Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുറുവിലങ്ങാട് കന്യാസ്ത്രീ മഠത്തിന് സമീപത്തെ അതിഥി മന്ദിരം രൂപതയുടേത്; അവിടെ താമസിച്ചതിൽ യാതൊരു അപാകതയുമില്ല; തനിക്കു മുമ്പുള്ള ബിഷപ്പുമാരും ഇവിടെ താമസിച്ചിട്ടുണ്ടെന്ന് മറ്റുള്ളവരെയും വിവാദത്തിലാക്കാൻ ശ്രമം; പീഡിപ്പിച്ചുവെന്നു കന്യാസ്ത്രീ പറയുന്ന ദിവസങ്ങളിൽ അവിടെ തങ്ങിയിട്ടില്ലെന്നും മൊഴി; സൂര്യനെല്ലിയിൽ പി ജെ കുര്യനെ രക്ഷിച്ച അലീബിയുടെ വഴിയിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കനും

കുറുവിലങ്ങാട് കന്യാസ്ത്രീ മഠത്തിന് സമീപത്തെ അതിഥി മന്ദിരം രൂപതയുടേത്; അവിടെ താമസിച്ചതിൽ യാതൊരു അപാകതയുമില്ല; തനിക്കു മുമ്പുള്ള ബിഷപ്പുമാരും ഇവിടെ താമസിച്ചിട്ടുണ്ടെന്ന് മറ്റുള്ളവരെയും വിവാദത്തിലാക്കാൻ ശ്രമം; പീഡിപ്പിച്ചുവെന്നു കന്യാസ്ത്രീ പറയുന്ന ദിവസങ്ങളിൽ അവിടെ തങ്ങിയിട്ടില്ലെന്നും മൊഴി; സൂര്യനെല്ലിയിൽ പി ജെ കുര്യനെ രക്ഷിച്ച അലീബിയുടെ വഴിയിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കനും

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽപെട്ട ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ രക്ഷപെടാനുള്ള തീവ്രശ്രമത്തിലാണ്. അതിന് വേണ്ടി തന്റെ മുൻഗാമികളുടെ പലവഴികളും അദ്ദേഹം സ്വീകരിക്കുന്നു. സൂര്യനെല്ലി കേസിൽ നിന്നും പിജെ കുര്യനെ രക്ഷിച്ച അലീബീ തെളിവുകളുടെ സാധ്യതകളാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൻ ഇപ്പോൾ തേടുന്നത്. ഒരു കൃത്യം നടന്നുവെന്ന് ആരോപിക്കപ്പെടുമ്പോൾ താൻ സ്ഥലത്തില്ലായിരുന്നു എന്നു പറഞ്ഞ് കേസിൽ നിന്നും രക്ഷപെടാനുള്ള മാർഗ്ഗമാണ് അലീബി. ആ സാധ്യതകളാണ് താനും തേടുന്നതെന്ന് വ്യക്തമാക്കുന്നതാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൻ പൊലീസ് മുമ്പാകെ നൽകിയ മൊഴി.

കേരളത്തിലെ മഠത്തിൽ പീഡിപ്പിച്ചുവെന്നു കന്യാസ്ത്രീ പറയുന്ന ദിവസങ്ങളിൽ അവിടെ തങ്ങിയിട്ടില്ല എന്നാണു ബിഷപ്പ് നൽകിയ സുപ്രധാന മൊഴി. ഇത് തന്നെയാണ് അലീബിയുടെ സാധ്യത തുറന്നിടുന്നകും. ഇതിലെ പൊരുത്തക്കേടു നീക്കാൻ ശാസ്ത്രീയ തെളിവടുപ്പു തന്നെ വേണ്ടിവരുമെന്നത് ഉറപ്പാണ്. ഇത് കൂടാതെ പൊലീസിന് നൽകിയ മൊഴിയിൽ മറ്റ് വൈദികരെ വിവാദത്തിലാക്കാനും അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. ജലന്തർ രൂപതയുടെ കീഴിലുള്ള മിഷണറീസ് ഓഫ് ജീസസിന്റെ കുറവിലങ്ങാട് നാടുകുന്ന് മഠത്തിനു സമീപത്തു സ്ഥിതിചെയ്യുന്ന അതിഥിമന്ദിരത്തിൽ താൻ താമസിച്ചതിൽ അപാകതയില്ലെന്നും അത് രൂപതയുടെ ഉടമസ്ഥതയിലുള്ളതാണെന്നും ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ കേരള പൊലീസ് സംഘത്തിനു മൊഴി നൽകിയതായി അറിയുന്നു. ഇവിടെ വെച്ചും തന്നെ പീഡിപ്പിച്ചു എന്നാണ് കന്യാസ്ത്രീ നൽകിയ മൊഴിയിൽ പറയുന്നത്.

തനിക്കു മുമ്പുള്ള ബിഷപ്പുമാരും ഇവിടെ താമസിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പല ആവശ്യങ്ങൾക്കായി പലവട്ടം കേരളത്തിൽ വന്നിട്ടുണ്ടെന്നും ബിഷപ് സമ്മതിച്ചു. പരാതിക്കാരിയായ കന്യാസ്ത്രീക്കൊപ്പം അവരുടെ ബന്ധുവിന്റെ സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാൻ പോയെന്ന മൊഴി ബിഷപ് നിഷേധിച്ചു. തന്റെ ഡ്രൈവറെ കന്യാസ്ത്രീയുടെ ബന്ധു ഭീഷണിപ്പെടുത്തി. 35 പേജുള്ള മൊഴിയാണു വൈക്കം ഡിവൈഎസ്‌പി കെ.സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞദിവസം രേഖപ്പെടുത്തിയത്.

ബിഷപ്പിന്റെ മൊഴി, മറ്റു വൈദികരുടെ മൊഴി, അവിടെനിന്നു ശേഖരിച്ച രേഖകൾ എന്നിവ പരിശോധിച്ചശേഷം കന്യാസ്ത്രീയുടെ മൊഴി വീണ്ടും എടുത്തേക്കും. കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന പരാതി നിഷേധിച്ച ബിഷപ്, കന്യാസ്ത്രീക്കെതിരെ അച്ചടക്ക നടപടി എടുത്തതിലെ പ്രതികാരം മൂലമാണു കേസ് കൊടുത്തതെന്നും മൊഴി നൽകി. തിങ്കളാഴ്ച വൈകിട്ട് എട്ടുമണിയോടെ ആരംഭിച്ച മൊഴിയെടുക്കൽ ചൊവ്വാഴ്ച രാവിലെ നാലുമണിക്കാണ് അവസാനിച്ചത്.

ബിഷപ്പിനെ ചോദ്യംചെയ്തശേഷം അന്വേഷണസംഘം ഇന്നു കോട്ടയത്തു തിരിച്ചെത്തും. ശേഖരിച്ച തെളിവുകൾ സംബന്ധിച്ചു ജില്ലാ പൊലീസ് മേധാവി ഹരി ശങ്കറും അന്വേഷണ ഉദ്യോഗസ്ഥൻ വൈക്കം ഡിവൈഎസ്‌പി കെ.സുഭാഷും ഇന്നു വൈകിട്ടു ചർച്ച നടത്തും. നാളെ റേഞ്ച് ഐജി വിജയ് സാക്കറെ കോട്ടയത്തെത്തി അന്വേഷണ പുരോഗതി വിലയിരുത്തും. തുടർന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുമായി തെളിവുകൾ ചർച്ചചെയ്തശേഷം അറസ്റ്റ് അടക്കമുള്ള തുടർനടപടി സ്വീകരിക്കും.

കുറ്റമറ്റ രീതിയിൽ തെളിവെടുപ്പ് പൂർത്തിയാക്കിയശേഷമേ ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്ന കാര്യം തീരുമാനിക്കൂവെന്നു ഡിജിപി വ്യക്തമാക്കിയിട്ടുമുണ്ട്. ബിഷപ്പിന്റെ മൊബൈൽ ഫോൺ അടക്കമുള്ള ചില ഡിജിറ്റൽ തെളിവുകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ബിഷപ്പിനെ തിങ്കളാഴ്ചതന്നെ അറസ്റ്റ് ചെയ്യുമെന്നു സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചുവെങ്കിലും പിന്നീട് നിലപാടു മാറ്റിയിരുന്നു. ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന ഹർജി ഹൈക്കോടതി തള്ളുകയും ചെയ്തിരുന്നു.

ജലന്തറിലെ മിഷണറീസ് ഓഫ് ജീസസ് കോൺവെന്റിലെ കന്യാസ്ത്രീകളിൽനിന്നും ബിഷപ് ഹൗസിലെ രണ്ടു വൈദികരിൽനിന്നും പൊലീസ് തെളിവെടുത്തിരുന്നു. 'ഇടയനൊപ്പം ഒരു ദിവസം' എന്ന പേരിൽ ബിഷപ് കന്യാസ്ത്രീകൾക്കായി നടത്തിയ പ്രാർത്ഥനായജ്ഞത്തെക്കുറിച്ചു പൊലീസ് വിശദമായ തെളിവെടുപ്പു നടത്തിയിരുന്നു. ബിഷപ്പിന്റെ യാത്രാ രേഖകൾക്കു പുറമേ, മിഷനറീസ് ഓഫ് ജീസസ് മഠത്തിലെ രേഖകളും പൊലീസ് ശേഖരിക്കുകയുണ്ടായി. രൂപതയുടെ പാസ്റ്ററൽ സെന്ററിലും അന്വേഷണ സംഘം ഇന്നലെ തെളിവെടുപ്പ് നടത്തി. 2014ൽ ഫ്രാങ്കോ മുളയ്ക്കൽ നടത്തിയ 'ഇടയനൊപ്പം ഒരു ദിവസം' പ്രാർത്ഥനായജ്ഞം സംബന്ധിച്ച വിവരങ്ങളും ശേഖരിച്ചു. കന്യാസ്ത്രീകൾക്ക് വേണ്ടി നടത്തിയ പ്രാർത്ഥനാ പരിപാടി തുടങ്ങി വൈകാതെ തന്നെ നിർത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP