Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പെരുമൺ ദുരന്തത്തിന്റെയന്നു ജനിച്ച കുടുംബത്തിന്റെ അന്തകൻ; കേഡലും അച്ഛനും ഇടപെഴുകിയിരുന്നത് ഉറ്റസുഹൃത്തുക്കളായി; നാടെങ്ങും ഭൂമി വാങ്ങൽ രാജ് തങ്കത്തിന്റെ ഹോബി; സ്വത്തുവിവരം മറ്റാർക്കുമറിയില്ല; ചെറുത്തു നിൽപ്പൊഴിവാക്കാൻ മൂന്നുപേരെയും വിഷംകൊടുത്തു കൊന്നതെന്നു സംശയം: മുഖ്യമന്ത്രിയുടെ വീട്ടിനടുത്ത കൊല ആസൂത്രിതം തന്നെ

പെരുമൺ ദുരന്തത്തിന്റെയന്നു ജനിച്ച കുടുംബത്തിന്റെ അന്തകൻ; കേഡലും അച്ഛനും ഇടപെഴുകിയിരുന്നത് ഉറ്റസുഹൃത്തുക്കളായി; നാടെങ്ങും ഭൂമി വാങ്ങൽ രാജ് തങ്കത്തിന്റെ ഹോബി; സ്വത്തുവിവരം മറ്റാർക്കുമറിയില്ല; ചെറുത്തു നിൽപ്പൊഴിവാക്കാൻ മൂന്നുപേരെയും വിഷംകൊടുത്തു കൊന്നതെന്നു സംശയം: മുഖ്യമന്ത്രിയുടെ വീട്ടിനടുത്ത കൊല ആസൂത്രിതം തന്നെ

അരുൺ ജയകുമാർ

തിരുവനന്തപുരം: നാല് പേരെയാണ് കേഡൽ ജിൻസൺ കൊന്നതെന്നാണ് പൊലീസ് നിഗമനം. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നിന്ന് വിളിപ്പാടകലെ. ചെറിയൊരു പുക ഉയരൽ പോലും ശ്രദ്ധിക്കപ്പെടുന്ന സ്ഥലം. എന്നിട്ടും രാജ് തങ്കവും കുടുംബവും ദാരുണമായി കൊല്ലപ്പെട്ടിട്ടും നിലവിളി പോലും ആരും കേട്ടില്ല. അത്ര ആസൂത്രിതമായിരുന്നു ഇവരുടെ കൊലയെന്നാണ് പൊലീസിന്റെ നിഗമനം. മയക്കിയ ശേഷം കൊലപ്പെടുത്തിയ സാധ്യതയാണ് പൊലീസ് തെരയുന്നത്. വിഷം കൊടുത്തുകൊന്നതാകാമെന്നും വിലയിരുത്തുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയാലേ ഇത് വ്യക്തമാകൂ.

രാജ് തങ്കത്തിന്റെ കുടുംബ പശ്ചാത്തലത്തെ കുറിച്ചാണ് പൊലീസ് പ്രധാനമായും അന്വേഷിച്ചത്. രാജ് തങ്കവും മകൻ കേഡലും പെരുമാറിയിരുന്നത് സുഹൃത്തുക്കളെ പോലെയാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. രഹസ്യങ്ങൾ പോലും പരസ്പരം പങ്കുവയ്ക്കുന്ന തരത്തിലെ ഇടപെടൽ. അത്തരത്തിലൊരു മകൻ അച്ഛനേയും കുടുംബത്തേയും കൊന്നുവെന്നത് ആർക്കും ഉൾക്കൊള്ളാൻ പോലും കഴിയുന്നില്ല. രണ്ടു മക്കളോടും ഒരേ സമീപനമാണ് രാജ് തങ്കത്തിനുണ്ടായിരുന്നത്. ഓസ്‌ട്രേലിയയിൽ പഠനം പൂർത്തിയാക്കിയ കേഡൽ രണ്ട് കൊല്ലത്തിലധികമായി തിരുവനന്തപുരത്ത് തന്നെയായിരുന്നു ഉണ്ടായിരുന്നത്. കൂടുതലും വീട്ടിനുള്ളിലായിരുന്നു താമസം. പെരുമൺ ദുരന്തമുണ്ടായ 1988 ജൂലൈ എട്ടിനായിരുന്നു കേഡലിന്റെ ജനനം. രാജ് തങ്കവും ഡോ. ജീൻ പത്മയും തമ്മിൽ അഭിപ്രായ ഭിന്നതകളുണ്ടായിരുന്നോവെനനും പൊലീസ് തിരക്കുന്നുണ്ട്.

ജനറൽ ആശുപത്രിയിൽനിന്ന് ആർ.എം.ഒ. ആയി സ്വയം വിരമിച്ച ഡോ. ജീൻ പത്മയും ചൈനയിൽനിന്ന് എം.ബി.ബി.എസ്. പൂർത്തിയാക്കിയ മകൾ കരോളിനും വിദേശത്ത് ജോലിക്ക് പോകാൻ പദ്ധതിയിട്ടിരുന്നുവെന്ന് സമീപവാസികൾ. ഇക്കാര്യത്തിൽ അമ്മയും മകൻ കേഡലും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നതായും പൊലീസിന് വിവരം ലഭിച്ചു. സൗദി അറേബ്യയിലും ബ്രൂണൈയിലും ജോലി ചെയ്തിരുന്ന ജീൻ പത്മ കരാർ കാലാവധി കഴിഞ്ഞപ്പോഴാണ് നാട്ടിലെത്തിയതും മറ്റൊരു സ്വകാര്യ ആശുപത്രിയിൽ ജോലി നോക്കിയിരുന്നതും. എന്നാൽ ഏതാനും മാസങ്ങളായി വീണ്ടും ബ്രൂണൈയിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകളിലായിരുന്നു അവരെന്നും പൊലീസ് പറയുന്നു. വീണ്ടും ജോലിക്കായി ബ്രൂണൈയിൽ പോകുമ്പോൾ, ചൈനയിൽനിന്ന് എം.ബി.ബി.എസ്. പൂർത്തിയാക്കിയ മകളെകൂടി കൊണ്ടുപോകാൻ തീരുമാനിച്ചിരുന്നു.

ഇരുവരും വീണ്ടും വിദേശത്തേക്ക് പോകുന്നതിനെ കേഡൽ എതിർക്കുകയും അതിന്റെ പേരിൽ വീട്ടിൽ തർക്കമുണ്ടാവുകയും ചെയ്തതായാണ് പൊലീസിന് ലഭിച്ച നിർണ്ണായക സൂചന. കേഡലും വിദേശത്ത് ബിസിനസ് തുടങ്ങാൻ ആഗ്രഹിച്ചിരുന്നതായും സൂചനകളുണ്ട്. ഈ തർക്കങ്ങളാകും കൊടു കൊലയ്ക്ക് കാരണമെന്നാണ് പൊലീസ് പ്രാഥമികമായി വിലയിരുത്തുന്നത്. സ്വത്തുമായി ബന്ധപ്പെട്ട പ്രശ്‌നമൊന്നും കുടുംബത്തിൽ ഉണ്ടായിരുന്നില്ല. എവിടെ വസ്തു വിൽക്കാനുണ്ടെങ്കിലും അത് വാങ്ങുന്നതായിരുന്നു രാജ് തങ്കത്തിന്റെ സ്വഭാവം. കേരള-തമിഴ്‌നാട് അതിർത്തിയിൽ നിരവധി തോട്ടങ്ങൾ ഇദ്ദേഹം വാങ്ങിയിട്ടുണ്ടെന്നാണ് സൂചന. ഇവയുടെ വിശദാംശങ്ങൾ പോലും ബന്ധുക്കൾക്ക് അറിയില്ല. കഴിഞ്ഞ ആഴ്ചയും പുതിയ വസ്തു വാങ്ങിയതായി സൂചനയുണ്ട്.

കേഡൽ രാജ്യം വിടാനുള്ള സാധ്യതയില്ലെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. മൃതദേഹങ്ങൾക്ക് രണ്ട് ദിവസത്തെ പഴക്കമുണ്ട്. അതുകൊണ്ട് തന്നെ രണ്ട് ദിവസം മൃതദേഹത്തിനൊപ്പമായിരുന്നു കേഡലും എന്നാൽ പൊലീസ് പറയുന്നത്. കാര്യങ്ങൾ കൈവിട്ടു പോകുമെന്ന അവസ്ഥയെത്തിയപ്പോൾ പെട്രോൾ ഒഴിച്ച് കത്തിക്കാൻ തീരുമാനിച്ച. ശനിയാഴ്ച വൈകിട്ടോടെ വീട്ടിൽ നിന്ന് പുറത്തിറങ്ങി രണ്ട് കാനുകളിലായി 20 ലിറ്റർ പെട്രോൾ വാങ്ങി. ഓട്ടോയിലാണ് ഇയാൾ വീട്ടിലെത്തിയത്. ഈ പെട്രോളിൽ ഒരു കാനിലുള്ളത് ഉപയോഗിച്ചാണ് മൃതദേഹങ്ങൾ കത്തിച്ചത്. മറ്റൊരു കാൻ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഓട്ടോയിൽ പെട്രോൾ വാങ്ങി എത്തുന്ന കാഡലിനെ സമീപവാസികളും കണ്ടിട്ടുണ്ട്.

മകന്റെ വിദ്യാഭ്യാസത്തിനെക്കുറിച്ചും ജോലിയെക്കുറിച്ചും അന്വേഷിക്കുമ്പോൾ പലപ്പോഴും രാജ ഒഴിഞ്ഞുമാറുമായിരുന്നു. സാമ്പത്തിക ഭദ്രതയുള്ള കുടുംബത്തിൽ ജനിച്ചതിനാൽ കുട്ടിക്കാലം മുതലേ ആഡംബര ജീവിതമായിരുന്നു കേഡലിന്റേത്. മാതാപിതാക്കളുടെ വാത്സല്യവും വേണ്ടുവോളം കുട്ടനെന്ന ഓമനപ്പേരുള്ള കേഡലിനു ലഭിച്ചിരുന്നു. വീട്ടിൽ നിന്നും പുറത്തിറങ്ങാൻ ഇഷ്ടപ്പെടാത്ത കൂട്ടത്തിലായതിനാൽ ബന്ധുക്കളും നാട്ടുകാരും വളരെ അപൂർവമായെ ഇയാളെ കണ്ടിട്ടുള്ളൂ. കൊലപാതകത്തിനു ശേഷവും യാതൊരു ഭാവമാറ്റവും ഇല്ലാതെ പെരുമാറാൻ കേഡലിനു സാധിച്ചതാണ് ജോലിക്കാരെയും ബന്ധുക്കളെയും അത്ഭുതപ്പെടുത്തുന്നത്. കേഡലിന്റെ കൂർമബുദ്ധിയുടെ തെളിവാണ് വീട്ടിൽ നിന്നും പാതി കത്തിയെരിഞ്ഞ നിലയിൽ കണ്ടെത്തിയ ഡമ്മി. അഗ്നിബാധയിൽ താനടക്കമുള്ള കുടുംബത്തിലെ എല്ലാവരും കത്തിയമർന്നതായി ബോധ്യപ്പെടുത്താനുള്ള ശ്രമമായിരുന്നു ഡമ്മി പ്രയോഗം.

അടുത്തടുത്ത് വീടുള്ള സ്ഥലമാണ് ക്ലിഫ് ഹൗസ് പരിസരം. 30 കൊല്ലത്തിലേറെയായി കുടുംബം ഇവിടെയാണ് താമസിക്കുന്നത്. രാജ് തങ്കത്തിന്റെ സ്വന്തം സ്ഥലം മാർത്താണ്ഡമാണ്. ജീൻ പ്ദമം തിരുവനന്തപുരം സ്വദേശിയും. നാട്ടുകാരുമായി സജീവമായ ഇടപെടൽ ഇവർ നടത്താറില്ല. കാണുമ്പോൾ പുഞ്ചിരിയിൽ ഒതുങ്ങുന്ന ബന്ധം. എങ്കിലും വീട്ടിലുണ്ടാകുന്ന ചെറിയ പിണക്കം പോലും നാട്ടുകാർക്ക് കേൾക്കാനും കഴിഞ്ഞു. എന്നിട്ടും നാലു പേരെ കൊന്നത് ആരും അറിഞ്ഞില്ല. ഒരു ഒച്ചപ്പാടുമില്ലാതെ കേഡൽ ഒറ്റയ്ക്ക് ഈ കൃത്യം എങ്ങനെ നിർവ്വഹിച്ചുവെന്നതും ചോദ്യ ചിഹ്നമായി ഉയരുന്നു. മരിച്ച ആരും എന്തുകൊണ്ട് മരണവെപ്രാളത്തിൽ ചെറിയ ബഹളം പോലും ഉണ്ടാക്കിയില്ലെന്നതാണ് പൊലീസിനെ കുഴക്കുന്ന വസ്തുത. ഈ സാഹചര്യത്തിലാണ് മയക്കിയ ശേഷം എല്ലാവരേയും കൊല്ലാനുള്ള സാധ്യതയിലേക്ക് അന്വേഷണം വിരൽ ചൂണ്ടുന്നത്.

'അമ്മയ്ക്കുള്ള മരുന്നും നൽകി ടി.വി.കണ്ടിരിക്കുമ്പോഴാണ് എന്തൊക്കെയോ പൊട്ടിത്തെറിക്കുന്ന ശബ്ദവും വലിയ പ്രകാശവും കണ്ടത്. പുറത്തിറങ്ങി നോക്കിയപ്പോൾ ഡോക്ടറുടെ വീടിന്റെ മുകൾ നിലയിൽ നിന്ന് തീപടരുന്നത് കണ്ടു. വീട്ടിൽ ആരും ഉള്ളതായി തോന്നിയില്ല. ഉടൻ മറ്റുവീടുകളിലെത്തി ആൾക്കാരെ വിളിച്ചുണർത്തുകയായിരുന്നു'. ദുരന്തവീടിന്റെ തൊട്ടടുത്ത് താമസിക്കുന്ന അനിൽകുമാർ സംഭവത്തെ കുറിച്ച് വിശദീകരിക്കുന്നത് ഇങ്ങനെയാണ്. ഡോ. ജീൻ പത്മയുടെ വീടിന്റെ മുൻവശത്താണ് അനിൽകുമാർ വാടകയ്ക്ക് താമസിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലൊന്നും ഡോക്ടറുടെ വീട്ടിൽ ആരെയും കാണാത്തതിനാൽ അവിടെ ആളുണ്ടായിരുന്നുവെന്ന് കരുതിയില്ല. തീകണ്ടതോടെ വീടിനു പുറത്തിറങ്ങി മറ്റുവീട്ടുകാരെ വിളിച്ചുണർത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. പല വീടുകളുടെ ഗേറ്റിലും കല്ലുകൊണ്ടടിച്ച് ശബ്ദമുണ്ടാക്കി. ഈ ബഹളം കേട്ട് ചിലർ ഓടിയെത്തി. അവരുമായി ചേർന്ന് പൊലീസിനെയും മറ്റും അറിയിക്കുകയായിരുന്നുവെന്നും അനിൽകുമാർ പറഞ്ഞു.

തീപിടിക്കുന്നത് കണ്ടപ്പോഴോ അതിനു മുൻപോ വീട്ടിൽ നിന്ന് ബഹളമോ മറ്റു ശബ്ദമോ ഒന്നും കേട്ടിരുന്നില്ലെന്നും സമീപവാസികൾ വിശദീകരിക്കുന്നു. ശനിയാഴ്ച അർധരാത്രിയോടെയാണ് ബെയിൻസ് കോമ്പൗണ്ട് റസിഡന്റ്‌സ് അസോസിയേഷനിലെ 117-ാംനമ്പർ വീട്ടിലെ മുകൾനിലയിൽ തീപടർന്ന വിവരം നാട്ടുകാർ അറിയുന്നത്. ശക്തമായ തീയും പുകയുമായിരുന്നു ഉയർന്നത്. ഉടൻ സമീപവാസികൾ അഗ്നിരക്ഷാസേനയെ വിവരമറിയിക്കാൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. തുടർന്ന് മ്യൂസിയം പൊലീസിൽ വിവരമറിയിക്കുകയും അവർ അറിയിച്ചതനുസരിച്ച് അഗ്നിരക്ഷാസേനയും പൊലീസും എത്തുകയും ചെയ്തു. എയർകണ്ടീഷണറിന്റെ പുറമേയുള്ള ഭാഗത്തുനിന്നാണ് തീ ആളിപ്പടർന്നുകൊണ്ടിരുന്നത്. അതിനാൽ ആദ്യം സംശയിച്ചത് എ.സി.ക്ക് തീപിടിച്ചുവെന്നതായിരുന്നു. എന്നാൽ നിമിഷങ്ങൾക്കുള്ളിൽത്തന്നെ മുകൾ നിലയ്ക്ക് ചുറ്റും തീ ആളികത്തി.

മുക്കാൽ മണിക്കൂറോളം പരിശ്രമിച്ചാണ് അഗ്നിരക്ഷാസേന തീ നിയന്ത്രണ വിധേയമാക്കിയത്. തുടർന്ന് വീടിനുള്ളിലെ ഒരു മുറിയിൽ അലമാരയുടെ ഭാഗത്ത് വീണ്ടും തീ കത്തുന്നത് കണ്ട് അണയ്ക്കാനെത്തിയപ്പോഴാണ് കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ കണ്ടത്. ഈ സമയം പൊലീസുമുണ്ടായിരുന്നു. അപ്പോഴും വീട്ടിൽ ആരൊക്കെ ഉണ്ടായിരുന്നുവെന്നത് ആർക്കും വ്യക്തമായിരുന്നില്ല. ബാത്ത്‌റൂമിനുള്ളിൽ കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ കണ്ടതോടെ വീട്ടിൽ ആളുണ്ടായിരുന്നുവെന്ന് മനസ്സിലായി. പിന്നീടാണ് ലളിതയുടെ മൃതദേഹം പൊതിഞ്ഞ നിലയിൽ കണ്ടെത്തിയതും അതിനു പഴക്കമുണ്ടെന്ന് മനസ്സിലാക്കാനുമായത്. തൊട്ടടുത്തുതന്നെ പെട്രോൾ നിറച്ച കന്നാസും കണ്ടതോടെ സംഭവം കൊലപാതകമാണെന്നും പൊലീസ് ഊഹിച്ചു. ഈ അന്വേഷണമാണ് കേഡലിലേക്ക് കാര്യങ്ങളെത്തിച്ചത്.

എല്ലാം മുൻകൂട്ടി ആസൂത്രണംചെയ്ത കേഡൽ ജീൻസൺ സംഭവശേഷം തന്ത്രപൂർവം മുങ്ങിയെന്നാണ് പൊലീസ് കരുതുന്നത്. ഇയാളെ പിടികൂടുന്നതിനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. വിവിധ ബസ് സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും െറയിൽവേ സ്റ്റേഷനുകളിലും ഇയാളുടെ ചിത്രം െവച്ച് പൊലീസ് വിവരം കൈമാറിയിട്ടുണ്ട്. സംഭവസ്ഥലത്തുനിന്ന് പ്ലാസ്റ്റിക്, തുണി, ഇരുമ്പ് എന്നിവയുപയോഗിച്ചു നിർമ്മിച്ച മനുഷ്യരൂപവും കണ്ടെത്തി. വീട്ടിൽ മൃതദേഹങ്ങൾ കണ്ടെത്തുകയും േകഡൽ അവിടെയില്ലെന്നു മനസ്സിലാക്കുകയും ചെയ്ത ഉടൻതന്നെ പൊലീസ് ഇയാൾക്കായി തിരച്ചിൽ തുടങ്ങിയിരുന്നു. ഞായറാഴ്ച പുലർച്ചെ ഒന്നര മണിക്കുതന്നെ ഇയാളുടെ വിവരങ്ങൾ വിമാനത്താവള അധികൃതർക്ക് പൊലീസ് കൈമാറുകയും ചെയ്തു. തമ്പാനൂർ ബസ്സ്റ്റാൻഡിലെത്തിയ ഇയാൾ ബസ് കയറിയാണ് രക്ഷപ്പെട്ടതെന്ന സൂചന പൊലീസിനു ലഭിച്ചിട്ടുണ്ട്.

ഓസ്ട്രേലിയയിൽ വൈദ്യശാസ്ത്രം പഠിക്കാനെത്തിയ കേഡൽ, ഒടുവിൽ കംപ്യൂട്ടർ എൻജിനീയറിങ് മേഖലയിലായിരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് മേഖലയിൽ പഠനം പൂർത്തിയാക്കിയ ഇയാൾ, മടങ്ങിയെത്തിയ ശേഷം വീഡിയോ ഗെയിം വികസിപ്പിക്കലായിരുന്നു ജോലിയായി സ്വീകരിച്ചിരുന്നത്. കഡലിന് നാട്ടിൽ സുഹൃത്തുക്കളൊന്നുമില്ലായിരുന്നുവെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. ഇയാളുടെ കംപ്യൂട്ടറുകളും മറ്റും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇയാളുപയോഗിച്ചിരുന്ന മൊബൈൽ ഫോണും വീട്ടിൽനിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP