Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കേഡൽ ജിൻസൺ രാജയുടെ 'അന്ന്യൻ' കളിയുടെ ഉദ്ദേശ്യമെന്ത്? ജയിൽ ഉദ്യോഗസ്ഥനെ ആക്രമിച്ച് ഊളമ്പാറയിലെത്തിയ കേഡലിന്റെ ഉദ്ദേശ്യം ശിക്ഷയിൽ നിന്നും രക്ഷപെടലും സ്വത്ത് സംരക്ഷിക്കലുമെന്ന് പൊലീസ് നിഗമനം; സാത്താൻ സേവക്കാരനായ കൊടുംകുറ്റവാളിയുടെ പണം വേണ്ടെന്ന് പറഞ്ഞ് വക്കാലത്ത് ഏറ്റെടുക്കാൻ മടിച്ച് അഭിഭാഷകരും

കേഡൽ ജിൻസൺ രാജയുടെ 'അന്ന്യൻ' കളിയുടെ ഉദ്ദേശ്യമെന്ത്? ജയിൽ ഉദ്യോഗസ്ഥനെ ആക്രമിച്ച് ഊളമ്പാറയിലെത്തിയ കേഡലിന്റെ ഉദ്ദേശ്യം ശിക്ഷയിൽ നിന്നും രക്ഷപെടലും സ്വത്ത് സംരക്ഷിക്കലുമെന്ന് പൊലീസ് നിഗമനം; സാത്താൻ സേവക്കാരനായ കൊടുംകുറ്റവാളിയുടെ പണം വേണ്ടെന്ന് പറഞ്ഞ് വക്കാലത്ത് ഏറ്റെടുക്കാൻ മടിച്ച് അഭിഭാഷകരും

അരുൺ ജയകുമാർ

തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച കൊടും കൊലപാതകമായിരുന്നു തലസ്ഥാനമധ്യത്തിൽ മകൻ സ്വന്തം പിതാവിനെയും മാതാവിനെയും സഹോദരിയെയും അടക്കം നാല് പേരെ കൊലപ്പെടുത്തി കത്തിച്ച സംഭവം. ഈ കേസിൽ അറസ്റ്റിലായ മകൻ കേഡൽ ജിൻസൺ രാജയെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകൾക്ക് ഇനിയും അവസാനമായിട്ടില്ല. സാത്താൻ സേവക്കാരനാണ് കേഡൽ എന്ന വിധത്തിൽ പൊലീസ് വൃത്തങ്ങൾ ആദ്യം നൽകിയ സൂചനയിൽ നിന്നും പിന്നീട് പിന്നോക്കം പോയിരുന്നു. ആസൂത്രിതയമായ കൊലപാതാണ് കേഡൽ നടത്തിയതെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിച്ചേർന്നെങ്കിലും ഇപ്പോൾ നടക്കുന്ന പല കാര്യങ്ങളും കേസിനെ ദുർബലപ്പെടുത്തുന്ന വിധത്തിലാണ്.

സൈക്കോ ക്രിമിനലാണ് കേഡൽ ജിൻസൺ രാജയെന്ന നിഗമനത്തിലേക്ക് തന്നെയാണ് പൊലീസ് എത്തിച്ചേർന്നിരുന്നത്. എന്നാൽ, ചില സമയങ്ങളിൽ യാതൊരു കുഴപ്പവുമില്ലാതെ പെരുമാറുന്ന കേഡൽ മറ്റു വേളകളിൽ ആക്രമണകാരിയാകുകയുമാണ്. ചുരുക്കത്തിൽ വിക്രം നായകനായ അന്ന്യൻ എന്ന സിനിമയിലെ കഥാപാത്രത്തെ പോലെയാണ് കേഡലിന്റെ സ്വഭാവമെന്നാണ് ജയിൽ അധികൃതർ പറയുന്നത്. കഴിഞ്ഞ ദിവസം ജയിൽ ഉദ്യോഗസ്ഥനെ ആക്രമിച്ചതിനെ തുടർന്ന് ഇയാളെ ഊളമ്പാറയിലെ മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് എത്തിച്ചിട്ടുണ്ട്.

തിങ്കളാഴ്ച വൈകീട്ടോടെയാണ് ഇയാൾ ജയിൽ ഉദ്യോഗസ്ഥനെ കഴുത്തിനു പിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചത്. സഹതടവുകാരും ജയിൽ ഉദ്യോഗസ്ഥരും ചേർന്ന് രക്ഷിച്ചു. ഉപബോധമനസ്സിൽ താൻ മറ്റാരോടോ സംസാരിച്ചെന്നും തുടർന്നാണ് അനിഷ്ടസംഭവങ്ങൾ നടന്നതെന്നും കേഡൽ ജയിൽ അധികൃതരോട് പറഞ്ഞു. സാത്താൻ സേവക്കാരൻ കൂടിയായി കേഡലിന്റെ വാക്കുകൾ കേട്ട് ജയിലർമാർ പോലും ഭയന്നുപോയി. ഇതോടെ ഇയാളുടെ മാനസിക നില തകരാറിലാണെന്ന വിധത്തിലേക്ക് ജയിൽ അധികൃതരും റിപ്പോർട്ട് നൽകി. ഇതിന്റൈ അടിസ്ഥാനത്തിൽ ജയിൽ മേധാവി ആർ. ശ്രീലേഖ കേഡലിനോട് സംസാരിച്ചു. മാനസികനില വഷളാണെന്ന് ബോധ്യമായ സാഹചര്യത്തിൽ കൗൺസലിങ്ങിന് വിധേയനാക്കാൻ ശ്രീലേഖ നിർേദശിച്ചു.

തുടർന്ന്, ചൊവ്വാഴ്ച രാവിലെ ജയിൽ അധികൃതർ ജനറൽ ആശുപത്രിയിലെ മാനസികാരോഗ്യവിഭാഗത്തിൽ കേഡലിനെ പരിശോധനക്കായി കൊണ്ടുപോയി. ജയിലിൽ അക്രമവാസന കാട്ടിയ പ്രതിയുടെ പെരുമാറ്റത്തിലെ അസ്വാഭാവികത അന്വേഷണസംഘത്തെ അറിയിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഊളമ്പാറയിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ അതീവ അക്രമവാസനയുള്ള രോഗികളെ പാർപ്പിക്കുന്ന സെല്ലിലാണ് കേഡലിനെ പാർപ്പിച്ചിരിക്കുന്നത്. ഈ വാർഡിൽ പ്രവേശിപ്പിക്കുന്നവരെ അതീവ സുരക്ഷാ ക്രമീകരണങ്ങൾ പാലിച്ചാണ് പാർപ്പിക്കുന്നത്. പുറത്ത് നിന്നുള്ളവർക്കോ ആശുപത്രി ജീവനക്കാർക്കോ പോലും ഇയാളെ കാണാൻ അനുമതിയുണ്ടാകില്ല. സ്പെഷ്യൽ വാർഡിൽ ഡ്യൂട്ടിക്ക് ചുമതലപ്പെടുത്തുന്ന ആശുപത്രി ജീവനക്കാർക്ക് മൊബൈൽ ഫോൺ പോലും ഉപയോഗിക്കാൻ അനുമതിയില്ലെന്നാണ് സൂചന.

ഇക്കഴിഞ്ഞ 20നാണ് ഇയാളെ കോടതി റിമാൻഡ് ചെയ്ത് പൂജപ്പുര സ്പെഷ്യൽ ജയിലിലേക്ക് മാറ്റിയത്. 20ാം തീയതി മുതൽ 24 വരെ കേഡൽ ഒരു സ്വഭാവ വ്യത്യാസവും കാണിച്ചിരുന്നില്ല. എന്നാൽ തിങ്കളാഴ്‌ച്ച വൈകുന്നേരം മുതൽ പരസ്പര വിരുദ്ധമായി സംസാരിക്കാനും ബഹളമുണ്ടാക്കാനും തുടങ്ങി. തുടർന്ന് പൂജപ്പുര സ്പെഷ്യൽ ജയിലിൽ നിന്നും മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്. അതേസമയം ശിക്ഷയിൽ ഇളവ് കിട്ടാനും മറ്റുമായി കേഡൽ നടത്തുന്ന അഭിനയമാണ് ഇത്തരം അഭ്യാസങ്ങളാണ് ഇതെന്നാണ് പൊലീസ് നിഗമനം.

കോടി കണക്കിന് സ്വത്തിന് ഉടമയാണ് കേഡലിന്റെ കുടുംബം. അച്ഛനെയും അമ്മയേയും സഹോദരിയേയും കൊലപ്പെടുത്തിയതിനാൽ തന്നെ സ്വത്തിന് കേഡലല്ലാതെ മറ്റ് അവകാശികളില്ല. ഇതോടെ മാനസിക രോഗിയാണെന്ന് തെളിഞ്ഞാൽ സ്വത്ത് നിലനിർത്താനും സാധിക്കും. സ്വത്തിന് മറ്റ് അവകാശികളില്ലെങ്കിലും അച്ഛനെ കൊലപ്പെടുത്തിയ മകന് സ്വത്ത് ലഭിക്കാൻ ഇന്ത്യാ രാജ്യത്തെ നിയമത്തിൽ വ്യവസ്ഥയില്ല. മകന് കടുത്ത മാനസിക വൈരുദ്ധ്യങ്ങൾ ഉണ്ടെന്നും ബോധപൂർവ്വം ചെയ്തതല്ല കൊലപാതകങ്ങളൊന്നും എന്നും വരുത്തി തീർക്കാനാണ് ഇപ്പോൾ കേഡൽ ശ്രമിക്കുന്നതെന്നാണ് പൊലീസ് നിഗമനം.

അതേസമയം സാത്താൻ സേവയും പ്രതി നടത്തിയ കൊടും ക്രൂരതയും പരിഗണിച്ച് പല അഭിഭാഷകരും ഇയാളുടെ വക്കാലത്ത് എടുക്കാൻ തയ്യാറായില്ല. കേഡലിന്റെ അഭിഭാഷകനായി ഇപ്പോൾ പ്രവർത്തിക്കുന്നത് മോഹൻ കുമാർ എന്നയാളാണ്. കേഡൽ ജിൻസൺ രാജയുടെ കേസ് മുതിർന്ന ഏതെങ്കിലും അഭിഭാഷകനെ ഏൽപ്പിക്കാൻ ശ്രമിച്ചെങ്കിലും ആർക്കും കേസ് ഏറ്റെടുക്കാൻ താൽപ്പര്യം ഉണ്ടായിരുന്നില്ല. ഇത്രയും ക്രൂരമായ കൃത്യം ചെയ്ത ഒരുവന്റെ കേസ് തങ്ങൾക്ക് വേണ്ടെന്നും ആ പണം വാങ്ങി വാദിക്കാൻ താൽപ്പര്യമില്ലെന്നുമാണ് പല അഭിഭാഷകരും മറുപടി നൽകിയത്. പലരും വിശ്വാസ പരമായി കാര്യങ്ങൾ ചൂണ്ടിയും ഭയപ്പാടോടെ പിന്മാറുന്നു.

കേസ് അന്വേഷണത്തിന്റെ ഒരു ഘട്ടത്തിൽ കേഡൽ മനോരോഗിയാണെന്നും മാനസികവിഭ്രാന്തിയിലാണ് മാതാപിതാക്കൾ ഉൾപ്പെടെ നാലുപേരെ കൊലപ്പെടുത്തിയതെന്നുമായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. എന്നാൽ, പിന്നീട് ഇത് നിരാകരിച്ച അന്വേഷണസംഘം കേഡൽ കൊടുംകുറ്റവാളിയാണെന്ന് കണ്ടെത്തുകയും അതിന്റെ അടിസ്ഥാനത്തിൽ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയുമായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP