Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സഹോദരിയെ ശല്യപ്പെടുത്തിയ മധുവിനോട് വൈരാഗ്യം തീർത്തത് ബന്ധുവിന്റെ മനസമ്മത ദിവസം രാത്രി; കൊലപ്പെടുത്തിയവർ തന്നെ ആക്ഷൻ കൗൺസിലിലും അംഗമായി; മനസാക്ഷിക്കുത്തിൽ സത്യം പുറത്തുപറയാനൊരുങ്ങിയപ്പോൾ ലിന്റോയേയും കൊന്നു തള്ളി; കളിക്കൂട്ടുകാരെ കൊന്നത് കഞ്ചാവിന്റെ ലഹരിയിലും; എടത്വയെ ഞെട്ടിച്ച കൊലപാതക രഹസ്യം ഇങ്ങനെ

സഹോദരിയെ ശല്യപ്പെടുത്തിയ മധുവിനോട് വൈരാഗ്യം തീർത്തത് ബന്ധുവിന്റെ മനസമ്മത ദിവസം രാത്രി; കൊലപ്പെടുത്തിയവർ തന്നെ ആക്ഷൻ കൗൺസിലിലും അംഗമായി; മനസാക്ഷിക്കുത്തിൽ സത്യം പുറത്തുപറയാനൊരുങ്ങിയപ്പോൾ ലിന്റോയേയും കൊന്നു തള്ളി; കളിക്കൂട്ടുകാരെ കൊന്നത് കഞ്ചാവിന്റെ ലഹരിയിലും; എടത്വയെ ഞെട്ടിച്ച കൊലപാതക രഹസ്യം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ഏഴുമാസം മുമ്പ് എടത്വാ പച്ചയിലെ വെള്ളക്കെട്ടിലും രണ്ടുമാസം മുമ്പു തകഴി റെയിൽവേ പാളത്തിനു സമീപവും കണ്ടത്തിയ യുവാക്കളുടെ മൃതദേഹം കൊന്ന് തള്ളിയത്. രണ്ടും ആസൂത്രിത കൊലപാതകങ്ങളാണെന്ന് തെളിഞ്ഞു. എടത്വാ ചെക്കിടിക്കാട് കറുകത്തറ മധു (40), ചെക്കിടിക്കാട് തുരുത്തുമാലിൽ വർഗീസ് ഔസേഫ് (ലിന്റോ -26) എന്നിവരുടെ മരണത്തിനാണ് കേരളാ പൊലീസ് തുമ്പുണ്ടാക്കിയിരിക്കുന്നത്.

സുഹൃത്തുക്കളായ എടത്വാ പച്ച കാഞ്ചിക്കൽ വീട്ടിൽ മോബിൻ മാത്യു (മനു-25), പിതൃസഹോദരപുത്രൻ കാഞ്ചിക്കൽ ജോഫിൻ ജോസഫ് (28) എന്നിവരാണ് കൊലയ്ക്ക് പിന്നിൽ. മധുവിന്റെ കൊലപാതകത്തിൽ പങ്കാളിയായ ലിന്റോയെ, വിവരം പുറത്തറിയുമെന്ന ഭീതിയിൽ കൊല്ലുകയായിരുന്നു. ലിന്റോയെ മോബിൻ കൊലപ്പെടുത്തുകയും ആത്മഹത്യയാക്കാൻ മൃതദേഹം റെയിൽവേ ട്രാക്കിനടുത്ത് തള്ളുകയുമായിരുന്നു. മൂന്നുമാസം പഴക്കമുള്ള അസ്ഥികൂടത്തിന്റെ ഡി.എൻ.എ. പരിശോധന നടത്തിയപ്പോഴാണു ലിന്റോയാണു മരിച്ചതെന്നു സ്ഥിരീകരിച്ചത്.

കൊല്ലപ്പെട്ടവരും പ്രതികളും കുട്ടിക്കാലം മുതൽ സുഹൃത്തുക്കളായിരുന്നു. മോബിന്റെ ബന്ധുവിന്റെ മനഃസമ്മതം കഴിഞ്ഞ ഏപ്രിൽ 18-നായിരുന്നു ആദ്യ കൊല. മധു തന്റെ സഹോദരിയെ ശല്യപ്പെടുത്തുന്നതിനെച്ചൊല്ലി മോബിനു വൈരാഗ്യമുണ്ടായിരുന്നു. സംഭവദിവസം രാത്രി പച്ചയിലെ ബന്ധുവീടിനു സമീപമുള്ള പാടത്തിരുന്ന് മോബിൻ, മധു, ലിന്റോ എന്നിവരുൾപ്പെട്ട എട്ടംഗസംഘം മദ്യപിക്കുകയും കഞ്ചാവ് വലിക്കുകയും ചെയ്തു. ഇതിനിടെ മധു ടോർച്ച് തെളിച്ചുവച്ചതിനെച്ചൊല്ലി തർക്കമുണ്ടായി. പ്രശ്നം പരിഹരിച്ചശേഷം മറ്റു സുഹൃത്തുക്കൾ സ്ഥലംവിട്ടു.

മധു വീണ്ടും മദ്യം കൊണ്ടുവന്നതോടെ മോബിനും ലിന്റോയും ഒപ്പംകൂടി. പിന്നീടും ബഹളമുണ്ടായി. തുടർന്ന് മധുവിനെ ഇരുവരും ചേർന്നു കീഴ്പ്പെടുത്തി തെങ്ങിനോടു ചേർത്ത് ഇൻസുലേറ്റഡ് കേബിൾകൊണ്ട് കഴുത്ത് വരിഞ്ഞുമുറുക്കി കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം ചിറയോടു ചേർന്നുള്ള നന്നാട്ടുമാലിൽ പാടം ചാലിലൂടെ വലിച്ചിഴച്ച്, മധു വീട്ടിലേക്കു പോകുന്ന വഴിക്കുള്ള തെങ്ങിൻപാലത്തിനു താഴെ വെള്ളക്കെട്ടിൽ ഉപേക്ഷിച്ചു. പാലത്തിൽനിന്നു വീണുമരിച്ചെന്നു തെറ്റിദ്ധരിപ്പിക്കാനായിരുന്നു ഇത്.

മൃതദേഹം കണ്ടെടുത്തപ്പോൾ ഇൻക്വസ്റ്റ് മുതൽ സംസ്‌കാരച്ചടങ്ങിൽ വരെ മോബിനും ലിന്റോയും സജീവമായി പങ്കെടുത്തു. പിന്നീടു രൂപീകരിച്ച ആക്ഷൻ കൗൺസിലിലും അംഗങ്ങളായി. അന്വേഷണത്തിന്റെ ഭാഗമായി മോബിനും ലിന്റോയും ഉൾപ്പെടെയുള്ളവർക്കു പൊലീസ് നുണപരിശോധനാ നോട്ടീസ് നൽകി. ഇതോടെ ലിന്റോയെ കാണാതായി. മോബിനാണ് ഒളിവിൽ കഴിയാൻ സൗകര്യമൊരുക്കിക്കൊടുത്തത്. എന്നാൽ, മനഃസാക്ഷിക്കുത്തുമൂലം എല്ലാം പൊലീസിനോടു തുറന്നുപറയാൻ പോകുകയാണെന്നു ലിന്റോ വെളിപ്പെടുത്തി. ഇതാണ് ലിന്റോയുടെ മരണത്തിലേക്ക് കാര്യങ്ങളെത്തിച്ചത്.

സത്യം പുറത്തുവരാതിരിക്കാൻ ജൂൺ 21-നു മുമ്പ് മോബിനും പിതൃസഹോദരപുത്രനും ചേർന്നു ലിന്റോയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയയ അതിന് ശേഷം വിജനമായ തകഴി റെയിൽ ക്രോസിങ് ഭാഗത്തെ പൊന്തക്കാട്ടിൽ ഉപേക്ഷിച്ചു. കഴിഞ്ഞ സെപ്റ്റംബർ 19-നാണ് അസ്ഥികൂടം കണ്ടെത്തിയത്. ഇവിടെനിന്നു ലഭിച്ച തിരിച്ചറിയൽ കാർഡ്, പഴ്സ്, ചെരുപ്പ് എന്നിവ പരിശോധിച്ചപ്പോൾ, മരിച്ചതു ലിന്റോയാണെന്ന സംശയം ഉണ്ടാക്കി. ഡിഎൻഎ പരിശോധനയിൽ സത്യം തെളിഞ്ഞു.

മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ, ചോദ്യംചെയ്തപ്പോൾ ഉയർന്ന സംശയങ്ങളാണു പ്രതികളെ പിടികൂടാൻ സഹായിച്ചത്. ഞായറാഴ്ച അറസ്റ്റിലായ മോബിനെ ഇന്നലെ ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൊലപാതകം, ഗൂഢാലോചന, പട്ടികജാതി/പട്ടികവർഗക്കാർക്കെതിരായ അതിക്രമം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണു ഇവരെ അറസ്റ്റ് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP