Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തലയിലും ചുണ്ടിലും മുറിവുകൾ; ഹൻഷയുടെ പല്ലുകൾക്കും പൊട്ടൽ; പത്തൊമ്പതുകാരിയെ ആശുപത്രിയിൽ എത്തിച്ചശേഷം മുങ്ങിയ യുവാവു കസ്റ്റഡിയിൽ; പോസ്റ്റുമോർട്ടം റിപ്പോർട്ട് കാത്ത് അന്വേഷണ സംഘം

തലയിലും ചുണ്ടിലും മുറിവുകൾ; ഹൻഷയുടെ പല്ലുകൾക്കും പൊട്ടൽ; പത്തൊമ്പതുകാരിയെ ആശുപത്രിയിൽ എത്തിച്ചശേഷം മുങ്ങിയ യുവാവു കസ്റ്റഡിയിൽ; പോസ്റ്റുമോർട്ടം റിപ്പോർട്ട് കാത്ത് അന്വേഷണ സംഘം

എം പി റാഫി

കോഴിക്കോട്: കാമുകനോടൊപ്പം വീടുവിട്ടിറങ്ങി ഇന്നലെ തിരിപ്പൂരിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച പുതിയേടത്ത് കണ്ടിപറമ്പ് ജോഷിയുടെ മകൾ ഹൻഷ ഷെറി (19)ന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കാത്ത് അന്വേഷണസംഘം. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി കോയമ്പത്തൂർ മെഡിക്കൽ കോളേജ് മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്.

തലക്കും ചുണ്ടിനും മുറിവുകളുള്ളതാതി ഇൻക്വസ്റ്റിൽ കണ്ടെത്തി. പല്ലുകൾ പൊട്ടിയതായും കണ്ടെത്തിയിട്ടുണ്ട്. ബൈക്കപകടത്തിൽപ്പെട്ടതാണെന്ന് കാണിച്ചാണ് ഹൻഷ ഷെറിനെ ഒപ്പമുണ്ടായിരുന്ന മാവൂർ കുറ്റിക്കാട്ടൂർ സ്വദേശി അഭിറാം ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ട്രെയിനിൽ നിന്നും വീണാണ് അപകടം സംഭവിച്ചതെന്ന നിഗമനത്തിലാണ് ഡോക്ടർമാർ. പോസ്റ്റ്‌മോർട്ടം നടപടിക്കു ശേഷം മരണം സംബന്ധിച്ച സ്ഥിരീകരണം ലഭിക്കുമെന്നാണ് പൊലീസ് നൽകുന്ന വിവരം.

അതേസമയം ഹൻഷ ഷെറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം മുങ്ങിയ അഭിറാമിനെ പൊലീസ് ഇന്നലെ അർധരാത്രിയോടെ പിടികൂടി. അഭിറാമിനൊപ്പമാണ് ഈ മാസം ഏഴിന് ഹൻഷ വീടുവിട്ടിറങ്ങിയത്. ഇയാൾ നിരവധി പിടിച്ചുപറി ക്വട്ടേഷൻ കേസുകളിൽ പ്രതിയാണ്.
മുമ്പും അഭിറാമിനൊപ്പം ഹൻഷ പോവാറുണ്ടായിരുന്നു. ഇന്നലെ കോയമ്പത്തൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം ഫോൺ ഓഫാക്കി അഭിറാം കടന്നുകളയുകയായിരുന്നു. വീടിനടുത്ത ഉത്സവ പറമ്പിൽ നിന്നാണ് അഭിറാമിനെ രാത്രിയിൽ പൊലീസ് പിടികൂടിയത്.

കോഴിക്കോട് കസബ പൊലീസിന്റെ കസ്റ്റഡിയിലാണിപ്പോൾ അഭിറാമുള്ളത്. ഇയാളെ ചോദ്യം ചെയ്യുകയാണ്. അപകടം എങ്ങിനെ സംഭവിച്ചുവെന്നതിന് വൈരുദ്ധ്യമായ മറുപടികളാണ് അഭിരാം നൽകുന്നത്. അന്വേഷണ ഉദ്യോഗസ്ഥരായ തിരിപ്പൂർ പൊലീസ് അഭിരാമിനെ ചോദ്യം ചെയ്യാനായി കോഴിക്കോട്ടേക്ക് തിരിച്ചിട്ടുണ്ട്. അപകടസമയത്ത് ഹൻഷ ഷെറിന് ഒപ്പമുണ്ടായിരുന്ന കാമുകൻ കസ്റ്റഡിയിലായതിനാൽ മരണത്തിന്റെ ചുരുളഴിക്കാനാകുമെന്നാണ് പൊലീസ് കരുതുന്നത്.

ഈ മാസം ഏഴിനാണു കുറ്റിക്കാട്ടൂർ സ്വദേശി അഭിറാമിനൊപ്പം ഹൻഷ വീടുവിട്ടിറങ്ങിയത്. ഇതിനിടെ അച്ഛൻ ജോഷി പല തവണ വിളിച്ചിരുന്നു. എന്നാൽ മകൾ വീട്ടിലേക്കു വരാൻ തയ്യാറായിരുന്നില്ല. ഇതോടെ പാസ്റ്റർകൂടിയായ ഷെറിന്റെ പിതാവ് ജോഷി 17 ന് കസബ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് മിസ്സിങ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. മൂന്നാം തവണയാണ് ഷെറിൻ വീടുവിട്ടിറങ്ങിയതിനെ തുടർന്ന് രക്ഷിതാക്കൾ നൽകിയ പരാതിന്മേൽ കേസെടുക്കുന്നത്.

കഴിഞ്ഞ ആറുമാസത്തിനിടെയാണ് മൂന്ന് മിസ്സിങ് കേസുകളും രജിസ്റ്റർ ചെയ്തത്. 2016 ആഗസ്റ്റിന് ശേഷം രണ്ടും ഈ മാസം 17 നുമാണ് ഒരു കേസ്. മൂന്ന് തവണയും അഭിറാമിനൊപ്പമായിരുന്നു പോയിരുന്നത്. എന്നാൽ അഭിറാമിന് പുറമെ വേറെ ഏഴ് കാമുകന്മാർ ഷെറിനെ സ്ഥിരമായി കൊണ്ടു പോയിരുന്നുവെന്നാണു വിവരം. രണ്ടാം തവണ മിസ്സായതോടെ നമ്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഈ ഏഴു പേരെ കുറിച്ചുള്ള വിവരം ലഭിച്ചത്. ഇവരെ പൊലീസ് കയ്യോടെ പിടികൂടുകയും ചെയ്തിരുന്നു.

എന്നാൽ പെൺകുട്ടിക്ക് യാതൊരു പരാതിയുമുണ്ടായിരുന്നില്ലെന്നാണ് പൊലീസ് വിശദീകരണം. പെൺകുട്ടിയെ കണ്ടെത്തി മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കുമ്പോഴും ആരോടൊപ്പമാണ് പോയിരുന്നതെന്നോ എവിടെയായിരുന്നെന്നോ പെൺകുട്ടി പറഞ്ഞിരുന്നില്ല. കഴിഞ്ഞ തവണ കോടതിയിൽ ഹാജരാക്കിയപ്പോൾ കുട്ടിയുടെ ജീവിത സാഹചര്യവും പശ്ചാത്തലവും ചൂണ്ടിക്കാട്ടി പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതനുസരിച്ച് വെള്ളിമാടുകുന്നിലെ സ്വാശ്രയ ഹോമിലേക്കു മാറ്റാൻ കോടതി ഉത്തരവിട്ടു. ഇവിടെ പാർപ്പിച്ചെങ്കിലും പിന്നീട് അച്ഛൻ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു.

ജില്ലാ ജയിലിനു സമീപം സ്പാൻ ഹോട്ടലിനടുത്ത് വാടക വീട്ടിലായിരുന്നു ഷെറിനും അഛനും ആറാം ക്ലാസിൽ പഠിക്കുന്ന ഒരു സഹോദരനും താമസിച്ചിരുന്നത്. മുസ്ലീമായിരുന്ന ഷെറിന്റെ മാതാവിനെ വിവാഹ ശേഷം ക്രിസ്ത്യാനിയാക്കി ഒരുമിച്ചു ജീവിച്ചു വരികയായിരുന്നു. രണ്ട് കുട്ടികളും പിറന്നു. ഇരു മക്കളെയും ക്രിസ്തു മത പ്രകാരമായിരുന്നു വളർത്തിയിരുന്നതും. എന്നാൻ കഴിഞ്ഞ ഒരു വർഷം മുമ്പ് ഗോവിന്ദപുരം സ്വദേശിയായ ആളോടൊപ്പം ഷെറിന്റെ മാതാവ് ഒളിച്ചോടിപ്പോയി ജീവിക്കാൻ തുടങ്ങി. ഇതോടെ ഷെറിന്റെ അഛനും അമ്മയും തമ്മിലുള്ള ബന്ധം വേർപിരിഞ്ഞു. ഇത് ഈ കുടുംബത്തിന്റെ ജീവിതം കൂടുതൽ കുത്തൊഴുക്കിലാക്കി.

മുമ്പ് കാണാതായിരുന്ന സമയത്ത് ഉത്തരേന്ത്യയിലും മറ്റും ഷെറിൻ പോയിരുന്നു. ഇവിടെ നിന്നെല്ലാമാണ് കണ്ടെത്തിയിരുന്നത്. എന്നാൽ പരാതിയില്ലാത്തതിനാൽ ഷെറിനെ കൊണ്ടു പോകുന്ന സംഘങ്ങളെ കുറിച്ച് പൊലീസ് കൃത്യമായി അന്വേഷിച്ചിരുന്നില്ല. അഭിറാമിനൊപ്പമാണ് ഷെറിൻ കൂടുതലായി പോയിരുന്നതെന്ന് പൊലീസ് പറയുന്നു. നിരവധി പിടിച്ചുപറി കേസിലും ക്വട്ടേഷൻ കേസിലും പ്രതിയാണ് മാവൂർ കുറ്റിക്കാട്ടൂർ സ്വദേശിയായ അഭിറാമെന്ന് പൊലീസ് പറഞ്ഞു.

ഈയിടെ ഷെറിൻ ചെറിയ മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചിരുന്നു. പലപ്പോഴും രാത്രി എട്ട് മണിക്കു ശേഷം വീടു വിട്ടിറങ്ങാറുണ്ടായിരുന്നു. അവസാനമായി ഈ മാസം ഏഴിനാണ് ഷെറിൻ വീടുവിട്ടിറങ്ങിയത്. രണ്ടു ദിവസം മുമ്പ് വരെ പിതാവുമായി സംസാരിച്ചിരുന്നു. അഛൻ നൽകിയ പരാതിന്മേൽ പൊലീസും കേസെടുത്ത് അന്വേഷിച്ചുവരികയായിരുന്നു.ഇതിനിടെയാണ് ഷെറിന്റെ മരണ വാർത്തയെത്തിയത്. എന്നാൽ ഷെറിൻ ജീവനൊടുക്കില്ലെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നുമായിരുന്നു വീട്ടുകാർ പറയുന്നത്. തമിഴ്‌നാട്ടിലെ തിരുപ്പൂരിൽ വച്ചാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബൈക്ക് ആക്‌സിഡന്റാണെന്നു പറഞ്ഞായിരുന്നു ഒപ്പമുണ്ടായിരുന്ന അഭിറാം ഷെറിനെ ആശുപത്രിയിലെത്തിച്ചത്. ആംബുലൻസിനെ വിളിച്ചു വരുത്തിയതും ബൈക്കപകടം എന്ന് പറഞ്ഞായിരുന്നു. എന്നാൽ ആശുപത്രിയിലെത്തി പരിശോധിച്ചപ്പോഴാണ് ട്രൈനിൽ നിന്നും വീണതാണെന്ന നിഗമനത്തിൽ ഡോക്ടർമാർ എത്തിയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തു വരുന്നതോടെ മരണത്തിലെ ദുരൂഹത പുറത്തു കൊണ്ടുവരാൻ സാധിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP