Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പിസി ജോർജിന്റെ ആരോപണത്തെ അടിസ്ഥാനമാക്കി ജെസ്‌നയുടെ പിതാവിനെ വിശദമായി ചോദ്യം ചെയ്യും; വീട്ടിൽ നിന്നും ലഭിച്ച രക്തക്കറ പുരണ്ട തുണി വിദഗ്ധ പരിശോധനയ്ക്ക് അയയ്ക്കും; 1000 തവണ വിളിച്ച സുഹൃത്തിനെ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കും; സിബിഐ അന്വേഷണ ഹർജിയും നിയമസഭാ മാർച്ചും ഒക്കെ ചേർന്ന് ജെസ്‌നയെ തേടിയുള്ള അന്വേഷണം ചൂട് പിടിച്ചതോടെ ഒരു സംശയവും ബാക്കി വയ്ക്കാതെ പൊലീസ്; ഒരാഴ്ചയ്ക്കുള്ളിൽ വിവരം അറിയുമെന്ന് സൂചന നൽകി അന്വേഷണ സംഘം

പിസി ജോർജിന്റെ ആരോപണത്തെ അടിസ്ഥാനമാക്കി ജെസ്‌നയുടെ പിതാവിനെ വിശദമായി ചോദ്യം ചെയ്യും; വീട്ടിൽ നിന്നും ലഭിച്ച രക്തക്കറ പുരണ്ട തുണി വിദഗ്ധ പരിശോധനയ്ക്ക് അയയ്ക്കും; 1000 തവണ വിളിച്ച സുഹൃത്തിനെ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കും; സിബിഐ അന്വേഷണ ഹർജിയും നിയമസഭാ മാർച്ചും ഒക്കെ ചേർന്ന് ജെസ്‌നയെ തേടിയുള്ള അന്വേഷണം ചൂട് പിടിച്ചതോടെ ഒരു സംശയവും ബാക്കി വയ്ക്കാതെ പൊലീസ്; ഒരാഴ്ചയ്ക്കുള്ളിൽ വിവരം അറിയുമെന്ന് സൂചന നൽകി അന്വേഷണ സംഘം

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: ജെസ്‌ന മരിയയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അച്ഛനെ പൊലീസ് ഉടൻ ചോദ്യം ചെയ്യും. ജെസ്‌നയുടെ അച്ഛനെ പ്രതിക്കൂട്ടിൽ നിർത്തുന്ന ചില ആരോപണങ്ങൾ സജീവമായി ഉയർന്നിരുന്നു. പിസി ജോർജ് എംഎൽഎയാണ് ചില സംശയങ്ങൾ പൊതു സമൂഹത്തിൽ ചർച്ചയാക്കിയത്. ഇതിൽ ചില സംശയങ്ങൾ നാട്ടുകാർക്കും ഉണ്ട്. കേസ് സിബിഐയ്ക്ക് വിടണമെന്ന ആവശ്യം ശക്തമായി തന്നെ ഉയരുകയാണ്. ഈ സാഹചര്യത്തിൽ എല്ലാ പഴുതുകളും അടച്ചുള്ള അന്വേഷണത്തിനാണ് പൊലീസ് തയ്യാറെടുക്കുന്നത്. ഇതിന്റെ ഭാഗമായാകും അച്ഛനെ വിശദമായി ചോദ്യം ചെയ്യുക.

ജെസ്‌നയുടെ അടുത്ത ബന്ധുക്കൾക്ക് ജെസ്‌നയുടെ തിരോധാനവുമായി ബന്ധമുണ്ടെന്ന ആരോപണം പൊലീസ് കാര്യമായി അന്വേഷിച്ചില്ലെന്ന പരാതിയാണ് ആക്ഷൻ കൗൺസിൽ ഭാരവാഹികളും ഉയർത്തുന്നത്. കാണാതായ ദിവസം മുക്കൂട്ടുതറയിൽ നിന്ന് ജെസ്‌ന ബസ് കയറുമ്പോൾ അടുത്ത ബന്ധു ആ ബസിനു പിന്നാലെ കാറിൽ യാത്രചെയ്തിരുന്നുവെന്ന് ജെസ്‌നയുടെ മറ്റൊരു ബന്ധു പൊലീസ് സംഘത്തിന് മൊഴികൊടുത്തുവെന്നും എന്നാൽ, ഇതിലും തുടരന്വേഷണം നടന്നില്ലെന്നുമാണ് മറ്റൊരു പരാതി. ഇതെല്ലാം ദുരൂഹമാണെന്ന് പൊലീസും തിരിച്ചറിയുന്നു. കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സഹോദരൻ ജെയ്‌സ് ജോൺ ജെയ്‌സും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തും ഹൈക്കോടതിയിൽ ഹർജിയാണ് അന്വേഷണത്തിന് പുതിയ മാനം നൽകുന്നത്. ഒരു സാധ്യതയും തള്ളിക്കളയുന്നില്ലെന്നും അന്വേഷണ സംഘം പറഞ്ഞു.

മാർച്ച് 22ന് കാണാതായ ജെസ്‌നയെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചില്ലെന്നതിനാൽ പൊലീസ് അന്വേഷണത്തിൽ തൃപ്തിയില്ലെന്നു കാണിച്ചാണ് സിബിഐ അന്വേഷണാവശ്യം. സിബിഐ അന്വേഷണത്തിനായി നിവേദനം നൽകിയെങ്കിലും സർക്കാർ പ്രതികരിക്കുന്നില്ല. ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജി നൽകിയിട്ടുപോലും പൊലീസിനു ഫലപ്രദമായ നടപടി സാധിക്കുന്നില്ലെന്നാണ് ആക്ഷേപം. ഇത് സർക്കാരിനേയും വെട്ടിലാക്കുന്നു. ഈ സാഹചര്യത്തിലാണ് അച്ഛനേയും മറ്റും ചോദ്യം ചെയ്യാനുള്ള നീക്കം. വിഷയത്തിൽ പ്രതിപക്ഷം ഇന്നലെ സെക്രട്ടറിയേറ്റ് മാർച്ചും നടത്തിയിരുന്നു. പൊലീസിനേയും സർക്കാരിനേയും പ്രതിപക്ഷ നേതാവ് അതിരൂക്ഷമായി വിമർശിക്കുകയും ചെയ്തു. ഇത് കൂടി കണക്കിലെടുത്താണ് സമഗ്ര അന്വേഷണത്തിന് നിർദ്ദേശം നൽകിയത്.

വെച്ചൂച്ചിറ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ആക്ഷൻ കൗൺസിൽ ഭാരവാഹികൾ ഇതേ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിയെയും ഡിജിപിയെയും കഴിഞ്ഞ ദിവസം കണ്ടിരുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ടാകുമെന്ന സൂചനയാണ് ഡിജിപി ഭാരവാഹികൾക്ക് നൽകിയത്. താൻ മരിക്കുവാൻ പോകുന്നുവെന്ന സൂചന നൽകി അവസാന എസ്എംഎസ് ജെസ്‌ന അയച്ച ആൺ സുഹൃത്തിലേക്ക് കൂടുതൽ അന്വേഷണം നടത്തുന്നുവെന്നത് പൊലീസ് സ്ഥിരീകരിച്ചു. ഈ സുഹൃത്ത് ആയിരത്തിലേറെ തവണ ജെസ്‌നയുടെ ഫോണിലേക്ക് വിളിച്ചിരുന്നു. ഇയാളെ നുണപരിശോധനയ്ക്ക് വിധേയനാക്കുന്നതും പരിഗണനയിലുണ്ട്. പൊലീസ് സ്ഥാപിച്ച വിവരശേഖരണപ്പെട്ടിയിലും ഈ യുവാവിനെ സംബന്ധിച്ച സംശയ സൂചനകൾ ലഭിച്ചിരുന്നു. ജെസ്‌നയുടെ വീട്ടിൽ നിന്നു ലഭിച്ച രക്തക്കറ പുരണ്ട വസ്ത്രങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

ജെസ്നയുടെ വീട്ടിൽനിന്നു രക്തം പുരണ്ട വസ്ത്രം കണ്ടെത്തിയതിന്മേലും അന്വേഷണം നടത്തുമെന്നു പത്തനംതിട്ട എസ്‌പി ടി. നാരായണൻ പറഞ്ഞു. സൈബർ ഫൊറൻസിക് വിദഗ്ധരുടെ സഹായത്തോടെയാണ് അന്വേഷണം ശക്തമാക്കുന്നത്. ഈ പരിശോധനാ ഫലയും നിർണ്ണായകമാകും. ചെന്നൈ, ബെംഗളൂരു പുണെ, ഗോവ എന്നിവിടങ്ങളിലേക്കു പൊലീസ് പോയിരുന്നു. മുണ്ടക്കയം, എരുമേലി കേന്ദ്രീകരിച്ചുള്ള അന്വേഷണവും തുടരുകയാണ്. ലഭിക്കുന്ന വിവരങ്ങളെല്ലാം ഒരെണ്ണം പോലും വിടാതെ പരിശോധിക്കുന്നുണ്ട്. മിക്കയിടത്തും പോയിത്തന്നെ എല്ലാ കാര്യങ്ങളും പരിശോധിച്ച് ഉറപ്പാക്കുന്നു. അന്വേഷണം ഫലപ്രദമല്ലെന്ന് ആരോപിച്ച് ഇന്ന് പത്തനംതിട്ട ജില്ലാ കോൺഗ്രസ് കമ്മറ്റി നിയമസഭാ കവാടത്തിലേക്ക് ജെസ്നയുടെ ബന്ധുക്കളെ അടക്കം പങ്കെടുപ്പിച്ച് മാർച്ച് നടത്തിയയതോടെ ഒരു മുഴം മുന്നേ നീട്ടി എറിഞ്ഞ് റാന്നി എംഎൽഎ രാജു ഏബ്രഹാം, ആക്ഷൻ കൗൺസിൽ ഭാരവാഹികളെയും കൂട്ടി ഡിജിപിയെ നേരിട്ട് കണ്ട് പരാതി നൽകി.

ജെസ്ന സുഹൃത്തിനും തിരിച്ചും അയച്ച മൊബൈൽഫോൺ സന്ദേശങ്ങൾ സംബന്ധിച്ച് പൊലീസിന് കൂടുതൽ വിവരങ്ങൾ ലഭിച്ചു. സന്ദേശങ്ങളെല്ലാം ഫോണിൽ നിന്നു നശിപ്പിച്ചനിലയിലായിരുന്നു. ഇവ വീണ്ടെടുക്കാനുള്ള ശ്രമത്തിലായിരുന്നു പൊലീസ്. കഴിഞ്ഞദിവസം ഇവ പൊലീസിന് ലഭിച്ചു. ഇതുമായി ബന്ധപ്പെട്ടും അന്വേഷണം നടത്തുന്നുണ്ട്. സുഹൃത്തടക്കം സംശയമുള്ള എല്ലാവരിലും അന്വേഷണം എത്തും. ഒരു മേഖല മാത്രം കേന്ദ്രീകരിച്ചല്ല അന്വേഷണം. വീട്ടിൽ രക്തംപുരണ്ട വസ്ത്രം കണ്ടതിൽ രണ്ടുമാസം മുമ്പ് അന്വേഷണം നടത്തിയിരുന്നു. ഇതിൽനിന്ന് കാര്യമായ തെളിവുകളൊന്നും ലഭിച്ചില്ല. മാസമുറ സമയത്ത് ധരിച്ച വസ്ത്രങ്ങളാണിതെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറയുന്നു.

സംഭവത്തിൽ പിസി ജോർജ് ചില വെളിപ്പെടുത്തലുകളും വിലയിരുത്തലുകളും മറുനാടൻ മലയാളിയോട് നടത്തിയിരുന്നു. ഇതിലേക്ക് അന്വേഷണം കൊണ്ടു പോകണമെന്നാണ് ആക്ഷൻ കൗൺസിൽ പറയുന്നത്. എരുമേലിയുമായി അടുത്ത് ബന്ധമുള്ള നേതാവാണ് പിസി ജോർജ്. എരുമേലിയിലെ വലിയൊരു ഭാഗം പിസി ജോർജിന്റെ മണ്ഡലമായ പൂഞ്ഞാറിലാണുള്ളത്. എരുമേലിക്ക് അടുത്താണ് മുക്കൂട്ടുതറ. ഈ മേഖലയുമായി ഏറെ വ്യക്തിബന്ധം ജോർജിനുണ്ട്. ഈ സാഹചര്യത്തിലാണ് ജോർജിന്റെ വെളിപ്പെടുത്തൽ നിർണ്ണായകമാകുന്നതും ഏറെ വിവാദങ്ങൾക്ക് വഴിവയ്ക്കുന്നതും.

ജെസ്‌നയെ കാണാതായ സംഭവത്തിൽ അന്വേഷണം ശരിയായ വഴിക്കല്ലെന്നും ഇതിൽ ഇപ്പോൾ നടക്കുന്നത് മുഴുവൻ മറിമായമാണെന്നും പിസി ജോർജ് മറുനാടൻ മലയാളിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. പെൺകുട്ടിയെ കാണാതായ സംഭവത്തിൽ അതിന്റെ അപ്പനെ പിടിച്ച് ചോദ്യം ചെയ്യേണ്ടത് പോലെ ചെയ്താൽ എല്ലാ കൃത്യമായി പുറത്ത് വരുമെന്ന് പിസി വ്യക്തമാക്കുന്നു. കുട്ടിയെ കാണാതചായതിൽ അവർക്ക് ഒരു വിഷമുവുമുള്ളതായി ആ വീട് സന്ദർശിച്ചപ്പോൾ തോന്നിയില്ലെന്നും പിസി പറയുന്നു. കൊച്ചിനെ കാണാതായപ്പോൾ വീട്ടിൽ ചില പ്രമുഖരൊക്കെ വന്നത് വലിയ ഒരു ആഘോഷമാക്കി അവർ മാറ്റുകയായിരുന്നു.

ജസ്‌നയെ കാണാതായി എന്ന് പറയുന്ന ദിവസം ആ കൊച്ച് വീട്ടിൽ നിന്നും പുറത്തിറങ്ങിയിട്ടുണ്ടോ എന്ന് പോലും ഒന്ന് അന്വേഷിക്കണം. സമീപത്തൊക്കെ അന്വേഷിച്ചപ്പോൾ ആ കുട്ടിയുടെ അച്ഛനെ കുറിച്ച് നാട്ടുകാർ പറഞ്ഞത് അത്ര നല്ല കാര്യങ്ങൾ ഒന്നും ആയിരുന്നില്ലെന്നും പിസി മറുനാടനോട് വ്യക്തമാക്കിയിരുന്നു

ജെസ്‌നയുടെ തിരോധാനത്തെ കുറിച്ച് പിസി ജോർജ് പറയുന്നത് ഇങ്ങനെ

ജെസ്‌ന മുക്കൂട്ടുതറ സ്വദേശിനിയാണ് റാന്നി നിയോജക മണ്ഡലത്തിന്റെ ഭാഗമാണെങ്കിലും അത് പൂഞ്ഞാറുമായി അടുത്ത് കിടക്കുന്ന സ്ഥലമായതിനാലാണ് ഞാൻ ആ വിഷയത്തിൽ ഇടപെട്ടത്. പിന്നെ സഭയിൽ ആ വിഷയം അവരിപ്പിച്ചതും. ആ കുട്ടി വീട്ടിൽ നിന്നും രാവിലെ പോയി കാഞ്ഞിരപള്ളി സെന്റ് ഡൊമിനിക്‌സ് കോളേജിൽ പഠിക്കാൻ പോയതാണ് എന്നാണ് പറയുന്നത്. രാവിലെ പഠിക്കാൻ പോയി പിന്നെ കണ്ടില്ല എന്നാണ് പറയുന്നത്.

രാവിലെ എരുമേലിയിൽ നിൽക്കുന്നത് കണ്ടു എന്നൊക്കെയാണ് പറയുന്നത്. ഓട്ടോ ഡ്രൈവർമാർ കണ്ടു എന്നൊക്കെ പറയുന്നുണ്ട്. സത്യം പറഞ്ഞാൽ എനിക്ക് ഈ കേൾക്കുന്നതിലും പറയുന്നതിലും ഒന്നും സത്യം പറഞ്ഞാൽ ഒരു വിശ്വാസവുമില്ല. അന്നേ ദിവസം ആ കൊച്ച് വീട്ടിൽ നിന്നും പുറത്തിറങ്ങിയോ എന്ന് പോലും സംശയമുണ്ട്. എന്നാൽ ആ കൊച്ചിനെ കണ്ടു എന്ന് പറയുന്നത് ഒന്നോ രണ്ടോ പേർ മാത്രമാണ്. ഈ ഓട്ടോക്കാരൊക്കെ എങ്ങനെ ആ കൊച്ചിനെ കണ്ടു എന്നാ പറയുന്നത്.

ആ കുട്ടിയുടെ ജീവിതം തുലയ്ക്കാൻ ആരാണ് ശ്രമിച്ചത് എന്ന് കണ്ടെത്തുന്നതാകും ശരി. ഞാൻ ആ കുട്ടിയുടെ വീട്ടിലേക്ക് ചെല്ലുകയാണ്. കാണാതായി നാല് ദിവസം കഴിഞ്ഞപ്പോ. കുറച്ച് കഴിയുമ്പോ ഉമ്മൻ ചാണ്ടി വരുമെന്ന് പറയുന്നുണ്ടായിരുന്നു. കുറച്ച് കോൺഗ്രസ പ്രവർത്തകരും അവിടെ നിൽപ്പുണ്ടായിരുന്നു. ഈ കൊച്ചിന്റെ അച്ഛനും സഹോദരനും മറ്റൊരു സഹോദരിയും എന്തൊരു സന്തോഷത്തിലാണ് എന്നെ സ്വീകരിച്ചത് എന്ന് അറിയാമോ? അടുത്തത് ഉമ്മൻ ചാണ്ടിയെ സ്വീകരിക്കാൻ സന്തോഷത്തോടെ ഒരുങ്ങി നിൽക്കുകയായിരുന്നു അവർ. മുഖത്തൊന്നും ഒരു വിഷമവും ഉള്ളതായി തോന്നിയില്ല. കൊച്ചു പോയത് ഒരു നേട്ടമായി എന്നാണ് അവരുടെ പെരുമാറ്റത്തിൽ നിന്ന് മനസ്സിലായി. കൊച്ച് കാണാതായതുകൊണ്ട് ഇപ്പോൾ പ്രമുഖർ വീട്ടിൽ വരുന്നു അതിന്റെ ഒരു ത്രില്ലും സന്തോഷവുമൊക്കെ ആയിരുന്നു അവർക്ക്. ഇതിൽ എനിക്ക് നല്ല സംശയം തോന്നി.

ഉമ്മൻ ചാണ്ടി വരുമ്പോൾ അവിടെ നിൽക്കണ്ടല്ലോ എന്ന് കരുതി അപ്പോ തന്നെ ഞാൻ അവിടെ നിന്നും പുറത്തിറങ്ങി. പുറത്തിറങ്ങിയതിന് പിന്നാലെ ഞാൻ ആ സമീപവാസികളോട് പോയി അവരെ കുറിച്ചും ഒക്കെ ഒന്ന് അന്വേഷിച്ചു. അപ്പോ ആ കൊച്ചിന്റെ അപ്പനെ കുറിച്ച് അത്ര നല്ല കാര്യങ്ങൾ അല്ല കേട്ടത്. എന്ന് മാത്രമല്ല വളരെ മോശമായ കാര്യങ്ങളാണ് ആളുകൾ പറഞ്ഞത്. ജെസ്‌നയുടെ അമ്മ നേരത്തെ മരിച്ചിരുന്നു ആ മരണത്തിൽ പോലും ദുരൂഹത ഉണ്ടെന്ന രീതിയിലാണ് ആളുകൾ പ്രതികരിച്ചത്. അത് തന്നെയല്ല രണ്ടാമത് ഒരു കീപ്പുണ്ടെന്നുമാണ് അതിൽ ചില പ്രശ്‌നങ്ങളുണ്ടെന്നുമാണ് മനസ്സിലാക്കിയത്.

അന്ന് തന്നെ ഞാൻ ആവശ്യയപ്പെട്ടിട്ടുണ്ടായിരുന്നു ആ അപ്പനെ പിടിച്ച് ചോദ്യം ചെയ്യണമെന്ന്. പക്ഷേ അത് ഉണ്ടായില്ല. പൊലീസിന്റെ ഈ വിഷയത്തിലുള്ള അന്വേഷണം അത്ര തൃപതികരമല്ല. പൊലീസിന്റെ ഭാഗത്ത് നിന്നും എന്തോ മറിമായമുണ്ട്. പിന്നെ അവൾക്ക് വേണ്ടി നടക്കുന്നത് യഥാർത്ഥമായ അന്വേഷണമാണെന്ന് ഞാൻ കരുതുന്നുമില്ല. കുറേ പൊലീസുകാർ. അവൾ കാട്ടിലുണ്ട്, വിദേശത്തുണ്ട് എന്ന് പറയുന്നു. ഇത് പറഞ്ഞ് വിമാനത്തിൽ കയറി നടന്നിട്ട് ഒരു കാര്യവുമില്ലെന്നും പിസി ജോർജ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP