Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കാസർകോട് ജില്ലയിൽ തുടരെ ട്രെയിൻ അട്ടിമറിശ്രമം; റെയിലുകളെ ബന്ധിപ്പിക്കുന്ന ഇലാസ്റ്റിക് റെയിൽ ക്ലിപ് ഊരിമാറ്റിയതു വൻദുരന്തമുണ്ടാക്കാൻ തന്നെ; മൂന്നാം ദിവസം ഒരു കിലോമീറ്ററിനുള്ളിൽ വീണ്ടും ശ്രമം

കാസർകോട് ജില്ലയിൽ തുടരെ ട്രെയിൻ അട്ടിമറിശ്രമം; റെയിലുകളെ ബന്ധിപ്പിക്കുന്ന ഇലാസ്റ്റിക് റെയിൽ ക്ലിപ് ഊരിമാറ്റിയതു വൻദുരന്തമുണ്ടാക്കാൻ തന്നെ; മൂന്നാം ദിവസം ഒരു കിലോമീറ്ററിനുള്ളിൽ വീണ്ടും ശ്രമം

രഞ്ജിത് ബാബു

കാസർഗോഡ്: ട്രെയിനുകൾ അട്ടിമറിക്കാനുള്ള ശ്രമം കാസർഗോഡ് ജില്ലയിൽ പതിവാകുന്നു. ഈ മാസം 22 -ാം തീയ്യതി മൊഗ്രാൽപുത്തൂർ പന്നിക്കുന്നിലാണ് അട്ടിമറിശ്രമം നടന്നത്. ഈ കേസ് അന്വേഷിക്കുന്നതിനിടയിൽ തന്നെ 25- ാം തീയ്യതി ഒരു കിലോമീറ്ററിനുള്ളിൽ വീണ്ടും അട്ടിമറിശ്രമം നടന്നു. ട്രാക്കുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന ഇലാസ്റ്റിക് റെയിൽ ക്ലിപ്പ് ഊരിമാറ്റിയാണ് രണ്ടിടത്തും അട്ടിമറിശ്രമം നടന്നത്.

ക്ലിപ്പുകൾ ഊരിമാറ്റിയ ട്രാക്കിൽ കൂടി ട്രെയിൻ കടന്നു പോയിരുന്നുവെങ്കിൽ വൻ ദുരന്തം സംഭവിക്കുമായിരുന്നുവെന്ന് റെയിൽവെ അധികൃതർ വിലയിരുത്തുന്നു. 22- ാംതീയ്യതി വൈകീട്ട് ആറ് ക്ലിപ്പുകളാണ് പാളത്തിൽ നിന്നും ഊരിമാറ്റിയത്. ആയുധ സന്നാഹങ്ങളുമായല്ലാതെ ഇവ ഇളക്കി മാറ്റാനാവില്ല. പാളത്തിൽ മൂർച്ചയേറിയ ആക്‌സോ ബ്ലേഡ് ഉപയോഗിച്ച് മുറിക്കൻ ശ്രമിച്ച പാടും കണ്ടെത്തിയിരുന്നു.

ഈ കേസ് അന്വേഷണം നടക്കവേ തന്നെയാണ് ഒരു കിലോമീറ്ററിനുള്ളിൽ സമാന അട്ടിമറിശ്രമം വീണ്ടും അരങ്ങേറിയത്. ആറ് ഇലാസ്റ്റിക് ക്ലിപ്പുകൾ നോർത്ത് ബീറ്റ് മൂന്നിലെ ട്രാക്കിൽ ഊരിയെടുത്ത നിലയിലാണ് കാണപ്പെട്ടത്. ഊരിയെടുത്ത ക്ലിപ്പുകൾ റെയിലിനു മുകളിൽ നിരനിരയായി വച്ചിരുന്നു. ബോധപൂർവ്വമായ അട്ടിമറി ശ്രമമാണ് നടന്നതെന്ന് ഇതിലൂടെ വ്യക്തമാവുന്നു. ട്രെയിൻ കടന്നു പോവാൻ മിനുട്ടുകൾ മാത്രം അവശേഷിച്ചിരിക്കേ ഡൊമെറ്റിക് ട്രോളിയിൽ പാളം പരിശോധന നടത്തുകയായിരുന്ന റെയിൽവേ ജീവനക്കാരനാണ് പാളത്തിലെ അപകടസൂചന കണ്ടത്. ഉടൻ തന്നെ കാസർഗോഡ് റെയിൽവേ സ്‌റ്റേഷനിൽ വിവരമറിയിച്ചു. തുടർന്ന് ക്ലിപ്പുകൾ പാളത്തിൽനിന്നും മാറ്റി ഊരിയെടുത്ത ഭാഗത്തു തന്നെ പുനഃസ്ഥാപിച്ചു.

അപകടഭീഷണി ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ട്രെയിനുകൾ കടന്നുപോകാൻ അനുമതി നൽകിയത്. തുടർച്ചയായ ഇത്തരം അട്ടിമറി ശ്രമങ്ങളെ റെയിൽവേയും പൊലീസും അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ബോധപൂർവ്വമായ അട്ടിമറിശ്രമമാണ് ഇതിനു പിറകിലെന്ന് വ്യക്തമായതോടെ ഇപ്പോൾ അന്വേഷണം സജീവമായിരിക്കുകയാണ്. വൈകീട്ട് ഈ പ്രദേശത്ത് അട്ടിമറിശ്രമം കാണും മുമ്പ് മൂന്ന് യുവാക്കൾ ഈ പ്രദേശത്ത് സംശയകരമായി കാണപ്പെട്ടതായി സൂചനയുണ്ട്. എന്നാൽ ഇവർ ആരെന്നോ ഇവരുടെ ഉദ്ദേശ്യമെന്തെന്നോ ഇതുവരേയും വ്യക്തമായിട്ടില്ല. ജില്ലാ പൊലീസ് ചീഫ് തോംസൺ ജോസിന്റെ നേതൃത്വത്തിൽ കേസന്വേഷണം നടന്നുവരികയാണ്.

നേരത്തെ കല്ലങ്കയിൽ വലിയ പാറക്കല്ല് കയറ്റിവച്ച് അട്ടിമറിശ്രമം നടന്നിരുന്നു. കാവുഗോളിയിൽ ട്രാക്കിൽ വിള്ളലുണ്ടാക്കിയും അട്ടിമറി ശ്രമം നടത്താൻ നീക്കങ്ങൾ നടത്തിയിരുന്നു. എന്നാൽ ഈ രണ്ടു സംഭവങ്ങളും റെയിൽവേയും പൊലീസും ഗൗരവമായി കണ്ടിരുന്നില്ല. ഒരാഴ്ചക്കകം രണ്ട് അട്ടിമറി ശ്രമം ഒരു കിലോമീറ്ററിനുള്ളിൽ തന്നെ നടന്നതോടെയാണ് അന്വേഷണ സംഘം ഉണർന്നത്. റെയിൽവേ അധികൃതരും രഹസ്യാന്വേഷണ വിഭാഗവും പൊലീസും പ്രത്യേകം പ്രത്യേകം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റെയിൽവേ ട്രാക്കിന് സമീപത്ത് സംശയകരമായി കാണുന്നവരെ നിരീക്ഷിക്കാനും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനും ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ നിർദ്ദേശം നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP