Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഭർത്താവ് ഗൾഫിലേക്ക് പോകാൻ വിസ തരപ്പെടുത്തിയത് ഇഷ്ടമായില്ല; ഭർതൃപിതാവിന്റെ കടമുറികളിലൊന്ന് ജോബിന് തരപ്പെടുത്താൻ നടത്തിയ ശ്രമവും പരാജയപ്പെട്ടു; കടമുറി നൽകില്ലെന്ന് മകനോട് പറഞ്ഞയച്ചത് കൂടുതൽ പ്രകോപിതയാക്കി; മകനെ കൊന്നശേഷം ചുട്ടുകരിച്ച് വലിച്ചിഴച്ചത് സെപ്റ്റിക് ടാങ്കിലേക്ക്; ജയമോൾക്ക് അന്യപുരുഷ ബന്ധമില്ലെന്നും സ്ഥിരീകരണം; ജിത്തു ജോബിനെ കൊന്നത് അമ്മ ഒറ്റയ്ക്ക് തന്നെന്ന് ഉറപ്പിച്ച് പൊലീസ്; കൊട്ടിയത്തെ ക്രൂരതയിൽ ദുരൂഹത മാറുന്നവോ?

ഭർത്താവ് ഗൾഫിലേക്ക് പോകാൻ വിസ തരപ്പെടുത്തിയത് ഇഷ്ടമായില്ല; ഭർതൃപിതാവിന്റെ കടമുറികളിലൊന്ന് ജോബിന് തരപ്പെടുത്താൻ നടത്തിയ ശ്രമവും പരാജയപ്പെട്ടു; കടമുറി നൽകില്ലെന്ന് മകനോട് പറഞ്ഞയച്ചത് കൂടുതൽ പ്രകോപിതയാക്കി; മകനെ കൊന്നശേഷം ചുട്ടുകരിച്ച് വലിച്ചിഴച്ചത് സെപ്റ്റിക് ടാങ്കിലേക്ക്; ജയമോൾക്ക് അന്യപുരുഷ ബന്ധമില്ലെന്നും സ്ഥിരീകരണം; ജിത്തു ജോബിനെ കൊന്നത് അമ്മ ഒറ്റയ്ക്ക് തന്നെന്ന് ഉറപ്പിച്ച് പൊലീസ്; കൊട്ടിയത്തെ ക്രൂരതയിൽ ദുരൂഹത മാറുന്നവോ?

മറുനാടൻ മലയാളി ബ്യൂറോ

കൊട്ടിയം : മകന്റെ കൊല നടത്തിയതും മൃതശരീരം കത്തിച്ചതും പുരയിടത്തിൽ കൊണ്ടുപോയി ഉപേക്ഷിച്ചതും ഒറ്റയ്ക്കാണെന്ന വാദത്തിൽ ഉറച്ച് ജയമോൾ. പതിന്നാലുകാരനായ മകന്റെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തി വീടിനു പുറകിലിട്ട് ചുട്ടുകരിച്ചശേഷം മൃതദേഹം വലിച്ചിഴച്ച് ആളൊഴിഞ്ഞ പുരയിടത്തിലെ സെപ്റ്റിക് ടാങ്കിൽ തള്ളാനുള്ള നീക്കം ഒറ്റയ്ക്കായതിനാൽ വിജയിച്ചില്ലെന്ന് അമ്മ ജയമോൾ പൊലീസിനോട് പറഞ്ഞു. കമ്മിഷണർ എ.ശ്രീനിവാസ് അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്ക് കൂസലില്ലാതെയാണ് ജയമോൾ മൊഴി നൽകുന്നത്. നെടുമ്പന കുരീപ്പള്ളി കാട്ടൂരിൽ ജിത്തു ജോബ് എന്ന പതിന്നാലുകാരനെ കഴിഞ്ഞ 15-നാണ് കാണാതായത്. രണ്ടുദിവസങ്ങൾക്കുശേഷമാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

മുത്തച്ഛന്റെ വീട്ടിൽ പോയിവന്ന മകൻ ജിത്തുവുമായി അടുക്കളയിൽെവച്ചുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് ജയമോളുടെ മൊഴി. ഷാൾ കഴുത്തിൽ മുറുക്കി മകനെ കൊലപ്പെടുത്തിയശേഷം വീടിനു പിറകിലെ മതിലിനോടുചേർത്ത് തൊണ്ടും ചിരട്ടയും കൂട്ടിയിട്ട് മണ്ണെണ്ണയൊഴിച്ച് കത്തിച്ചു. മൃതശരീരം പൂർണമായും കത്താത്തതിനാൽ വെള്ളമൊഴിച്ച് തീ കെടുത്തി. പകുതി കത്തിക്കരിഞ്ഞ ശരീരം അടുത്തുള്ള ആളൊഴിഞ്ഞ പുരയിടത്തിലെ ഇടിഞ്ഞുപൊളിഞ്ഞ ശുചിമുറിയിൽ തള്ളുകയായിരുന്നുവെന്നും മൊഴി നൽകി.

സമീപത്തെ സെപ്റ്റിക് ടാങ്കിൽ തള്ളുകയായിരുന്നു ലക്ഷ്യം. വീട്ടിൽനിന്ന് വെട്ടുകത്തി എടുത്തുകൊണ്ടുവന്ന് ടാങ്ക് തുറക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മൃതശരീരം അവിടെ ഉപേക്ഷിച്ചശേഷം വീട്ടിലേക്ക് മടങ്ങി. രാത്രി എട്ടരയോടെ മടങ്ങിയെത്തിയ ഭർത്താവിനോട് കടയിലേക്കു പോയ മകൻ മടങ്ങിയെത്തിയില്ലെന്ന് പറഞ്ഞു. പിന്നെ തിരച്ചിൽ ആരംഭിച്ചു. പുലർച്ചെ ആറുമണിയോടെ ഇവർ മകന്റെ മൃതദേഹം കിടക്കുന്നിടത്തു വന്ന് പരിശോധിച്ചു. മകനെ കത്തിച്ച സ്ഥലത്ത് പാതിവെന്ത ശരീരത്തിൽനിന്ന് അടർന്നുവീണ ശരീരഭാഗങ്ങൾ രാവിലെ തീയിട്ടു കത്തിച്ചു.

മൃതദേഹം കത്തിച്ചത് പരപ്രേരണയോ സഹായമോ ഇല്ലാതെയാണെന്ന മാതാവ് ജയമോളുടെ മൊഴി ശരിയാവാമെന്ന നിലയിലാണ് അന്വേണ ഉദ്യോഗസ്ഥർ എത്തുന്നത് . ജയമോൾക്ക് അന്യപുരുഷന്മാരുമായി ബന്ധമില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. അയൽവാസികളോടും ബന്ധുക്കളോടും ബന്ധമില്ലാതെ വീടിനുള്ളിൽ ഒറ്റപ്പെട്ട ജീവിതമായിരുന്നു ജയമോളുടേത്. സിനിമയോ സീരിയലോ കാണുന്ന പതിവില്ല. സ്വന്തമായി മൊബൈൽ ഫോണില്ല.

രാത്രിയിൽ ഉറക്കം കുറവായതിനാൽ രാവിലെ വൈകിയാണ് ഉണരുന്നത്. ഭർതൃ വീട്ടുകാരുമായി അടുപ്പം ഇല്ലാത്ത ജയമോളെക്കുറിച്ച് അവർ പറയുന്ന മോശം അഭിപ്രായങ്ങൾ മകൻ ജിത്തു വന്ന് പറയുമ്പോൾ ജിത്തുവിനെ ശകാരിക്കുകയും അടിക്കുകയും ചെയ്യുമായിരുന്നു. ഭർത്താവ് ജോബ് വീണ്ടും ഗൾഫിലേക്ക് പോകാൻ വിസ തരപ്പെടുത്തിയത് ജയമോൾക്ക് ഇഷ്ടമായില്ല. ഇതൊഴിവാക്കാൻ ഭർതൃപിതാവിന്റെ വക നാല് കടമുറികളിലൊന്ന് ജോബിന് നൽകാൻ ജയമോൾ നടത്തിയ ശ്രമവും പരാജയപ്പെട്ടു.

അടിക്കടി ഭർതൃപിതാവിനെയും മാതാവിനെയും കാണാൻ പോകുന്ന ജിത്തുവിനോട് കടമുറി നൽകില്ലെന്ന് പറഞ്ഞയച്ചത് ജയമോളെ കൂടുതൽ പ്രകോപിതയാക്കി. സംഭവ ദിവസം അടുക്കള സ്ലാബിന് മുകളിലിരുന്ന ജിത്തു അടികൊണ്ട് നിലത്തുവീണു. തലയിൽ മുറിവേറ്റു. തുടർന്ന് പിന്നിൽ നിന്ന് ഷാൾ കൊണ്ട് കഴുത്തിൽ കുരുക്കിട്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. പിന്നീട് വലിച്ചിഴച്ച് തൊട്ടടുത്ത പുരയിടത്തിൽ കൊണ്ടിട്ടു. അവിടെ പഴയ വീടിനോട് ചേർന്ന സെപ്ടിക് ടാങ്കിൽ മൃതദേഹം തള്ളാൻ ശ്രമിച്ചു. എന്നാൽ സ്‌ളാബ് ഇളക്കാനായില്ല. തുടർന്നാണ് മണ്ണെണ്ണയൊഴിച്ച് കത്തിച്ചത്. രണ്ടാമതൊരാളിന്റെ സഹായം ലഭിച്ചിരുന്നെങ്കിൽ മൃതദേഹം സെപ്ടിക് ടാങ്കിൽ ഒളിപ്പിക്കുമായിരുന്നില്ലേ എന്നാണ് ജയമോൾ പൊലീസിനോട് ചോദിച്ചത്.

റിമാൻഡിലായിരുന്ന ജയമോളെ ബുധനാഴ്ച പരവൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വ്യാഴാഴ്ച വൈകീട്ടുവരെ കസ്റ്റഡിയിൽ വിട്ടുനൽകിയിരുന്നു. വ്യാഴാഴ്ച പുലർച്ചെ മൂന്നുവരെ ചോദ്യംചെയ്യൽ തുടർന്നു. അപ്പോഴൊന്നും മറ്റൊരു സൂചനയും ജയമോൾ നൽകിയില്ല. ഇതോടെ ജിത്തു ജോബിന്റെ കൊലയിൽ കൂട്ടുപ്രതികളില്ലെന്ന നിഗമനത്തിൽ പൊലീസ് എത്തുകയാണ്. എന്നാൽ ഇത് ശരിയല്ലെന്ന് നാട്ടുകാരും പറയുന്നു. അതിനിടെ ജയമോൾക്ക് മാനസികരോഗമുണ്ടെന്ന് ഭർത്താവും മകളും ഇപ്പോഴും പൊലീസിനോട് ആവർത്തിക്കുന്നുണ്ട്. ഇതോടെ പ്രതിയെ വീണ്ടും ഇവരെ മാനസികരോഗ പരിശോധനയ്ക്ക് വിധേയമാക്കി.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ സംഘമാണ് പരിശോധന നടത്തിയത്. പരിശോധനാഫലം രണ്ടുദിവസം കഴിഞ്ഞ് ലഭ്യമാകുമെന്ന് പൊലീസ് അറിയിച്ചു. തുടർന്ന് കൂടുതൽ അന്വേഷണത്തിലേക്ക് കടക്കുമെന്ന് ചാത്തന്നൂർ എ.സി.പി. ജവഹർ ജനാർദ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP