Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അതീവ ഗുരുതരാവസ്ഥയിൽ എത്തിച്ച കുട്ടിയെ ചികിൽസിക്കാതെ വെറുതെ കിടത്തിയത് നാല് മണിക്കൂർ; സ്‌കാനിങ് പോലും നടത്തിയില്ല; പതിനഞ്ചുകാരിയുടെ ആരോഗ്യനിലയെ കുറിച്ച് അച്ഛനേയും അമ്മയേയും തെറ്റിധരിപ്പിക്കുകയും ചെയ്തു; ട്രിനിറ്റി സ്‌കൂളിലെ ഗൗരിയുടെ മരണം ഉറപ്പാക്കിയതുകൊല്ലം ബെൻസിഗർ ആശുപത്രിയോ? ചികിൽസാ നിഷേധം ശരിവച്ച് പൊലീസും; ഹോസ്പ്പിറ്റലിനെതിരെ കേസെടുത്തേക്കും

അതീവ ഗുരുതരാവസ്ഥയിൽ എത്തിച്ച കുട്ടിയെ ചികിൽസിക്കാതെ വെറുതെ കിടത്തിയത് നാല് മണിക്കൂർ; സ്‌കാനിങ് പോലും നടത്തിയില്ല; പതിനഞ്ചുകാരിയുടെ ആരോഗ്യനിലയെ കുറിച്ച് അച്ഛനേയും അമ്മയേയും തെറ്റിധരിപ്പിക്കുകയും ചെയ്തു; ട്രിനിറ്റി സ്‌കൂളിലെ ഗൗരിയുടെ മരണം ഉറപ്പാക്കിയതുകൊല്ലം ബെൻസിഗർ ആശുപത്രിയോ? ചികിൽസാ നിഷേധം ശരിവച്ച് പൊലീസും; ഹോസ്പ്പിറ്റലിനെതിരെ കേസെടുത്തേക്കും

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: അദ്ധ്യാപികമാരുടെ പീഡനത്തിൽ മനംനൊന്ത് വെള്ളിയാഴ്ച ആത്മഹത്യക്ക് ശ്രമിച്ച കൊല്ലം കോട്ടമുക്ക് ട്രിനിറ്റി-ലൈസിയം ഇംഗ്ലീഷ് മീഡിയം സ്‌ക്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിനി ഗൗരിക്ക് മതിയായ ചികിൽസ കൊല്ലം ബൻസിഗർ ആശുപത്രിയിൽ നിന്ന് ലഭിച്ചില്ലെന്ന് പൊലീസും. ചികിൽസാ നിഷേധമുണ്ടായെന്ന് പൊലീസ് വ്യക്തമാക്കുകയാണ്. ഈ സാഹചര്യത്തിൽ ബെൻസിഗർ ആശുപത്രിക്കെതിരെ അന്വേഷണം നടത്തും. നാല് മണിക്കൂർ ചികിൽസ നൽകിയില്ലെന്നാണ് പൊലീസ് പറയുന്നത്. വിശദമായ സ്‌കാനിങും നടത്തിയില്ലെന്ന് പൊലീസ് കണ്ടെത്തി. ഇതോടെ ആശുപത്രിക്കെതിരെ നടപടി ഉറപ്പാവുകയാണ്.

ഇന്നലെ രാവിലെയാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പെൺകുട്ടി മരിച്ചത്. സ്‌ക്കൂളിന്റെ മൂന്നാം നിലയിൽ നിന്നും വീണു പരിക്കേറ്റ കുട്ടിയെ കൊല്ലം ബൻസിഗർ ആശുപത്രിയിൽ എത്തിച്ചപ്പോൾ മതിയായ ചികിൽസ നൽകിയില്ലെന്ന് കുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു. സ്‌കൂളും ആശുപത്രിയും തമ്മിൽ ബന്ധമുള്ളതിന്റെ ഫലമായാണ് മതിയായ ചികിൽസ നൽകിയില്ലെന്നായിരുന്നു ആക്ഷേപം. ഇത് ശരിവയ്ക്കുന്ന തരത്തിലാണ് പൊലീസ് റിപ്പോർട്ടും. ആരോപണത്തിന്റെ പശ്ചാത്തലത്തിൽ ആശുപത്രി രേഖകൾ പൊലീസ് പരിശോധിച്ചു. ഇതിൽ നിന്നാണ് ചികിൽസാ പിഴവ് വ്യക്തമായത്.

ഉച്ചയ്ക്ക് ഒരുമണിക്ക് സംഭവം ഉണ്ടായപ്പോൾ ഉടൻതന്നെ ഈ ആശുപത്രിയിൽ എത്തിച്ചിരുന്നു. ഏഴുമണിക്കുറിന് ശേഷം സംഭവം വിവാദമായതോടെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരത്തെ ആശുപത്രിയിലെത്തിച്ചതെന്നാണ് ബന്ധുക്കൾ പറയുന്നത്. മൂന്നുമണിക്കൂർ മുമ്പേ എത്തിച്ചിരുന്നെങ്കിൽ ചികിൽസ കുറച്ചുകൂടി ഫലവത്തായേനെ എന്നാണ് തിരുവനന്തപുരത്തെ ആശുപത്രിയിൽനിന്നും അറിഞ്ഞത്. വെന്റിലേറ്റർ സൗകര്യമില്ലാത്ത സാധാരണ ആംബുലൻസിലാണ് നട്ടെല്ല് പൊട്ടിയ കുട്ടിയെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്. കൂടാതെ കുട്ടിയുടെ ആരോഗ്യനില ആശുപത്രി അധികൃതർ ബന്ധുക്കളെ വേണ്ടരീതിയിൽ അറിയിച്ചില്ലെന്നും പറയുന്നു.

ഒരു സ്ഥിരം ന്യൂറോ സർജനില്ലാത്ത ബൻസിഗർ ആശുപത്രിയിൽ, ഒരു കെട്ടിടത്തിന്റെ മൂന്നാംനിലയിൽ നിന്നും വീണ് ഗുരുതരാവസ്ഥയിലായ പെൺകുട്ടിയുടെ ആരോഗ്യനില തീരെ നിസാരമായി കണ്ടു. ഉച്ചയ്ക്ക് ഒന്നരക്ക് സംഭവം ഉണ്ടായ ഉടനെ പെൺകുട്ടിയെ സ്‌കൂളുമായി ബന്ധമുള്ള ബൻസിഗർ ആശുപത്രിയിൽ എത്തിക്കുന്നു. എന്നാൽ വിവരം 2.40നാണ് രക്ഷകർത്താക്കളെ അറിയിക്കുന്നത്. ആശുപത്രിയിലെത്തിയ മാതാപിതാക്കളോട് തലയ്ക്ക് മാത്രമാണ് ക്ഷതമെന്നും ഇവിടെ ചികിൽസിച്ചാൽമതിയെന്നും ആശുപത്രി അധികൃതർ നിർബന്ധം പിടിച്ചതാണ് കുട്ടിയുടെ ആരോഗ്യനില കൂടുതൽ പരിതാപകരമാക്കിയത്.

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിൽസ കിട്ടാതെ മരിച്ച തമിഴ്‌നാട് സദേശി മുരുകന്റെ മരണം സമൂഹ മനസാക്ഷിയെ ഞെട്ടിച്ചിരുന്നു. ഇതിന് സമാനമായതാണ് ഇവിടേയും സംഭവിച്ചത്. ആത്മഹത്യാശ്രമം നടത്തിയ കുട്ടിയെ ആൺകുട്ടികൾക്കൊപ്പമിരുത്തിയത് അറിഞ്ഞ് അന്വേക്ഷിക്കാനെത്തിയ അതേ സ്‌കൂളിൽ പഠിക്കുന്ന മൂത്ത സഹോദരിയെ അദ്ധ്യാപിക വേദനിപ്പിക്കുന്ന രീതിയിൽ ശകാരിച്ചതാണ് ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചത്. അദ്ധ്യാപകരെ രക്ഷിക്കാനും സംഭവം ഒതുക്കി തീർക്കാനും സ്‌കൂൾ മാനേജ്മെന്റ് ശ്രമിച്ചിരുന്നു. സംഭവത്തിൽ സിന്ധു, ക്രസന്റ് എന്നീ രണ്ടുഅദ്ധ്യാപികമാർക്കെതിരെ പൊലിസ് കേസെടുത്തിട്ടുണ്ട്. ഇവർ ഒളിവിലാണ്.

ഉന്നത പൊലിസ് ഉദ്യോഗസ്ഥരുടെയും മുഖ്യഭരണകക്ഷിയിലെ പ്രമുഖരുടെയും ബന്ധുക്കൾ പഠിപ്പിക്കുന്ന സ്‌കൂളിനെതിരെ പരാതിവന്നാൽ അതു പുറത്തുവരില്ലെന്നാണ് മിക്ക രക്ഷകർത്താക്കളും പറയുന്നത്. ഈ സ്‌കൂളിനെതിരെ നേരത്തേയും നിരവധി തവണ പരാതി ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഗൗരിയുടെ മരണത്തെ പൊലീസ് ഗൗരവത്തോടെ സമീപിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP