Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഷെയർ മാർക്കറ്റിൽ നിന്ന് 15 കോടി തട്ടി കുടുംബസമേതം വിദേശത്തേക്ക് കടന്നു; അജ്മാനിൽ ഇന്റർപോൾ അറസ്റ്റ് ചെയ്തിട്ടും നാട്ടിലെത്തിക്കാൻ കേരളാ പൊലീസിന് മടി; ഭരണക്കാരായ രാഷ്ട്രീയക്കാരുടെ തണലിൽ മൈലപ്രക്കാരനായ ലസ്ലി ഡാനിയലിന് സുഖവാസം

ഷെയർ മാർക്കറ്റിൽ നിന്ന് 15 കോടി തട്ടി കുടുംബസമേതം വിദേശത്തേക്ക് കടന്നു; അജ്മാനിൽ ഇന്റർപോൾ അറസ്റ്റ് ചെയ്തിട്ടും നാട്ടിലെത്തിക്കാൻ കേരളാ പൊലീസിന് മടി; ഭരണക്കാരായ രാഷ്ട്രീയക്കാരുടെ തണലിൽ മൈലപ്രക്കാരനായ ലസ്ലി ഡാനിയലിന് സുഖവാസം

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ഷെയർ മാർക്കറ്റിൽ നിന്ന് ബന്ധുക്കളുടേതടക്കം 15 കോടി രൂപ തട്ടിയെടുക്കുകയും കുടുംബസമേതം നാടുവിട്ട് യുഎഇയിൽ താമസമാക്കുകയും ചെയ്ത മലയാളിയെ ഇന്റർപോൾ അറസ്റ്റ് ചെയ്തു. ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യത്തിന് വിവിധ കോടതികളിൽ വാറണ്ടുള്ള പ്രതിയെ നാട്ടിലെത്തിക്കാൻ കേരളാ പൊലീസിന് മടി. ഭരണപക്ഷത്തെ പ്രമുഖരുടെ സ്വാധീനമാണ് തട്ടിപ്പു വീരന് തുണയാകുന്നതെന്ന് പണം നഷ്ടമായവരുടെ ആരോപണം. ഫെഡറൽ ബാങ്കിലെ മുൻ ജീവനക്കാരനും പത്തനംതിട്ട ബാറിലെ അഭിഭാഷകനുമായിരുന്ന മൈലപ്രാ കൊടിഞ്ഞിനാൽ ലെസ്ലി ദാനിയേലാണ് ഓഹരി വിപണിയുടെ മറവിൽ ബന്ധുക്കൾ ഉൾപ്പെടെ പത്തിലധികം പേരിൽ നിന്നും പതിനഞ്ച് കോടിയോളം രൂപാ തട്ടിയെടുത്തശേഷം 2007-ൽ വിദേശത്തേക്ക് കടന്നത്.

ഇദ്ദേഹത്തോടൊപ്പം ഭാര്യ ശാന്തൻ സൂസൻ, മാതാവ് ഗ്ലോറിയ ദാനിയേൽ എന്നിവരും യുഎഇയിലേക്ക് കടന്നിരുന്നു. പിടികിട്ടാപ്പുള്ളിയായ ഇയാളെ സംബന്ധിച്ച പൂർണമായ വിവരങ്ങൾ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറാൻ പൊലീസ് തയാറാകാത്തതാണ് പ്രതിയെ വിട്ടുകിട്ടാത്തതിന് കാരണം. അജ്മാനിൽ അറസ്റ്റിലായ പ്രതി ഇപ്പോൾ ജാമ്യത്തിൽ ഇറങ്ങിയിരിക്കുകയാണ്. ഈ നില തുടർന്നാൽ ഇന്റർ പോളിന്റെ പിടിയിൽ നിന്നും പ്രതി വൈകാതെ മോചിതനാകുമെന്നും അജ്മാനിൽ നിന്നും അമേരിക്കയിലേക്ക് കടക്കാനാണ് പ്രതിയുടെ നീക്കമെന്നും ഇരയായവർ പറയുന്നു.

ഓഹരി വിപണിയിൽ വൻ തുക നേടിത്തരാം എന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ നാട്ടുകാരിൽ നിന്നും കോടികൾ തട്ടിയത്. വിദേശത്തേക്ക് പോയ ലസ്ലിദാനിയേലിനെതിരെ പത്തനംതിട്ട പൊലീസ് സ്റ്റേഷൻ, വിവിധ കോടതികൾ എന്നിവിടങ്ങളിൽ തട്ടിപ്പിനിരയായവർ കേസ് ഫയൽ ചെയ്തിരുന്നു. പ്രതികൾ വിദേശത്തേക്ക് കടന്നതിനാൽ ശരിയായ അന്വേഷണം നടക്കുകയോ കോടതിയിലെ കേസുകൾക്ക് പുരോഗതി ഉണ്ടാവുകയോ ചെയ്തില്ല. കോടതി നിരവധി തവണ ജാമ്യമില്ലാ വാറണ്ടുകൾ പുറപ്പെടുവിച്ചെങ്കിലും ഫലമുണ്ടായില്ല. 2012 ഏപ്രിൽ 19നും ഓഗസ്റ്റ് എട്ടിനും ഇന്റർപോൾ മുഖേന വാറണ്ടുകൾ നടപ്പിലാക്കാൻ പത്തനംതിട്ട ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടെങ്കിലും പ്രോസിക്യൂഷന്റെ അനാസ്ഥ മൂലം യാതൊന്നും ഉണ്ടായില്ല.

ഇതിനിടെ 2014 മാർച്ച് ആറിന് ലസ്ലി ദാനിയേലിന്റെ മാതാവ് ഗ്ലോറിയ ദാനിയേലിനെ മുംബൈ വിമാനത്താവളത്തിൽ പൊലീസ് പുറപ്പെടുവിച്ച ലുക്ക് ഔട്ട് നോട്ടീസിന്റെ അടിസ്ഥാനത്തിൽ ഇമിഗ്രേഷൻ ഓഫീസർ അറസ്റ്റ് ചെയ്തിരുന്നു. ലസ്ലിയും ഭാര്യ ശാന്തൻ സൂസനും യുഎഇയിൽ തന്നെ കഴിയുകയായിരുന്നു. വിവിധ വാറണ്ടുകൾ നടപ്പാക്കാൻ കഴിയാതെ വന്നതോടെ കോടതി ഇവരെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. എന്നിട്ടും യാതെരു നടപടിയും ഉണ്ടായില്ല. പ്രതികൾ യുഎഇയിൽ തന്നെ ഉണ്ടെന്ന് വ്യക്തമായതോടെ ഇരകൾ വീണ്ടും പത്തനംതിട്ട ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു. ഇന്ത്യയും യുഎഇയും തമ്മിൽ കുറ്റവാളികളെ കൈമാറുന്ന കരാർ അനുസരിച്ച് പ്രതികളെ നാട്ടിൽ എത്തിക്കാനുള്ള നടപടി സ്വീകരിക്കാൻ കോടതി ജില്ലാ പൊലീസ് മേധാവിയോട് നിർദ്ദേശിച്ചു. പൊലീസിന്റെ ഭാഗത്തുനിന്നും യാതൊരു നീക്കവും ഉണ്ടായില്ല.

പിന്നീട് ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്ന് ലസ്ലി ദാനിയേലിന്റെയും ഭാര്യ ശാന്തൻ സൂസൻ ദാനിയേലിന്റെയും പാസ്പോർട്ടുകൾ റദ്ദാക്കി. തുടർന്ന് വിദേശകാര്യവകുപ്പു മുഖേന കുറ്റവാളികളെ കൈമാറുന്നതിനുള്ള അപേക്ഷ ഒരു മാസത്തിനുള്ളിൽ നൽകണമെന്ന് ഹൈക്കോടതി പൊലീസ് മേധാവിയോടും ആഭ്യന്തര വകുപ്പ് സെക്രട്ടറിയോടും നിർദ്ദേശിച്ചു.ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്ന് പൊലീസ് നടത്തിയ ശ്രമഫലമായി ഇന്റർപോൾ 2016-ൽ ലസ്ലിക്കും ശാന്തൻ സൂസനുമെതിരെ റെഡ് നോട്ടീസ് പുറപ്പെടുവിച്ചു. ഇതേ തുടർന്നാണ് അജ്മാനിൽ വച്ച് പ്രതികൾ പിടിയിലാകുന്നത്.

എന്നാൽ ഇവരെ നാട്ടിൽ എത്തിക്കുന്നതിന് കേരളാ പൊലീസിന്റെയും ആഭ്യന്തര-വിദേശകാര്യ വകുപ്പുകളുടെയും കേന്ദ്ര വിദേശകാര്യ വകുപ്പിന്റെയും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിന്റെയും ഇടപെടലും ക്രിയാത്മക നടപടികളും ആവശ്യമാണ്. അറസ്റ്റിലായി ഒരു വർഷം കഴിഞ്ഞിട്ടും ജാമ്യത്തിൽ കഴിയുന്ന കുറ്റവാളികൾക്കെതിരെ നടപടിയെടുക്കാൻ അധികൃതർ തയാറാകാത്തതിനു പിന്നിൽ ദുരൂഹതയുണ്ടെന്നാണ് ആരോപണം. ശക്തമായ രാഷ്ട്രീയ പിന്തുണയാണ് ഇതിനു കാരണമെന്നും വഞ്ചിക്കപ്പെട്ടവർ ആരോപിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP