Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിയമനടപടികൾക്കിടയിലും ഗാലക്‌സി ഹോംസ് ചിലവന്നൂർ കായൽ കയ്യേറിയ സ്ഥലത്ത് ആരെയും വകവയ്ക്കാതെ കാർപോർച്ചും പാർക്കും നിർമ്മിച്ചു; കാർ പാർക്കു ചെയ്യാൻ പ്രമുഖ നടിയും

നിയമനടപടികൾക്കിടയിലും ഗാലക്‌സി ഹോംസ് ചിലവന്നൂർ കായൽ കയ്യേറിയ സ്ഥലത്ത് ആരെയും വകവയ്ക്കാതെ കാർപോർച്ചും പാർക്കും നിർമ്മിച്ചു; കാർ പാർക്കു ചെയ്യാൻ പ്രമുഖ നടിയും

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: ചിലവന്നൂരിൽ കായൽ നികത്തിയെടുത്ത എട്ടുസെന്റ് സ്ഥലത്ത് ഗാലക്‌സി ഹോംസ് കാർപോർച്ചും കുട്ടികൾക്കുള്ള പാർക്കും നിർമ്മിച്ചു. ഫ്‌ലാറ്റിന്റെ കിഴക്ക് ഭാഗത്താണ് കാർപാർക്ക് നിർമ്മിച്ചിട്ടുള്ളത്.

കയ്യേറ്റം സംബന്ധിച്ച് വിജിലൻസിന്റെയും തീരദേശ പരിപാലന അതോററ്റിയുടെയും അന്വേഷണവും മറ്റ് നിയമ നടപടികളും നടന്നുവരവെയാണ് 15 കാറുകൾക്ക് പാർക്ക് ചെയ്യാൻ കഴിയുന്ന സ്ഥലസൗകര്യത്തോടെ ഫ്‌ലാറ്റ് നിർമ്മാതാക്കൾ കാർ പോർച്ച് പണികഴിപ്പിച്ചിട്ടുള്ളത്. യുവസംവിധായകന്റെ ഭാര്യയായ നടി അടക്കമുള്ള പ്രമുഖരാണ് ഈ കാർ പോർച്ചിന്റെ പ്രധാന ഉപയോക്താക്കൾ.

കയ്യേറ്റം സ്ഥിരീകരിക്കുകയും നടപടിയെടുക്കണമെന്ന് തീരദേശ പരിപാലന അഥോറിറ്റി നിർദ്ദേശിക്കുകയും ചെയ്ത 30 പേരുടെ പട്ടികയിൽ ഈ ഫ്‌ലാറ്റ് നിർമ്മാതാക്കളും ഉൾപ്പെട്ടിട്ടുണ്ടെന്ന് രേഖകൾ വ്യക്തമാക്കുന്നു. ചിലവന്നൂർ സ്വദേശി ഏ വി ആന്റണിയാണ് കയ്യേറ്റം സംബന്ധിച്ച് തീരദേശ പരിപാലന അഥോറിറ്റിക്ക് പരാതി സമർപ്പിച്ചത്. കൊച്ചി കോർപ്പറേഷനിലും മരട് മുൻസിപ്പാലിറ്റിയിലും പരാതി നൽകിയെങ്കിലും ഫലമുണ്ടാവാത്തതിനെത്തുടർന്ന് ഇദ്ദേഹം കോടതിയെ സമീപിച്ചിരുന്നു.

കോടതി നിർദ്ദേശപ്രകാരം തീരദേശ പരിപാലന അഥോറിറ്റി കയ്യേറ്റത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുകയും ഇതുമായി ബന്ധപ്പെട്ടവരുടെ ലിസ്റ്റ് തയ്യാറാക്കുകയും നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുൻസിപ്പൽ -കോർപ്പറേഷൻ അധികൃതർക്ക് കത്തയക്കുകയും ചെയ്തിരുന്നു. എന്നാൽ ഇക്കാര്യത്തിൽ കാര്യമായ നടപടികളുണ്ടായില്ല. തുടർന്ന് ആന്റണിയുടെ പരാതിയിൽ വിജിലൻസ് അന്വേഷണവും നടന്നു. കോർപ്പറേഷനിൽ നിന്നും വിജിലൻസ് സംഘം ഇത് സംബന്ധിച്ച ഫയലുകൾ റെയ്ഡ് ചെയ്ത് കസ്റ്റഡിയിൽ എടുക്കുകയും സെക്രട്ടറിയടക്കം 32 ജിവനക്കാർ ക്രമവിരുദ്ധമായി പെരുമാറിയതായി കണ്ടെത്തുകയും ചെയ്തിരുന്നു.

വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ വിഭാഗം ഡിവൈ എസ് പി രമേശിന്റെ നേത്യത്വത്തിലുള്ള സംഘം തെളിവെടുപ്പിനായി കഴിഞ്ഞ ദിവസം ആന്റണിയെ വിളിപ്പിച്ചിരുന്നു. പരാതിയിൽപ്പറയുന്ന പ്രമുഖരടക്കമുള്ളവരുടെ കയ്യേറ്റം തെളിയിക്കുന്നതിനാവശ്യമായ രേഖകൾ താൻ തയ്യാറാക്കിയിട്ടുണ്ടെന്നും ഇതെല്ലാം ബന്ധപ്പെട്ട അധികൃതർക്ക് കൈമാറുമെന്നും ആന്റണി വ്യക്തമാക്കി.

ഉന്നത രാഷ്ട്രീയ-സാമ്പത്തീക ഇടപെടലുകളെത്തുടർന്നാണ് കായൽ തീരത്ത് കയ്യേറ്റം നടന്നതെന്നും ആഡംബര വില്ലകളും അംബരചുംബികളായ ഫ്‌ളാറ്റുകളും പണിതുയർത്തിയതെന്നും മറ്റുമുള്ള വസ്തുതകൾ പരസ്യമായ രഹസ്യമാണ്. എം എ യൂസഫലിയുടെ കോടികൾ വിലമതിക്കുന്ന മണിമാളികയുടെ നിർമ്മാണം പൂർത്തിയാക്കിയത് സ്റ്റോപ്പ് മെമോ നിലനിൽക്കുമ്പോഴായിരുന്നെന്നാണ് ആന്റണി മറുനാടനുമായി പങ്കുവച്ച വിവരം.

കായൽ മണ്ണിട്ട് നികത്തി കെട്ടിയെടുത്ത എട്ടുസെന്റിൽ കുട്ടികൾക്കുള്ള പാർക്കിന്റെയും കാർ പോർച്ചിന്റെയും നിർമ്മാണം പൂർത്തിയായി. കാർപോർച്ച് ഉപയോഗിക്കുന്നത് സംവിധായക ഭാര്യയായ നടി അടക്കമുള്ള പ്രമുഖരാണെന്നാണ് പ്രദേശവാസികളിൽ നിന്നും ലഭിക്കുന്ന വിവരം. നേരത്തെ ഇതേ ഫ്‌ലാറ്റ് നിർമ്മാതാക്കൾ തിരദേശ പരിപാലന ചട്ടം ലംഘിച്ച് രണ്ടു ഫ്‌ലാറ്റുകൾ നിർമ്മിച്ചതായി പരാതി ഉയർന്നിരുന്നു. ഇതുസംബന്ധിച്ചുള്ള പരാതികളിൽ റവന്യൂ അധികൃതരും കോർപ്പറേഷൻ അധികൃതരും മറ്റും തെളിവെടുപ്പ് നടത്തിവരുന്നതിനിടെയാണ് പരിസ്ഥിതിപ്രാധാന്യമർഹിക്കുന്ന കായൽ തീരം ഫ്‌ലാറ്റ് നിർമ്മാതാക്കൾ കയ്യേറിയിട്ടുള്ളത്.

കായലിന്റെ ഇരുകരകളിൽ നിന്നും 100 മീറ്റർ വിട്ട് മാത്രമേ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താവു എന്നാണ് തീരദേശ പരിപാലന ചട്ടത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. ഇതിന്റെ നഗ്നമായ ലംഘനമാണ് ചിലവന്നൂരിൽ വ്യാപകമായി നടക്കുന്നതെന്നാണ് പുറത്ത് വരുന്ന വിവരങ്ങളിൽ നിന്നും വ്യക്തമായിട്ടുള്ളത്. കായൽ കയ്യേറിയതായി കാണിച്ച് നടൻ ജയസൂര്യയുടെ പേരിൽ ആരോപണമുയരുകയും ബന്ധപ്പെട്ട അധികൃതരുടെ അന്വേഷണത്തിൽ ഇത് ശരിയാണെന്ന് ബോദ്ധ്യപ്പെടുകയും ചെയ്തിരുന്നു. കായലിലേക്ക് തൂണുകൾ സ്ഥാപിച്ച് ഇരിപ്പിട നിർമ്മാണവും പൂർത്തിയാക്കിയിരുന്നു.പിന്നീട് ഉന്നത തലത്തിൽ നടന്ന ഒത്തുതീർപ്പ് ചർച്ചകളുടെ അടിസ്ഥാനത്തിൽ ഇലക്കും മുള്ളിനും കേടില്ലാത്ത പരുവത്തിൽ പ്രശ്‌നം പരിഹരിച്ചു. ഇതിന് ചുക്കാൻ പിടിച്ചത് ഭരണ തലപ്പത്തുണ്ടായിരുന്നവരാണെന്നതാണ് ഏറെ ശ്രദ്ധേയം.

മുൻനിര നടന്മാരിൽ ഒരാൾ ഈ മേഖലയിൽ കെട്ടിടം നിർമ്മിക്കുന്നുണ്ട്. 1991-ന് മുമ്പുള്ള തീരദേശ പരിപാലന വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിരുന്ന മാനദണ്ഡങ്ങൾ പ്രകാരം തീരദേശ പരിപാലന അഥോറിറ്റി കെട്ടിട നിർമ്മാണത്തിന് അനുമതി നൽകിയിട്ടുണ്ട്. ഈ കാലയളവിന് മുമ്പ് നിർമ്മിച്ച കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് സമാന്തരമായി കെട്ടിടം നിർമ്മിക്കാമെന്ന വ്യവസ്ഥയാണ് അൻപത് സെന്റോളം സ്ഥലത്ത് മനോഹര തീരത്ത് വീട് നിർമ്മിക്കാൻ താരത്തിന് തുണയായതെന്നാണ് ആന്റണിയുടെ വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP