Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വാട്‌സ് ആപ്പ് ഹർത്താൽ അത്ര നിഷ്‌കളങ്കമല്ലെന്ന് ഉറപ്പിച്ച് കേന്ദ്രം; ഐബി മേധാവി കേരളത്തിൽ എത്തി ചർച്ചകൾ നടത്തുന്നു; തമിഴ്‌നാട്-കർണ്ണാടക സുരക്ഷാ മേധാവികളും ചർച്ചയ്ക്കായി തിരുവനന്തപുരത്ത് എത്തും; അക്രമത്തിന് തെരുവിൽ ഇറങ്ങിയ എല്ലാവരേയും കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ശേഖരിക്കാൻ പൊലീസിന് നിർദ്ദേശം

വാട്‌സ് ആപ്പ് ഹർത്താൽ അത്ര നിഷ്‌കളങ്കമല്ലെന്ന് ഉറപ്പിച്ച് കേന്ദ്രം; ഐബി മേധാവി കേരളത്തിൽ എത്തി ചർച്ചകൾ നടത്തുന്നു; തമിഴ്‌നാട്-കർണ്ണാടക സുരക്ഷാ മേധാവികളും ചർച്ചയ്ക്കായി തിരുവനന്തപുരത്ത് എത്തും; അക്രമത്തിന് തെരുവിൽ ഇറങ്ങിയ എല്ലാവരേയും കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ശേഖരിക്കാൻ പൊലീസിന് നിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വാട്‌സ് ആപ്പിലും സോഷ്യൽ മീഡിയയിലെ പ്രചരണത്തിലൂടെ സംസ്ഥാനത്ത് അപ്രഖ്യാപിത ഹർത്താൽ നടത്തിയതിനു പിന്നിൽ തീവ്രവാദ സ്വഭാവമുള്ള സംഘടനയെന്ന നിഗമനത്തിൽ കേന്ദ്ര ഏജൻസികളും. ചർച്ചകൾക്കായി ഇന്റലിജൻസ് ബ്യൂറോ ഡയറക്ടർ രാജീവ് ജയിൻ തലസ്ഥാനത്തെത്തി. രാജ്ഭവനിൽ താമസിക്കുന്ന അദ്ദേഹം ഗവർണർ പി.സദാശിവവുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, കേരള പൊലീസിലെ ഇന്റലിജൻസ് ഉന്നതർ എന്നിവരുമായും ചർച്ച നടത്തി. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഇന്ന് അദ്ദേഹവുമായി ചർച്ചയ്‌ക്കെത്തുന്നുണ്ട്.

ഹർത്താലിന്റെ പേരിൽ നൂറുകണക്കിനു കലാപകാരികളാണു മലപ്പുറത്തും പാലക്കാടും കാസർഗോഡും രംഗത്തിറങ്ങിയത്. ചില മതവിഭാഗത്തിൽപെട്ടവരുടെ സ്ഥാപനങ്ങൾ തെരഞ്ഞുപിടിച്ച് ആക്രമിച്ചു. ഒരുവിഭാഗം മാധ്യമപ്രവർത്തകരുടെ പ്രവർത്തനവും പ്രകോപനകരമായ രീതിയിലാണ്. ഇവരുടെ സ്ഥാപനങ്ങളിൽനിന്നും അതിനു പിന്തുണ ലഭിക്കുന്നു. കോട്ടയത്തെ മൂന്നു മാധ്യമപ്രവർത്തകർ അയച്ച പ്രകോപനപരമായ വാട്സ്ആപ് സന്ദേശങ്ങൾ ഇന്റലിജൻസിനു ലഭിച്ചു. സംസ്ഥാനത്തു പലയിടത്തും ആസൂത്രിതമായി പൊലീസിനെ ആക്രമിച്ചു. ദിവസങ്ങൾ നീണ്ടുനിൽക്കുന്ന കലാപത്തിനായിരുന്നു പദ്ധതി. അത് ഗുരുതരമായ സാഹചര്യമാണെന്ന് കേന്ദ്ര ഏജൻസി വിലയിരുത്തുന്നു.

കേരളത്തിലെ ക്രമസമാധാന നില, കണ്ണൂരിലെ അക്രമങ്ങൾ എന്നിവയും കേന്ദ്ര ഏജൻസി പരിശോധിക്കുന്നുണ്ട്. ഗുരുതരമാണ് കേരളത്തിലെ കാര്യങ്ങളെന്നാണ് ഐബിയുടെ വിലയിരുത്തൽ. ഐസിസ് അടക്കമുള്ള തീവ്രവാദ സംഘടനകളിലേക്ക് ആളെ കൂട്ടാൻ സംഘടിത നീക്കം മലബാറിൽ നടക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കരുത്ത് പകരനാണ് വാട്‌സ് ആപ്പ് ഹർത്താൽ എന്നാണ് ഐബിയുടെ നിഗമനം.മതതീവ്രവാദ സ്വഭാവമുള്ള ചില സംഘടനകൾ അപ്രഖ്യാപിത ഹർത്താലിനോടനുബന്ധിച്ചു വടക്കൻ കേരളത്തിൽ വ്യാപക അക്രമം അഴിച്ചുവിട്ടതു കേന്ദ്ര സർക്കാർ ഗൗരവമായാണ് എടുത്തിട്ടുള്ളത്.

ഇക്കാര്യം മുൻകൂട്ടി അറിയുന്നതിലും അറിയിക്കുന്നതിലും സംസ്ഥാന പൊലീസ് ഇന്റലിജൻസ് പൂർണ പരാജയമായിരുന്നുവെന്നു കേരളത്തിലെ ഐബി ഉന്നതർ കേന്ദ്രത്തിനു റിപ്പോർട്ട് നൽകിയിരുന്നു. കേരള പൊലീസിന്റെ സൈബർ വിഭാഗവും ഇതു നിരീക്ഷിക്കുന്നതിൽ പരാജയപ്പെട്ടിരുന്നു. അക്രമം അരങ്ങേറിയ ശേഷമാണു കുറ്റവാളികളെ തേടിപ്പിടിക്കാൻ കേരള പൊലീസ് ശ്രമം തുടങ്ങിയത്. അതുകൊണ്ട് തന്നെ അറസ്റ്റിലായ മുഴുവൻ പേരുടേയും വിവരങ്ങൾ ഐബി ശേഖരിക്കും. ആവശ്യമെങ്കിൽ അവരെ ഐബി ഉദ്യോഗസ്ഥർ ചോദ്യം ചെയ്യും. സ്ഥിതി ഗതികൾ അത്ര പന്തിയല്ലെന്ന് കേരളത്തേയും അറിയിച്ചിട്ടുണ്ട്.

അതേസമയം ഐബി വാർഷികാഘോഷ പരിപാടികളുടെ ഭാഗമായാണു ഡയറക്ടർ കേരളത്തിലെത്തിയതെന്നാണ് ഔദ്യോഗിക വിശദീകരണം. കേരളത്തിലെ ക്രമസമാധാന നിലയെക്കുറിച്ചു വിശദ റിപ്പോർട്ട് സംസ്ഥാനത്തെ ഐബി ഉദ്യോഗസ്ഥരോട് ഡയറക്ടർ തേടിയിട്ടുണ്ട്. നേരത്തെ ഉത്തരകേരളം വർഗീയകലാപത്തിന്റെ വക്കിലാണെന്ന ഇന്റലിജൻസ് റിപ്പോർട്ടിനേത്തുടർന്ന് നിതാന്തജാഗ്രത പുലർത്താൻ ഉത്തരമേഖലാ ഡി.ജി.പി: രാജേഷ് ദിവാൻ പൊലീസിനു നിർദ്ദേശം നൽകിയിരുന്നു. മുഴുവൻ പൊലീസുകാരുടെയും അവധി റദ്ദാക്കി. കെ.എ.പി, എം.എസ്‌പി. ക്യാമ്പുകളിൽനിന്നുള്ള സേനാംഗങ്ങളെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിൽ വിന്യസിച്ചു. കലാപസാധ്യതയുള്ള മേഖലകളിൽ പൊലീസ് റൂട്ട് മാർച്ച് നടത്തുന്നുണ്ട്.

വർഗീയലഹളയ്ക്കു വഴിയൊരുക്കാനാണു ചിലർ സാമൂഹികമാധ്യമങ്ങൾ ദുരുപയോഗം ചെയ്ത് അപ്രഖ്യാപിത ഹർത്താൽ നടത്തിയതെന്നും അതിന്റെ ഭീഷണിയിൽനിന്നു മലബാർ മേഖല മുക്തമായിട്ടില്ലെന്നുമാണു പൊലീസ് നിഗമനം. രണ്ടു മതവിഭാഗങ്ങളിൽനിന്നു കലാപത്തിനു ശ്രമം നടക്കുന്നതായി പൊലീസ് പറയുന്നു. പ്രകോപനം സൃഷ്ടിക്കാനുള്ള നീക്കങ്ങൾ പലഭാഗത്തും നടക്കുന്നുണ്ട്. അംഗീകൃത രാഷ്ട്രീയകക്ഷി പ്രവർത്തകർ പോലും ചേരിതിരിയാനുള്ള സാധ്യത ഇന്റലിജൻസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഈ റിപ്പോർട്ടും ഐബി പരിശോധിക്കും. അതിനിടെ സാമൂഹികമാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്ത്, കഴിഞ്ഞ 16-നു നടത്തിയ അക്രമാസക്ത ഹർത്താൽ സംബന്ധിച്ചു പൊലീസിനു വ്യക്തമായ വിവരങ്ങൾ ലഭിച്ചു. ഹർത്താലിന്റെ മുഖ്യസൂത്രധാരന്മാരായ നാലുപേർ പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലാണെന്നാണ് സൂചന.

'സൈബർ ഹർത്താലി'നെക്കുറിച്ചും തുടർന്നുണ്ടായ അക്രമങ്ങളെക്കുറിച്ചും ക്രൈംബ്രാഞ്ച് അന്വേഷണം വ്യാപിപ്പിച്ചു. സിപിഎമ്മിൽ കടന്നുകൂടിയ മതതീവ്രവാദസംഘടനാ പ്രവർത്തകരും ചില പൊലീസുകാരും സാമൂഹികമാധ്യമങ്ങളിലെ പ്രചാരണത്തിൽ പങ്കാളികളായെന്ന് അന്വേഷണസംഘം കണ്ടെത്തി. ചില മാധ്യമപ്രവർത്തകരും നിരീക്ഷണത്തിലാണ്. മതവിദ്വേഷം പരത്തുന്നതുൾപ്പെടെ, പ്രത്യേകലക്ഷ്യത്തോടെയാണു ചിലർ സാമൂഹികമാധ്യമങ്ങളിൽ പ്രചാരണം സംഘടിപ്പിച്ചതെന്ന് ഉത്തരമേഖലാ ഡി.ജി.പി: രാജേഷ് ദിവാൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP