Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തൊണ്ടി മുതലുള്ളത് വിജയ് മല്യയുടെ പൂജാമുറിയിലും ഡാബർ ഉത്പന്നങ്ങളിലും; പിടിച്ചെടുക്കാൻ കഴിയില്ലെന്ന തിരിച്ചറിവിൽ അന്വേഷണം സംഘം; ആനവേട്ടക്കേസ് തുടങ്ങിയിടത്തു തന്നെ അവസാനിക്കുന്ന മട്ട്

തൊണ്ടി മുതലുള്ളത് വിജയ് മല്യയുടെ പൂജാമുറിയിലും ഡാബർ ഉത്പന്നങ്ങളിലും; പിടിച്ചെടുക്കാൻ കഴിയില്ലെന്ന തിരിച്ചറിവിൽ അന്വേഷണം സംഘം; ആനവേട്ടക്കേസ് തുടങ്ങിയിടത്തു തന്നെ അവസാനിക്കുന്ന മട്ട്

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: തൊണ്ടി മുതൽ വിജയ് മല്യയുടെ പൂജാമുറിയിലും ഡാബറിന്റെ ഉത്പ്പന്നങ്ങളിലും ഉന്നതരുടെ സ്വീകരണമുറിയിലും. ആനവേട്ടക്കേസിൽ പിടിയിലായ വമ്പന്മാർക്കെതിരെയുള്ള കേസ് നടപടികൾ തുടങ്ങിയിടത്തുതന്നെ അവസാനിക്കുമെന്നു സൂചന. പൂയം കുട്ടിക്കാട്ടിലെ ആനകളെ വേട്ടയാടിക്കിട്ടിയ ആനക്കൊമ്പു കൊണ്ടു തീർത്ത വിഗ്രഹങ്ങൾ വിജയ് മല്യയുടെ പൂജാമുറികളിലായിക്കഴിഞ്ഞു. ഇവിടെനിന്നുള്ള ആനക്കൊമ്പുകൾ അരച്ചുചേർത്തവയാണത്രേ ഡാബറിന്റെ പല മരുന്നുകളും. ഇങ്ങനെ രൂപം മാറിയവയും, പല ഉന്നതരുടെയും വ്യവസായികളുടെയും സ്വീകരണമുറികളിലിരിക്കുന്നവയുമായ ആനക്കൊമ്പുകൾ തൊടാൻപോലുമാവാത്ത അവസ്ഥയിലാണ് ആനവേട്ടക്കേസിലെ തൊണ്ടിമുതൽ.

കഴിഞ്ഞ ദിവസം പിടിയിലായ കേസിലെ മുഖ്യകണ്ണി ഈഗിൾ രാജന്റെയും കൂട്ടാളി ഉമേഷ് അഗർവാളിന്റെയും മുന്തിയ ഇടപാടുകളിൽ പലതും വമ്പൻ കോർപ്പറേറ്റുകളുമായിട്ടാണെന്നു ചോദ്യം ചെയ്യലിൽ അന്വേഷകസംഘത്തിനു ബോധ്യപ്പെട്ടിരുന്നു. വിജയ് മല്യ ഉൾപ്പെടെ നിരവധി പ്രമുഖർക്ക് ആനക്കൊമ്പിൽ തീർത്ത വിഗ്രഹങ്ങൾ നൽകിയെന്നും ഡാബർ കമ്പനിക്ക് ആനക്കൊമ്പുകൾ നൽകിയെന്നുമായിരുന്നു ഈഗിൽ രാജന്റെ വെളിപ്പെടുത്തൽ. ഇവരിൽനിന്നും തൊണ്ടിമുതൽ കണ്ടെടുക്കുക ഏറെ ക്ലേശകരമാണെന്നും അതിനാൽ ഇവരുമായി ബന്ധപ്പെട്ട കേസ് നടപടികൾ തൽക്കാലം മരവിപ്പിക്കുന്നതിനാണ് ഉന്നതതല തീരുമാനമെന്നും അന്വേഷണസംഘത്തിലെ പ്രമുഖൻ വ്യക്തമാക്കി. ഇന്നത്തെ സാഹചര്യത്തിൽ കേസ് നടപടികളുമായി മുന്നോട്ടുനീങ്ങുന്നതിന് അന്വേഷകസംഘം ഏറെ വിയർപ്പൊഴുക്കേണ്ടിവരുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഈഗിൾ രാജനുൾപ്പെടയുള്ള പ്രതികളുടെ അന്താരാഷ്ട്രബന്ധം പുറത്തായതോടെ കേസിലെ തുടർനടപടികൾ എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്നറിയാതെ അന്വേഷകസംഘം ആശയക്കുഴപ്പത്തിലായിരിക്കുകയാണെന്നാണ് ലഭ്യമായ വിവരം. ഇതരസംസ്ഥാനങ്ങളിലും വിദേശങ്ങിലുമുള്ള തെളിവെടുപ്പും പ്രതികളെ കണ്ടെത്തലും മറ്റും ദുഷ്‌കരമായ സാഹചര്യത്തിൽ ഇനി കേസിലെ തുടരന്വേഷണം എങ്ങനെ മുന്നോട്ടപോകുമെന്ന് കണ്ടറിയണം. നേരത്തെ പിടിയിലായ തിരുവനന്തപുരം സ്വദേശി അജി ബ്രൈറ്റിന്റെ ഡയറിയിൽനിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈഗിൾ രാജന്റെ ഇടപാടുകൾ സംബന്ധിച്ച് വിവരം ലഭിച്ചതെന്നാണ് അന്വേഷകസംഘത്തിന്റെ വെളിപ്പെടുത്തൽ. എന്നാൽ താൻ ഇത്തരത്തിലൊരു ഡയറി സൂക്ഷിച്ചിരുന്നില്ലെന്നും ഇത് ഉദ്യോഗസ്ഥസംഘം കെട്ടിച്ചമച്ച കഥയാണെന്നും അജി ബ്രൈറ്റ് മാദ്ധ്യമങ്ങൾക്കുമുന്നിൽ വ്യക്തമാക്കിയിരുന്നു.

ഇതിനിടെ കേസിലെ നിർണ്ണായക തെളിവെടുപ്പ് ഇന്നു രാവിലെ തുടങ്ങി. കഴിഞ്ഞ ദിവസം പിടിയിലായ കേസിലെ മുഖ്യകണ്ണി ഈഗിൾ രാജൻ, കൂട്ടാളി ഉമേഷ് അഗർവാൾ, നേരത്തെ പിടിയിലായ അജി ബ്രൈറ്റ് , പ്രിസ്റ്റൺ സിൽവ എന്നിവരെ ഒന്നിച്ചിരുത്തിയുള്ള മൊഴിയെടുക്കലാണ് ഇപ്പോൾ നടന്നുവരുന്നത്. ഇവരുടെ മൊഴികൾ പരസ്പരവിരുദ്ധമായ സാഹചര്യത്തിലാണ് അന്വേഷകസംഘം ഒന്നിച്ചിരുത്തിമൊഴിയെടുക്കാൻ തീരുമാനിച്ചത്. ഇതോടെ കേസിൽ ഉൾപ്പെട്ടിട്ടുള്ള കുടുതൽ പേരെക്കുറിച്ച് വിവരങ്ങൾ ലഭിക്കുമെന്നാണ് ഉദ്യോഗസ്ഥസംഘത്തിന്റെ വിലയിരുത്തൽ. ആനവേട്ട കേസിൽ അന്വേഷണം മുറുകിയതോടെ ഷാർജയിലേക്ക് കടക്കാൻ ശ്രമിച്ച ഈഗിൾ രാജനെ കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുമാണ് പിടികൂടിയത്. വിജയ് മല്യ, ഡാബർ, ആർ പി ജി യുൾപ്പെടെ ഏഴ് വമ്പൻ കോർപ്പറേറ്റുകൾക്ക് ആനക്കൊമ്പിൽ തീർത്ത വിഗ്രഹങ്ങളും മറ്റും വിറ്റിട്ടുെന്നന്ന് ചോദ്യം ചെയ്യലിൽ രാജൻ വെളിപ്പെടുത്തിയയിരുന്നു.

നേരത്തെ ന്യൂഡൽഹിയിൽ നിന്നും പിടിയിലായ ഉമേഷ് അഗർവാളി (53)ന് ഈഗിൾ രാജനുമായി ബന്ധമുണ്ടെന്നും മലേഷ്യ സിങ്കപ്പൂർ ജപ്പാൻ എന്നീ രാജ്യങ്ങളിലെ ആനക്കൊമ്പ് വിഗ്രഹ നിർമ്മാണ ലോബിയുമായും ആന്ധ്ര, കർണ്ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ ആനക്കൊമ്പ് കടത്തിൽ സംഘങ്ങളുമായും ഇവരുൾപ്പെട്ട സംഘം ഇടപാടുകൾ നടത്തിവന്നിരുന്നതായും അന്വേഷക സംഘം കണ്ടെത്തിയിട്ടുള്ളതായും അറിയുന്നു. കേസിൽ തിരുവനന്തപുരം സ്വദേശികളും പ്രമുഖ വ്യവസായികളുമായ വഞ്ചിയൂർ സുധാകരൻ മുംബൈ സ്വദേശി ബോംബൈ പൈ, കൽക്കൊത്ത തങ്കച്ചി എന്ന സിന്ധു, ഭർത്താവ് സുധി, മകൻ അജേഷ് എന്നിവരെ ഇനിയും പിടികൂടാൻ ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വെളിപെടുത്തൽ. ഉമേഷ് അഗർവാളിനെ ചോദ്യം ചെയ്തതിൽ നിന്നും കേസിന്റെ രാജ്യന്തരബന്ധം അന്വേഷണസംഘം സ്ഥിതീകരിച്ചിരുന്നു. മഹാരാഷട്ര, പശ്ചിമ ബംഗ്ലാൾ, കർണ്ണാടക, ഡൽഹി,എന്നിവടങ്ങളിൽ വ്യാപിച്ച് കിടക്കുന്നതാണ് ആനവേട്ടസംഘത്തിന്റെയും ആനക്കൊമ്പ് കച്ചവടക്കാരുടെയും വേരുകൾ.

കേസിലെ പ്രധാനപ്രതികളും ആനക്കൊമ്പുവ്യാപരികളുമായ അജി ബ്രൈറ്റ് ,പ്രസ്റ്റൻ സിൽവ ,ഈഗിൾ രാജൻ വഞ്ചൂർ സുധാകരൻ എന്നിവർക്ക് ന്യൂഡൽഹി,കൽകത്ത എന്നിവിടങ്ങളിലെ ആനക്കൊമ്പിൽ ശിൽപങ്ങൾ തീർത്ത് നൽകുന്ന കരകൗശല വസ്തുക്കളുടെ വ്യാപാരികളുമായി അടുത്തബന്ധമാണുള്ളത്. ഈ വ്യാപാരികൾ കൽകത്തയിൽനിന്നും നേപ്പാൾ ഇടത്താവളമാക്കി മലേഷ്യ,സിങ്കപൂർ,ജപ്പാൻ എന്നിവടങ്ങളിലേക്ക് ആനക്കൊമ്പിൽ തീർത്ത ശിൽപങ്ങൾ കയറ്റി അയക്കുന്നവരാണ്. ഈ ഇടപാടിൽ കേരളത്തിലേക്ക് കോടികൾ ഒഴികിയിരുന്നുവെന്നും വനം വകുപ്പിന് കേസിന്റെ തുടക്കത്തിൽ വിവരം ലഭിച്ചിരുന്നു. തിരുവനന്തപുരം സ്വദേശികളായ ചിലരെ കേസിന്റെ തുടക്കത്തിൽ അറസ്റ്റ് ചെയ്ത് ചോദ്യംചെയ്തപ്പോൾ ആനക്കൊമ്പ് വ്യാപാരത്തിന്റെ രാജ്യന്തരബന്ധത്തെകുറിച്ച് അന്വേഷണ സംഘത്തിന് സൂചനകൾ ലഭിച്ചിരുന്നു.

കരകൗശല ശിൽപങ്ങൾക്ക് പുറമെ നക്ഷത്ര ആമ, ഇരുതല മൂരി, വെള്ളിമൂങ്ങ എന്നിവ മറ്റു രാജ്യങ്ങളിലേക്ക് കടത്തുന്നത് മലേഷ്യൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാഫിയ സംഘങ്ങളാണ്.ഈ സംഘങ്ങളുടെ ഏജന്റുമാരായി പ്രവർത്തിക്കുന്നവരും ആനക്കൊമ്പ് ശിൽപങ്ങൾവിദേശങ്ങളിലേക്ക് കടത്തുന്നതിന് സഹായികളായി പ്രവർത്തിച്ചതായാണ് ആനവേട്ടകേസിലെ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുള്ള വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP