Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നാട്ടാനകളുടെ കൊമ്പു മുറിച്ചു വിറ്റ കേസുകൾ വനം മന്ത്രി ഇടപെട്ട് അട്ടിമറിച്ചു; ആനഉടമാ സംഘത്തിലെ വമ്പന്മാരും ദേവസ്വം ചുമതലക്കാരും തലയൂരി

നാട്ടാനകളുടെ കൊമ്പു മുറിച്ചു വിറ്റ കേസുകൾ വനം മന്ത്രി ഇടപെട്ട് അട്ടിമറിച്ചു; ആനഉടമാ സംഘത്തിലെ വമ്പന്മാരും ദേവസ്വം ചുമതലക്കാരും തലയൂരി

പ്രകാശ് ചന്ദ്രശേഖരൻ

കോതമംഗലം; മന്ത്രി ഇടപെട്ടു, നാട്ടാനകളുടെ കൊമ്പ് മുറിച്ചുവിറ്റ കേസുകളിൽ തൽക്കാലം നടപടിയില്ല. നാട്ടാനകളുടെ കൊമ്പ് മുറിച്ചുവിറ്റതുമായി ബന്ധപ്പെട്ട് കേസുകളിൽ നടപടികൾ വൈകിപ്പിക്കാൻ വനം മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ അന്വേഷക സംഘത്തിന് നിർദ്ദേശം നൽകിയതായി സൂചന. ഇതുസംബന്ധിച്ച് ഇപ്പോൾ ചാർജ്ജുചെയ്തിട്ടുള്ള കേസുകളിൽ ഉടൻ നടപടികൾ വേണ്ടെന്നാണ് മന്ത്രിയുടെ നിലപാട്.

സംസ്ഥാനത്തെ പ്രമുഖ ദേവസ്വങ്ങളുടെ മുഖ്യചുമതലക്കാരും ആനഉടമാസംഘത്തിലെ വമ്പന്മാരും ഇതുസംബന്ധിച്ച കേസിൽ ഉൾപ്പെടുമെന്നുള്ള സൂചനകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. നാൽപ്പതോളം ആന ഉടമകൾക്കെതിരെ കൊമ്പ് മുറിച്ചുവിറ്റതിനു കേസ് നടപടികൾ സ്വീകരിക്കുന്നതിനുള്ള തെളുവുകൾ ഉദ്യോഗസ്ഥർക്ക് ലഭിക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് ഏതാനും പേർക്കെതിരെ നടപടികൾ ആരംഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കേസ് നടപടികൾ മരവിപ്പിക്കാൻ മന്ത്രി നേരിട്ടിടപെട്ടിട്ടുള്ളത്.

അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥപ്രമുഖനെ ഓഫീസിൽ വിളിച്ചുവരുത്തിയാണ് മന്ത്രി ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയത്. ആന ഉടമാസംഘത്തിലെ സ്വന്തം പാർട്ടിക്കാരിൽ ചിലരും ഏതാനും ദേവസ്വം ഭാരവാഹികളും ഒരാഴ്ചമുമ്പ് മന്ത്രിയെ നേരിൽക്കണ്ട് കേസ് നടപടികളിൽനിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെന്നും ഇതാണ് മന്ത്രിയുടെ മനംമാറ്റത്തിനു കാരണമെന്നുമാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഇടമലയാർ ആനവേട്ട കേസിൽ നടന്ന അന്വേഷണത്തിനിടെയാണ് ദശാബ്ദങ്ങളായി സംസ്ഥാനത്ത് ആനഉടമകൾ നടത്തിവന്നിരുന്ന അനധികൃത ആനക്കൊമ്പ് വിൽപ്പനയേക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. കേസിലെ മുഖ്യപ്രതിയായ ഉമേഷ് അഗർവാൾ സംഭരിച്ചു സൂക്ഷിച്ചിരുന്ന 500-ൽപ്പരം കിലോ ആനക്കൊമ്പ് അന്വേഷകസംഘം ഡൽഹിയിൽ നിന്നും കണ്ടെടുത്തിരുന്നു. രാജ്യത്തെ ഏറ്റവും വലിയ ആനക്കൊമ്പ് വേട്ടയെന്നാണ് ഇതേക്കുറിച്ച് ഉദ്യോഗസ്ഥസംഘം തന്നെ പുറത്തുവിട്ടവിവരം. ഇതിൽ മുന്തിയ പങ്കും കേരളത്തിൽ നിന്നും കടത്തിയതാണെന്നാണു വ്യക്തമായിട്ടുള്ളത്. ഉടമസ്ഥർ മുറിച്ചെടുത്ത് സൂക്ഷിച്ചിരുന്ന നാട്ടാനകളുടെ കൊമ്പും ഈ ശേഖരത്തിൽ ഉൾപ്പെട്ടതായിട്ടാണ് കണക്കെടുപ്പിൽ ഉദ്യോഗസ്ഥസംഘത്തിന് ലഭിച്ച വിവരം.

ഒരു പരിധിവിട്ട് വളർന്നാൽ ഉടമകൾ ആനകളുടെ കൊമ്പ് മുറിച്ചുമാറ്റും.ചിലപ്പോൾ ഒന്നോ രണ്ടോ വർഷങ്ങൾ കൂടുമ്പോഴാവും ഇത്തരത്തിൽ കൊമ്പുകൾ മുറിച്ചുമാറ്റുക.സാധാരണയായി രണ്ടുകിലോയോളവും അപൂർവ്വമായി ഇതിൽ കൂടുതലും കൊമ്പ് ഈയവസരത്തിൽ ഉടമകൾക്ക് ലഭിക്കും. ഇത്തരത്തിൽ ലഭിക്കുന്ന കൊമ്പ് ഉടമകൾ അവസരമൊത്തുവരുമ്പോൾ വിൽക്കും. കൊമ്പുകൾ മുറിച്ചുമാറ്റിയതായുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ ആനകളെ പരിശോധിക്കാനെത്തിയാൽ ഒഴിവുകിഴിവുകൾ നിരത്തി തടിതപ്പുകയാണ് ഉടമകളുടെ പതിവുരീതി. പാറക്കഷണങ്ങൾ കൊണ്ട് ഉരച്ചുകളഞ്ഞെന്നാണ് ഇക്കാര്യത്തിൽ ഇക്കൂട്ടരുടെ പതിവ് പ്രതികരണമെന്നാണ് ഉദ്യോഗസ്ഥരിൽ നിന്നും ലഭിക്കുന്ന വിവരം.

ചരിഞ്ഞതോ വളർത്തുന്നതോ ആയ സ്വന്തം ഉടമസ്ഥതയിലുള്ള ആനകളുടെ കൊമ്പ് ഉത്തരവാദിത്വപ്പെട്ട വനംവകുപ്പ് ഉദ്യോഗസ്ഥന്റെ മുന്നിൽ സാക്ഷ്യപ്പെടുത്തി സൂക്ഷിക്കാമെന്നാണ് നിലവിലെ ചട്ടം. ഇതു ലംഘിച്ചതിനാണ് സംസ്ഥാനത്തെ ആന ഉടമകൾക്കെതിരെ കേസെടുക്കാൻ വനംവകുപ്പ് തീരുമാനിച്ചത്. അനധികൃതമായി ആനക്കൊമ്പ് സൂക്ഷിക്കുന്നത് ഇരുപത്തി അയ്യായിരം രൂപ പിഴയും 6 വർഷം തടവും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP