Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202414Tuesday

ജിഷയുടെ കൊലപാതകം വിവാദമാകാതിരിക്കാൻ പൊലീസ് ഒത്തു കളിച്ചത് ഉന്നത നിർദ്ദേശ പ്രകാരമെന്ന് സൂചന; ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് മരിച്ച യുവതിയുടെ മൃതദേഹം ദഹിപ്പിച്ചത് സർവ്വ ചട്ടങ്ങളും മറികടന്ന്; ഡിവൈഎസ്‌പിയെ മാറ്റി മാനം രക്ഷിക്കാൻ പൊലീസിന് കഴിയുമോ?

ജിഷയുടെ കൊലപാതകം വിവാദമാകാതിരിക്കാൻ പൊലീസ് ഒത്തു കളിച്ചത് ഉന്നത നിർദ്ദേശ പ്രകാരമെന്ന് സൂചന; ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് മരിച്ച യുവതിയുടെ മൃതദേഹം ദഹിപ്പിച്ചത് സർവ്വ ചട്ടങ്ങളും മറികടന്ന്; ഡിവൈഎസ്‌പിയെ മാറ്റി മാനം രക്ഷിക്കാൻ പൊലീസിന് കഴിയുമോ?

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരളം കണ്ട ഏറ്റവും ക്രൂരമായ കൊലപാതകങ്ങളിൽ ഒന്നാണ് പെരുമ്പാവൂരിലെ നിയമവിദ്യാർത്ഥിനിയുടേതെന്ന് വ്യക്തമാകുമ്പോൾ തന്നെ സംഭവം വിവാദമാകാതിരിക്കാൻ പൊലീസ് ഉന്നത കേന്ദ്രങ്ങൾ തന്നെ ഇടപെട്ടു എന്ന് വ്യക്തമാക്കുന്ന സൂചനകളാണ് പുറത്തുവരുന്നത്. തെരഞ്ഞെടുപ്പു കാലമാകുമ്പോൾ ദേശീയ തലത്തിൽ തന്നെ വിവാദമാകുമെന്ന് ഭയന്നു തന്നെയാണ് ഇത്തരം തീരുമാനം കൈക്കൊണ്ടതെന്ന സൂചനയാണ് പുറത്തുവരുന്നത്. ക്രൂരമായ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ജിഷയുടെ മൃതദേഹം ദഹിപ്പിച്ചത് തന്നെ ഗുരുതര വീഴ്‌ച്ചയായി ചൂണ്ടിക്കാട്ടുന്നു. ചട്ടങ്ങളെല്ലാം മറികടന്നുള്ള പൊലീസിന്റെ നടപടിക്ക് പിന്നിൽ ഉന്നത സമ്മർദ്ധമാണെന്ന കൃത്യമായ സൂചനയാണുള്ളത്. ഈ വീഴ്‌ച്ച ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദിന്റെ അധ്യക്ഷതയിൽ ചേർന്ന സെക്രട്ടറിമാരുടെ പ്രത്യേക യോഗവും വിലയിരുത്തി.

പീഡനക്കേസുകളിൽ കൊല്ലപ്പെടുന്നവരുടെ മൃതദേഹം ദഹിപ്പിക്കരുതെന്ന് വ്യക്തമായ നിയമമുള്ളപ്പോൾ രാത്രിയിൽ മൃതദേഹം ദഹിപ്പിച്ചതിന്റെ ഉത്തരവാദിത്വം പൊലീസിനു മാത്രമാണ്. ദഹിപ്പിച്ചതിനാൽ തുടരന്വേഷണത്തിന്റെ ഭാഗമായി മൃതദേഹം വീണ്ടും പോസ്റ്റ്‌മോർട്ടം നടത്താൻ ഇനി സാധ്യമല്ല. പട്ടികജാതി ക്ഷേമ വകുപ്പിന്റെ സഹായത്തോടെ മുടക്കുഴ തൃക്ക ആലിപ്പാടം കനാൽബണ്ട് റോഡിൽ ജിഷ നിർമ്മിക്കുന്ന വീടിന്റെ പരിസരത്ത് മൃതദേഹം മറവു ചെയ്യണമെന്നായിരുന്നു മാതാവ് രാജേശ്വരിയുടെ താൽപര്യം. എന്നാൽ ബന്ധുക്കൾ പൊതുശ്മശാനത്തിൽ മൃതദേഹം ദഹിപ്പിക്കുകയായിരുന്നു.

മൃതദേഹം ദഹിപ്പിച്ചത്. പുനരന്വേഷണത്തിനും പുനഃപരിശോധനയ്ക്കുമുള്ള സാദ്ധ്യതകൾ ഇല്ലാതാക്കുകയാണ് പൊലീസ് ചെയ്തതെന്ന് വ്യവസായസെക്രട്ടറി പി.എച്ച്. കുര്യൻ അടക്കമുള്ള മുതിർന്ന സെക്രട്ടറിമാർ രൂക്ഷമായ ഭാഷയിൽ യോഗത്തിൽ വിമർശിച്ചു. വിമർശനം കൊഴുക്കുമ്പോൾ ആഭ്യന്തരവകുപ്പ് അഡി. ചീഫ് സെക്രട്ടറി നളിനി നെറ്റോ അടക്കമുള്ളവർക്ക് മറുപടിയുണ്ടായിരുന്നില്ല.

ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിൽ 25 സെക്രട്ടറിമാർ പങ്കെടുത്തു. ഇന്നലെ രാവിലെ 10.30 മുതൽ ഒരുമണിവരെ സംഭവത്തെക്കുറിച്ച് വിശദമായ ചർച്ചകളുണ്ടായി. അറുപതിനായിരം കോടി രൂപ തദ്ദേശസ്ഥാപനങ്ങൾക്ക് നൽകിയിട്ടും നിരാലംബരായ ഒരു അമ്മയും മകളും യാതൊരു സുരക്ഷിതത്വവുമില്ലാത്ത ഒറ്റമുറി വീട്ടിൽ കഴിഞ്ഞത് തന്നെ അദ്ഭുതപ്പെടുത്തുന്നുവെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. ജനങ്ങൾക്ക് ക്ഷേമം നൽകുന്നതിൽ ഭരണസംവിധാനം അപ്പാടെ പരാജയപ്പെട്ടു. ജിഷയെയും കുടുംബത്തെയും അച്ഛൻ ഉപേക്ഷിച്ചിട്ട് പത്തുവർഷമായി. പട്ടികവിഭാഗത്തിൽപ്പെട്ട ഇവർ ദാരിദ്ര്യരേഖയ്ക്ക് താഴെയുമാണ്. ഇത്രകാലമായിട്ടും പെരുമ്പാവൂരിലെ പഞ്ചായത്ത് എന്താണ് ഇവർക്ക് വീടുവച്ച് നൽകാതിരുന്നത്? ഇവരെക്കാൾ അർഹരായി മറ്റേത് ഗുണഭോക്താവാണ് അവിടെ ഉണ്ടായിരുന്നത്? സംസ്ഥാനത്തിന്റെ ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയും, കേന്ദ്രത്തിന്റെ എല്ലാവർക്കും വീടും കക്കൂസും പദ്ധതിയുമുണ്ടായിട്ടും ഇവർക്ക് സഹായം ലഭിക്കാതിരുന്നതെന്ത്? പിന്നെ ആർക്കാണ് പഞ്ചായത്ത് സഹായം നൽകിയത്? മുഖ്യമന്ത്രിയുടെ ജനസമ്പർക്കപരിപാടി രണ്ടുതവണ അവിടെ നടത്തിയിട്ടും ആർക്ക് സഹായം നൽകാനാണ് ഉദ്യോഗസ്ഥർ ശുപാർശ ചെയ്തത്? തുടങ്ങിയ ചോദ്യങ്ങൾ രൂക്ഷമായ ഭാഷയിൽ ചീഫ് സെക്രട്ടറി ഉന്നയിച്ചു.

ഡിവൈഎസ്‌പിയെ അന്വേഷണ സംഘത്തിൽ നിന്നും ഒഴിവാക്കി

അതിനിടെ കേസിൽ അലംഭാവം കാണിച്ച ഡിവൈഎസ്‌പിയെ അന്വേഷണ സംഘത്തിൽ നിന്നും ഒഴിവാക്കി പ്രശ്‌നം തണുപ്പിക്കാനാണ് പൊലീസിന്റെ ശ്രമം. പെരുമ്പാവൂർ ഡിവൈ.എസ് .പി അനിൽകുമാറിനെയാണ് ചുമതലയിൽ നിന്ന് ഒഴിവാക്കിയത്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്‌പി ജിജിമോൻ ആണ് പുതിയ അന്വേഷണ ഉദ്യോഗസ്ഥൻ. എറണാകുളം റൂറൽ ഇന്റലിജൻസ് ഡിവൈ.എസ്‌പി. ബിജു അലക്‌സാണ്ടർ, കോഴിക്കോട് സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്‌പി. സദാനന്ദൻ എന്നിവരെ ഉൾപ്പെടുത്തി അന്വേഷണ സംഘം പുനഃസംഘടിപ്പിച്ചു. അഞ്ച് സി.ഐ മാർ, ഏഴ് എസ്.ഐ മാർ എന്നിവരുൾപ്പടെ 28 അംഗസംഘമായിരിക്കും ഇനി കേസ് അന്വേഷിക്കുക. ഇവർക്ക് എറണാകുളം റൂറൽ എസ്‌പി. യതീഷ് ചന്ദ്ര നേതൃത്വം നൽകും. കൊച്ചി റേഞ്ച് ഐ.ജി. മഹിപാൽ യാദവ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കും.

രേഖാചിത്രവും കുറ്റവാളിയെ കണ്ടെത്താൻ സഹായിക്കുന്നല്ല, തുമ്പില്ലാതെ പൊലീസ്

ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം മുന്നോട്ടു പോകുമ്പോൾ പൊലീസ് തയാറാക്കിയ രേഖാചിത്രവും കുറ്റവാളിയെ കണ്ടെത്താൻ സഹായകമായില്ല. ഇതോടെ കേസിൽ മുമ്പോട്ടു പോകാനാവാതെ അന്വേഷണം വഴിമുട്ടി നിൽക്കുകയാണ്. അക്രമം നടന്ന ദിവസം ജിഷയുടെ വീടിന് പുറത്തുകണ്ട ആളുടെ ചിത്രമാണ് ദൃക്‌സാക്ഷികളുടെ സഹായത്തോടെ പൊലീസ് തയാറാക്കിയത്. അതേസമയം കണ്ണൂരിൽനിന്ന് കസ്റ്റഡിയിലെടുത്ത അയൽവാസിയെ ആലുവ പൊലീസ് ക്ലബിൽ ചോദ്യംചെയ്തുവരികയാണ്. അക്രമം നടക്കുമ്പോൾ ഇയാൾ പരിസരത്തുണ്ടായിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, ഇയാൾ കുറ്റം നിഷേധിച്ചു കഴിഞ്ഞു. കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീടിനുസമീപത്തെ പന്തൽ നിർമ്മാണത്തൊഴിലാളിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയാറാക്കിയത്.

അക്രമം നടന്ന ദിവസം പെൺകുട്ടിയുടെ വീട്ടിനുപുറത്ത് മഞ്ഞ ഷർട്ട് ധരിച്ചയാളെ കണ്ടിരുന്നെന്നും കനാൽ വഴിയാണ് രക്ഷപ്പെട്ടതെന്നുമാണ് മൊഴി. ഈ വ്യക്തിയെ തന്നെ അയൽവാസിയായ സ്ത്രീ കണ്ടതായും മൊഴിയുണ്ട്. ഈ രണ്ടു മൊഴികളുടെയുംഅടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. പൊലീസ് സംശയിക്കുന്ന മുപ്പത്തഞ്ചുകാരൻ ലഹരിമരുന്ന് കേസിൽ മുൻപ് പിടിക്കപ്പെട്ടയാളാണ്.

പെരുമ്പാവൂരിലെ പെൺകുട്ടി കൊല്ലപ്പെട്ട കേസിൽ ജില്ലാഭരണകൂടത്തെ വിവരം ധരിപ്പിക്കുന്നതിൽ പൊലീസ് വൻവീഴ്ചയാണ് വരുത്തിയത്. ദളിത് പീഡനം തടയുന്നതിനുള്ള നിയമമാണ് ലംഘിക്കപ്പെട്ടത്. ഇക്കാര്യം ഗൗരവമായി പരിഗണിക്കാനാണ് സർക്കാർ തീരുമാനം. ഇൻക്വസ്റ്റ്, പോസ്റ്റ്‌മോർട്ടം എന്നിവയുടെ നടത്തിപ്പിലും വീഴ്ചയുണ്ടായതായാണ് വിലയിരുത്തൽ.

സ്ത്രീകളെ ലക്ഷ്യംവച്ചുകൊണ്ടുള്ള കുറ്റകൃത്യങ്ങൾ ഉണ്ടാകുമ്പോൾ വേണ്ട ജാഗ്രതയും പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. മാനഭംഗം ഉണ്ടായിട്ടില്ലെന്ന പൊലീസിന്റെ ആദ്യ നിലപാടും ദുരൂഹമാണ്. സ്വകാര്യഭാഗങ്ങളിൽ മുറിവേൽപ്പിക്കുന്നത് മാനഭംഗമായി കണക്കാക്കണമെന്ന നിയമഭേദഗതി വന്നത് നിർഭയ കേസിന് ശേഷമാണ്. അതുപോലും പാലിക്കപ്പെട്ടില്ല. ഇൻക്വസ്റ്റ്, പോസ്റ്റ്‌മോർട്ടം എന്നിവ നടത്തിയ രീതിയെക്കുറിച്ചും പരാതികൾ ഉയർന്നിട്ടുണ്ട്. ജിഷയുടെ മരണത്തിനുശേഷം അമ്മയ്ക്കും സഹോദരിക്കും പിന്തുണ നൽകാനും ആരുമുണ്ടായില്ല. ജില്ലാ സാമൂഹിക ക്ഷേമ ഓഫീസർ, ജില്ലയുടെ ചുമതലയുള്ള പട്ടികജാതി/പട്ടികവർഗ ക്ഷേമ ഓഫീസർ എന്നിവരും അമ്മയെ തിരിഞ്ഞുനോക്കിയില്ലെന്ന പരാതിയുണ്ട്. വനിതാ കമ്മിഷന്റെ എറണാകുളം ജില്ലയുടെ ചുമതലയുള്ള അംഗം, യൂത്ത് കമ്മിഷൻ അംഗങ്ങൾ എന്നിവരും മാറിനിന്നു.

ജിഷയുടെ മാതാവിന് മാനസിക രോഗമില്ല, അമിത ഉത്കണ്ഠയെന്ന് ഡോക്ടർമാർ

ജിഷയുടെ മാതാവ് രാജേശ്വരിക്ക് മാനാസിക രോഗമില്ലെന്ന് പെരുമ്പാവൂർ ജനറൽ ആശുപത്രി അധികൃതർ. ഇവർക്ക് അമിത ഉത്കണ്ഠയാണെന്നും കൊച്ചി മെഡിക്കൽ കോളജിലെ സൈക്കാട്രിക് കൗൺസലിങ്ങ് വിഭാഗത്തിലേക്ക് മാറ്റണമെന്ന് പെരുമ്പാവൂർ താലൂക്ക് ആശുപത്രി അധികൃതർ ശിപാർശ ചെയ്തു. ആശുപത്രിക്കിടക്കയിൽ കിടന്ന് എന്റെ മോളെ കൊന്നവരെ കണ്ടുപിടിക്കെന്ന് അലറി കരയുന്ന ഇവരെ ഉടൻതന്നെ മെഡിക്കൽ കോളജിലേക്ക് മാറ്റുമെന്നാണ് വിവരം. സന്ദർശകരുടെ തിരക്കും ഇവരെ തളർത്തുന്നുണ്ട്.

ജിഷയുടെ ശരീരത്തിലെ മുറിവുകൾ മരണത്തിന് മുമ്പ് സംഭവിച്ചത്

രഹസ്യഭാഗങ്ങളിൽ ഉൾപ്പെടെ ശരീരമാസകലം ഏറ്റ ആഴത്തിലുള്ള മുറിവുകളുടെ വേദനസഹിച്ചാണ് ജിഷ മരണത്തിന് കീഴടങ്ങിയതെന്ന് വ്യക്തമായി. ജിഷയുടെ ശരീരത്തിലുള്ള മുഴുവൻ മുറിവുകളും മരണത്തിന് മുമ്പുള്ളതാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.
തലയ്ക്ക് പിന്നിൽ അടിയേറ്റ ചതവുണ്ടെങ്കിലും അത് മാരകമല്ല. ചിലപ്പോൾ ബോധക്ഷയം സംഭവിച്ചിട്ടുണ്ടാകും. എന്നാൽ, മരണത്തിനിടയാക്കാൻ ഒരു സാദ്ധ്യതയുമില്ല. മുഖവും വായും പൊത്തി ശ്വാസംമുട്ടിക്കാൻ ശ്രമിച്ചതിന്റെ ലക്ഷണങ്ങളുണ്ട്. കഴുത്തിൽ ഒന്നിലേറെ സ്ഥലങ്ങളിൽ മൂർച്ചയേറിയ ആയുധം കുത്തിയിറക്കിയതിനാൽ പ്രധാന ഞരമ്പുകൾ മുറിഞ്ഞ് രക്തസ്രാവത്തിനിടയാക്കി.

ഇതേ ആയുധമുപയോഗിച്ചാണ് നെഞ്ചിലും വയറിലും ആഴത്തിലും ശരീരമാസകലവും മുറിവേൽപ്പിച്ചത്. രഹസ്യഭാഗങ്ങൾ കത്തികൊണ്ട് വികൃതമാക്കിയിട്ടുണ്ട്. ഗർഭപാത്രം ലിവർ പോലുള്ള ആയുധം കൊണ്ട് കുത്തിപ്പൊട്ടിച്ചു. രഹസ്യഭാഗങ്ങളിൽ രക്തം നിറഞ്ഞതിനാൽ ബീജാംശങ്ങളുണ്ടോയെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഫോറൻസിക് പരിശോധനയിൽ ഇതിന് വ്യക്തയുണ്ടാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP