Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഒരു പരിചയവും ഇല്ലാത്ത പൾസർ സുനിക്ക് എന്തിന് ദിലീപ് 1.4ലക്ഷം രൂപ നൽകി; പലതവണ നേരിൽ കണ്ടതിന്റെ തെളിവുകൾ ഉണ്ടായിട്ടും എന്തുകൊണ്ട് പരിചയം നിഷേധിച്ചു? ജനപ്രിയ നടനെ കുരുക്കാൻ പൊലീസ് ഒരുക്കിയത് ക്രമം തെറ്റാതെയുള്ള കാരണങ്ങൾ; കുറ്റപത്രത്തിന്റെ അടിത്തറ ഇളക്കുക മഞ്ജു വാര്യർ സമ്മർദ്ദത്തിന് വഴങ്ങിയാൽ മാത്രം; ദിലീപിനെ പേടിച്ച് രഹസ്യമൊഴി നൽകിയവരുടെ നിലപാടും നിർണ്ണായകമാകും

ഒരു പരിചയവും ഇല്ലാത്ത പൾസർ സുനിക്ക് എന്തിന് ദിലീപ് 1.4ലക്ഷം രൂപ നൽകി; പലതവണ നേരിൽ കണ്ടതിന്റെ തെളിവുകൾ ഉണ്ടായിട്ടും എന്തുകൊണ്ട് പരിചയം നിഷേധിച്ചു? ജനപ്രിയ നടനെ കുരുക്കാൻ പൊലീസ് ഒരുക്കിയത് ക്രമം തെറ്റാതെയുള്ള കാരണങ്ങൾ; കുറ്റപത്രത്തിന്റെ അടിത്തറ ഇളക്കുക മഞ്ജു വാര്യർ സമ്മർദ്ദത്തിന് വഴങ്ങിയാൽ മാത്രം; ദിലീപിനെ പേടിച്ച് രഹസ്യമൊഴി നൽകിയവരുടെ നിലപാടും നിർണ്ണായകമാകും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ദിലീപും പൾസർ സുനിയുമായുള്ള അടുപ്പമാണ് നടിയെ ആക്രമിച്ച കേസിൽ നിർണ്ണായകമായത്. സുനിയെ അറിയില്ലെന്ന ദിലീപിന്റെ മൊഴിയാണ് നടന് തിരിച്ചടിയായത്. അറിയാവുന്ന പൾസർ സുനിയെ അറിയില്ലെന്ന് നടൻ പറയുന്നതിന്റെ പൊരുൾ തേടിയുള്ള യാത്രയാണ് പൊലീസിന് അന്വേഷണത്തിൽ വഴിത്തിരിവായത്. മഞ്ജു വാര്യരുടെ ഗൂഢാലോചനാരോപണത്തിൽ തെളിവുകൾ ഒന്നൊന്നായി പൊലീസ് തപ്പിയെടുത്തു. അതിന് ശേഷമായിരുന്നു ദിലീപിനെ ചോദ്യം ചെയ്തത്. സുനിയെ അറിയില്ലെന്ന ദിലീപിന്റെ വാദം പൊളിക്കാനുള്ള തെളിവെല്ലാം പൊലീസിന്റെ കൈയിലുണ്ടായിരുന്നു. അങ്ങനെ ആക്ഷൻ സിനിമയെ വെല്ലുന്ന വഴിത്തിരിവുകളുമായി നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം കോടതിയിൽ എത്തി.

ഒരു സംഘം ഗൂണ്ടകളിൽ അവസാനിക്കുമായിരുന്ന കേസ് ഗൂഢാലോചനയിലേക്കും വിഐപി പ്രതിയിലേക്കും എത്തിച്ചതു കൃത്യമായ ഇടവേളകളിലുണ്ടായ ഈ വഴിത്തിരിവുകളാണ്. ഫെബ്രുവരി 17നു നടി ഉപദ്രവിക്കപ്പെട്ട കേസിൽ ഒരു പ്രതി അന്നുതന്നെ പിടിയിലാവുകയും മുഖ്യപ്രതി സുനിൽകുമാർ ആറാം ദിവസം പിടിയിലാവുകയും ചെയ്തു. കുറ്റകൃത്യത്തിൽ നേരിട്ട് ഉൾപ്പെട്ട ആറുപേരും ഒരാഴ്ചയ്ക്കകം അകത്താവുകയും ഏപ്രിൽ 18നു പൊലീസ് കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. അതിന് ശേഷമായിരുന്നു ജനപ്രിയ നായകനെ പൊലീസ് കുടുക്കിയത്. നടി ആക്രമിക്കപ്പെട്ടപ്പോൾ തന്നെ ദിലീപിന്റെ പങ്കാളിത്തത്തിന്റെ സൂചനകൾ പുറത്തുവന്നു. അത് മറുനാടൻ വാർത്തയാക്കുകയും ചെയ്തു. എന്നാൽ മുഖ്യധാരാ മാധ്യമങ്ങൾ അതിൽ നിന്ന് മാറി നിന്നു. പക്ഷേ തെളിവുമായി പൊലീസെത്തിയപ്പോൾ ചാനലുകളും പത്രങ്ങളും മറുനാടനൊപ്പം കേസ് പുതിയ തലത്തിൽ ചർ്ച്ചയാക്കി. ഇത് ദിലീപിനെതിരെ അന്വേഷണത്തിന് പൊലീസിനും കരുത്തായി. അങ്ങനെയാണ് സൂപ്പർതാരം അഴിക്കുള്ളിലായത്. ജാമ്യം കിട്ടിയതിന് പിന്നാലെ കുറ്റപത്രവുമെത്തി. ഇതോടെ താരരാജാവ് കുറ്റരോപിതരുടെ പട്ടികയിലും ഇടം നേടുകയാണ്.

നടിയെ ഉപദ്രവിക്കുന്നതിനു മുന്നോടിയായി നടൻ ദിലീപ് ഒന്നാം പ്രതി പൾസർ സുനിലിന് 1.4 ലക്ഷം രൂപ നൽകിയത് അന്വേഷണ സംഘം കണ്ടെത്തിയതാണ് നിർണ്ണായകമായത്. ഇക്കാര്യം ചോദ്യംചെയ്യലിൽ ദിലീപ് നിഷേധിച്ചിരുന്നു. എന്നാൽ, തെളിവുകൾ നിരത്തിയാണു പൊലീസ് ഇക്കാര്യം കുറ്റപത്രത്തിൽ സമർഥിക്കുന്നത്. ഒന്നരക്കോടി രൂപയുടെ ക്വട്ടേഷനാണു ദിലീപ് നൽകിയതെന്നു കുറ്റപത്രം പറയുന്നു. നടിയെ ഉപദ്രവിക്കാനുള്ള പ്രതികളുടെ ആദ്യപദ്ധതി പാളി. പ്രതികൾ കൊണ്ടുവന്ന വാനിൽ നടിയെ മാനഭംഗപ്പെടുത്താനായിരുന്നു മുൻതീരുമാനമെന്നും അതു ദിലീപിന്റെ നിർദേശപ്രകാരമാണെന്നും കുറ്റപത്രത്തിൽ പറയുന്നു. ഇതിന്റെ ദൃശ്യങ്ങൾ നടി വിവാഹം കഴിച്ചു സിനിമാരംഗം വിടുംമുമ്പ് ഉപയോഗപ്പെടുത്തുകയായിരുന്നു ലക്ഷ്യം. തീരുമാനം മാറ്റിയ പ്രതികൾ നടി സഞ്ചരിച്ച വാഹനത്തിൽ കയറി. അറിയപ്പെടുന്ന നടിയെ ആ സമയത്തു വാഹനത്തിൽനിന്നു വലിച്ചിറക്കുന്നത് ആളുകളുടെ ശ്രദ്ധയിൽ പെടുമെന്നതായിരുന്നു കാരണം.

ലാൽ ക്രിയേഷൻസിന്റെ വാഹനത്തിലായിരുന്നു നടിയുടെ യാത്ര. ഡ്രൈവർ മാർട്ടിൻ ഗുണ്ടാസംഘത്തോടു സഹകരിച്ചതോടെ പ്രതികളുടെ നീക്കം എളുപ്പമായെന്നും കുറ്റപത്രം സൂചിപ്പിക്കുന്നു. കേസിൽ പൊലീസ് രേഖപ്പെടുത്തിയതു 33 സാക്ഷികളുടെ രഹസ്യമൊഴികളാണ്. പ്രതികളുമായി നേരിട്ടു ബന്ധമുള്ള സാക്ഷികളുടെ എണ്ണം കൂടുതലായതിനാൽ കൂറുമാറ്റത്തിനുള്ള സാധ്യത മുന്നിൽ കണ്ടാണ് ഈ നീക്കം. കേസിൽ ദിലീപിന്റെ ആദ്യഭാര്യ മഞ്ജുവാരിയരുടെ മൊഴി നിർണായകമാകും. സംഭവത്തിൽ ഗൂഢാലോചന ആദ്യം ആരോപിച്ചത് മഞ്ജുവായിരുന്നു. അമ്മയുടെ നേതൃത്വത്തിൽ കൊച്ചിയിൽ നടന്ന പ്രതിഷേധസായാഹ്നത്തിലായിരുന്നു ഇത്. എന്നാൽ, കേസിൽ മൊഴി കൊടുക്കുന്നതിൽ ആദ്യഘട്ടത്തിൽ മഞ്ജുവിന് താത്പര്യമുണ്ടായിരുന്നില്ല. പിന്നീട് കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ എത്തി എ.ഡി.ജി.പി. ബി. സന്ധ്യയാണ് മൊഴിയെടുത്തത്. ഇപ്പോഴും മഞ്ജുവിൽ സമ്മർദ്ദമുണ്ട്. കോടതിയിൽ മഞ്ജു സത്യം പറഞ്ഞാൽ ദിലീപ് അഴിക്കുള്ളിലാകുമെന്ന് തന്നെയാണ് പൊലീസിന്റെ നിലപാട്.

കേസിൽ ഗൂഢാലോചന തെളിയിക്കാൻ മഞ്ജുവിന്റെ മൊഴി അതിനിർണ്ണായകമാണ്. എന്തുകൊണ്ടാണ് ദിലീപ്-മഞ്ജു വിവാഹമോചനത്തിൽ ആക്രമിക്കപ്പെട്ട നടിക്ക് പങ്കുവന്നതെന്നതാണ് ഇതിൽ പ്രധാനം. മഞ്ജുവുമായുള്ള വിവാഹബന്ധം തകരുന്നതിനു പ്രധാനകാരണം നടിയാണെന്ന വിശ്വാസത്തിലാണ് പക ഉടലെടുത്തതെന്ന് നേരത്തേ പൊലീസ് കോടതിയിൽ വിശദീകരിച്ചിട്ടുണ്ട്. ഇതാണ് ക്വട്ടേഷനിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞിരുന്നു. ആക്രമിക്കപ്പെട്ട നടിയുടെ ഏറ്റവുമടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് മഞ്ജുവാരിയർ. കേസിന്റെ തുടർചലനങ്ങൾ സിനിമാമേഖലയിലും ഉണ്ടായേക്കും. അതിനിടെ മഞ്ജുവിനെ ഒപ്പം നിർത്താൻ ചില സിനിമാക്കാർ നീക്കം ശക്തമാക്കിയിട്ടുണ്ട്. കോടതിയിൽ ദിലീപിന് അനുകൂലമായി മുൻ ഭാര്യ മൊഴി നൽകുമെന്ന് ഉറച്ചു വിശ്വസിക്കുന്നവരും ഉണ്ട്. എന്നാൽ ഇത് അത്ര എളുപ്പമല്ല. ആക്രമിക്കപ്പെട്ട നടിക്ക് പരസ്യമായി പിന്തുണ നൽകിയ മഞ്ജു കേസിൽ പ്രോസിക്യൂഷൻ പക്ഷത്ത് ഉറച്ചു നിൽക്കുമെന്നാണ് വിലയിരുത്തൽ.

കേസിൽ കുറ്റപത്രത്തിനൊപ്പം ശാസ്ത്രീയ പരിശോധനാ ഫലങ്ങളടക്കം 413 രേഖകളും പൊലീസ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. സിനിമാരംഗത്തു നിന്നുമാത്രം 50-ലേറെപ്പേർ സാക്ഷികളായ കുറ്റപത്രത്തിൽ 33 പേരുടെ രഹസ്യമൊഴിയും രേഖപ്പെടുത്തി. റിമി ടോമി അടക്കമുള്ളവർ ഇതിലുണ്ട്. ദിലീപിന്റെ പക തുറന്നു പറഞ്ഞ അനൂപ് ചന്ദ്രന്റെ മൊഴിയും നിർണ്ണായകമാകും. ആനപ്പകയുള്ള വ്യക്തിയാണ് ദിലീപെന്നാണ് അനൂപ് ചന്ദ്രനിലൂടെയും മറ്റും പൊലീസ് വിശദീകരിക്കുന്നത്. ക്വട്ടേഷൻ നൽകിയതു ദിലീപ് എന്നു സൂചിപ്പിക്കുന്ന തരത്തിൽ പ്രതി സുനിൽകുമാർ സഹതടവുകാരനെക്കൊണ്ട് എഴുതിച്ച കത്ത് വാട്‌സാപ്പിലൂടെ ദിലീപിന്റെ പക്കലെത്തിയടുത്തു നിന്നാണ് കേസ് അന്വേഷണത്തിലെ രണ്ടാം ഘട്ടം തുടങ്ങുന്നത്. ഈ കത്ത് പിന്നീടു പൊലീസിനും ലഭിച്ചു.

ദിലീപിന്റെ സഹായി അപ്പുണ്ണിയുടെ ഫോണിലേക്കു പണം ആവശ്യപ്പെട്ടുള്ള സുനിൽകുമാറിന്റെ ഫോൺവിളി ദിലീപിലേക്ക് കാര്യങ്ങൾ എത്തിച്ചു. കോടതിയിലേക്കുള്ള യാത്രയ്ക്കിടെ പൊലീസുകാരന്റെ ഫോണിൽനിന്നു സുനിൽകുമാർ ദിലീപിന്റെ ഫോണിലേക്കു വിളിച്ചതും പൊലീസിനു സഹായകമായി. തനിക്കു ബന്ധമില്ലാത്ത സംഭവത്തിൽ സുനിൽകുമാർ പണം ആവശ്യപ്പെട്ടു ബ്ലാക്‌മെയിൽ ചെയ്യുന്നതായി കാണിച്ച് ഏപ്രിൽ 20നു ദിലീപ് ഡിജിപിക്കു പരാതി നൽകി. തെളിവായി വാട്‌സാപ്പിൽ ലഭിച്ച കത്തും ഫോൺ വിളിയുടെ ശബ്ദരേഖയും നൽകി. എന്നാൽ, ദിലീപിന്റെ പരാതിയിൽ വസ്തുതയില്ലെന്നു പൊലീസ് കണ്ടെത്തി. ദിലീപിനെയും സുനിൽകുമാറിനെയും ബന്ധപ്പെടുത്തിയുള്ള അന്വേഷണത്തിനു പരാതി കാരണമായി മാറുകയും ചെയ്തു. അങ്ങനെ സ്വയം കുഴിച്ച കുഴിയിൽ ദിലീപ് വീണു.

പൾസർ സുനിക്ക് വേണ്ടി ഭീഷണിപ്പെടുത്തിയെന്നു പരാതിയിൽ പറഞ്ഞ സഹതടവുകാരൻ വിഷ്ണുവിനെ പൊലീസ് പിടികൂടിയപ്പോൾ കൂടുതൽ വെളിപ്പെടുത്തലുകളുണ്ടായി. സുനിൽകുമാറുമായി ഒരു ബന്ധവുമില്ലെന്നു ദിലീപ് ആവർത്തിക്കുമ്പോഴാണ് ഇരുവരും ഒരുമിച്ചു തൃശൂരിലെ ഷൂട്ടിങ് ലൊക്കേഷനിൽ നിൽക്കുന്ന ചിത്രം പുറത്തായത്. ജൂൺ അവസാനം പൊലീസിനു ലഭിച്ച ചിത്രങ്ങൾ ഒടുവിൽ ദിലീപ് അഭിനയിച്ചു പുറത്തിറങ്ങിയ ചിത്രത്തിന്റെ ലൊക്കേഷനിലേതായിരുന്നു. ബന്ധപ്പെട്ടവരെ ചോദ്യംചെയ്തതിൽനിന്നു കാര്യങ്ങൾ വ്യക്തമായി. ഇതോടെ ദിലീപിന്റെ വാദമെല്ലാം പൊളിഞ്ഞു. നടി ഉപദ്രവിക്കപ്പെട്ട സംഭവത്തിൽ ഗൂഢാലോചന സംശയിക്കുന്നുവെന്ന ആദ്യ പരസ്യപ്രതികരണം വന്നതു ദിലീപിന്റെ മുൻഭാര്യ കൂടിയായ മഞ്ജു വാരിയരിൽ നിന്നാണ്. ഗൂഢാലോചനയ്ക്കു പിന്നിലെ കാരണങ്ങൾ തേടി ദിലീപിന്റെ കുടുംബ ജീവിതത്തിലേക്കു പൊലീസ് എത്തിയതിന് ഇതും ഒരു കാരണമായി.

ജൂൺ 28ന് ആലുവ പൊലീസ് ക്ലബ്ബിലെ 13 മണിക്കൂർ നീണ്ട ചോദ്യംചെയ്യലിൽ ദിലീപ് നൽകിയ ഉത്തരങ്ങളിലെ പൊരുത്തക്കേടുകളും നിർണ്ണായകമായി. നാദിർഷ ഉൾപ്പെടെ ദിലീപിന്റെ പല സുഹൃത്തുക്കളും ചോദ്യംചെയ്യലിനു വിധേയരായി. അങ്ങനെ ജൂലൈ 10നു നിർണായകമായ അറസ്റ്റ്. പിന്നീട് ജാമ്യം കിട്ടിയെങ്കിലും പൊലീസ് കരുതലോടെ അന്വേഷണം തുടർന്നു. മെഡിക്കൽ റിപ്പോർട്ടിലെ തട്ടിപ്പ് ഉൾപ്പെടെ കണ്ടെത്തി. ഇതോടെ ദിലീപ് പ്രതിസ്ഥാത്തുമായി. ഇനി വിചാരണക്കാലമാണ്. ബി രാമൻപിള്ളയുടെ വാദങ്ങൾ തന്നെ രക്ഷിക്കുമെന്നാണ് ദിലീപിന്റെ പ്രതീക്ഷ.

കൂട്ടമാനഭംഗം, ഗൂഢാലോചന എന്നീ കുറ്റങ്ങൾ പ്രധാന പ്രതികൾക്കൊപ്പം ദിലീപിനെതിരെയും ചുമത്തിയിട്ടുണ്ട്. 385 സാക്ഷികളും 12 രഹസ്യമൊഴികളും ഉൾപ്പെട്ടതാണ് 650 പേജുള്ള അനുബന്ധ കുറ്റപത്രം. ദിലീപിനെ ഒന്നാം പ്രതിയാക്കാനായിരുന്നു പൊലീസ് ആദ്യം ആലോചിച്ചത്. എന്നാൽ, പ്രധാന സാക്ഷികളായ ശരത്ബാബു, ചാർലി, സാഗർ എന്നിവർ മൊഴിമാറ്റിയതോടെ നിലപാട് തിരുത്തി. മഞ്ജു വാര്യരുമായുള്ള വിവാഹമോചനം നടിയോടുള്ള വൈരാഗ്യത്തിനു കാരണമായി. കാരണക്കാരി ആക്രമിക്കപ്പെട്ട നടിയാണെന്ന് ദിലീപ് വിശ്വസിച്ചു. മറ്റ് എട്ട് കാര്യങ്ങളും കുറ്റപത്രത്തിൽ പറയുന്നുണ്ട്. പ്രധാന പ്രതി പൾസർ സുനിക്ക് അകമ്പടി പോയ പൊലീസുകാരനായ അനീഷ്, പൾസർ സുനിയുടെ സഹതടവുകാരൻ വിപിൻലാൽ എന്നിവരാണു മാപ്പുസാക്ഷികൾ. സുനി, ദിലീപിനെ വിളിച്ചത് അനീഷിന്റെ ഫോണിൽ നിന്നാണെന്നു കണ്ടെത്തിയിരുന്നു. സുനിക്കു വേണ്ടി ജയിലിൽനിന്ന് ദിലീപിന് കത്തെഴുതിയത് വിപിൻലാൽ ആണെന്നും കുറ്റപത്രത്തിൽ പറയുന്നു. ഇതാണ് ദിലീപിനെ കുടുക്കാനുള്ള പൊലീസിന്റെ പ്രധാന ആയുധം.

സുനി, വിജീഷ്, മണികണ്ഠൻ, വടിവാൾ സലീം, മാർട്ടിൻ, പ്രദീപ്, ചാർലി, ദിലീപ്, മേസ്തിരി സുനിൽ, വിഷ്ണു, പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരാണു പ്രതിപ്പട്ടികയിലുള്ളത്. ആദ്യ എട്ടു പ്രതികൾക്കുമേൽ കൂട്ടമാനഭംഗക്കുറ്റവും എട്ടു മുതൽ 12 വരെ പ്രതികൾക്കുമേൽ ഗൂഢാലോചനക്കുറ്റവും ചുമത്തിയിട്ടുണ്ട്. 12 വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം തയാറാക്കിയത്. ആദ്യം തയാറാക്കിയ കുറ്റപത്രത്തിലെ ഏഴു പ്രതികളെ നിലനിർത്തി. കൃത്യം നടത്തിയവരും ഒളിവിൽ പോകാൻ സഹായിച്ചവരുമാണ് ആദ്യ കുറ്റപത്രത്തിലുള്ളത്. മൊബൈൽ രേഖകൾ ഉൾപ്പെടെ നാനൂറിലധികം തെളിവുകൾ കുറ്റപത്രത്തോടൊപ്പം സമർപ്പിച്ചിട്ടുണ്ട്. സിനിമാ മേഖലയിൽനിന്നു മാത്രം അമ്പതിലേറെ സാക്ഷികളുണ്ട്. കൂട്ടബലാത്സംഗം ഉൾപ്പെടെ ചുമത്തിയിട്ടുള്ളതിനാൽ എറണാകുളം സെഷൻസ് കോടതിയിലാകും വിചാരണ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP