ചതിലെ ക്രമക്കേട്, മലപ്പുറത്ത് വള്ളിക്കുന്നിലെ ടൂറിസം പദ്ധതി ക്രമക്കേട്, സിഡ്‌കോയ്ക്ക് സാധനങ്ങൾ വിതരണം ചെയ്യാൻ വ്യാജ ക്വട്ടേഷനുകൾ തയ്യാറാക്കി, ഓഫീസ് സീൽ, ബ്ലാങ്ക് ലെറ്റർ ഹെഡുകൾ എന്നിവ അനധികൃതമായി കൈവശംവച്ചു തുടങ്ങിയ കേസുകളിലാണ് സജി ബഷീറിനെതിരെ വിജിലൻസ് അന്വേഷണം നടക്കുന്നത്. അന്വേഷണം പൂർത്തിയാകാത്തതുകൊണ്ട് കുറ്റപത്രവും സമർപ്പിച്ചിട്ടില്ല.

സജിയെ സിഡ്കോ എംഡിസ്ഥാനത്തു കൊണ്ടുവന്നത് ഇടതു സർക്കാരാണ്് വി എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയും എളമരം കരിം വ്യവസായ മന്ത്രിയുമായിരിക്കെ. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തും സജി എംഡിയായി തുടർന്നു, വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ അനുഗ്രഹത്തോടെ. ഒമ്പതുവർഷം സ്ഥാനത്തു തുടർന്ന് ചെയ്തുകൂട്ടിയ എല്ലാ അഴിമതികൾക്കും വമ്പന്മാരുടെ അറിവും അനുമതിയുമുണ്ടായിരുന്നു.

പിണറായി മുഖ്യമന്ത്രിയായപ്പോൾ വീണ്ടും സുപ്രധാന പദവികളിൽ കയറിക്കൂടാൻ നടത്തിയ ശ്രമങ്ങൾ തടയപ്പെട്ടു. യുഡിഎഫ് സർക്കാരിൽ വിജിലൻസ് ഡയറക്ടറും ആഭ്യന്തര സെക്രട്ടറിയും സർവീസിൽനിന്നു നീക്കി നിർത്തണമെന്ന് നൽകിയ ശുപാർശ മറികടന്നത് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയായിരിക്കെയാണ്. ബഷീറിന്റെ സ്വാധീനവും ബന്ധങ്ങളും അത്രയക്ക് ശക്തമാണ്.

സിഡ്കോ ഇന്ന് പരിതാപകരമായ അവസ്ഥയിലാണ്. ജീവനക്കാർക്ക് ശമ്പളം മുടങ്ങുന്നു. ഗഡുക്കളായാണ് ശമ്പളവിതരണം. പൂട്ടിപ്പോകുമെന്ന് ആശങ്കപ്പെടുന്ന പൊതു മേഖലാസ്ഥാപനങ്ങളിലൊന്നായി. ഈ സ്ഥിതിക്ക് മുഖ്യ കാരണക്കാരൻ സജി ബഷീറാണെന്ന് ജീവനക്കാർ ഒന്നടങ്കം പറയുന്നു.

ഓഡിയോ വിഷ്വൽ ആൻഡ് റിപ്രോഗ്രാഫിക് സെന്ററിൽ മാനേജർ സ്ഥാനത്തുനിന്ന് എളമരം കരിമാണ് സജി ബഷീറിനെ സിഡ്കോ തലപ്പത്തുകൊണ്ടുവന്നത്. സിപിഎമ്മിലെ പല ഉന്നതരും അതിന് അണിയറയിൽ പ്രവർത്തിച്ചു. അവരുടെ അറിവോടെയാണ് സിഡ്കോയുടെ ഭൂമിയും വസ്തുക്കളും ചുളുവിലയ്ക്ക് വിൽക്കാനും പാട്ടത്തിനു കൈമാറാനും മറ്റും ബഷീർ ശ്രമിച്ചത്.
നിലവിൽ സജി ബഷീറിന് പദവികളൊന്നുമില്ല. ഒരു ഇടത് നേതാവിന്റെ സഹായത്തോടെ സജി കെൽട്രോൺ എം ഡി ആവാൻ ചരടുവലി നടത്തുന്ന വിവരം മറുനാടൻ നേരത്തെ പുറത്തുകൊണ്ടുവന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP