Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മകനെ കാണുന്നില്ലെന്ന് സംശയം പറയുന്നത് രാത്രി പത്തരയ്ക്ക്; വീട്ടിനുള്ളിൽ കയറി പരിശോധനയ്ക്ക് അനുവദിച്ചുമില്ല; പുറകു വശത്തേക്കും ആരേയും വിട്ടില്ല; നാട്ടുകാർ തെരച്ചിൽ നടത്തുമ്പോൾ മൂവരും കതകടച്ച് വീട്ടിനുള്ളിൽ ഉറങ്ങി; ജിത്തു ജോബിന്റെ ക്രൂര കൊലപാതകം അച്ഛനും സഹോദരിയും നേരത്തെ അറിഞ്ഞിരുന്നോ? മൃതദേഹം കണ്ടെത്തിയിട്ടും അയൽക്കാരല്ലാതെ ആരും ഞെട്ടിയതുമില്ല; കൊട്ടിയത്തേത് ദൃശ്യം മോഡൽ കൊലപാതകമെന്നുറപ്പിച്ച് സമീപവാസികൾ

മകനെ കാണുന്നില്ലെന്ന് സംശയം പറയുന്നത് രാത്രി പത്തരയ്ക്ക്; വീട്ടിനുള്ളിൽ കയറി പരിശോധനയ്ക്ക് അനുവദിച്ചുമില്ല; പുറകു വശത്തേക്കും ആരേയും വിട്ടില്ല; നാട്ടുകാർ തെരച്ചിൽ നടത്തുമ്പോൾ മൂവരും കതകടച്ച് വീട്ടിനുള്ളിൽ ഉറങ്ങി; ജിത്തു ജോബിന്റെ ക്രൂര കൊലപാതകം അച്ഛനും സഹോദരിയും നേരത്തെ അറിഞ്ഞിരുന്നോ? മൃതദേഹം കണ്ടെത്തിയിട്ടും അയൽക്കാരല്ലാതെ ആരും ഞെട്ടിയതുമില്ല; കൊട്ടിയത്തേത് ദൃശ്യം മോഡൽ കൊലപാതകമെന്നുറപ്പിച്ച് സമീപവാസികൾ

ആർ പീയുഷ്

കൊല്ലം: മകനെ നിഷ്ടൂരമായി മാതാവ് കൊലപ്പെടുത്തിയ സംഭവത്തിൽ പിതാവിനും സഹോദരിക്കും വ്യക്തമായ പങ്കുണ്ടെന്ന് സമീപവാസികളായ നാട്ടുകാർ ആരോപിക്കുന്നു. 15 ന് കുടുംബവഴക്കിനെ തുടർന്ന് മാതാവ് കൊലപ്പെടുത്തിയ ജിത്തു ജോബ് എന്ന പതിനാലുകാരന്റെ മരണത്തിലാണ് പിതാവ് ജോബിനും സഹോദരി ടീനയ്ക്കും പങ്കുണ്ടെന്ന സംശയം നാട്ടുകാർ പറയുന്നത്. ഇതിന് കാരണം കുട്ടിയെ കാണാതായ ദിവസം മുതലുള്ള ഇവരുടെ പെരുമാറ്റമാണെന്ന് സമീപവാസികൾ മറുനാടൻ മലയാളിയോട് പറഞ്ഞു. അമ്മയുടെ മൊഴി തീർത്തും അവിശ്വസനീയമാണെന്നും അവർ പറയുന്നു. കുട്ടിയെ കാണാതായതു മുതൽ ഇവരുടെ പെരുമാറ്റത്തിൽ പന്തിയുണ്ടെന്നും പറയുന്നു.

15 ന് രാത്രി 8.30 മുതൽ ജിത്തുവിനെ കാണാനില്ല എന്ന് അയൽക്കാരോട് മാതാപിതാക്കൾ പറയുന്നത് 10.30 ന്. ഉടൻ പിതാവ് കുട്ടിയെ കാണാനില്ലെന്ന് കാട്ടി ചാത്തന്നൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനായി നാട്ടുകാർക്കൊപ്പം പോയി. പിന്നീട് കൂടുതൽ പേർ എത്തി പല വഴിക്ക് അന്വേഷണം നടത്തിയപ്പോഴും യാരൊരാശങ്കയും ഇവർക്കുണ്ടായില്ല. വീടിനുള്ളിൽ പരിശോധിക്കാമെന്ന് പറഞ്ഞപ്പോൾ ഞങ്ങൾ നോക്കി ഇനി നോക്കണ്ട എന്നു പറയുകയായിരുന്നു. മൃതദേഹം കത്തിച്ച വീടിന്റെ വീടിന് പുറകുവശത്തും നാട്ടുകാരെ അന്വേഷണം നടത്താൻ സഹോദരി ടീനയും മാതാവും സമ്മതിച്ചില്ല.

രാത്രി ഏറെ വൈകിയും നാട്ടുകാർ തിരച്ചിൽ നടത്തുമ്പോൾ മൂവരും വീടിനുള്ളിൽ കയറി വാതിലടച്ചു കിടന്നു. തൊട്ടടുത്ത ദിവസം പൊലീസെത്തിയപ്പോഴും വീടിനുള്ളിൽ പരിശോധിക്കേണ്ട എല്ലായിടവും നോക്കിയിരുന്നതായും പറഞ്ഞു. ഈ ദിവസങ്ങളിലൊന്നും മാതാപിതാക്കൾക്കും സഹോദരിക്കും യാരൊരു വിഷമവും ഉണ്ടായിരുന്നില്ല. ഇതിന് പുറമേ പ്രതിയായ ഭാര്യ ജയമോൾക്ക് മാനസിക വിഭ്രാന്തി ഉണ്ട് എന്നുകൂടി പിതാവ് പൊലീസിൽ മൊഴി നൽകിയതും എല്ലാം കൂട്ടി വായിക്കുമ്പോൾ കൊലയ്ക്ക് പിന്നിൽ മൂവരുടെയും പങ്ക് വ്യക്തമാണെന്ന് നാട്ടുകാർ ഒന്നടങ്കം പറയുന്നു.

ജയമോളുടെ സഹോദരങ്ങളുടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായുള്ള ബന്ധം ഉപയോഗിച്ച് കേസ് ഇല്ലാതാക്കാനും ശ്രമം ഉള്ളതായും ആരോപണമുണ്ട്. വലിയ സാമ്പത്തിക സ്ഥിതിയുള്ള കുടുംബമാണ് ജയമോളുടേത്. അതുകൊണ്ട് തന്നെ കേസ് അട്ടിമറിക്കപ്പെടുമെന്ന ഉറച്ച വിശ്വാസം നാട്ടുകാർക്കുണ്ട്. കൂടുതൽ പേരിലേക്ക് അന്വേഷണം എത്താതിരിക്കാനാണ് ശ്രമം. കുട്ടിയെ കൊന്ന ശേഷം ദൃശ്യം സിനിമയിലേതിന് സമാനമായി തെളിവ് നശീകരണമാണ് നടന്നത്. കൊലപാതകം മറയ്ക്കാനായി കുട്ടിയെ കാണാതായെന്ന് പ്രചരിപ്പിച്ചു. ഇതെല്ലാം ഒരാളുടെ മാത്രം ബുദ്ധിയല്ല. ഈ സാഹചര്യത്തിൽ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടു വരാൻ പൊലീസ് ശക്തമായ ഇടപെടൽ നടത്തണമെന്നാണ് ആവശ്യം.

തെളിവെടുപ്പിനിടെ മകന്റെ കഴുത്തിൽ ഷാൾ കുരുക്കി കൊന്ന രീതി പൊലീസിനു മുന്നിൽ അതേപടി ജയമോൾ കാട്ടിക്കൊടുത്തു. നിലത്തു വീണ മകൻ മരിച്ചുവെന്ന് ഉറപ്പു വരുത്തിയ ശേഷം അടുത്ത വീട്ടിൽ നിന്നും മണ്ണെണ്ണ വാങ്ങിക്കൊണ്ടു വന്നാണ് മൃതദേഹം കത്തിച്ചത്. പച്ചില കത്തിക്കാനാണ് മണ്ണെണ്ണ എന്നാണ് ജയമോൾ അടുത്ത വീട്ടുകാരോട് പറഞ്ഞത്. മരണം ഉറപ്പിച്ചിട്ടും എന്തിനാണ് മൃതദേഹം കത്തിച്ചതെന്ന പൊലീസിന്റെ ചോദ്യത്തിന് 'മൃതദേഹത്തിന്റെ ഭാരം കുറയ്ക്കാനാണെന്നും അല്ലെങ്കിൽ മതിൽ ചാടി വീട്ടിന് അൽപ്പം അകലെയുള്ള പറമ്പു വരെ എത്തിക്കാൻ ഒറ്റയ്ക്ക് കഴിയില്ല.' എന്നുമാണ് അവർ മറുപടി നൽകിയത്. ഇതെല്ലാം പഠിപ്പിച്ച് പറയിച്ച മൊഴി പോലെയാണ് പൊലീസിന് തോന്നുന്നത്. മൃതദേഹം കത്തിച്ചശേഷം പറമ്പിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെ ശരീരഭാഗങ്ങൾ വേർപെട്ടിരുന്നു. മൃതദേഹം ഉപേക്ഷിച്ചതിന് ശേഷം ഭർത്താവ് എത്തും മുൻപേ കുളിച്ച് വസ്ത്രം മാറിയെന്നും ജയമോൾ പറയുന്നു.

മകനെ കാണാതായെന്ന പരാതിയിയെ തുടർന്ന് എത്തിയ പൊലീസുകാർക്കു മുന്നിൽ ജയമോൾ കാഴ്ചവെച്ച അമിതാഭിനയവും കേസിൽ വഴിത്തിരിവാകുകയായിരുന്നു. പൊലീസുകാർ ചൊവ്വാഴ്ച പലതവണ വീട്ടിൽ ചെന്നപ്പോഴും കടുത്ത ദുഃഖത്തോടെയായിരുന്നു ജയമോളുടെ സംസാരം. മകനെ കാണാതായതിൽപ്പിന്നെ ആഹാരം കഴിച്ചിട്ടില്ലെന്നു പറഞ്ഞപ്പോൾ പൊലീസുകാർ സാന്ത്വനിപ്പിച്ചു. പിറ്റേന്ന് ജയമോളുടെ കൈയിലെ തീപ്പൊള്ളൽ ശ്രദ്ധയിൽപ്പെട്ട സർക്കിൾ ഇൻസ്‌പെക്ടർ കാര്യം തിരക്കിയപ്പോൾ നൽകിയ മൊഴിയാണ് അവരെ കുടുക്കിയത്. റോസാച്ചെടിയുടെ മുള്ള് കൊണ്ടതാണെന്നാണ് സി.ഐയോടു പറഞ്ഞത്.

വെകിട്ട് എസ്.ഐ. അന്വേഷിച്ചപ്പോൾ, അടുപ്പ് കത്തിച്ചപ്പോൾ പൊള്ളിയതാണെന്നായിരുന്നു മറുപടി. പാചകത്തിന് ഗ്യാസ് അടുപ്പില്ലേയെന്നുള്ള ചോദ്യത്തിനു മുമ്പിൽ ജയമോൾ പതറി. സംശയം തോന്നിയ പൊലീസ് വീടും പരിസരവും പരിശോധിച്ചു. വീടിനു പിന്നിൽ മതിലിനോടു ചേർന്ന് തീയിട്ടതിന്റെ സൂചന ലഭിച്ചു. കരിയില കത്തിച്ചതാണെന്നായിരുന്നു ജയമോളുടെ മറുപടി. അതിനടുത്തുനിന്ന് ജിത്തുവിന്റെ ഒരു ചെരുപ്പു കണ്ടെത്തി. പൊലീസുകാർ മതിൽ ചാടിക്കടന്ന് അടുത്ത പുരയിടത്തിൽ തെരഞ്ഞപ്പോൾ രണ്ടാമത്തെ ചെരുപ്പും കിട്ടി. നടവഴിയിലൂടെ ആളൊഴിഞ്ഞ പറമ്പിലെത്തിയപ്പോൾ ഇടിഞ്ഞുപൊളിഞ്ഞ വീടിനു സമീപം കാക്കകൾ വട്ടമിട്ടു പറക്കുന്നതു കണ്ടു. തുടർന്നു നടത്തിയ തെരച്ചിലിൽ കത്തിക്കരിഞ്ഞ് തിരിച്ചറിയാൻ കഴിയാത്ത നിലയിൽ ജിത്തുവിന്റെ മൃതദേഹം കണ്ടെത്തുകയും തിരിച്ചു വീട്ടിലെത്തി ചോദ്യംചെയ്തപ്പോൾ ജയമോൾ എല്ലാം തുറന്നുപറയുകയുമായിരുന്നു.

മകനെ കൊന്നതിൽ ദുഃഖമില്ലെന്നും ചോദ്യം ചെയ്യലിൽ ജയമ്മ പറഞ്ഞു. ഭർത്താവിന്റെ ബന്ധുക്കളുമായുള്ള സ്വത്തുതർക്കമാണ് മകനെ കൊല്ലാൻ കാരണമായതെന്ന ജയമോളുടെ മൊഴി പൊലീസ് ഗൗരവത്തിൽ എടുത്തിട്ടില്ല. ഇത് ജയമോളുടെ ഭർത്താവിന്റെ കുടുംബം തള്ളിക്കളയുകയാണ്. അത്തരത്തിലൊരു പ്രശ്‌നവും ഇല്ലെന്ന് അവർ പറയുന്നു. ഇതെല്ലാം സംഭവത്തിലെ ദുരൂഹത കൂട്ടുന്നു. അറസ്റ്റിലായ ജയമോൾക്ക് മാനസിക പ്രശ്നങ്ങൾ ഇല്ലെന്ന് വൈദ്യപരിശോധനയിൽ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ ജോബിന്റെ മൊഴിയും സംശയ നിഴലിലാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP