Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗ്രൗണ്ടിൽ ഗോളിനെ ചൊല്ലി തർക്കിച്ചത് സിപിഐ(എം)-ലീഗ് അണികൾ; ഫുട്‌ബോളിൽ രാഷ്ട്രീയമെത്തിയപ്പോൾ കളി കളത്തിന് പുറത്തായി; കമ്പിപ്പാരയ്ക്ക് കുത്തിക്കൊന്നത് ഇന്നു ഗൾഫിലേക്കു മടങ്ങാനിരുന്ന യുവാവിനെ; കാസർകോട്ടെ കാൽപ്പന്ത് കളി കൊലക്കളിയായത് ഇങ്ങനെ

ഗ്രൗണ്ടിൽ ഗോളിനെ ചൊല്ലി തർക്കിച്ചത് സിപിഐ(എം)-ലീഗ് അണികൾ; ഫുട്‌ബോളിൽ രാഷ്ട്രീയമെത്തിയപ്പോൾ കളി കളത്തിന് പുറത്തായി; കമ്പിപ്പാരയ്ക്ക് കുത്തിക്കൊന്നത് ഇന്നു ഗൾഫിലേക്കു മടങ്ങാനിരുന്ന യുവാവിനെ; കാസർകോട്ടെ കാൽപ്പന്ത് കളി കൊലക്കളിയായത് ഇങ്ങനെ

രഞ്ജിത് ബാബു

കാസർഗോഡ്: ഫുട്ബോൾ ലഹരിയുടെ നാടാണ് കാസർഗോഡ്. മതജാതി വർഗീയ സംഘർഷങ്ങൾ ഏറെ നടക്കുന്ന കാസർഗോഡ് ഫുട്ബോൾ കളിയിലൂടെ ഐക്യപ്പെടലുണ്ടാകുന്നത് ഏറെ ആശ്വാസകരമായിരുന്നു.

തുലാവർഷം കഴിയുന്നതോടെ കാസർഗോട്ടെ മൈതാനങ്ങളിൽ സെവൻസ് ഫുട്ബോൾ മത്സരങ്ങളുടെ ലഹരി നുരഞ്ഞു പൊങ്ങും. നാടും നഗരവും വൈകീട്ട് കളിക്കളങ്ങളിലേക്ക് ഒഴുകിയെത്തും. നാലുമണിയോടെ ആരംഭിക്കുന്ന ഫുട്ബോൾ മത്സരങ്ങൾ സ്പോർട്സ്മാൻ സ്പിരിറ്റോടെയാണ് നാട്ടുകാർ കാണാറുള്ളത്. ജാതിയുടേയും മതത്തിന്റേയും വിഭാഗീയതകൾ മൈതാനങ്ങളിൽ അലിഞ്ഞില്ലാതാകുന്നു. എന്നാൽ ഇന്നലെ പൊവ്വലിൽ നടന്ന സംഭവം കാസർഗോഡിനെ നടുക്കിയിരിക്കയാണ്. ദിവസങ്ങൾക്ക് മുമ്പ് നടന്ന ഒരു ഫുട്ബോൾ മത്സരത്തെച്ചൊല്ലിയുണ്ടായ തർക്കത്തിൽ ഒരു പത്തൊമ്പതുകാരന്റെ കൊലപാതകത്തിലാണ് കാര്യങ്ങളെത്തിയത്. സുഹൃത്തുക്കളായ രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

സംഭവത്തിൽ രാഷ്ട്രീയമില്ലെന്ന് പൊലീസ് ആവർത്തിക്കുമ്പോഴും അണിയറയിൽ മുസ്ലിം ലീഗും സിപിഐ.(എം.) യും തമ്മിലാണ് സംഘർഷമെന്ന് പ്രചരിക്കുന്നുണ്ട്. ക്ലബുകൾ തമ്മിലുള്ള തർക്കം രാഷ്ട്രീയപരമായി മാറുകയാണ്. ഇന്ന് വെള്ളിയാഴ്ച പുലർച്ചെ ഗൾഫിൽ ജോലിക്കായി പോകാൻ ഒരുക്കങ്ങൾ നടത്തവേയാണ് ഇന്നലെ വൈകീട്ട് അബ്ദുൾ ഖാദർ എന്ന പത്തൊമ്പതുകാരൻ നഗരത്തിൽ വച്ച് കൊല ചെയ്യപ്പെട്ടത്. വൈകീട്ട് 5 മണിക്ക് സി.എച്ച്. സി. റോഡിൽ വച്ചാണ് അബ്ദുൾ ഖാദറിന് കുത്തേറ്റത്. കഴിഞ്ഞ തിങ്കളാഴ്ച മുതലപ്പാറയിൽ വച്ചായിരുന്നു ഫുട്ബോൾ മത്സരം അരങ്ങേറിയത്. രണ്ടു ക്ലബുകൾ തമ്മിൽ നടന്ന മത്സരം അത്യന്തം ആവേശകരമായിരുന്നു. ഇരുഭാഗങ്ങളുമായി ജനക്കൂട്ടം അണിനിരക്കുകയും ചെയ്തു. അതിനിടെ ഇതിലെ രാഷ്ട്രീയ ചേരിതിരിവുകളും പ്രകടമായിരുന്നു. ഒരു ഭാഗം മുസ്ലിം ലീഗ് അനുകൂലികളുടേതായിരുന്നു. ഒരു ക്ലബ് സിപിഐ.(എം.) ആഭിമുഖ്യത്തിലുമായിരുന്നു.

മത്സരത്തിനിടെ ഒരു ഗോൾ അനുവദിച്ചതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം ഉടലെടുത്തത്. കളിക്കളത്തിൽ ഏറെ നേരം പരസ്പരം ഉന്തും തള്ളും നടന്നു. തർക്കത്തിനിടെ ഒരാൾക്ക് മർദ്ദനമേറ്റു. മർദ്ദനമേറ്റ യുവാവിന്റെ സുഹൃത്തുക്കളായ പൊവ്വലിലെ ചെറുപ്പക്കാർ പ്രശ്നമേറ്റെടുത്തതോടെ രാഷ്ട്രീയ ചായവ് പ്രകടമായി. കളിക്കളത്തിലെ പ്രശ്നം പുറത്തെത്തരുതെന്ന നിലപാടെടുത്തവർ ഒടുവിൽ പ്രശ്നങ്ങൾ പറഞ്ഞു തീർക്കുകയും ചെയ്തു.

അതിനിടയിലാണ് ഗൾഫിലേക്ക് പോകേണ്ട അബ്ദുൾ ഖാദർ സുഹൃത്തുക്കളുമൊത്ത് ബോവിക്കാനത്തെത്തിയത്. ഗൾഫിൽ പോകേണ്ട ആവശ്യാർത്ഥം ചില സാധനങ്ങൾ വാങ്ങാനായിരുന്നു സുഹൃത്തുക്കൾക്കൊപ്പം ഖാദറെത്തിയത്. എതിർ ക്ലബിലെ നസീറിനെ കണ്ടുമുട്ടിയതോടെ ഇവർ തമ്മിൽ വാക്കേറ്റമായി. തർക്കം മൂത്തപ്പോൾ സമീപത്തെ കടയിൽ കയറി കമ്പിപ്പാരയുമായി തിരിച്ചെത്തിയ നസീർ അബ്ദുൾ ഖാദറിനെ അതുകൊണ്ട് കുത്തുകയായിരുന്നു. കഴുത്തിന് ഗുരുതരമായി മുറിവേറ്റ അബ്ദുൾ ഖാദറിനെ ചെങ്കളയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണമടയുകയായിരുന്നു.

അബ്ദുൾ ഖാദറിന്റെ കൊലപാതകത്തോടെ മൂളിയാർ പ്രദേശം സംഘർഷാവസ്ഥയിലെത്തി നിൽക്കയാണ്. രണ്ടു ക്ലബുകൾ തമ്മിലുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചതോടെ സി.പി.(ഐ).എം.- മുസ്ലിം ലീഗ് സ്പർദ്ധയായി പ്രശ്നം എത്തിനിൽക്കയാണ്. പൊവ്വലിലെ മുസ്ലിം ലീഗ് നേതാവ് യൂസഫിന്റെ മകനാണ് കൊല്ലപ്പെട്ട അബ്ദുൾ ഖാദർ. യൂത്ത് ലീഗിന്റെ പൊവ്വൽ ശാഖാ വൈസ് പ്രസിഡണ്ട് കൂടിയാണ് ഖാദർ. അബ്ദുൾ ഖാദറിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് മൂളിയാർ പഞ്ചായത്തിൽ മുസ്‌ലീം ലീഗ് ആഹ്വാനപ്രകാരം ഹർത്താൽ ആചരിച്ചു വരികയാണ്.

പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടത്തിയശേഷം ഖാദറിന്റെ മൃതദേഹം സ്വദേശത്തുകൊണ്ടുപോയി ഖബറടക്കും. പ്രശ്നം മുസ്ലിം ലീഗ്- സി.പി.(ഐ.)എം. സംഘർഷമായി മാറുമോ എന്ന ഭീതിയിലാണ് ജനങ്ങൾ. ജില്ലാ പൊലീസ് മേധാവി തോംസൺ ജോസിന്റെ നേതൃത്വത്തിൽ പ്രദേശത്ത് പൊലീസ് ക്യാമ്പ് ചെയ്തുവരികയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP