Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇൻഷുറൻസ് കമ്പനിയുടെ ടാർജറ്റ് തികയ്ക്കാൻ ഭർത്താവറിയാതെ ലോക്കറിലിരുന്ന 100 പവൻ പണയം വച്ച് ബന്ധുക്കളുടെ പേരിൽ പോളിസിയെടുത്തു; പോളിസി മുടങ്ങിയപ്പോൾ ആഭരണം നഷ്ടമാകുമെന്നറിഞ്ഞ് ജ്യൂസിൽ മരുന്ന് ഭർത്താവിനും മകൾക്കും നൽകി; അബോധാവസ്ഥയിലായ ഇരുവർക്കും കുത്തിവെപ്പ് നൽകി സ്വയം ഒടുങ്ങാൻ ഒരുങ്ങി; മരണം പിണങ്ങിയപ്പോൾ കള്ളക്കളികൾ പുറത്ത്; ഭർത്താവിന്റെ പരാതിയിൽ തലസ്ഥാനത്തെ വീട്ടമ്മ പിടിയിൽ

ഇൻഷുറൻസ് കമ്പനിയുടെ ടാർജറ്റ് തികയ്ക്കാൻ ഭർത്താവറിയാതെ ലോക്കറിലിരുന്ന 100 പവൻ പണയം വച്ച് ബന്ധുക്കളുടെ പേരിൽ പോളിസിയെടുത്തു; പോളിസി മുടങ്ങിയപ്പോൾ ആഭരണം നഷ്ടമാകുമെന്നറിഞ്ഞ് ജ്യൂസിൽ മരുന്ന് ഭർത്താവിനും മകൾക്കും നൽകി; അബോധാവസ്ഥയിലായ ഇരുവർക്കും കുത്തിവെപ്പ് നൽകി സ്വയം ഒടുങ്ങാൻ ഒരുങ്ങി; മരണം പിണങ്ങിയപ്പോൾ കള്ളക്കളികൾ പുറത്ത്; ഭർത്താവിന്റെ പരാതിയിൽ തലസ്ഥാനത്തെ വീട്ടമ്മ പിടിയിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നിത്യവും ഓഫീസിലെത്തുമ്പോൾ ബോർഡിൽ നിറയെ സഹജീവനക്കാരുടെ ചിത്രങ്ങൾ കാണാം. എല്ലാവരും പോളിസി വിറ്റഴിക്കുന്നതിൽ കേമന്മാരും കേമികളും. കോടിപതികൾ എന്ന ബഹുമതി നേടിയവർ. തനിക്കും അതുപോലെയാകണ്ടേ? ജീവിതം പച്ചപിടിക്കണ്ടേ? ഇതെല്ലാമാണ് സുമയെ കുറെ നാളായി ഭരിക്കുന്നത്. തിരുവനന്തപുരം മണ്ണന്തല നാലാഞ്ചിറയിൽ ഭർത്താവിനും മകൾക്കുമൊപ്പം താമസിക്കുന്ന 49 കാരിയായ സുമയെയാണ് ഇൻഷുറൻസ് ഏജന്റിന്റെ കഷ്ടപ്പാടുകൾ അലട്ടിയത്. കഷടപ്പാടുകൾ മാറ്റാൻ എന്താണ് എളുപ്പവഴി? സുമ ആലോചിച്ചു.

വഴി തെറ്റിയ മനസ്സും കാടുകയറിയ ചിന്തയും

നല്ല സമ്മർദ്ദം. ഹൃദയസംബന്ധമായ രോഗത്തിനും ന്യൂറോ രോഗത്തിനും പുറമെ പ്രമേഹത്തിനും ചികിത്സയിലാണ് സുമ. ഇതിനായി ഗുളികകൾ കഴിക്കുകയും കുത്തിവെപ്പെടുക്കുകയും ചെയ്യുന്നുണ്ട്. ചിന്തകൾ വല്ലാതെ മാനസിക സമ്മർദ്ദത്തിലാക്കി.പണിയിൽ പിറകോട്ട് പോകാനും പാടില്ല.അപ്പോഴാണ് ആലോചിച്ചത്. സുമയുടെയും അമ്മയുടെയും പേരിൽ ബാങ്ക് ലോക്കറിൽ 100 പവനോളം സ്വർണം സൂക്ഷിച്ചിരുന്നു. ഇൻഷുറൻസ് കമ്പനിയിലെ ടാർജറ്റ് തികയ്ക്കാൻ ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം ഭർത്താവോ അമ്മയോ ബന്ധുക്കളോ അറിയാതെ പണയം വച്ചു.പണയംവച്ച് ലഭിച്ച വൻതുക ഉപയോഗിച്ച് ഇവർ ബന്ധുക്കളുടെ പേരിൽ നിരവധി ഇൻഷുറൻസ് പോളിസികൾ എടുത്തു. എന്നാൽ, ബന്ധുക്കൾ പോളിസി തുകകൾ കൃത്യമായി അടയ്ക്കാതെ പണി പറ്റിച്ചു. ഇതോടെ, ഈ പോളിസികളെല്ലാം അസാധുവായി. ബാങ്ക് ലോക്കറിൽ സുമയുടെയും സഹോദരിയുടെയും സ്വർണാഭരണം സൂക്ഷിച്ചിരുന്നു.ഇവരുടെ സ്വർണം തിരികെ ചോദിച്ചതോടെയാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്. സ്വർണം മടക്കി നൽകിയില്ലെങ്കിൽ പൊലീസിൽ പരാതി കൊടുക്കുമെന്ന് സഹോദരി പറഞ്ഞത് ഇവരെ കടുത്ത മാനസിക സംഘർഷത്തിലാക്കി. പ്രമേഹവും രക്തസമ്മർദ്ദവും മൂർച്ഛിച്ചു.എല്ലാം കൂടി ആകെ താളം തെറ്റിയ അവസ്ഥ.

ഉറ്റവരറിഞ്ഞാൽ എന്തുപറയും?

100 പവൻ സ്വർണം പണയം വച്ചതും അത് നാനാവിധമായി പോയതും ഇനി എങ്ങനെ മറയ്ക്കും? ആ നഷ്ടം എങ്ങനെ നികത്തും? എല്ലാം തുറന്നുപറഞ്ഞാൽ എന്താവും അവസ്ഥ? ഈ ചിന്തകളെല്ലാം അലട്ടിയപ്പോൾ സുമ തീരുമാനിച്ചു. മതിയായി. ജീവിതം മതിയായി. ആരും ഒന്നും അറിയരുത്.

പത്രത്തിൽ വന്ന വാർത്ത

നാലാഞ്ചിറയിൽ ദുരൂഹസാഹചര്യത്തിൽ ദമ്പതികളെയും മകളെയും വിഷം ഉള്ളിൽചെന്ന് അവശനിലയിൽ കണ്ടെത്തിയ സംഭവത്തിൽ വീട്ടമ്മ അറസ്റ്റിലായി. ഭർത്താവിന്റെ പരാതിയിലാണ് ഭാര്യയെ മണ്ണന്തല പൊലീസ് അറസ്റ്റ് ചെയ്തത്. മണ്ണന്തല നാലാഞ്ചിറ കുരിശ്ശടി ജങ്ഷന് സമീപം അശ്വതി ഭവനിൽ സുമയെ (49)യാണ് അറസ്റ്റ് ചെയ്തത്.

ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം കാണാതായതിനെ തുടർന്നാണ് സംഭവങ്ങളുടെ തുടക്കം. 10നാണ് അറസ്റ്റിന് ആസ്പദമായ സംഭവം നടന്നത്. കുരിശ്ശടി ജങ്ഷനിലെ വീട്ടിൽ സുമ, ഇവരുടെ ഭർത്താവ് സതീഷ് കുമാർ, മകൾ എന്നിവരെ അവശനിലയിൽ കണ്ടെത്തുകയും നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അടിയന്തരചികിത്സ നൽകുകയും ചെയ്തിരുന്നു. കനത്ത സാമ്പത്തിക ബാധ്യത കാരണം കുടുംബം ആത്മഹത്യക്ക് ശ്രമിച്ചു എന്നായിരുന്ന ആദ്യ നിഗമനം. എന്നാൽ ഭക്ഷ്യവിഷബാധയാണെന്നും സംശയങ്ങൾ ഉയർന്നു ഇതിനിടെ, സ്വകാര്യ ആശുപത്രിയിൽ അത്യാസന്ന നിലയിലായിരുന്ന സുമയ്ക്ക് ബോധം വീണതോടെയാണ് ദുരൂഹതകളുടെ ചുരുളഴിഞ്ഞത്.

ദുരൂഹത മറനീക്കിയത് ഇങ്ങനെ

ഈ മാസം 10ന് രാത്രി ഇവർ കഴിക്കുന്ന ഗുളികകൾ അമിതമായ തോതിൽ ജൂസിൽ കലർത്തി മകൾക്കും ഭർത്താവിനും നൽകുകയായിരുന്നു. അബോധാവസ്ഥയിലായ ഭർത്താവിനും മകൾക്കും ഇവർ പിന്നീട് മരുന്ന് കുത്തിവയ്ക്കുകയും ചെയ്തു. തുടർന്ന് ഇവരും ഇതേ ജ്യൂസ് കുടിക്കുകയും കുത്തിവയ്ക്കുകയും ചെയ്തു. 11ന് രാവിലെ അയൽവാസികൾ ഇവരെ വീട്ടിൽ അവശനിലയിൽ കണ്ടെത്തി. ദിവസങ്ങൾക്ക് ശേഷം അപകടനില തരണം ചെയ്ത് ബോധം വീണ്ടു കിട്ടിയ സുമ മജിസ്‌ട്രേട്ടിന് നൽകിയ മൊഴിയിലാണ് കാര്യങ്ങൾ വ്യക്തമാക്കിയത്.

ഭർത്താവിനും മകൾക്കും ഇക്കാര്യങ്ങൾ ഒന്നും അറിയില്ലെന്നും എല്ലാത്തിനും താനാണ് കാരണക്കാരിയെന്നും ഇവർ പറഞ്ഞു. ചികിത്സയിലിരുന്ന കുടുംബം 17ന് ആശുപത്രി വിട്ടു. തുടർന്ന് സുമയുടെ ഭർത്താവ് സതീഷ് കുമാർ മണ്ണന്തല പൊലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്.ശനിയാഴ്ച രാത്രി കോടതിയിൽ ഹാജരാക്കിയ സുമയെ റിമാൻഡ് ചെയ്തു. സുമ അവശനിലയിലാണെന്നും ഇവർക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളതിനാൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കാനും കോടതി നിർദ്ദേശിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP