Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിങ്ങളുടെ ഉറ്റ സുഹൃത്ത് ഒരു മുസ്ലീമാകാൻ തീരുമാനിച്ചു; താഴെ നൽകിയതിൽ എന്ത് ഉപദേശമാണ് നിങ്ങൾ സുഹൃത്തിന് നൽകുക? കുട്ടികളിൽ ചെറുപ്രായത്തിലെ മതവിദ്വേഷം കുത്തിവയ്ക്കുന്ന വിവാദപാഠഭാഗമടങ്ങിയ സിലബസ്; എറണാകുളത്തെ പീസ് ഇന്റർനാഷണൽ സ്‌കൂൾ അടച്ചുപൂട്ടാൻ മുഖ്യമന്ത്രിയുടെ ഉത്തരവ്; സ്‌കൂൾ എംഡി എം.എം.അക്‌ബറെ നാട്ടിലെത്തിക്കാൻ തീവ്രശ്രമം തുടരുന്നു

നിങ്ങളുടെ ഉറ്റ സുഹൃത്ത് ഒരു മുസ്ലീമാകാൻ തീരുമാനിച്ചു; താഴെ നൽകിയതിൽ എന്ത് ഉപദേശമാണ് നിങ്ങൾ സുഹൃത്തിന് നൽകുക?  കുട്ടികളിൽ ചെറുപ്രായത്തിലെ മതവിദ്വേഷം കുത്തിവയ്ക്കുന്ന വിവാദപാഠഭാഗമടങ്ങിയ സിലബസ്;  എറണാകുളത്തെ പീസ് ഇന്റർനാഷണൽ സ്‌കൂൾ അടച്ചുപൂട്ടാൻ മുഖ്യമന്ത്രിയുടെ ഉത്തരവ്; സ്‌കൂൾ എംഡി എം.എം.അക്‌ബറെ നാട്ടിലെത്തിക്കാൻ തീവ്രശ്രമം തുടരുന്നു

മറുനാടൻ മലയാളി ഡസ്‌ക്‌

തിരുവനന്തപുരം: മതവിദ്വേഷം വളർത്തുന്നതും നിയമവിരുദ്ധവുമായ സിലബസ് പഠിപ്പിച്ച എറണാകുളത്തെ പീസ് ഇന്റർനാഷണൽ സ്‌കൂൾ അടച്ചുപൂട്ടാൻ മുഖ്യമന്ത്രി ഉത്തരവിട്ടത് രണ്ടുവർഷത്തോളം നീണ്ടുനിന്ന അന്വേഷണത്തിന് ശേഷം.ജില്ലാകളക്ടറുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും അന്വേഷണ റിപ്പോർട്ട് പരിഗണിച്ചാണ് പിണറായി വിജയൻ നടപടിയെടുത്തത്.സ്‌കൂളിൽ നിന്ന് മതസ്പർദ്ധ വളർത്തുന്ന തരത്തിൽ ഉള്ള പാഠഭാഗങ്ങൾ 2016 ഒക്ടോബറിലാണ് പൊലീസ് പിടിച്ചെടുത്തത്. രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി തയ്യാറാക്കിയ പാഠപുസ്തകത്തിലെ ആക്ടിവിറ്റി ഭാഗമാണ് വിവാദത്തിലായിരുന്നത്.

വിവാദ പാഠഭാഗം ഇങ്ങനെയാണ്:

നിങ്ങളുടെ ഉറ്റ സുഹൃത്ത് ആദം/സൂസന്ന ഒരു മുസ്ലീമാകാൻ തീരുമാനിച്ചു. താഴെ നൽകിയതിൽ എന്ത് ഉപദേശമാണ് നിങ്ങൾ സുഹൃത്തിന് നൽകുക

1. അവൻ/അവൾ ഉടൻ അഹമ്മദ്/സാറ എന്ന് പേര് മാറ്റുക.

2. അവനോ അവളോ കഴുത്തിൽ ധരിച്ചിരിക്കുന്ന കുരിശുരൂപം ഉടൻ നീക്കാൻ ആവശ്യപ്പെടുക.

3. ഷഹാദ പഠിക്കുക.

4. രക്ഷകർത്താക്കൾ അമുസ്ലീങ്ങളായതിനാൽ വീട്ടിൽ നിന്നും ഓടിപ്പോവുക.

5. ഹലാൽ ചിക്കൻ കഴിക്കുക.

ഈ ഉപദേശങ്ങൾ കൃത്യമായ ക്രമത്തിലെഴുതിയ ശേഷം എന്തുകൊണ്ടാണിങ്ങനെ ക്രമം സ്വീകരിച്ചതെന്ന് ക്ലാസിൽ വിശദീകരിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.

എന്നാൽ ഈ പേജ് ഒഴിവാക്കിയാണ് പഠിപ്പിച്ചതെന്നാണ് സ്‌കൂളിന്റെ വിശദീകരണം.

ഇസ്ലാമിക പ്രഭാഷകനായ എം.എം അക്‌ബറുടെ നേതൃത്വത്തിൽ കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന പീസ് ഫൗണ്ടേഷനു കീഴിൽ പീസ് ഇന്റർനാഷണൽ എന്ന പേരിൽ പത്തിലധികം സ്‌കൂളുകൾ നിലവിൽ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ നിർദ്ദേശം പീസ് ഫൗണ്ടേഷനിലെ മറ്റ് സ്‌കൂളുകൾക്ക് ബാധകമാണോയെന്ന് സർക്കാർ ഉത്തരവ് ഇറങ്ങിയാൽ മാത്രമേ വ്യക്തമാകു.

നിലവിൽ പീസ് സ്‌കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികളെ സമീപത്തെ വിദ്യാലയങ്ങളിലേക്ക് മാറ്റാനും നിർദ്ദേശമുണ്ട്.സ്‌കൂൾ ട്രസ്റ്റികളും വ്യവസായികളുമായ ബാബു മൂപ്പൻ, നൂർഷ കള്ളിയത്ത്, സിറാജ് മേത്തർ എന്നിവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തിരുന്നു. മുംബൈ ആസ്ഥാനമായ ബൂർജ് റിയലൈസേഷനാണ് പുസ്തകം പ്രസിദ്ധീകരിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി.

ബൂർജിന്റെ ചെയർമാൻ ദാവൂദ് വെയ്ത് (38) ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നതിന്റെ ചുമതലക്കാരനായ സമീദ് അഹമ്മദ് ഷെയ്ക് (31), ഡിസൈനർ സഹിൽ ഹമീദ് സെയ്ദ് (28) എന്നിവർ പിടിയിലായിരുന്നു. സ്‌കൂൾ മാനേജിങ് ഡയറക്ടർ എം.എം. അക്‌ബറെ വിദേശത്തുനിന്ന് എത്തിക്കാനുള്ള നടപടികൾ തുടരുകയാണ്.ഇവർ നൽകുന്ന പുസ്തകങ്ങൾ പഠിപ്പിക്കാൻ തീരുമാനിച്ചത് അക്‌ബർ ചെയർമാനായ കരിക്കുലം സമിതിയാണ്.

വ്യത്യസ്ത മതവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുന്നുവെന്നായിരുന്നു പൊലീസിന്റെ പ്രഥമ വിവര റിപ്പോർട്ട്. എൻ.സി.ഇ.ആർ.ടി.യോ, സി.ബി.എസ്.ഇ.യോ, എസ്.സി.ഇ.ആർ.ടി.യോ നിർദ്ദേശിക്കുന്ന പാഠപുസ്തകങ്ങളല്ല ഇവിടെ പഠിപ്പിക്കുന്നതെന്നും ചെറുപ്പത്തിലേ കുട്ടികളിൽ മതവിദ്വേഷം കുത്തിവയ്ക്കുന്ന പാഠഭാഗങ്ങളും ചോദ്യോത്തരങ്ങളുമാണ് രണ്ടാം ക്ലാസിലെയും മറ്റും പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയിരുന്നെതെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറും വിദ്യാഭ്യാസ സെക്രട്ടറിയും നൽകിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

ഒരു മതത്തിനുമാത്രം പ്രാധാന്യം നൽകിയുള്ള അധ്യയനവും പാഠ്യപദ്ധതിയും വിദ്യാഭ്യാസ അവകാശ നിയമങ്ങളുടെ ലംഘനമാണെന്നായിരുന്നു ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ റിപ്പോർട്ട്. ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് കേരളത്തിൽനിന്ന് ആളെ ചേർക്കുന്നതിൽ മുഖ്യകണ്ണിയായി പ്രവർത്തിച്ചതിന് എൻ.ഐ.എ. അന്വേഷണം നേരിടുന്ന അബ്ദുൾ റാഷിദ്, യാസ്മിൻ അഹമ്മദ് എന്നിവർ ഈ സ്‌കൂളിൽ ജോലി ചെയ്തിരുന്നുവെന്ന് ഇന്റലിജൻസ് ഏജൻസികൾ കണ്ടെത്തിയിരുന്നു.

അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ മുംബൈയിൽ പുസ്തകം അച്ചടിച്ച മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിവാദ പുസ്തകം അച്ചടിച്ച മുംബൈ ബുറൂജ് റിയലൈസേഷൻ പ്രസാധക സ്ഥാപനത്തിലെ പ്രസിദ്ധീകരണ വിഭാഗത്തിന്റെ ചുമതലയുള്ളവരാണ് അറസ്റ്റിലായത്. ഈ സ്ഥാപനം അദ്ധ്യാപകർക്ക് പരിശീലനവും നൽകിയിരുന്നുവെന്ന് കണ്ടെത്തിയിരുന്നു.

ഭീകര സംഘടനയായ ഐഎസ് ബന്ധമുള്ള ചിലർ കൊച്ചി പീസ് ഇന്റർനാഷണൽ സ്‌കൂളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന സൂചനയെ തുടർന്നാണ് ഈ സ്‌കൂളിനെ സംബന്ധിച്ച് അന്വേഷണം നടത്തിയത്.ത്.നേരത്തെ, കൊച്ചിയിലെ പീസ് ഇന്റർനാഷനൽ സ്‌കൂളിന്റെ നിർമ്മാണത്തിലും വൻ ക്രമക്കേടുള്ളതായി റിപ്പോർട്ടുകൾ വന്നിരുന്നു. പറവൂരിൽ സ്‌കൂൾ പ്രവർത്തിക്കുന്ന ഭൂമി വഖഫ് ബോർഡിനേയും ജമാ അത്തിനെയും തെറ്റിദ്ധരിപ്പിച്ചാണ് വാങ്ങിയത്. സ്‌കൂൾ നടത്തിപ്പിലും വൻ അഴിമതിയെന്ന് ആരോപണമുണ്ട്.

കൊച്ചി പറവൂരിലെ പീസ് ഇന്റർനാഷണൽ സ്‌കൂൾ പ്രവർത്തിക്കുന്നത് കാട്ടുനെല്ലൂർ മുസ്ലിം ജമാ അത്തിനു കീഴിലെ വഖഫ് ഭൂമിയിലാണ്. ജമാ അത്ത് കമ്മറ്റി പ്രസിഡന്റും സെക്രട്ടറിയും ചേർന്ന് രഹസ്യമായാണ് സമുദായാംഗങ്ങളുടെ എതിർപ്പ് അവഗണിച്ച് പീസ് ഇന്റർനാഷണൽ ട്രസ്റ്റിന് ഭൂമി നൽകിയത്. മൂന്നു വർഷത്തേക്കാണ് ഭൂമി പാട്ടത്തിനു നൽകിയതായി അറിയിച്ചതെങ്കിലും പത്തു വർഷത്തേക്കാണ് കരാറൊപ്പിട്ടിരിക്കുന്നത്.

എൽ.കെ.ജി, യു.കെ.ജി ക്ലാസ്സുകൾക്കായി ചെറിയൊരു കെട്ടിടം നിർമ്മിക്കുമെന്നാണ് ആദ്യം അറിയിച്ചത്. എന്നാൽ ഭൂമി ലഭിച്ച ശേഷം കരാറിലെ വ്യവസ്ഥകളെല്ലാം പീസ് ഇന്റർനാഷണൽ ലംഘിക്കുകയായിരുന്നുവെന്നും ആക്ഷേപമുണ്ട്. സ്‌കൂളിന്റെ നിർമ്മാണത്തിനെതിരേ കമ്മിറ്റിയിലെ ഒരു വിഭാഗം നിയമനടപടി ആരംഭിച്ചു. തുടർന്ന് പഞ്ചായത്തിൽ നിന്ന് സ്റ്റോപ്പ് മെമോ ലഭിച്ചുവെങ്കിലും ഉന്നത സ്വാധീനമുപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കുകയായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP