Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സാക്ഷിയാകുമെന്ന് കരുതിയ ലേഡി സൂപ്പർസ്റ്റാറിന്റെ ഒഴിഞ്ഞു പോക്ക് പൊലീസിന് തിരിച്ചടിയാകും; മെൻസ്‌റിയ തെളിയിക്കാൻ മഞ്ജു വാര്യരുടെ മൊഴി നിർണ്ണായകം; പൊലീസുകാരനെ മാപ്പുസാക്ഷിയാക്കാനുള്ള ശ്രമം കോടതി അനുവദിക്കാത്തും വിനയാകും; സിസിടിവി ദൃശ്യങ്ങളുടേയും നടിയെ ആക്രിച്ച് റിക്കോർഡ് ചെയ്ത ദൃശ്യങ്ങളുടേയും അഭാവവും ദോഷം ചെയ്യും; ദിലീപിനെ പ്രതിയാക്കിയ പൊലീസ് ഇരുട്ടിൽ തപ്പുന്നുവെന്ന് റിപ്പോർട്ടുകൾ; കുറ്റപത്രം നാളെ സമർപ്പിക്കാനുറച്ച് പ്രോസിക്യൂഷൻ

സാക്ഷിയാകുമെന്ന് കരുതിയ ലേഡി സൂപ്പർസ്റ്റാറിന്റെ ഒഴിഞ്ഞു പോക്ക് പൊലീസിന് തിരിച്ചടിയാകും; മെൻസ്‌റിയ തെളിയിക്കാൻ മഞ്ജു വാര്യരുടെ മൊഴി നിർണ്ണായകം; പൊലീസുകാരനെ മാപ്പുസാക്ഷിയാക്കാനുള്ള ശ്രമം കോടതി അനുവദിക്കാത്തും വിനയാകും; സിസിടിവി ദൃശ്യങ്ങളുടേയും നടിയെ ആക്രിച്ച് റിക്കോർഡ് ചെയ്ത ദൃശ്യങ്ങളുടേയും അഭാവവും ദോഷം ചെയ്യും; ദിലീപിനെ പ്രതിയാക്കിയ പൊലീസ് ഇരുട്ടിൽ തപ്പുന്നുവെന്ന് റിപ്പോർട്ടുകൾ; കുറ്റപത്രം നാളെ സമർപ്പിക്കാനുറച്ച് പ്രോസിക്യൂഷൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരേയുള്ള കുറ്റപത്രത്തിൽ നടി മഞ്ജു വാരിയരെ സാക്ഷിയാക്കേണ്ടന്ന് പൊലീസ് തീരുമാനം. മഞ്ജുവിനെ സാക്ഷിയാക്കണമെന്ന് പൊലീസിന് നിയമോപദേശം കിട്ടിയിരുന്നു. എന്നാൽ അവർ ചില അസൗകര്യങ്ങൾ അറിയിച്ചു. കുടുംബപരമായ പ്രശ്നങ്ങൾ കാരണമാണ് മഞ്ജുവിന്റെ പിന്മാറ്റം. ഇതോടെ വെട്ടിലായത് പൊലീസായിരുന്നു. അക്രമത്തിന് ഇരയായ നടിയും ദിലീപും തമ്മിലെ ശത്രുത വ്യക്തമായി കോടതിയെ ധരിപ്പിക്കാൻ മഞ്ജുവിന്റെ മൊഴി നിർണ്ണായകമാണ്. മഞ്ജു സാക്ഷിയാകാൻ ഇല്ലാത്തത് അതുകൊണ്ട് തന്നെ പൊലീസിന് തിരിച്ചടിയാകും. തുടരന്വേഷണ സാധ്യതകൾ നിലനിർത്തുന്ന കുറ്റപത്രമാകും പൊലീസ് കോടതിയിൽ നൽകുക.

ഒരു കുറ്റകൃത്യം തെളിയിക്കാൻ പ്രോസിക്യൂഷൻ ആദ്യം ചെയ്യേണ്ടത് നിയമത്തിന്റെ ഭാഷയിൽ മെൻസ്‌റിയ തെളിയിക്കണം. മെൻസ്‌റിയ എന്നാൽ കുറ്റകരമായ ഉദ്ദേശം ഉണ്ടാവുക എന്നതാണ്. മഞ്ജു വാര്യരയുടെ അടുത്ത സുഹൃത്ത് എന്നതും അമേരിക്കയിലെ ഷോയ്ക്കിടെ നടന്ന ചില കാര്യങ്ങൾ മഞ്ജുവിനെ അറിയിച്ചതാണ് വൈരാഗ്യത്തിന് കാരണം എന്നും ഉള്ളതാണ് ഈ വിഷയത്തിലെ പ്രധാന മെൻസ്‌റിയ. അത് തെളിയിക്കാൻ മഞ്ജു വാര്യരയുടെ മൊഴി അത്യാവശ്യം ആണ്. ഇതാണ് പൊലീസിന് ഇല്ലാതാകുന്നത്. അതുകൊണ്ട് തന്നെ മഞ്ജുവിന്റെ പിന്മാറ്റം ദിലീപിന് ഗുണകരമാകുമെന്നാണ് വിലയിരുത്തൽ.

വിചാരണ വേഗത്തിലാക്കാൻ പ്രത്യേക കോടതി സ്ഥാപിക്കണമെന്നും പൊലീസ് കോടതിയോട് ആവശ്യപ്പെട്ടേക്കും. ദിലീപ് ഹാജരാക്കിയ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റിൽ പുതിയ കേസെടുക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്. നടിയെ ആക്രമിച്ച ദിവസം ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു എന്നാണ് ദിലീപ് പറഞ്ഞത്. ഇക്കാര്യം ബോധ്യപ്പെടുത്താൻ മെഡിക്കൽ സർട്ടിഫിക്കറ്റും ഹാജരാക്കിയിരുന്നു. എന്നാൽ ഈ സർട്ടിഫിക്കറ്റ് വ്യാജമാണെന്നാണ് പൊലീസ് പറയുന്നത്. ദിലീപ് ചികിത്സയ്ക്ക് ആശുപത്രിയിൽ എത്തിയിരുന്നെങ്കിലും അവിടെ പ്രവേശിപ്പിച്ചിരുന്നില്ലെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. അതിനിടെ നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കാനിരിക്കേ ശക്തമായ തെളിവുകളുടെ അഭാവത്തിൽ പൊലീസ് ഇരുട്ടിൽ തപ്പുന്നുവെന്ന റിപ്പോർട്ടുകളും സജീവമാണ്. എന്നാൽ ആശയക്കുഴപ്പമൊന്നുമില്ലെന്നാണ് പൊലീസ് മറുനാടനോട് പറയുന്നത്. ദിലീപിനെ ഒന്നാം പ്രതിയാക്കാൻ നീക്കം നടന്നിരുന്നു. ഇത് വേണ്ടെന്ന് വച്ചതാണ് പുതിയ തലത്തിലെ ചർച്ചകൾക്ക് കാരണം.

ഒരു ഘട്ടത്തിൽ ദിലീപിനെ ഒന്നാം പ്രതിയാക്കാനും പിന്നീട് ഏഴാം പ്രതിയാക്കാനും ശ്രമം നടത്തിയ അന്വേഷണസംഘം ഇപ്പോൾ അതിൽ നിന്ന് പിന്മാറി. ദിലീപിനെ എട്ടാം പ്രതിയാക്കാനാണ് തീരുമാനം. ദിലീപിനെതിരെ വ്യക്തമായ തെളിവുകൾ കിട്ടിയില്ലെന്ന സൂചനയാണ് അന്വേഷണ സംഘത്തിന്റെ തീരുമാനത്തിൽ നിന്ന് വ്യക്തമാകുന്നതെന്നാണ് വിലയിരുത്തൽ. നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മൊബൈൽ ഫോൺ കണ്ടെത്താൻ കഴിയാത്തതും പ്രധാന സാക്ഷികളിൽ ചിലർ മൊഴി മാറ്റിയതുമാണ് പൊലീസിന് തിരിച്ചടിയായത്. പൾസർ സുനിയും കൂട്ടുപ്രതിയായ വിജേഷും, ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാമാധവന്റെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയിൽ വന്നത് കണ്ടെന്ന മൊഴിയാണ് പ്രധാന സാക്ഷിയായ ജീവനക്കാരൻ മാറ്റിയത്.

കണ്ണൂർ സ്വദേശിയായ മറ്റൊരു പ്രതി ചാർളിയും അന്വേഷണസംഘത്തിന് മുന്നിൽ നൽകിയ മൊഴി മജിസ്‌ട്രേറ്റിന് മുന്നിൽ ആവർത്തിച്ചില്ല. ദിലീപ് നൽകിയ ക്വട്ടേഷന്റെ ഭാഗമായാണ് നടിക്കെതിരെ നടന്ന ആക്രമണമെന്ന് സുനി തന്നോട് പറഞ്ഞെന്ന മൊഴിയാണ് ചാർളി മാറ്റിയത്. സാക്ഷികളുടെ മൊഴിമാറ്റമാണ് കുറ്റപത്രം സമർപ്പിക്കുന്നത് നീണ്ടുപോകാനിടയാക്കിയത്. കുറ്റപത്രം നീണ്ടുപോയപ്പോൾ തന്നെ പൊലീസിനെതിരെ വിമർശനമുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് നാളെ കുറ്റപത്രം സമർപ്പിക്കാനുള്ള തീരുമാനം.

ദേ പുട്ട് റസ്റ്റോറന്റിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ദിലീപ് വിദേശത്തേക്ക് പോകാൻ അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചു. ഈ സാഹചര്യത്തിലാണ് നിലവിലുള്ള തെളിവുകൾ മാത്രം ഹാജരാക്കി ചൊവ്വാഴ്ച കുറ്റപത്രം നൽകാൻ പൊലീസ് തീരുമാനിച്ചതെന്നാണ് വിവരം. ദിലീപിന്റെ ആവശ്യത്തെ കോടതിയിൽ എതിർക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഗൂഢാലോചന നടത്തിയത് ദിലീപാണെന്ന് ആരോപിച്ച് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷനും പൊലീസും പലവട്ടം വാദിച്ചിരുന്നു. ഇതേ തുടർന്ന് 85 ദിവസമാണ് ദിലീപ് ജയിലിൽ കഴിഞ്ഞത്. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം നൽകി ദിലീപിനെ ജയിലിൽ തളയ്ക്കാനായിരുന്നു പൊലീസിന്റെ ആദ്യ ശ്രമം. എന്നാൽ കുറ്റപത്രം വൈകുമെന്ന സാഹചര്യം ഉറപ്പായപ്പോൾ നടന് കോടതി ജാമ്യം നൽകുകയായിരുന്നു.

തന്നെക്കൊണ്ടു കൃത്യം ചെയ്യിച്ചത് ദിലീപാണെന്ന പൾസർ സുനിയുടെ മൊഴിയാണ് പൊലീസിന്റെ പക്കലുള്ള ഏക തെളിവ്. അതിനു ദിലീപിന്റെ ഡ്രൈവറായ അപ്പുണ്ണിയെയും നാദിർഷായെയും ജയിലിൽനിന്നു പലതവണ വിളിച്ചതിന്റെ രേഖയുണ്ട്. കളമശേരി എ.ആർ. ക്യാമ്പിലെ പൊലീസുകാരൻ അനിഷീനെ പ്രതിയാക്കിയെങ്കിലും 164-ാം വകുപ്പു പ്രകാരം മൊഴിയെടുക്കാൻ കോടതി അനുവദിച്ചില്ല. ഈ സാഹചര്യത്തിൽ മാപ്പുസാക്ഷിയാക്കി ശിക്ഷയിൽനിന്ന് ഒഴിവാക്കാനാണു ശ്രമം. അനീഷ് ഫോൺ നൽകിയതു പൊലീസിന്റെ അറിവോടെയാണെന്നു പ്രതിഭാഗം വാദിക്കുന്നു. മാപ്പുസാക്ഷിയാക്കി പ്രതിസ്ഥാനത്തുനിന്നു ഒഴിവാക്കി തലയൂരാനാണു പൊലീസിന്റെ നീക്കം. അനീഷിനെകൊണ്ട് ഇതു ചെയ്യിപ്പിച്ചതു പൊലീസിലെ ചില ഉന്നതരാണെന്നും പ്രതിഭാഗം ആരോപിക്കുന്നു.

തന്റെ ഫോണിന്റെ സിം കാർഡ് നശിപ്പിച്ചു കളഞ്ഞെന്നാണു അനീഷ് പറയുന്നത്. ഇതും കോടതിയിൽ നിലനിൽക്കില്ല. സുനിയെ കോയമ്പത്തൂരിൽ ഒളിവിൽ കഴിയാൻ സഹായിച്ച ചാർളി, ജയിലിൽനിന്നു കത്തെഴുതാൻ സഹായിച്ച വിപിൻലാൽ എന്നിവരും മാപ്പുസാക്ഷിയാണ്. കാവ്യമാധവന്റെ കാക്കനാട്ടെ വസ്ത്രസ്ഥാപനമായ ലക്ഷ്യയിൽ സുനി എത്തിയെന്നായിരുന്നു പൊലീസ് ആദ്യം പറഞ്ഞത്. എന്നാൽ, സിസി.ടിവി ദൃശ്യങ്ങളിൽ കണ്ടെത്താൻ കഴിയാതിരുന്നതോടെ അതും പൊളിഞ്ഞു. ജോർജേട്ടൻസ് പൂരം എന്ന ചിത്രത്തിന്റെ ലോക്കേഷനിൽവച്ചു പൾസർ സുനിയും ദിലീപും കണ്ടതിന്റെ രണ്ടുചിത്രങ്ങൾ കൊണ്ടുവന്നെങ്കിലും അതും വ്യാജമാണെന്നു പരിശോധനയിൽ തെളിയുകയായിരുന്നുവെന്നും വിലയിരുത്തലുണ്ട്. ഇത് പൊലീസ് സ്ഥിരീകരിക്കുന്നില്ല.

പൾസറും ദിലീപും പലവട്ടം ഒരേ ടവർ ലോക്കേഷനിൽ ഉണ്ടായിരുന്നുവെന്നു തെളിയിക്കുന്ന വിവരങ്ങളാണു മറ്റൊന്ന്. നാലു കിലോമീറ്റർ ദൂരം ഒരു ടവറിൽ നിന്നുള്ള പ്രസരണം ലഭിക്കുമെന്നാണു മറുവാദം. ദിലീപും താനും തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നുവെന്നാണു ആക്രമിക്കപ്പെട്ട നടിയുടെ മൊഴി. ദിലീപ് ക്രൂരനും എന്തുംചെയ്യാൻ മടിയില്ലാത്തവനുമാണെന്നും വ്യക്തമാക്കുന്ന സിനിമാരംഗത്തെ ചിലരുടെ മൊഴിയും പൊലീസ് എടുത്തിട്ടുണ്ട്. ദിലീപിന്റെ സ്വഭാവത്തെപ്പറ്റി അറിയാൻ മുൻ ഭാര്യ മഞ്ജു വാര്യരുടെ മൊഴി രണ്ട് തവണ പൊലീസ് എടുത്തിരുന്നു.

എന്നിട്ടും മഞ്ജുവിനെ സാക്ഷിയാക്കാൻ പൊലീസിനാകാത്തതും പ്രോസിക്യൂഷന് തിരിച്ചടിയാകുമെന്നാണ് ദിലീപ് പക്ഷം പറയുന്നത്. 24 പേർ കോടതിയിൽ രഹസ്യമൊഴി നൽകിയിട്ടുണ്ട്. സമീപകാലത്തൊന്നും ഒരു കേസിൽ ഇത്രയും പേർ രഹസ്യമൊഴി നൽകിയിട്ടില്ല. മുന്നൂറിലധികം സാക്ഷിമൊഴികളുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP