Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജിഷ്ണുവിന്റേത് ആത്മഹത്യയെന്ന് സ്ഥിരീകരിച്ച് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; ശരീരത്തിലെ പാടുകളും റിപ്പോർട്ടിൽ വ്യക്തം; ഇനി അവശേഷിക്കുന്നത് ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്ന വിധത്തിൽ ആരാണ് മുറിവുകൾ ഉണ്ടാക്കിയത് എന്ന് തന്നെ

ജിഷ്ണുവിന്റേത് ആത്മഹത്യയെന്ന് സ്ഥിരീകരിച്ച് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; ശരീരത്തിലെ പാടുകളും റിപ്പോർട്ടിൽ വ്യക്തം; ഇനി അവശേഷിക്കുന്നത് ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്ന വിധത്തിൽ ആരാണ് മുറിവുകൾ ഉണ്ടാക്കിയത് എന്ന് തന്നെ

തൃശൂർ : പാമ്പാടി നെഹ്‌റു എൻജിനീയറിങ് കോളജ് ഹോസ്റ്റലിലെ ജിഷ്ണു പ്രണോയിയുടെ മരണം ആത്മഹത്യയെന്ന് വ്യക്തമാക്കി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. ജിഷ്ണുവിന്റെ ശരീരത്തിൽ മുറിവുകളുണ്ടായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. മൂക്കിലും ചുണ്ടുകളിലും മുഖത്തുമാണ് മുറിവുകൾ. മരണത്തിന് മുൻപാണ് ഈ മുറിവുകൾ ഉണ്ടായതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ജിഷ്ണു തൂങ്ങിമരിച്ചതെന്നും റിപ്പോർട്ടിൽ സ്ഥിരീകരിക്കുന്നു. ജിഷ്ണു ശാരീരിക പീഡനത്തിന് ഇരയായി എന്ന ആരോപണത്തിന് കൂടുതൽ ശക്തി പകരുന്നതാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.

മേൽചുണ്ടിലും കീഴ്ചുണ്ടിലും മുഖത്തുമുള്ള മുറിവുകൾ ആഴത്തിൽ ഉള്ളതല്ല. അതിനാൽ തന്നെ ഇവയല്ല മരണകാരണം. പക്ഷേ, ഈ മുറിവുകൾ എങ്ങനെ ഉണ്ടായി എന്ന കാര്യം വ്യക്തമല്ല. തൃശൂർ മെഡിക്കൽ കോളജിലെ പിജി ഡോക്ടറാണ് പോസ്റ്റുമോർട്ടം നടത്തിയത്. സംഭവത്തിൽ എഎസ്‌പി കിരൺ നാരായണന്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം ജിഷ്ണു എഴുതിയ അവസാന പരീക്ഷ അന്വേഷണ സംഘം പുനരാവിഷ്‌കരിച്ചിരുന്നു. തുടർന്നു വിദ്യാർത്ഥികളിൽനിന്നു രഹസ്യമായി വിവരങ്ങൾ ശേഖരിച്ചു. ഇന്നലെ രാവിലെ മുതൽ സംഘത്തിലെ പലരും കോളജിലും ഹോസ്റ്റലിലുമായി ഊർജിതമായ അന്വേഷണം നടത്തിയിരുന്നു.

ശരീരത്തിൽ മറ്റിടങ്ങളിൽ മുറിവുകളോ സംശയാസ്പദമായ അടയാളങ്ങളോ ഇല്ല. കയറു മുറുകിത്തന്നെയാണു മരണം സംഭവിച്ചിരിക്കുന്നത്. വിഷം പോലുള്ള വസ്തുക്കൾ ഒന്നും ശരീരത്തിൽ ഇല്ലായിരുന്നു. പിടിവലിപോലെ ഒന്നും നടന്നതായും പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയിട്ടില്ല. ഈ മുറിവുകൾ എങ്ങനെ ഉണ്ടായി എന്നു കണ്ടെത്താൻ പോസ്റ്റ്‌മോർട്ടം വിദഗ്ധരുടെയും ഫൊറൻസിക് വിദഗ്ധരുടെയും സഹായം വേണ്ടിവരും. അതുവരെ മരണത്തിനു തൊട്ടു മുൻപ് എന്തെങ്കിലും തർക്കമോ മറ്റോ ഉണ്ടായോ എന്ന സംശയം ബാക്കി നിൽക്കും. ഒന്നാം വർഷ കംപ്യൂട്ടർ സയൻസ് വിദ്യാർത്ഥി ജിഷ്ണു പ്രണോയ് കോളജ് ഹോസ്റ്റലിൽ ജീവനൊടുക്കിയതു കോളജ് അധികൃതരുടെ പീഡനം മൂലമാണെന്നാണ് ആരോപണം. ഈ സാഹചര്യത്തിലാണ് മുറിവുകളുടെ പ്രാധാന്യം ഏറുന്നത്. അടി കിട്ടയതിന്റെ വേദനയിലാണ് ജിഷ്ണു ആത്മഹത്യ ചെയ്തതെന്ന വാദമാണ് ശക്തമാകുന്നത്.

ജിഷ്ണുവിന്റെ ശരീരത്തിലെ രണ്ടും പുതിയ മുറിവുകളാണ്. മരിക്കുന്നതിനു പരമാവധി 24 മണിക്കൂർ മുൻപാണ് ഇവയുണ്ടായിരിക്കുന്നത്. മുറിവ് ഒന്ന്: ഇതു നെറ്റിക്കും മൂക്കിനും ഇടയിലുള്ള ചെറിയ കുഴിപോലുള്ള സ്ഥലത്തുള്ളതാണ്. സാധാരണ നിലയിൽ ഏതെങ്കിലും ഉയർന്ന പ്രതലത്തിൽ ഇടിച്ചാലാണ് ഇതുണ്ടാകുക. ആരെങ്കിലും അടിച്ചാൽ ഇത്തരമൊരു മുറിവ് ഉണ്ടാകാനുള്ള സാധ്യത കുറവാണ്. മുറിവിനു തൊട്ടടുത്ത് ഏതെങ്കിലും തരത്തിലുള്ള സമ്മർദം ഉണ്ടായതായി കണ്ടെത്തിയിട്ടില്ല. അടിച്ചിരുന്നുവെങ്കിൽ ഇത്തരമൊരു അടയാളം ഉണ്ടാകുമായിരുന്നു. തല എവിടെയെങ്കിലും ഇടിച്ചാലോ പിടിച്ചു ഇടിപ്പിച്ചാലോ ഇത്തരം മുറിവുണ്ടാകാം. എന്നാൽ വീണാൽ ഇത്തരമൊരു മുറിവ് ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്. വീഴുമ്പോൾ മൂക്കിനു തുമ്പത്താണ് ആദ്യം മുറിവുണ്ടാകുക.

മുറിവ് രണ്ട്: ചുണ്ടിനകത്തു മൂക്കിന്റെ മധ്യരേഖയ്ക്ക് ഇരുവശത്തേക്കുമായി രണ്ടു ചുണ്ടുകളിലുമായുള്ളതാണ് ഈ മുറിവ്. പുറത്തു കാണുന്നവയല്ല ഇവ. ഈ രണ്ടു മുറിവും ഒരേ സമയത്തുണ്ടായതാണ്. വ്യത്യസ്ത സമയത്തുണ്ടായാൽ തുടർച്ച പോലെ മുറിവു കാണാനാകില്ല. രണ്ടു സെന്റീമ?ീറ്റർ നീളമുള്ളതാണ് ഈ മുറിവ്. ഇതും വീണതു കൊണ്ട് ഉണ്ടായതാകാൻ സാധ്യതയില്ല. കാരണം അങ്ങനെയെങ്കിൽ ചുണ്ടിനു പുറത്തും മുറിവോ സമ്മർദമുണ്ടായ പാടോ കാണണം. പല്ലും ചുണ്ടും തമ്മിൽ ഇടിച്ചാൽ ഇത്തരം മുറിവുണ്ടാകാം. ആത്മഹത്യയുടെ പിരിമുറുക്കത്തിൽ ചുണ്ടു കടിച്ചാൽ രണ്ടു ചുണ്ടിലുമായി മുറിവുണ്ടാകാനുള്ള സാധ്യത ഇല്ല.

ജിഷ്ണു മദ്യപിക്കുകയോ ലഹരി ഉപയോഗിക്കുകയോ ചെയ്തിട്ടില്ലെന്നു പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമാണ്. അതുകൊണ്ടുതന്നെ ലഹരി കാരണം കാലിടറി എവിടെയെങ്കിലും ഇടിച്ചതാകാനുള്ള സാധ്യത ഇല്ല. മൂക്കിനടുത്തെ മുറിവുണ്ടാകുന്നത് ഒന്നുകിൽ മുഖം എവിടെയെങ്കിലും ഇടിച്ചതാകാം. അല്ലെങ്കിൽ ആരെങ്കിലും ബലപ്രയോഗത്തിലൂടെ മുഖം പിടിച്ച് ഇടിപ്പിച്ചതാകാം. അതുകൊണ്ട് മരണത്തിന് മുമ്പ് ആരോ ജിഷ്ണുവിനെ ആക്രമിച്ചുവെന്ന് വ്യക്തമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP