Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജിഷ്ണു കേസിൽ ഒളിവിൽ കഴിയുന്ന പ്രതികളുടെ സ്വത്തു കണ്ടുകെട്ടാൻ നീക്കം; പ്രതികളെ ഉടൻ പിടികൂടുമെന്നു ഡിജിപി ലോക്‌നാഥ് ബഹ്‌റ; ഡിജിപി ഓഫീസിനു മുന്നിൽ നടത്താനിരുന്ന നിരാഹാര സമരത്തിൽനിന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ പിന്മാറി

ജിഷ്ണു കേസിൽ ഒളിവിൽ കഴിയുന്ന പ്രതികളുടെ സ്വത്തു കണ്ടുകെട്ടാൻ നീക്കം; പ്രതികളെ ഉടൻ പിടികൂടുമെന്നു ഡിജിപി ലോക്‌നാഥ് ബഹ്‌റ; ഡിജിപി ഓഫീസിനു മുന്നിൽ നടത്താനിരുന്ന നിരാഹാര സമരത്തിൽനിന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ പിന്മാറി

തിരുവനന്തപുരം: പാമ്പാടി നെഹ്‌റു കോളജ് അധികൃതരുടെ കോപ്പിയടി ആരോപണത്തെത്തുടർന്ന് ജീവനൊടുക്കിയ ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ ഡിജിപി ഓഫിസിന് മുമ്പിൽ നാളെ മുതൽ നടത്താനിരുന്ന നിരാഹാര സമരത്തിൽ നിന്നും പിന്മാറി.

പ്രതികളെ ഉടൻ പിടികൂടാമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ ഉറപ്പ് നൽകിയതിനെ തുടർന്നാണ് അനിശ്ചിതകാല നിരാഹാര സമരത്തിൽ നിന്നും പിന്മാറുന്നതെന്ന് ജിഷ്ണുവിന്റെ കുടുംബം വ്യക്തമാക്കി.

അനിശ്ചിതകാല നിരാഹാരമെന്ന പ്രതിഷേധത്തിൽ നിന്നും ജിഷ്ണുവിന്റെ കുടുംബം പിന്മാറിയതിന് പിന്നാലെ സർക്കാർ പ്രതികൾക്കെതിരെയുള്ള നടപടികളും ഊർജിതമാക്കി. ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള കേസിൽ ഒളിവിൽ കഴിയുന്ന പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചു.

അതേസമയം ഇനിയും മുഴുവൻ പ്രതികളെയും പിടികൂടിയില്ലെങ്കിൽ ഏപ്രിൽ അഞ്ചുമുതൽ അനിശ്ചിതകാല നിരാഹാരം ആരംഭിക്കുമെന്ന് ജിഷ്ണുവിന്റെ കുടുംബം അറിയിച്ചു.

ജിഷ്ണുവിന്റെ മരണത്തിനുശേഷം ഇത്രയുംദിവസം പിന്നിട്ടിട്ടും കേസിൽ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കൂടാതെ പ്രധാന പ്രതിയെന്ന് ആരോപിക്കപ്പെടുന്ന നെഹ്‌റു ഗ്രൂപ്പ് ചെയർമാൻ കൃഷ്ണദാസിന് ഹൈക്കോടതി മുൻകൂർ ജാമ്യവും അനുവദിച്ചിരുന്നു.

നേരത്തെ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ അഞ്ച് ആവശ്യങ്ങൾ സർക്കാരിന് മുന്നിൽ ജിഷ്ണുവിന്റെ മാതാപിതാക്കൾ വെച്ചിരുന്നു.

നെഹ്‌റു ഗ്രൂപ്പ് ചെയർമാൻ പി.കെ. കൃഷ്ണദാസ് ഒന്നാം പ്രതിയായ കേസിൽ വൈസ് പ്രിൻസിപ്പൽ ശക്തിവേൽ, അദ്ധ്യാപകൻ പ്രവീൺ, വിപിൻ, പിആർഒ സജിത്ത് എന്നിവരാണ് മറ്റ് പ്രതികൾ. ഒളിവിൽ പോയിരിക്കുന്ന അദ്ധ്യാപകരെ കണ്ടെത്താൻ കഴിയാതെ വന്നതോടെ അന്വേഷണ സംഘം ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്യുകയോ കസ്റ്റഡിയിൽ എടുക്കുകയോ ചെയ്തിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP