Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഭാഗ്യലക്ഷ്മി വെളിപ്പെടുത്തിയ കൂട്ടബലാത്സംഗ കേസിലെ രാഷ്ട്രീയ ഉന്നതൻ സിപിഐ(എം) നേതാവായ വടക്കാഞ്ചേരി നഗരസഭാ കൗൺസിലർ; ഇരയാക്കപ്പെട്ടത് തൃശ്ശൂർ അത്താണി സ്വദേശിനിയായ യുവതി; നടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ വിഷയത്തിൽ ഇടപെട്ട് മുഖ്യമന്ത്രിയുടെ ഓഫീസും

ഭാഗ്യലക്ഷ്മി വെളിപ്പെടുത്തിയ കൂട്ടബലാത്സംഗ കേസിലെ രാഷ്ട്രീയ ഉന്നതൻ സിപിഐ(എം) നേതാവായ വടക്കാഞ്ചേരി നഗരസഭാ കൗൺസിലർ; ഇരയാക്കപ്പെട്ടത് തൃശ്ശൂർ അത്താണി സ്വദേശിനിയായ യുവതി; നടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ വിഷയത്തിൽ ഇടപെട്ട് മുഖ്യമന്ത്രിയുടെ ഓഫീസും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഉന്നത രാഷ്ട്രീയ നേതാവും നാല് സുഹൃത്തുക്കളും ചേർന്ന് തെറ്റിദ്ധരിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്ത യുവതിയുടെ കാര്യം നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി വെളിപ്പെടുത്തുകയുണ്ടായി. ഈ കേസിലെ ഇരയാക്കപ്പെട്ട യുവതി തൃശ്ശൂർ അത്താണി സ്വദേശിനിയാണെന്നും പ്രതിസ്ഥാനത്തുള്ള ഉന്നത രാഷ്ട്രീയ നേതാവ് കേരളം ഭരിക്കുന്ന പാർട്ടിയിലെ കൗൺസിലറാണെന്നും മറുനാടൻ നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ഭാഗ്യലക്ഷ്മി കേരളത്തെ നടുക്കുന്ന വിധത്തിൽ ഈ ബലാത്സംഗത്തെ കുറിച്ചുള്ള വെളിപ്പെടുത്തൽ നടത്തിയത്. ഈ ഫേസ്‌ബുക്ക് പോസ്റ്റ് ചർച്ചയായതോടെ മുഖ്യമന്ത്രിയുടെ ഓഫീസും ഭാഗ്യലക്ഷ്മിയിൽ നിന്നും വിവരങ്ങൾ തിരക്കി.

ഭാഗ്യലക്ഷ്മിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ആണ് വലിയ ചർച്ചകൾക്ക് വഴിവച്ചത്. ഭർത്താവിന്റെ സുഹൃത്തുക്കൾ ബലാൽസംഗത്തിന് ഇരയാക്കിയെന്നും പരാതി നൽകിയപ്പോൾ പൊലീസ് ഉദ്യോഗസ്ഥർ അപമര്യാദയായി പെരുമാറിയെന്നും ഇര തന്നോട് പറഞ്ഞതായി അവർ എഴുതിയിരുന്നു. ഈ വെൡപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ ഏറെ വിവാദമായതോടെ ഇതേക്കുറിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും വിവരങ്ങൾ തിരക്കി. ഇക്കാര്യം ഭാഗ്യലക്ഷ്മി തന്നെയാണ് വ്യക്തമാക്കിയത്. കൂട്ടബലാത്സംഗത്തിന് ഇരയായ സ്ത്രീയോട് കൂടി സംസാരിക്കാമെന്ന് മുഖ്യമന്ത്രിയുടെ മീഡിയാ സെല്ലിൽ നിന്നുള്ളവർ തനിക്ക് ഉറപ്പു നൽകിയെന്നുമാണ് അവർ വ്യക്തമാക്കി. ഇരയായ സ്ത്രീക്ക് നീതീ ലഭിക്കാൻ ഏതറ്റം വരെ പോകുമെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി.

അതേസമയം രണ്ട് വർഷം മുമ്പാണ് ഇത്തരമൊരു സംഭവം നടന്നത്. എന്നാൽ, അന്ന് യുവതി കേസ് നൽകാൻ തയ്യാറായതുമില്ല. ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് യുവതി പരാതിയുമായി രംഗത്തെത്തിയതെന്നാണ് മറുനാടന്റെ അന്വേഷണത്തിൽ വ്യക്തമായത്. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തൃശ്ശൂർ പേരാമംഗലം പൊലീസ് നാല് പേർക്കെതിരെ കേസെടുക്കുകയുമുണ്ടായി. വടക്കാഞ്ചേരി നഗരസഭാ കൗൺസിലറും സിപിഐ(എം) പ്രാദേശിക നേതാവിനും മറ്റ് മൂന്ന് പേർക്കെതിരെയുമായിരുന്നു യുവതിയുടെ പരാതി. 2014ൽ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതി നൽകിയ പരാതിയിൽ പറയുന്നത്. എന്തുകൊണ്ടാണ് യുവതി ഇത്രയും കാലം പരാതി നല്കാതെ പിൻവലിഞ്ഞു നിന്നതെന്ന ചോദ്യത്തിന് ഇനിയും ഉത്തരമായിട്ടില്ല.

ഫോർട്ട്‌കൊച്ചി സ്വദേശിനിയായ യുവതി ഭർത്താവിനോടൊപ്പം തൃശ്ശൂരിൽ താമസിച്ചുവരികയായിരുന്നു. അത്താണി സിൽക്കിനു സമീപം പ്രതികളുടെ അയൽവാസിയായിരുന്നു. ആലുവയിൽ ജോലി ചെയ്യുന്ന ഭർത്താവിന് അപകടത്തിൽ പരിക്കുപറ്റിയെന്നറിയിച്ച് നാലുപേരും ചേർന്ന് കാറിൽ കയറ്റിക്കൊണ്ടുപോയി. മെഡിക്കൽ കോളേജിനു സമീപം ആളൊഴിഞ്ഞ വീട്ടിൽ കയറ്റി ലൈംഗികമായി പീഡിപ്പിക്കുകയും വീഡിയോയിൽ പകർത്തുകയും ചെയ്തു. പിന്നീട് വീഡിയോ ചിത്രങ്ങൾ കാട്ടി പുറത്ത് പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. ഭീഷണിയുള്ളതുകൊണ്ടാണ് പരാതി നൽകുവാൻ വൈകിയതെന്നാണ് യുവതി ചൂണ്ടിക്കാട്ടിയത്.

പൊലീസിൽ പരാതി നൽകിയിട്ടും നടപടി എടുത്തില്ലെന്നാണ് യുവതി ആരോപിച്ചത്. ഇതോടെ ക്രൈം ഡിറ്റാച്ച്‌മെന്റ് റൂറൽ ഡിവൈ.എസ്‌പി.ക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്തും. പേരാമംഗലം സിഐയുടെ നിർദേശപ്രകാരം മെഡിക്കൽ കോളേജ് പൊലീസാണ് ഈ കേസ് അന്വേഷിക്കുന്നത്. കൂട്ടബലാത്സംഗത്തിനാണ് കേസെടുത്തതും അന്വേഷണം നടക്കുന്നതും. എന്നാൽ, അന്ന് യുവതിയുടെ പരാതിയിൽ പൊലീസുകാർ അടക്കം സംശയം പ്രകടിപ്പിച്ചിരുന്നു. വ്യക്തിപരമായ പ്രശ്‌നങ്ങളെ തുടർന്നാണ് യുവതി പരാതിയുമായി രംഗത്തെത്തിയതെന്ന സംശയവും ഉയർന്നു. കേസ് ഒത്തുതീർപ്പാക്കാനും ശ്രമങ്ങൾ നടന്നു.

ഇര സ്ഥാനത്തുള്ള യുവതിയെ കുറിച്ച് രണ്ട് ദിവസം മുമ്പാണ് ഭാഗ്യലക്ഷ്മി ഫേസ്‌ബുക്കിലൂടെ വെളിപ്പെടുത്തിയത്. ഇതേക്കുറിച്ച് അന്വേഷിച്ച് ചെന്നപ്പോൽ പ്രതിസ്ഥാനത്തുള്ളത് സിപിഐ(എം) നേതാവാണ്. മുഖ്യമന്ത്രിയുടെ മീഡിയാ സെൽ വിഷയത്തിൽ ഇടപെട്ടതോടെ കൃത്യമായ അന്വേഷണം ഈ സംഭവത്തിൽ ഉണ്ടാകും. പരാതിയുടെ വിശ്വാസ്യത അടക്കം പരിശോധിക്കാനാണ് സാധ്യത കൂടുതൽ.

ഭാഗ്യലക്ഷ്മി ഫേസ്‌ബുക്കിലൂടെ നടത്തിയ വെളിപ്പെടുത്തലിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്:

'ഇത് വായിക്കുന്നവർ വിചാരിക്കും ഇതൊരു സിനിമാക്കഥയാണെന്ന്. അല്ല സുഹൃത്തുക്കളെ.വ്യക്തമായി അന്വേഷിച്ചു.സത്യമാണെന്ന് ബോധ്യപ്പെട്ട് വളരെയധികം വേദനയോടെയാണ് ഇതെഴുതുന്നത്. രാത്രി 8മണിയായിക്കാണും, ഫോൺ ബെല്ലടിച്ചു. ഒരു സ്ത്രീ ശബ്ദം.. ഭാഗ്യലക്ഷ്മി ചേച്ചിയാണോ?പിന്നീട് ഒന്നും മിണ്ടുന്നില്ല..സ്ത്രീയുടെ കരച്ചിൽ മാത്രം. ഇങ്ങനെയുള്ള ഫോൺ കാളുകൾ ഈയിടെയായി എനിക്ക് ശീലമായിരിക്കുന്നു..ആരാ?എന്തിനാ കുട്ടി കരയുന്നേ?. ഞാൻ ചോദിച്ചു.എനിക്ക് ചേച്ചിയെ ഒന്ന് കാണണം.കരച്ചിലിനിടയിൽ അവൾ പറഞ്ഞു..വെറുതെ ഒരു പെൺകുട്ടി കരയില്ല, കാര്യമായ എന്തോ പ്രശ്‌നമുണ്ടെന്ന് തോന്നിയത്‌കൊണ്ട് ഞാൻ പറഞ്ഞു.അതിനെന്താ വീട്ടിലേക്ക് വരൂ..ഞാൻ അഡ്രസ്സ് പറഞ്ഞു കൊടുത്തു.

പിറ്റേ ദിവസം രാവിലെ എത്താമെന്ന് പറഞ്ഞ് ഫോൺ വച്ചു..ഗൗരവമുള്ള എന്തോ പ്രശ്‌നമാണെന്ന് തോന്നിയത്‌കൊണ്ട് എല്ലാ ജോലിയും മാറ്റി വച്ച് ഞാൻ ആ കുട്ടിയെ കാത്തിരുന്നു...രാവിലെ ഒരു പതിനൊന്ന് മണിയോടെ അവരെത്തി..ഭാര്യയും ഭർത്താവും. ഏകദേശം 35, 40 വയസ്സ് പ്രായമുള്ള ഒരു മെലിഞ്ഞ സ്ത്രീ .സാമാന്യം ഭേദപ്പെട്ട വീട്ടിലെയാണെന്ന് തോന്നുന്ന വസ്ത്രധാരണം..കരഞ്ഞ് വീർത്ത കണ്ണുകൾ.ചിരിക്കാൻ മറന്നുപോയ മുഖം.പറന്നു കിടക്കുന്ന തലമുടി..കസേരയിൽ ഇരുന്നപാടേ കരയാൻ തുടങ്ങി.നിസ്സഹായതയോടെ തല കുനിഞ്ഞിരിക്കുന്ന ഭർത്താവ്..ഒന്നും മിണ്ടാതെ ഞാനും..''അവൾ മാഡത്തിനോട് സംസാരിക്കട്ടെ ഞാൻ പുറത്ത് നിൽക്കാം'' എന്ന് പറഞ്ഞ് അയാൾ പുറത്തിറങ്ങി വാതിലടച്ചു..

ഞാൻ കൊടുത്ത വെള്ളം കുടിച്ച് അവൾ പറഞ്ഞു തുടങ്ങി..അവർ ഭാര്യയും ഭർത്താവും രണ്ട് കുട്ടികളുമടങ്ങുന്ന സ്‌നേഹമുള്ള ഒരു കൊച്ചു കുടുംബം.ഭർത്താവിന് ചെറിയ വരുമാനമേ ഉള്ളൂ.അമിതമായ മദ്യപാനം മാത്രമായിരുന്നു അയാൾക്കുണ്ടായിരുന്ന ഒരേയൊരു ദുശ്ശീലം..വീട്ടിൽ ഭർത്താവില്ലാതിരുന്ന ഒരു ദിവസം ഭർത്താവിന്റെ നാല് സുഹൃത്തുക്കൾ അവളോട് വന്ന് പറഞ്ഞു ''ചേട്ടന് ചെറിയൊരു പ്രശ്‌നമുണ്ട് ചേച്ചി അത്യാവശ്യമായി ഒന്ന് ആശുപത്രിവരെ വരണമെന്ന്.'' കഴിഞ്ഞ കുറേ കാലങ്ങളായി ആ വീട്ടിലെ നിത്യ സന്ദർശകരായി ചേച്ചീ ചേട്ടാ എന്ന് വിളിച്ച് അവൾ വിളമ്പിക്കൊടുത്ത ഭക്ഷണവും കഴിച്ച് സഹോദര തുല്യരായി കഴിഞ്ഞ ആ നാല് പേരെ സംശയിക്കാൻ അവൾക്ക് തോന്നിയില്ല.അതിലൊരാൾ ഒരു രാഷ്ട്രീയ പാർട്ടിയിൽ ഉന്നതനുമാണ്.ആ വിശ്വാസത്തിൽ അവൾ ആ നാല് പേരോടൊപ്പം കാറിൽ പുറപ്പെട്ടു.

ആശുപത്രിയുടെ വഴിയും വിട്ട് കാറ് വെറെയെങ്ങോട്ടോ പോകുന്നത് കണ്ട് അവൾക്ക് സംശയം തോന്നി. ദേഷ്യപ്പെട്ടു ഒച്ചവച്ചു..നാല് പുരുഷന്മാരുടെ ബലിഷ്ഠമായ കൈകൾക്ക് ഒരു സ്ത്രീയുടെ നിലവിളി ഇല്ലാതാക്കാൻ എന്ത് ബുദ്ധിമുട്ട്.? നഗരത്തിൽ നിന്ന് മാറി ആളൊഴിഞ്ഞ ഒരു വീട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി,നാലുപേരും മാറി മാറി അവളെ പിച്ചി ചീന്തി..വിജനമായ ആ പ്രദേശത്ത് അവളുടെ നിലവിളിക്ക് ശക്തി പോരാതെ അതൊരു ദീനരോദനം മാത്രമായി..ആ രാക്ഷസന്മാർ തന്നെ അവളെ വീട്ടിൽ കൊണ്ടുവന്ന് എറിഞ്ഞിട്ട് പറഞ്ഞത്രേ,''നടന്നത് മുഴുവൻ ഞങ്ങൾ വീഡിയോ എടുത്തിട്ടുണ്ട്. നീയിത് ആരോടെങ്കിലും പറഞ്ഞാൽ...പിന്നെ അറിയാല്ലോ''.. ആരോടും ഒന്നും പറയാനുള്ള ധൈര്യമില്ലാതെ എന്ത് ചെയ്യണമെന്നറിയാതെ അവളൊരു ജീവശ്ശവം പോലെ നടന്നു..അവളുടെ പെരുമാറ്റത്തിലെ മാറ്റം കണ്ട് നിർബന്ധിച്ച് ചോദിച്ച ഭർത്താവിനോട് അവൾ നടന്നത് മുഴുവൻ പറഞ്ഞപ്പോഴേക്ക് മൂന്ന് മാസങ്ങൾകഴിഞ്ഞിരുന്നു..ഭർത്താവിന്റെ നിർബന്ധത്തിൽ കേസ് കൊടുത്തു. ആ നാല് പേരെയും സ്റ്റേഷനിൽ വിളിപ്പിച്ച് അവളുടെ മുൻപിൽ നിർത്തി പൊലീസ് ഉദ്യോഗസ്ഥൻ ചോദിച്ചു ''ഈ നാല് പേരാണോ ഈ പരാതിയിൽ പറഞ്ഞിരിക്കുന്നവർ.''?.''അതെ സാർ'' എന്ന് പറഞ്ഞ അവളോട് ചിരിച്ച്‌കൊണ്ട് ആ ഉദ്യോഗസ്ഥൻ പച്ചക്ക് ചോദിച്ചത്രേ ''ഇവരിൽ ആര് ചെയ്തപ്പോഴാണ് നിനക്ക് നല്ല സുഖം തോന്നിയത്?''ഈ വാചകം എന്റെ മുൻപിലിരുന്ന് പറയുമ്പോൾ അവൾ ഉറക്കെ നിലവിളിച്ച് കരയുകയായിരുന്നു..ഞാനും..

കരച്ചിലിനിടയിൽ അവൾ പറഞ്ഞു ' എന്റെ ചേച്ചീ ''ബലാത്സംഗം ചെയ്യപ്പെട്ടപ്പോൾ അനുഭവിച്ചതിനേക്കാൾ വേദനിച്ച് നിലവിളിച്ചു ഞാനന്ന്.''കുറച്ച് വെള്ളം കുടിച്ചിട്ട് അവൾ തുടർന്നു..''പിന്നീടങ്ങോട്ട് പൊലീസുകാരുടെ ചോദ്യങ്ങൾ കൊണ്ടുള്ള മാനസിക ബലാത്സംഗമായിരുന്നു ഒരാഴ്ചയോളം...സംഭവം നടന്ന് മൂന്ന് മാസങ്ങൾ കഴിഞ്ഞ് കേസ് കൊടുത്തതുകൊണ്ട് എന്റെ പക്കൽ തെളിവുകളൊന്നുമില്ല എന്ന ധൈര്യം തന്നെയാവാം അവരുടെ ഈ മാനസീക പീഡനങ്ങൾക്ക് കാരണം..അത് താങ്ങാവുന്നതിനപ്പുറമായാൽ സ്ത്രീക്ക്, മാനവുമില്ല,മാനഭംഗവുമില്ല,ബലാത്സംഗവുമില്ല.. ബലാത്സംഗത്തിനിരയായ ഒരു സ്ത്രീക്കും ഈ രാജ്യത്ത് നീതി കിട്ടില്ല എന്ന് ഉറപ്പായപ്പോൾ ഞാൻ കേസ് പിൻവലിച്ചു.

ഈ രാജ്യത്ത് നിയമം കുറ്റവാളികൾക്കൊപ്പമാണ് എന്നതിന്റെ തെളിവാണ് സൂര്യ നെല്ലി പെൺകുട്ടിയും, നിർഭയയും സൗമ്യയും.ഇനി വരാൻ പോകുന്ന ജിഷ യുടെ അവസ്ഥയും ഇത് തന്നെയാവും.. നിർഭയയും,സൗമ്യയും ജിഷയും ഒക്കെ മരിച്ചത് നന്നായി ചേച്ചി അല്ലെങ്കിൽ സൂര്യനെല്ലി പെൺകുട്ടിയെ 16 വർഷമായി ചോദ്യം ചെയ്ത് പീഡിപ്പിക്കുന്നത്‌പോലെ ഇവരും പീഡനമനുഭവിക്കേണ്ടി വന്നേനെ.''അവൾ ഒറ്റ ശ്വാസത്തിൽ ഇത്രയും പറഞ്ഞ് നിർത്തി..അപ്പോഴും അവളുടെ കണ്ണുനീർ നിർത്താതെ ഒഴുകുന്നുണ്ടായിരുന്നു.. എന്ത് പറഞ്ഞ് സമാധാനിപ്പിക്കും ഈ പെൺകുട്ടിയെ എന്നോർത്ത് വിങ്ങുന്ന മനസ്സുമായി നിറ കണ്ണുമായി അമ്പരന്ന് ഇരുന്നുപോയി ഞാൻ.. ഇതെന്നാണ് സംഭവിച്ചത് ?ഞാൻ ചോദിച്ചു.രണ്ട് വർഷമായി.രണ്ട് വർഷത്തിന് ശേഷം ഞാനെന്താണ് ഇനി കുട്ടിക്ക് വേണ്ടി ചെയ്യേണ്ടത്?.നിസ്സഹായാവസ്ഥയിൽ സങ്കടം അടക്കിക്കൊണ്ട് ഞാൻ ചോദിച്ചു.

''ചേച്ചീ ഈ രണ്ട് വർഷമായി എനിക്കും എന്റെ ഭർത്താവിനും ഉറങ്ങാൻ സാധിക്കുന്നില്ല ,ഭക്ഷണം കഴിക്കാൻ പറ്റുന്നില്ല,കുട്ടികളുടെ കാര്യമന്വേഷിക്കാൻ പറ്റുന്നില്ല,ബലാത്സംഗം ചെയ്യപ്പെട്ട നിമിഷം മനസ്സിൽ നിന്ന് മായാത്തത്‌കൊണ്ട് എനിക്കും ഭർത്താവിനും കുടുംബജിവിതം നയിക്കാൻ പറ്റുന്നില്ല..എന്നിട്ടും പരസ്പരം സ്‌നേഹമുള്ളത്‌കൊണ്ട് മക്കളെയോർത്ത് ആത്മഹത്യ ചെയ്യാതെ ഞങ്ങൾ ജീവിക്കുന്നു..പക്ഷേ ഞങ്ങളെ ഈ ദുരവസ്ഥയിൽ എത്തിച്ച ബലാത്സംഗ വീരന്മാരായ ആ നാല് പേരോ.. സസുഖം സമൂഹത്തിൽ മാന്യന്മാരായി വാഴുന്നു..ഞങ്ങൾ വേദന പുറത്ത് പറയാനാവാതെ ദിനം ദിനം നീറി നീറി ശവങ്ങളെപ്പോലെ ജീവിക്കുന്നു.. ഇപ്പൊ അവറ്റകൾ എന്റെ ഭർത്താവിനോട് പറയുന്നു ''ഞങ്ങൾ നാലുപേരും ഉപയോഗിച്ച അവളോടൊപ്പം എന്തിനാടാ നീ ജീവിക്കുന്നേ വലിച്ചെറിയെടാ എന്ന്''.എനിക്കിത് സഹിക്കാൻ വയ്യ ചേച്ചി, ഞാൻ ജീവിക്കണോ മരിക്കണോ?..ഒരു സഹായത്തിനോ മനസ്സ് തുറന്ന് സംസാരിക്കാനോ ആശ്വസിപ്പിക്കാനോ ആരുമില്ല..ഈ മാനസിക പീഡനം സഹിച്ച് ഇനിയെത്ര കാലം ഞാനിങ്ങനെ ജീവിക്കണം...?''

നെഞ്ച്‌പൊട്ടിക്കരയുന്ന ഈ പെൺകുട്ടിയോട് എന്ത് പോംവഴിയാണ് ഞാൻ പറയേണ്ടത് ?..ബലാത്സംഗം ചെയ്യുന്നവൻ ആഗ്രഹിക്കുന്നതും ഇരയുടെ ജീവൻ ഇല്ലാതാവുന്നതിലൂടെ തെളിവുകൾ ഇല്ലാതാക്കുക എന്ന് തന്നെയാണ്..അത് ആത്മഹത്യയായാൽ ബലാത്സംഗം ചെയ്തവനും നിയമത്തിനും സൗകര്യമായി. കുറ്റം ചെയ്തവനെ വധിക്കേണ്ടതില്ലല്ലോ. നിയമവും സമൂഹവും നമ്മെ ഒരു തരത്തിലും സഹായിക്കില്ല എന്ന് അറിഞ്ഞുകാണ്ട് തന്നെ. ഇത് പോലെ അറിയപ്പെടാതെ പോകുന്ന, പീഡനങ്ങൾ സഹിച്ച എത്രയെത്ര പെൺകുട്ടികളും, സ്ത്രീകളും അമ്മമാരുമുണ്ടാവും ഈ രാജ്യത്ത്?.

ഹേ സ്ത്രീയേ നീ വെറുമൊരു ഭോഗവസ്തുവല്ലെന്ന് നീ തന്നെ സമൂഹത്തെ ബോദ്ധ്യപ്പെടുത്തുകയല്ലാതെ നിനക്കീ ഭൂമിയിൽ നിലനിൽപ്പില്ലെന്ന സത്യം ഇനിയെങ്കിലും നീ മനസ്സിലാക്കൂ. നിനക്ക് സാധിക്കാത്തതായി ഒന്നുമില്ല. നിന്റെ കൈയിൽ എന്നും ഒരു ആയുധമുണ്ടാവണം..ഓരോ സ്ത്രീയുടെ ഉള്ളിലും ഒരു പ്രതികാര ദുർഗ്ഗയുണ്ട് എന്ന് നമുക്ക് സ്വയം ബോദ്ധ്യപ്പെടുകയും ബോദ്ധ്യപ്പെടുത്തുകയും വേണം...സങ്കടവും രോഷവും സഹിക്കുന്നില്ല. ആ വൃത്തികെട്ടവന്മാരെ ഒന്നും ചെയ്യാൻ സാധിക്കാത്ത ഒരു രാജ്യത്ത് ജനിക്കേണ്ടി വന്നതിൽ ലജ്ജ തോന്നുന്നു.'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP