Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഛർദ്ദിൽ വന്ന് ആറുവർഷം മുമ്പ് മരണമടഞ്ഞത് ഒരുവയസ്സുകാരി; ഇതേ രോഗലക്ഷണങ്ങളാൽ ഈവർഷം നാലുവയസ്സുകാരിയും അമ്മൂമ്മയും അപ്പൂപ്പനും നാലുമാസത്തിനിടെ മരിച്ചു; ഭർത്താവുമായി പിരിഞ്ഞ് വീട്ടിൽ കഴിയുന്ന കുഞ്ഞുങ്ങളുടെ അമ്മയും ഛർദ്ദിൽ ബാധിച്ച് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിൽ; പിണറായിയിലെ വണ്ണത്താംവീട്ടിൽ സംഭവിക്കുന്നത് എന്ത്?

ഛർദ്ദിൽ വന്ന് ആറുവർഷം മുമ്പ് മരണമടഞ്ഞത് ഒരുവയസ്സുകാരി; ഇതേ രോഗലക്ഷണങ്ങളാൽ ഈവർഷം നാലുവയസ്സുകാരിയും അമ്മൂമ്മയും അപ്പൂപ്പനും നാലുമാസത്തിനിടെ മരിച്ചു; ഭർത്താവുമായി പിരിഞ്ഞ് വീട്ടിൽ കഴിയുന്ന കുഞ്ഞുങ്ങളുടെ അമ്മയും ഛർദ്ദിൽ ബാധിച്ച് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിൽ; പിണറായിയിലെ വണ്ണത്താംവീട്ടിൽ സംഭവിക്കുന്നത് എന്ത്?

മറുനാടൻ മലയാളി ബ്യൂറോ

തലശ്ശേരി: ഒരു വീട്ടിൽ ഒന്നിനുപിറകെ ഒന്നായി നാലുമാസത്തിനിടെ മൂന്ന് മരണങ്ങൾ. ആറുവർഷം മുമ്പ് ഒരുവയസ്സുകാരി ഛർദി ബാധിച്ച് മരിച്ചതുകൂടി നോക്കിയാൽ ഒരേ രോഗസാഹചര്യങ്ങളാൽ നാലുപേരുടെ മരണത്തിന് പിന്നാലെ വീട്ടിലെ അവസാന അംഗമായ വീട്ടമ്മയേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ. മുഖ്യമന്ത്രിയുടെ നാടായ പിണറായി പഞ്ചായത്തിലാണ് ഇത്തരത്തിൽ ഒരു കുടുംബത്തിലെ തന്നെ ഒരുവയസ്സുകാരി മുതൽ 76കാരൻവരെ മരണമടഞ്ഞത്.

പിണറായി പടന്നക്കര കൂഞ്ഞേരി കുഞ്ഞിക്കണ്ണന്റെ വണ്ണത്താംവീട്ടിൽ 2012ൽ ആണു നാട്ടുകാരിൽ പിന്നീട് ആശങ്ക സൃഷ്്ടിച്ച മരണപരമ്പര തുടങ്ങുന്നത്. ആറുവർഷംമുമ്പ് കുഞ്ഞിക്കണ്ണന്റെ മകൾ സൗമ്യയുടെ മകളായ കീർത്തനയെന്ന ഒരുവയസ്സുകാരിയെ ഛർദ്ദി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. അന്ന് ആ മരണത്തിൽ സംശയമൊന്നും ഉണ്ടായിരുന്നില്ല. അതിനാൽ ഇൻക്വസ്റ്റോ പോസ്റ്റുമോർട്ടമോ നടത്തിയതുമില്ല. സൗമ്യയുടെ മൂത്തമകളും നാലാം ക്ലാസ് വിദ്യാർത്ഥിനിയുമായ ഐശ്വര്യ ഇക്കൊല്ലം ജനുവരി 21ന് കുഞ്ഞനുജത്തി മരിച്ച അതേ രോഗലക്ഷണങ്ങളുമായി ആശുപത്രിയിലാവുകയും പിന്നീട് മരിക്കുകയുമായിരുന്നു. ഇതിലും സംശയമില്ലാത്തതിനാൽ പോസ്റ്റുമോർട്ടം നടത്തിയില്ല. പരാതികളും ഉയർന്നില്ല.

ഇക്കൊല്ലം ജനുവരിയിൽ ഐശ്വര്യ മരിച്ചതിന് ശേഷം രണ്ടുമാസം പിന്നിടുമ്പോഴേക്കും കുഞ്ഞിക്കണ്ണന്റെ ഭാര്യ വടവതി കമല(68) ഛർദ്ദി ബാധിച്ച് ആശുപത്രിയിലായി. മാർച്ച് ഏഴിന് അവർ മരണപ്പെട്ടു. തൊട്ടുപിന്നാലെ കുഞ്ഞിക്കണ്ണനും (76) രോഗബാധിതനായി ഏപ്രിൽ 13ന് മരിച്ചു. എല്ലാവരേയും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത് ഛർദ്ദിലിനെ തുടർന്നാണ്. കുഞ്ഞിക്കണ്ണന്റേയും ഭാര്യ കമലയുടേയും മരണം നാട്ടുകാരിൽ ആശങ്ക വളർത്തിയതോടെ ഈ മരണങ്ങൾ പൊലീസ് കേസെടുക്കുകയും പോസ്റ്റുമോർട്ടം നടത്തുകയും ചെയ്തു.

എന്നാൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ലെന്നാണ് വിവരം. പിതാവ് മരിച്ചതിന് പിന്നാലെ ഇപ്പോൾ വീട്ടിലെ ഒടുവിലത്തെ അംഗമായ സൗമ്യയും ഛർദ്ദിൽ ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ചൊവ്വാഴ്ചയാണു സൗമ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ദഹനക്കേടാണു ഛർദിക്കു കാരണമെന്നാണു പ്രാഥമിക നിഗമനമെന്നും അപകടനില തരണം ചെയ്തതായും സൗമ്യയെ പരിശോധിച്ച ഡോക്ടർമാർ അറിയിച്ചു. സൗമ്യയുടെ രക്തം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നെത്തിയ അസി. ഫോറൻസിക് സർജൻ ഡോ. സുജിത് ശ്രീനിവാസിന്റെ നേതൃത്വത്തിൽ നാലംഗ സംഘവും ഇന്നലെ സൗമ്യയെ പരിശോധിച്ചു. പ്രദേശത്തെ കിണറുകളിലെ വെള്ളം പരിശോധിച്ചെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യ വകുപ്പും കോഴിക്കോട്ടു നിന്നുള്ള സെന്റർ ഫോർ വാട്ടർ റിസോഴ്‌സസ് ഡവലപ്‌മെന്റ് ആൻഡ് മാനേജ്‌മെന്റും അറിയിച്ചു. പൊലീസ് അന്വേഷണവും പുരോഗമിക്കുകയാണ്. എന്തായാലും ഒരു കുടുംബത്തിൽ ഇത്രയും പേർ ഒരേ രോഗലക്ഷണങ്ങളാൽ മരിക്കുകയും വീട്ടിലെ ഒടുവിലത്തെ അംഗമായ വീട്ടമ്മ ഛർദ്ദിൽ ബാധിച്ച് ആശുപത്രിയിലാവുകയും ചെയ്തതോടെ വലിയ ആശങ്കയിലാണ് നാട്ടുകാർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP