Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൊലീസിനെതിരെ ഫെയ്സ് ബുക്കിലൂടെ ലൈവായി കൊലവിളി നടത്തിയത് കള്ളക്കളിയുടെ തെളിവായി; പട്ടാപ്പകൽ ആളുകൾ നോക്കി നിൽക്കെ മുൻകൂർ ജാമ്യവുമായി സ്റ്റേഷനിൽ പോയ യുവാവിനെ തട്ടിക്കൊണ്ട് പോയി ഫോണും പണവും തട്ടിയെടുത്ത വീട്ടമ്മയും ക്വട്ടേഷൻ സംഘവും കുടുങ്ങും; ഫിജോ ജോസഫിനെതിരെ ജാമ്യമില്ലാ വകുപ്പിട്ട് കേസെടുത്ത് പൊലീസ്

പൊലീസിനെതിരെ ഫെയ്സ് ബുക്കിലൂടെ ലൈവായി കൊലവിളി നടത്തിയത് കള്ളക്കളിയുടെ തെളിവായി; പട്ടാപ്പകൽ ആളുകൾ നോക്കി നിൽക്കെ മുൻകൂർ ജാമ്യവുമായി സ്റ്റേഷനിൽ പോയ യുവാവിനെ തട്ടിക്കൊണ്ട് പോയി ഫോണും പണവും തട്ടിയെടുത്ത വീട്ടമ്മയും ക്വട്ടേഷൻ സംഘവും കുടുങ്ങും; ഫിജോ ജോസഫിനെതിരെ ജാമ്യമില്ലാ വകുപ്പിട്ട് കേസെടുത്ത് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കോടതി മുൻകൂർ ജാമ്യം അനുവദിച്ച പ്രതിയെ ക്വട്ടേഷൻ സംഘത്തെ അയച്ച് മർദിക്കുകയും മൊബൈൽഫോണും പണവും കവരുകയും ചെയ്ത കേസിൽ വീട്ടമ്മയ്ക്ക് എതിരേ ജാമ്യമില്ലാ വകുപ്പിട്ടു പൊലീസ് കേസെടുത്തു. പട്ടാപ്പകൽ നിരവധി ആളുകൾ നോക്കി നിൽക്കേ നടന്ന സംഭവത്തെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം തുടങ്ങി. അതേസമയം, ഈ കേസിൽ പെട്ടുവെന്ന് മനസിലാക്കിയ വീട്ടമ്മ ഉൾപ്പെടെയുള്ളവർ വ്യാജപ്രചാരണവുമായി രംഗത്തു വന്നുകഴിഞ്ഞു.

കഴിഞ്ഞ ബുധനാഴ്ച രാവിലെ പത്തോടെയാണ് ഏറ്റുമാനൂർ പൊലീസ് ചാർജ് ചെയ്ത സൈബർ കേസിലെ പ്രതിയും ആർവൈഎഫ് ഉടുമ്പൻചോല മണ്ഡലം സെക്രട്ടറിയുമായ അജോ കുറ്റിക്കനെ ഏറ്റുമാനൂർ നെട്ടൂർ കോട്ടേജിൽ വാടകയ്ക്ക് താമസിക്കുന്ന ഫിജോ ജോസഫ്, ഇവർക്ക് ഒപ്പം കഴിയുന്ന ഹാരിഷ് സേട്ട്, ചങ്ങനാശേരി സ്വദേശി അജിത്ത് ജോർജ്, പിന്നെ കണ്ടാലറിയാവുന്ന ഗുണ്ടകൾ എന്നിവർ ചേർന്ന് മർദിച്ചതായി പൊലീസിൽ പരാതിയുള്ളത്. സംഭവത്തിന് പൊലീസും ദൃക്സാക്ഷിയായിരുന്നു. ഇവരുടെ മർദനത്തിൽ പരുക്കേറ്റ് ജില്ലാശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന അജോയുടെ മൊഴിയെടുത്താണ് പൊലീസ് ജാമ്യമില്ലാ വകുപ്പിട്ട് കേസ് എടുത്തിരിക്കുന്നത്.

കോടതി മുൻകൂർ ജാമ്യം അനുവദിച്ച കേസിൽ രണ്ടു ജാമ്യക്കാർക്കൊപ്പമാണ് അജോ ഏറ്റുമാനൂരിൽ ബസിറങ്ങിയത്. കോടതിയിൽ സമർപ്പിക്കാൻ പൊലീസിൽ നിന്ന് ഒരു രേഖ ആവശ്യമായിരുന്നു. ഇത് വാങ്ങാനായി ഏറ്റുമാനൂർ സ്റ്റേഷനിലേക്ക് പോകും വഴിയാണ് ഹാരിഷും സംഘവും ഒരു വാഹനത്തിലെത്തി അജോയെ കുരുക്കിട്ട് പിടിച്ചത്. വാഹനത്തിലുണ്ടായിരുന്ന അജിത് ജോർജ് ചാടിയിറങ്ങി അജോയെ വട്ടം പിടിച്ച് അകലേക്ക് മാറ്റി നിർത്തി. ഈ കേസിൽ മാപ്പുസാക്ഷിയായാൽ നിന്നെ വെറുതെ വിടാമെന്ന് ഉപദേശിച്ചു. ഈ സൈബർ കേസിൽ ഷൈജു സുകുമാരൻ നാടാർ, അംജദ് അടൂർ എന്നീ യുവാക്കളും പ്രതികളാണ്. അവർക്കെതിരേ മൊഴി നൽകാനാണ് അജിത് തന്നോട് ആവശ്യപ്പെട്ടതെന്ന് അജോ പറയുന്നു.

വിസമ്മതിക്കുന്നത് കണ്ട് അകലെ നിൽക്കുകയായിരുന്ന ഹാരിഷ് ഓടിയടുത്ത് അജോയുടെ അടിവയറ്റിൽ ശക്തമായി ചവിട്ടി. ചവിട്ടേറ്റ് ഇയാൾ ദൂരേയ്ക്ക് തെറിച്ചു പോയി. ഇതിനിടെ ഹാരിഷ് ആർക്കോ ഫോൺ ചെയ്തു. മിനുട്ടുകൾക്കകം കേസിൽ വാദിയായ ഫിജോ സ്ഥലത്തെത്തി. അതിന് ശേഷം ഇവരുടെ നിർദ്ദേശപ്രകാരം ഗുണ്ടകൾ അജോയെ കൈകാര്യം ചെയ്തു. ഇതിനിടെ അജോയുടെ കൈവശം ഉണ്ടായിരുന്ന മൊബൈൽഫോണും ഇരുപതിനായിരത്തോളം രൂപയും ഫിജോ പിടിച്ചു പറിച്ചു എടുത്തുവത്രേ.

ഇതു കണ്ട് ഭയന്ന് അജോയ്ക്ക് ഒപ്പമുണ്ടായിരുന്നവർ ഓട്ടോറിക്ഷ പിടിച്ച് ഏറ്റുമാനൂർ സ്റ്റേഷനിൽ എത്തി വിവരം അറിയിച്ചു. രണ്ടു പൊലീസുകാർ അതേ ഓട്ടോയിൽ തന്നെ സംഭവസ്ഥലത്തേക്ക് വന്നു. ഈ സമയമത്രയും ഹാരിഷും ഗുണ്ടകളും ചേർന്ന് ഫിജോയുടെ നിർദ്ദേശാനുസരണം അജോയെ പീഡിപ്പിക്കുകയായിരുന്നു. പൊതുജനമധ്യത്തിൽ ഒരു സ്ത്രീ നിന്ന് അസഭ്യം പറയുകയും ക്വട്ടേഷൻ സംഘത്തെ കൊണ്ട് ഒരാളെ അടിപ്പിക്കുകയും ചെയ്തിട്ടും ആരും അനങ്ങിയില്ല. പൊലീസുകാർ എത്തിയിട്ടും ഇവർക്ക് കൂസലുണ്ടായില്ല.

രണ്ട് അടി കൂടി കൊടുത്ത ശേഷം അജോയെ പൊലീസുകാർക്ക് മുന്നിലേക്ക് ഇവർ വലിച്ചെറിഞ്ഞ ശേഷം അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോകൂ വെന്ന് ആജ്ഞാപിക്കുകയായിരുന്നു. വന്ന ഓട്ടോയിൽ തന്നെ അജോയെ പൊലീസ് കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തൊട്ടുപിന്നാലെ ഫിജോയുടെ നേതൃത്വത്തിൽ ഗുണ്ടാസംഘവും പോയി. സ്റ്റേഷനിൽ എത്തിയ ഉടൻ എസ്ഐയുടെ മുറിയിലേക്ക് കയറി ഫിജോയുടെ ഷോ തുടങ്ങി. സൈബർ കേസ് പ്രതിയെ താൻ പിടിച്ചെന്നും അവനെ അറസ്റ്റ് ചെയ്യണമെന്നുമായിരുന്നു എസ്ഐക്ക് കൊടുത്ത ഉത്തരവ്.

നിങ്ങൾ പറയുന്നതു പോലെ പ്രവർത്തിക്കാനല്ല, പൊലീസ് എന്ന് എസ്ഐ പറഞ്ഞതോടെ ഇവർ ഹിസ്റ്റീരിയ ബാധിച്ചതു പോലെ സ്റ്റേഷനിൽ തുള്ളിയുറയാൻ തുടങ്ങി. അജോയെ അടിക്കാനും പാഞ്ഞു ചെന്നു. വനിതാ പൊലീസ് ഇടപെട്ട് ഇവരെ പിന്തിരിപ്പിക്കുകയായിരുന്നു. കാണിച്ചു തരാമെന്ന് പറഞ്ഞ് പുറത്തേക്ക് ഇറങ്ങിയ ഇവർ ഫേസ്‌ബുക്കിലൂടെ വീരകഥകൾ പറഞ്ഞ് ലൈവും ആരംഭിച്ചു. അജോയെ കൈകാര്യം ചെയ്തെന്നും മൊബൈൽഫോൺ പിടിച്ചെടുത്തുവെന്നുമായിരുന്നു വീരവാദം. ഇതാണിപ്പോൾ ഇവർക്ക് തന്നെ വിനയായിരിക്കുന്നത്. ഫിജോയുടെ ലൈവിന്റെ വീഡിയോക്ലിപ്പ് കൂടി തെളിവായി സ്വീകരിച്ചു കൊണ്ടാണ് പൊലീസ് ജാമ്യമില്ലാ വകുപ്പിട്ട് കേസെടുത്തിരിക്കുന്നത്.

പൊലീസ് ആവശ്യപ്പെട്ടിട്ടും അജോയുടെ മൊബൈൽഫോൺ തിരിച്ചു കൊടുത്തില്ലെന്ന് മാത്രമല്ല, അതിലുള്ള വിവരങ്ങൾ എടുത്ത ശേഷം ഇവരുടെ ഫേസ്‌ബുക്കിലൂടെ പ്രചരിപ്പിക്കുകയാണ്. ഇതിൽ പലതും ഇവർ വ്യാജമായി സൃഷ്ടിച്ചതാണെന്ന് അജോ ആരോപിക്കുന്നു.

അജോയുടെ ഫോൺ കോടതിയിൽ കൊടുത്തെന്ന്: ഇപ്പോൾ വിളിച്ചാലും ഫോൺ ഓൺ

താൻ പിടിച്ചുപറിച്ച് എടുത്ത അജോയുടെ മൊബൈൽഫോൺ ഏറ്റുമാനൂർ കോടതിയിൽ ഹാജരാക്കിയെന്നും മജിസ്ട്രേറ്റിന് മുൻപാകെ മൊഴി കൊടുത്തുവെന്നുമാണ് ഫിജോയുടെ പുതിയ പ്രചരണം. അജോ കുറ്റിക്കൻ തന്നെ കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ മടിക്കുത്തിൽ നിന്ന് വീണതാണ് ഫോൺ എന്നാണ് ഇപ്പോൾ പറയുന്നത്. എന്നാൽ, ലൈവിൽ താൻ പിടിച്ചു പറിച്ചതാണെന്ന് പറയുന്നത് നിഷേധിക്കാൻ കഴിയുന്നുമില്ല.

തുടർന്ന് ഫോൺ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി, തെളിവുകൾ കൈമാറി, വക്കീലില്ലാതെ വാദിച്ചു തുടങ്ങിയ മുട്ടൻ നുണകളും ഫേസ്‌ബുക്കിലൂടെ തട്ടി വിട്ടു. എന്നാൽ, ഇന്ന് രാവിലെ വരെ അജോ കുറ്റിക്കന്റെ 9447761911 എന്ന നമ്പർ ആക്ടീവാണ്. ഇതിൽ വിളിച്ചാൽ ബെൽ കിട്ടും. എടുക്കില്ല, പക്ഷേ മറ്റൊരു നമ്പരിൽ നിന്ന് തിരിച്ചു വിളിക്കും. കോടതിയിൽ ഹാജരാക്കിയ ഫോണിൽ എങ്ങനെ ബെൽ ഉണ്ടാകും? വാട്സാപ്പ്, ഫേസ്‌ബുക്ക് എന്നിവ എങ്ങനെ ആക്ടീവാകും എന്ന ചോദ്യത്തിന് ഇവർക്ക് ഉത്തരമില്ല. മാത്രവുമല്ല, വീണു കിട്ടിയ ഫോൺ ഹാജരാക്കേണ്ടത് കോടതിയിൽ അല്ലാത്തതും ഇവർക്ക് തിരിഞ്ഞ് അടിക്കും.

മറ്റൊരാളുടെ ഫോൺ തട്ടിയെടുക്കുകയും അതിലെ വിവരങ്ങൾ പരസ്യപ്പെടുത്തുകയും അതിൽ നിന്ന് വ്യാജസന്ദേശങ്ങളും പോസ്റ്റുകളും ഇടുകയും ചെയ്തത് ഗുരുതരമായ ക്രിമിനൽ കുറ്റമാണ്. ഐടി ആക്ടിലെ ജാമ്യമില്ലാത്ത വകുപ്പുകൾ ചേർത്താണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.

ഫിജോയുടെ പരാതിക്ക് തെളിവില്ല...

തനിക്കെതിരേ ഫേസ്‌ബുക്കിലൂടെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തി, കുട്ടികളുടെ ചിത്രം പോൺസൈറ്റിൽ പ്രദർശിപ്പിച്ചു എന്നിങ്ങനെയാണ് ഫിജോ ഉന്നയിക്കുന്ന ആരോപണങ്ങൾ. ഇതാണ് പരാതിയായി പൊലീസിന് നൽകിയിരിക്കുന്നത്. പ്രതിസ്ഥാനത്ത് മൂന്നുപേർ-ഷൈജു സുകുമാരൻ നാടാർ, അംജദ് അടൂർ, അജോ കുറ്റിക്കൻ. ഫിജോ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ സംബന്ധിച്ച് ഒരു തെളിവുമില്ലെന്നതാണ് സത്യം. ഇങ്ങനെ ഒരു സംഭവം ഇല്ലെന്നാണ് പ്രതികൾ പറയുന്നത്. ഇവർ പറയുന്ന ഈ പൊൺസൈറ്റോ അതിൽ കുഞ്ഞുങ്ങളുടെ ചിത്രങ്ങളോ ആരും കണ്ടിട്ടില്ല. ഡോ. ഷാനവാസ് എന്നയാളുടെ മരണത്തിന് ഉത്തരവാദികളായവരെ കുറിച്ച് അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് ഇവർ ഫേസ് ബുക്കിൽ സാമൂഹിക പ്രവർത്തനം തുടങ്ങിയത്. ഇതിനെ പരിഹസിച്ച് കമന്റും പോസ്റ്റും ഇട്ടവർക്കെതിരേയാണ് ഇവരും സൈബർ ഗുണ്ടകളും ചേർന്ന് തെറി വിളി തുടങ്ങിയത്.

ഇതിനെതിരേ ശക്തമായ പ്രതികരിച്ച മൂന്നുപേരിലേക്ക് മാത്രമായി ഇവരുടെ ടാർജറ്റ് ഒതുങ്ങി. ഇവർക്കൊപ്പമുള്ള മറ്റു രണ്ടു യുവതികളെ കൂട്ടുപിടിച്ച് ഫേസ്‌ബുക്കിലൂടെ ആത്മഹത്യാ ഭീഷണി മുഴക്കുകയായി പിന്നീടുള്ള പതിവ്. ആദ്യമൊക്കെ കാര്യം അറിയാതിരുന്ന മാധ്യമങ്ങൾ ഇത് ഏറ്റു പിടിച്ചു. പിന്നീട് ഇത് തട്ടിപ്പാണെന്ന് മനസിലായതോടെ മാധ്യമങ്ങളും സൈബർ ലോകവും ഇവരെ കൈവിട്ടു. ഇതോടെ ഗുണ്ടായിസം ആരംഭിച്ചു. എതിർക്കുന്നവരുടെ വീടുകളിൽ ഗുണ്ടാസംഘത്തിനൊപ്പം പോയി മാതാപിതാക്കളെ ഭീഷണിപ്പെടുത്തുക, കുടുംബാംഗങ്ങളുടെ (സ്ത്രീകളുടെയും കുട്ടികളുടെയും പ്രത്യേകിച്ച്)യും ചിത്രം എടുത്ത് ഫേസ്‌ബുക്കിൽ ഇടുക.

മറ്റുള്ളവരെ കൊണ്ട് ഇതിനടിയിൽ അശ്ലീല കമന്റുകൾ ഇടുവിക്കുക എന്നിവയാണ് ഹോബി. ഗുണ്ടായിസത്തിലൂടെ തന്നെ ഈ മൂന്നുയുവാക്കളെയും ഇവർ പത്തനംതിട്ടയിൽ വച്ച് പിടികൂടി പൊലീസിന് കൈമാറിയിരുന്നു. എന്നാൽ, തെളിവില്ലാത്ത കാരണത്താൽ കോടതി അപ്പോൾ തന്നെ ജാമ്യവും അനുവദിച്ചു. ഇവരുടെ ഭീഷണി കാരണം നിരവധി പേർ ഫേസ്‌ബുക്കിൽ ബുദ്ധിമുട്ടുന്നുണ്ട്. ചില ഓൺലൈൻ മാധ്യമങ്ങളെ കൂട്ടുപിടിച്ച് പച്ചക്കള്ളം പ്രചരിപ്പിക്കാനുള്ള ശ്രമവും നടന്നിരുന്നു. ഇപ്പോൾ അതും പാളി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP