Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശശീന്ദ്രനെ കുടുക്കിയ ഓഡിയോ ക്ലിപ്പിനെക്കുറിച്ച് അന്വേഷണം നടത്താൻ സർക്കാർ തീരുമാനം; ക്രൈംബ്രാഞ്ച്, ജുഡീഷൽ അന്വേഷണത്തിന് സാധ്യത; സംഭാഷണത്തിന്റെ ആധികാരികതയും ഹണിട്രാപ് സാധ്യതയും അന്വേഷിക്കും; ബോധപൂർവം കെണിയൊരുക്കിയ മംഗളത്തിനെതിരേ നടപടി എടുക്കുന്നതിന്റെ നിയമസാധുതയും പരിശോധിക്കും

ശശീന്ദ്രനെ കുടുക്കിയ ഓഡിയോ ക്ലിപ്പിനെക്കുറിച്ച് അന്വേഷണം നടത്താൻ സർക്കാർ തീരുമാനം; ക്രൈംബ്രാഞ്ച്, ജുഡീഷൽ അന്വേഷണത്തിന് സാധ്യത; സംഭാഷണത്തിന്റെ ആധികാരികതയും ഹണിട്രാപ് സാധ്യതയും അന്വേഷിക്കും; ബോധപൂർവം കെണിയൊരുക്കിയ മംഗളത്തിനെതിരേ നടപടി എടുക്കുന്നതിന്റെ നിയമസാധുതയും പരിശോധിക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മന്ത്രി എ.കെ. ശശീന്ദ്രന്റെ രാജിയിലേക്കു നയിച്ച ഓഡിയോ ക്ലിപ്പിനെക്കുറിച്ച് അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണത്തിനാണ് കൂടുതൽ സാധ്യത. ശശീന്ദ്രന്റേതെന്ന പേരിൽ മംഗളം ചാനൽ പുറത്തുവിട്ട സംഭവത്തിൽ അന്വേഷണം നടത്താൻ സി.പി.എം നേതൃത്വത്തിൽനിന്നുതന്നെ ആവശ്യം ഉയർന്നിരുന്നു. ഇന്നലെ ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ അംഗങ്ങൾ ഈ ആവശ്യം ഉന്നയിച്ചു. ഇതിനു പിന്നാലെ ഇന്നു രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ ഡിജിപി ലോക്‌നാഥ് ബഹ്‌റയുമായും ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയുമായും നടത്തിയ കൂടിക്കാഴ്ചയിലാണ് അന്വേഷണത്തിന് തീരുമാനം ആയത്. മുഖ്യമന്ത്രി ഉച്ചയ്ക്ക് മാധ്യമപ്രവർത്തകരെ കാണുന്നുണ്ട്. അന്വേഷണം സംബന്ധിച്ച തീരുമാനം വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചേക്കും.

ധാർമികതയുടെ പേരിൽ മന്ത്രിസ്ഥാനം ഒഴിഞ്ഞെങ്കിലും ഫോൺവിളി സംബന്ധിച്ച് അന്വേഷണം വേണമെന്ന് ശശീന്ദ്രനും ഗൗരവമായി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ അനിൽ അക്കരെ എംഎൽഎ പരാതിയും നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ സംഭാഷണത്തെ കുറിച്ച് ഗൗരവത്തോടെ അന്വേഷണം നടക്കും.

പുറത്തുവന്ന വിവാദ ഫോൺസംഭാഷണം ശശീന്ദ്രന്റേതാണോ എന്ന പരിശോധനയാണ് ആദ്യം നടക്കുക. സ്ത്രീകളെ അപമാനിച്ചതിന്റെ പേരിൽ ഉന്നതർക്കെതിരെ മുമ്പുണ്ടായിട്ടുള്ള ആരോപണങ്ങളിലെല്ലാം പരാതിക്കാർ രംഗത്തുവന്നിരുന്നു. എന്നാൽ ഇവിടെ പരാതിക്കാരി ഇല്ല. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം. ആരാണ് മന്ത്രിയോട് ഫോണിൽ സംസാരിച്ചതെന്ന് പോലും വ്യക്തമല്ല. ശശീന്ദ്രനെതിരായ ആരോപണത്തിൽ പരാതിക്കാരാരും രംഗത്തുവന്നിട്ടില്ല. ഞായറാഴ്ച വൈകുംവരെ പൊലീസിനെയോ സർക്കാരിനെയോ പരാതിയുമായി ആരും സമീപിച്ചിട്ടില്ല.

അതുകൊണ്ട് തന്നെ ഫോൺ വിവാദത്തിൽ പരാതിക്കാർ ഇല്ലാതെ വന്നാൽ ഫോൺ ചോർത്തൽ, പെൺകെണി സാധ്യതകൾ പരിശോധിക്കും. ഗൂഢലക്ഷ്യങ്ങളോടെ സ്ത്രീകളെ ഉപയോഗിച്ച് ഒരു വ്യക്തിയെ കുടുക്കുന്ന രീതിയാണ് പെൺകെണി അഥവാ ഹണി ട്രാപ്പ്. ശശീന്ദ്രൻ സംഭവത്തിൽ ഈ രണ്ടു സാധ്യതകളും പരിശോധിക്കും. മംഗളം ടിവിക്കെതിരെ നടപടിയെടുക്കേണ്ട സാഹചര്യമുണ്ടോ എന്ന് പരിശോധിക്കാനാണ് ഇത്. പുറത്തുവന്ന വിവാദ ശബ്ദരേഖയിൽ സ്ത്രീശബ്ദം ഒഴിവാക്കിയ നിലയിലാണ്. സ്ത്രീയെ അപമാനിക്കുകയായിരുന്നോ എന്നത് സ്ഥിരീകരിക്കുന്നതിന് ഒഴിവാക്കപ്പെട്ട സ്ത്രീശബ്ദം വീണ്ടെടുക്കണം. സ്ത്രീ വിളിച്ചതിനു പുരുഷൻ മറുപടിനൽകുന്ന തരത്തിലാണ് പുറത്തുവന്ന ശബ്ദരേഖ.

ബോധപൂർവമായി ആരെങ്കിലും ഫോൺവിവാദം സൃഷ്ടിച്ചതാണെങ്കിൽ കടുത്ത നടപടിയുണ്ടാകും. എല്ലാ തരത്തിലുമുള്ള പരിശോധനയും നടക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് ഇതുമായി കൂട്ടിവായിക്കാം. എൻസിപിയിലെ ചിലർ ഇതിന് പിന്നിൽ പ്രവർത്തിച്ചതായി സൂചനകളുണ്ടായിരുന്നു. മുഖ്യമന്ത്രി ഉൾപ്പെടെ 27 പേരുടെ ഫോണുകൾ ചോർത്തുന്നതായി കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ ആരോപണം ഉന്നയിക്കപ്പെട്ടിരുന്നു.

ഈ ആരോപണം പൊലീസ് പരസ്യമായി നിഷേധിച്ചുവെങ്കിലും പലരുടെയും ഫോണുകൾ ചോർത്തുന്നുണ്ടെന്ന് ഉന്നത പൊലീസ് കേന്ദ്രങ്ങൾ സമ്മതിക്കുന്നു. ഈ സാധ്യതയും പരിശോധിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP