Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രണ്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചതോടെ ആദ്യ ദിവസം ജെസ്‌നയെ കണ്ടത് അൻപതോളം പേർ! ഫോൺ എടുത്ത് വലഞ്ഞ് പൊലീസ്; ബംഗളൂരുവിൽ നിന്നും സുൽത്താൻ ബത്തേരിക്ക് പോയ ബസിലെ ഡ്രൈവറുടെ കാളിൽ മാത്രം പൊലീസിന് വിശ്വാസം; ബത്തേരിയിൽ ഇറങ്ങിയ പെൺകുട്ടിയെ തേടി അന്വേഷണ സംഘം വയനാട്ടിലേക്ക്

രണ്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചതോടെ ആദ്യ ദിവസം ജെസ്‌നയെ കണ്ടത് അൻപതോളം പേർ! ഫോൺ എടുത്ത് വലഞ്ഞ് പൊലീസ്; ബംഗളൂരുവിൽ നിന്നും സുൽത്താൻ ബത്തേരിക്ക് പോയ ബസിലെ ഡ്രൈവറുടെ കാളിൽ മാത്രം പൊലീസിന് വിശ്വാസം; ബത്തേരിയിൽ ഇറങ്ങിയ പെൺകുട്ടിയെ തേടി അന്വേഷണ സംഘം വയനാട്ടിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: രണ്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചതും പൊലീസിന് വിനയായി. ജെസ്‌നയെക്കുറിച്ച് വിവരം ലഭിച്ചാൽ അറിയിക്കാൻ സംസ്ഥാന പൊലീസ് മേധാവി രണ്ടു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് നൽകിയ ഫോൺ നമ്പരിലേക്ക് ഇന്നലെ അൻപതിലധികം പേർ വിളിച്ചു. തിരുവല്ല ഡിവൈഎസ്‌പി ആർ. ചന്ദ്രശേഖരന്റെ ഫോൺ നമ്പരിലേക്കായിരുന്നു ഫോൺ വിളികളെത്തിയത്. ഹൈവേയിൽ കണ്ടെന്നും ട്രെയിനിൽ കണ്ടെന്നും തട്ടുകടയിൽ കണ്ടെന്നുമൊക്കെ പറഞ്ഞായിരുന്നു ഫോണുകൾ. ഫോണെടുത്ത് തളരുകയാണ് ചന്ദ്രശേഖരൻ. അതിനിടെ അന്വേഷണത്തിന് സഹായകമായേക്കാവുന്ന ഒരു കോൾ ലഭിക്കുകയും ചെയ്തു. അതിനിടെ ജെസ്‌നയെ തിരക്കി ബെംഗളൂരുവിലെത്തിയ പൊലീസ് സംഘം ഇന്നലെ തിരിച്ചെത്തി.

ജെസ്‌ന പോയിട്ട് 52 ദിവസം പിന്നിടുമ്പോഴും പൊലീസും ബന്ധുക്കളും പല സംഘങ്ങളായി നടത്തിവരുന്ന അന്വേഷണത്തിൽ ഒരു തുമ്പും കിട്ടിയിട്ടില്ല. മുണ്ടക്കയത്തുള്ള പിതൃസഹോദരിയുടെ വീട്ടിലിരുന്നു പഠിക്കുന്നതിനാണ് ജെസ്‌ന വീട്ടിൽ നിന്നു പോയത്. എരുമേലി വരെയെത്തിയതായി ചിലർ കണ്ടിരുന്നു. പിന്നീടാരും കണ്ടിട്ടില്ല. ജെസിയും ജെയ്‌സും നടത്തിയ അന്വേഷണത്തിൽ പുഞ്ചവയൽ കണ്ണിമല വഴി ബസിൽ യാത്ര ചെയ്തതായി കണ്ടെത്തിയിരന്നു. സിസിടിവി ദൃശ്യങ്ങളാണ് ഇതിനു തെളിവായത്. ഇതിനിടെയാണ് ബസ് ഡ്രൈവറുടെ ഫോണിൽ പൊലീസ് പ്രതീക്ഷ അർപ്പിക്കുന്നത്.

ബംഗളൂരുവിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രി സുൽത്താൻബത്തേരിക്കു വന്ന കെഎസ്ആർടിസി ബസിന്റെ ഡ്രൈവറായിരുന്നു ഫോൺ വിളിച്ചത്. കഴിഞ്ഞ ദിവസം രാത്രി ബസ് പുറപ്പെടും മുൻപ് ജെസ്‌നയെ പോലെയൊരു പെൺകുട്ടി തന്നോട് ഈ ബസ് കേരളത്തിലേക്ക് പോകുന്നതാണോ എന്ന് തിരക്കിയെന്നും ഈ കുട്ടി ആ ബസിൽ കയറി ഇന്നലെ പുലർച്ചെ സുൽത്താൻബത്തേരിയിൽ ഇറങ്ങിയെന്നുമായിരുന്നു ഡ്രൈവർ പൊലീസിനെ അറിയിച്ചത്. ജസ്‌ന ബംഗളുരുവിൽ ഉണ്ടെന്ന് പ്രതീക്ഷിക്കുന്നതു കൊണ്ട് തന്നെ പൊലീസ് ഈ മൊഴി വിശ്വാസത്തിലെടുത്തിട്ടുണ്ട്. അന്വേഷണവും തുടങ്ങി. പ്രത്യേക സംഘവും ഉടൻ ബത്തേരിയിലേക്ക് പോകും.

ഡിജിപിയുടെ അറിയിപ്പ് ജെസ്‌നയുടെ ഫോട്ടോ വച്ചുള്ളതായിരുന്നതിനാലാണ് ഡ്രൈവർക്ക് ഇന്നലെ മുഖം ഓർക്കാനായതെന്നും ഡിവൈഎസ്‌പിയോടു പറഞ്ഞു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബത്തേരി പൊലീസ് അന്വേഷണം ആരംഭിച്ചു. എല്ലാ കോളുകളിൽ നിന്നുള്ള വിവരങ്ങളെക്കുറിച്ചും പ്രാഥമികമായി പൊലീസ് പരിശോധിക്കും. ജെസ്‌നയെ തേടി ബെംഗളൂരുവിൽ പോയ പൊലീസ് സംഘം നഗരത്തിലെ പല ഭാഗത്തുനിന്നുള്ള സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഇന്ന് പ്രത്യേക സംഘം ഇത് വിശദമായി പരിശോധിക്കും. അതിനിടെ ജെസ്‌നയോട് മടങ്ങി വരണമെന്ന അഭ്യർത്ഥനയുമായി സഹോദരൻ വീണ്ടും ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇട്ടു.

''നിങ്ങളുടെ പെങ്ങളായി കരുതണം, സൂചന കിട്ടിയാൽ വിളിക്കണം''. ''അമ്മയ്ക്കു പകരമാവാനാണ് ഹോസ്റ്റൽ ജീവിതം വിട്ട് ജെസ്‌ന വീട്ടിലേക്കു വന്നത്. വീട്ടിലെ കാര്യങ്ങൾ നോക്കി ഭക്ഷണം ഉണ്ടാക്കി, ഇവിടെ നിറഞ്ഞുനിന്ന ജെസ്‌ന ഞങ്ങളെ വിട്ടുപോയിട്ട് 50 ദിവസം പിന്നിടുന്നു. ഒരു സൂചനയും എവിടെയുമില്ല. എട്ടു മാസം മുൻപ് അമ്മ മരിച്ചതിന്റെ വേദനയ്ക്കു നടുവിലാണ് ഈ വേദന. പറഞ്ഞറിയിക്കാൻ കഴിയില്ല ഈ സാഹചര്യം. ഒരു കാര്യം പറയട്ടെ, നാളെ എന്റെ പെങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചിട്ടു സഹതപിക്കാൻ വരുന്നതിനെക്കാൾ ഇന്ന് എന്തെങ്കിലും ഒരു സൂചന നൽകാൻ സഹായിച്ചാൽ അതാവും ഞങ്ങളുടെ കുടുംബത്തിനു ലഭിക്കുന്ന ഏറ്റവും വലിയ കൈത്താങ്ങ്''-ഇതാണ് സഹോദരൻ പങ്കുവയ്്ക്കുന്ന വേദന.

തന്റെ ഒപ്പം ബൈക്കിലാണ് ജെസ്‌ന കോളജിൽ പോയിരുന്നതെന്നതുൾപ്പെടെ ജെസ്‌നയുടെ ജീവിതവും കുടുംബവുമായുള്ള അടുപ്പവും വിവരിക്കുന്നതായിരുന്നു ജെയ്‌സിന്റെ ഫേസ്‌ബുക് പോസ്റ്റ്. ''പുറത്ത് മിണ്ടാപ്പൂച്ചയാണെങ്കിലും അവൾ വീട്ടിൽ ഓടി നടക്കുന്ന പെങ്ങളാണ്. എനിക്ക് എന്റെ പെങ്ങളെ കിട്ടണം. എന്റെ ബൈക്കിന്റെ പിന്നിലിരുന്നാണ് അവൾ കോളജിൽ പോയിരുന്നത്. എന്റെ കൂടെയാണ് അവൾ ഷട്ടിൽ കളിച്ചിരുന്നത്. ഈ വീട്ടിൽ ഞങ്ങൾക്ക് അവളെ വേണം. നിങ്ങളുടെ പെങ്ങളായി കരുതണം, എന്തെങ്കിലും സൂചന കിട്ടിയാൽ വിളിക്കണം. പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്'' എന്ന അഭ്യർത്ഥനയാണ് ജെയ്‌സ് പോസ്റ്റ് ചെയ്തിരുന്നത്.

പ്രാർത്ഥനയുടെ ലോകത്താണ് ഈ കുടുംബം. മാർച്ച് 22ന് രാവിലെ 10.30ന് ആണ് ജെസ്‌നയെ കാണാതായത്. അതിനുശേഷം ജെസ്‌നയുടെ പിതാവ് ജയിംസ് ജോസഫും സഹോദരങ്ങളായ ജെസിയും ജെയ്‌സും കാര്യമായി ഉറങ്ങിയിട്ടില്ല. രാത്രിയും പകലും എപ്പോഴെങ്കിലും ജെസ്‌നയുടെ വിളി ഫോണിലെത്തുമെന്ന പ്രതീക്ഷയാണവർക്ക്. പ്രത്യേക പൊലീസ് സംഘം അന്വേഷിക്കുന്നുണ്ട്. പ്രതീക്ഷ പകരുന്ന സന്ദേശങ്ങളൊന്നും ഇതുവരെ ലഭിച്ചില്ല.

ഏതെങ്കിലും ധ്യാനകേന്ദ്രത്തിൽ പോയതാകാമെന്നായിരുന്നു അവരുടെ കണക്കുകൂട്ടൽ. പൊലീസ് അന്വേഷണവും ധ്യാനകേന്ദ്രങ്ങൾ കേന്ദ്രീകരിച്ചായിരുന്നു. തുമ്പുകളൊന്നും ലഭിക്കാതെ വന്നതോടെയാണ് അന്വേഷണം വ്യാപിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP