Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഉതുപ്പ് കൊടുംകുറ്റവാളി; അധോലോക ബന്ധവുമുണ്ട്; റിക്രൂട്ട്‌മെന്റിലൂടെ കേരളത്തിൽ നിന്ന് കടത്തിയത് 100 കോടി രൂപയുമായി; എല്ലാം കോടതിയിൽ വിശദീകരിച്ച് സിബിഐ; ഉതുപ്പിനെ പിടികൂടാൻ ഒന്നും ചെയ്യുന്നുമില്ല

ഉതുപ്പ് കൊടുംകുറ്റവാളി; അധോലോക ബന്ധവുമുണ്ട്; റിക്രൂട്ട്‌മെന്റിലൂടെ കേരളത്തിൽ നിന്ന് കടത്തിയത് 100 കോടി രൂപയുമായി; എല്ലാം കോടതിയിൽ വിശദീകരിച്ച് സിബിഐ; ഉതുപ്പിനെ പിടികൂടാൻ ഒന്നും ചെയ്യുന്നുമില്ല

കൊച്ചി: കേരളത്തിൽനിന്ന് കുവൈത്തിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്ത് കോടികളുടെ തട്ടിപ്പുനടത്തിയ കേസിൽ പ്രതിയായ അൽസറാഫ് ഏജൻസി ഉടമ ഉതുപ്പ് വർഗീസ് കൊടുംകുറ്റവാളിയെന്ന് സിബിഐ. ഇയാൾ കേരളത്തിൽ നിന്ന് 100 കോടിയിലധികം രൂപ കടത്തിയെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ഇയാൾക്ക് അധോലോകവുമായി ബന്ധമുണ്ടെന്നും സൂചനയുണ്ട്. കൂടുതൽ അന്വേഷണം നടക്കുകയാണ്. സിബിഐ ഇയാളെ റിക്രൂട്ട് കേസിൽ പ്രതിചേർത്തിരുന്നു. പലതവണ കേസുമായി സഹകരിക്കാൻ നോട്ടീസയച്ചെങ്കിലും തയാറാകാത്തതുകൊണ്ടാണ് കേസിൽ പ്രതിചേർത്തത്. ഉതുപ്പിനെതിരെ ലുക്കൗട്ട് നോട്ടീസ് നൽകാനാണ് സിബിഐയുടെ നീക്കം.

300 കോടിയിലധികം രൂപ തട്ടിപ്പ് നടത്തിയെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്. 1,629 നഴ്‌സുമാരിൽനിന്ന് ശരാശരി 20 ലക്ഷം രൂപവീതം വാങ്ങിയാണ് നിയമിച്ചത്. റിക്രൂട്ട്‌മെന്റ് സേവനഫീസായി 19,500 രൂപ മാത്രമേ ഈടാക്കാൻ അനുവാദമുള്ളൂ. എന്നാൽ, അൽസറാഫ് ഏജൻസി 20 ലക്ഷം രൂപ വീതമാണ് വാങ്ങിയത്. 1291 പേരെയാണ് ഏജൻസി റിക്രൂട്ട് ചെയ്തത്. അതിൽ 1200 പേർ പോയിക്കാണുമെന്നാണ് സിബിഐ കണക്കുകൂട്ടുന്നത്. കൊടുകുറ്റവാളിയാണ് ഉതുപ്പെന്ന് പറയുമ്പോഴും ഇയാളെ കുടുക്കാൻ സിബിഐ ഒന്നും ചെയ്തില്ലെന്ന് ആക്ഷേപമുണ്ട്. നേരത്തെ ഉതുപ്പിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.

തട്ടിപ്പ് നടന്നത് പിടിക്കപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസങ്ങളിൽ ഉതുപ്പ് കുവൈറ്റിലുണ്ടായിരുന്നു. ഇത് ഫോട്ടോകൾ സഹിതം മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തു. അതിന് ശേഷം മാദ്ധ്യമ പ്രവർത്തകരെ കൈയേറ്റം ചെയ്തതിന് കുവൈറ്റ് പൊലീസ് ഉതുപ്പിനെ അറസ്റ്റ് ചെയ്തു. ഇന്ത്യയിലെ കേസിന്റെ കാര്യം അറിയാത്തതിനാൽ വിട്ടയയ്ക്കുകയും ചെയ്തു. അതിന് ശേഷം ഉതുപ്പ് കുവൈറ്റ് വിട്ടെന്നാണ് സൂചന. അബുദാബിയിൽ താമിസിക്കുന്ന കുടുംബത്തോടൊപ്പം ചേർന്ന ശേഷം ഉതുപ്പ് അവിടെ നിന്നും മുങ്ങി. ഉതുപ്പിനെ പിടികൂടാനുള്ള എല്ലാ സാഹചര്യവും സിബിഐ തന്നെ ഇല്ലാതാക്കിയെന്നതാണ് ആക്ഷേപം. മുഖമന്ത്രി ഉമ്മൻ ചാണ്ടിയുമായി അടുത്ത ബന്ധമുള്ള ഉതുപ്പിന്റെ സൗഹൃദവലയത്തിൽ ബിജെപി നേതാക്കളുമുണ്ട്.

നിരവധി തവണ ആവശ്യപ്പെട്ടിട്ടും നാട്ടിലെത്തി അന്വേഷണവുമായി സഹകരിക്കാൻ കൂട്ടാക്കാത്ത ഉതുപ്പിനെതിരെ നിയമപരമായി ചെയ്യാൻ കഴിയുന്ന മറ്റ് നടപടികളാണ് ആദായ നികുതി വകുപ്പും തട്ടിപ്പ് കേസ് അന്വേഷിക്കുന്ന സി ബി ഐ യും ഇപ്പോൾ ആലോചിക്കുന്നത്.ഉതുപ്പിന്റെ നാട്ടിലെ സ്ഥാപനങ്ങളുടേയും മറ്റു സ്വത്തുക്കളുടേയും കണകുകൾ ഇതിനായി ഇൻകം ടാക്‌സ് ശേഖരിച്ചു കഴിഞ്ഞു. സ്വത്തുക്കളും സ്ഥാപനങ്ങളും കണ്ടുകെട്ടുന്നതുൾപ്പെടെയുള്ള നടപടികളാണ് വകുപ്പ് ആലോചിക്കുന്നതെന്നാണ് സൂചന. ഉതുപ്പിന്റേയും അയാളുടെ കമ്പനിയുടേയും പേരിലുള്ള മുഴുവൻ ബാങ്ക് അക്കൗണ്ട് ഇടപാടുകളും ഇതിന്റെ ഭാഗമായി താൽക്കാലികമായി മരവിപ്പിക്കാനാണ് നീക്കം. എന്നാൽ ഇൻകം ടാക്‌സിന്റെ മുന്നറിയിപ്പ് നോട്ടീസ് പോലും കൈപ്പറ്റാൻ ഉതുപ്പിന്റെ കുടുംബാംഗങ്ങൾ തയ്യാറായിരുന്നില്ല. ഇയാളുടെ കോട്ടയം മണർക്കാടുള്ള വീട്ടിൽ വീട്ടിൽ അമ്മയും സഹോദരിയും മകനുമാണ് താമസം. നോട്ടീസ് കൈപ്പറ്റാനൂള്ള സാങ്കേതിക തടസം മുൻനിർത്തി ഇൻകം ടാക്‌സ് അധികൃതർ വീട്ടിൽ അറിയിപ്പ് നോട്ടീസ് ഒട്ടിച്ച് പോകുകയാണ് ഉണ്ടായത്.

ഉതുപ്പിന്റെ ഭാര്യയും കുടുംബവും അബുദാബിയിലാണ് സ്ഥിരതാമസം. അവർ അവിടുത്തെ പ്രമുഖമായ സ്വകാര്യ ആശുപത്രിയിൽ നഴ്‌സിങ്ങ് ചീഫിന്റെ ചുമതലയുള്ളയാളാണ്. മൂന്ന് മക്കളും അബുദാബിയിൽ തന്നെയാണ് പഠിക്കുന്നത്. എന്നാൽ ഉതുപ്പ് കുവൈത്തിൽ നിന്നും എങ്ങോട്ടാണ് പോയതെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. നഴ്‌സിങ് റിക്രൂട്ട്‌മെന്റ് സ്ഥാപനത്തിന് പുറമേ കോട്ടയത്തെ ബെസ്റ്റ് ബേക്കേഴ്‌സ് ഡയറക്ടർ കൂടിയാണ് ഉതുപ്പ്. ഉതുപ്പിനെതിരെയുള്ള നടപടികൾ കടലാസിൽ മാത്രം ഒതുക്കി വൈകിപ്പിക്കുകയാണെന്നാണ് പരാതിയും സജീവമാണ്. ഇത് വരെ ഉതുപ്പിനെ കണ്ടെത്താനുള്ള നടപടികൾ ഒന്നും തുടങ്ങിവയ്ക്കാൻ പോലും സി ബി ഐ സംഘത്തിനായിട്ടില്ല. ലൂക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാനുള്ള നടപടിക്രമങ്ങളും ഇനിയും പൂർത്തിയാകേണ്ടതുണ്ട്. കേസിൽ ഉതുപ്പിന് വേണ്ടി മുതിർന്ന അഭിഭാഷകൻ പി എസ് ശ്രീധരൻ പിള്ള ഹാജരാകുമെന്നാണ് പറഞ്ഞിരുന്നെങ്കിലും ബിജെപി നേതൃത്വത്തിന്റെ ഇടപെടൽ മൂലം അദ്ദേഹം ആ നീക്കത്തിൽ നിന്നും പിന്മാറിയതായാണ് വിവരം.

കുവൈറ്റിലേക്ക് നേഴ്‌സുമാരെ റിക്രൂട്ട് ചെയ്യാനുള്ള കരാർ ഉതുപ്പിനുണ്ടായിരുന്നു. കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാനുള്ള കരാറാണ് അൽ സറാഫയ്ക്ക് ലഭിച്ചിരുന്നത്. 1200 നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാനുള്ള കരാറാണ് ലഭിച്ചിരുന്നത്. ഒരു ഉദ്യോഗാർഥിയിൽ നിന്നും 19,500 രൂപ വീതം സർവീസ് ചാർജ് ഇനത്തിൽ റിക്രൂട്ട്‌മെന്റിനായി ഈടാക്കാമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ അൽ സറാഫ ഒരാളിൽനിന്ന് 19,50,000 രൂപയാണ് ഈടാക്കിയത്. ദശാംശം മായ്ച്ചുകളഞ്ഞശേഷമാണ് ഭീമമായ ഈ തട്ടിപ്പ് നടത്തിയത്. ഇതിനകം ഈ രീതിയിൽ 500ഓളം പേരെ ഉതുപ്പ് കുവൈറ്റിലെത്തിച്ചിട്ടുണ്ട്.

കുവൈറ്റുമായി സർവ്വീസ് ചാർജ്ജിൽ ഉതുപ്പിന് കരാറില്ല. 19500 രൂപയേ വാങ്ങാവൂ എന്നത് ഇന്ത്യയിലെ നിയമമാണ്. ഇതിനെയാണ് ഉതുപ്പ് തന്ത്രപരമായി മറികടന്നത്. സാമ്പത്തിക കുറ്റകൃത്യമാണ് ഉതുപ്പ് നടത്തിയിട്ടുള്ളത്. ഇയാൾ റിക്രൂട്ട് ചെയ്തവർക്ക് കുവൈത്തിൽ ജോലി ചെയ്യുന്നതിൽ യാതൊരു തടസ്സവുമില്ല. എന്നാൽ, ഓരോരുത്തരിൽനിന്നും 19 ലക്ഷത്തിലേറെ തുക തട്ടിച്ചുവെന്ന ഗുരുതരമായ കുറ്റം ഉതുപ്പിനെതിരെ ഉയരുന്നുണ്ട്. ഈ തട്ടിപ്പിൽ കൊച്ചിയിൽ തന്നെ പ്രവർത്തിക്കുന്ന പ്രൊട്ടക്റ്റർ ഓഫ് എമിഗ്രന്റ്‌സിനും പങ്കുണ്ടെന്നാണ് സിബിഐ. അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്. ഓരോ ഏജൻസിയും എല്ലാ മാസവും എത്രപേരേ വിദേശത്തേക്ക് അയക്കുന്നു, എത്രരൂപ വാങ്ങുന്നു തുടങ്ങിയ കാര്യങ്ങളൊക്കെ അന്വേഷിച്ചുറപ്പിക്കേണ്ടത് കേന്ദ്ര സർക്കാരിന് കീഴിലുള്ള ഈ ഓഫീസാണ്.

ഇതേത്തുടർന്ന് സി.ബി.എ ചാർജ് ചെയ്ത കേസ്സിൽ പ്രൊട്ടക്റ്റർ ഓഫ് എമിഗ്രന്റ്‌സ് മേധാവി അഡോൾഫ്‌സ് ലോറൻസാണ് ഒന്നാം പ്രതി. കോട്ടയം മണർകാട് സേദേശിയായ ഉതുപ്പ് വർഗീസ് ഗൾഫിലാണ് താമസം. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി അടുത്ത ബന്ധമുള്ള ഉതുപ്പ് വർഗീസിന്റെ സ്ഥാപനത്തിൽ പരിശോധനയ്ക്കായി ആദായ നികുതി വകുപ്പ് തിരഞ്ഞെടുത്ത സമയവും ശ്രദ്ധേയമാണ്. മുഖ്യമന്ത്രി വിദേശത്ത് പോയ സമയം നോക്കിയാണ് റെയ്ഡ് നടത്തിയത്. കൊച്ചിയിലെ പൊലീസിനെ പോലും അവസാനനിമിഷമാണ് പരിശോധന നടത്തുന്ന വിവരം ആദായ നികുതി വകുപ്പ് അറിയിച്ചത്.

കേരളത്തിൽ രണ്ടിടത്തായി ശാഖകളുള്ള ബെസ്റ്റ് ബേക്കേഴ്‌സിന്റെ പാർട്ണർമാരിൽ ഒരാൾ കൂടിയാണ് ഉതുപ്പ്. ഇയാളുടെ പേരിൽ കോട്ടയം മണർകാട് പൊലീസ് സ്‌റ്റേഷനിൽ ഒരു വധശ്രമക്കേസും നിലവിലുണ്ട്. 2009ൽ ബന്ധുവായ യുവാവിനെ വെടിവച്ചുകൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP