Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ജോയ് ആലുക്കാസിൽ നിന്നും സ്‌റ്റോക് തിരിമറി നടത്തി ജീവനക്കാർ കടത്തിയത് 7.2 കിലോ സ്വർണം; അറസ്റ്റ് പേടിച്ച് ഒളിവിലായിരുന്ന ഷർമിള കോടതിയിൽ എത്തി കീഴടങ്ങി; ചെക്ക് കൊടുത്ത് സ്വർണം വിറ്റതായി രേഖയുണ്ടാക്കി തട്ടിപ്പ് നടത്തിയെന്ന് പൊലീസ്

ജോയ് ആലുക്കാസിൽ നിന്നും സ്‌റ്റോക് തിരിമറി നടത്തി ജീവനക്കാർ കടത്തിയത് 7.2 കിലോ സ്വർണം; അറസ്റ്റ് പേടിച്ച് ഒളിവിലായിരുന്ന ഷർമിള കോടതിയിൽ എത്തി കീഴടങ്ങി; ചെക്ക് കൊടുത്ത് സ്വർണം വിറ്റതായി രേഖയുണ്ടാക്കി തട്ടിപ്പ് നടത്തിയെന്ന് പൊലീസ്

അങ്കമാലി : ജോയ് ആലുക്കാസ് ജൂവലറിയുടെ അങ്കമാലി ഷോറൂമിൽനിന്ന് സ്റ്റോക്കിൽ തിരിമറി നടത്തി 7.2 കിലോ ഗ്രാം (900 പവൻ) സ്വർണാഭരണങ്ങൾ തട്ടിയെടുത്ത കേസിലെ നാലാം പ്രതി തുറവൂർ കൃഷ്ണാഞ്ജലിയിൽ ഷർമിള (36) അങ്കമാലി ഫസ്റ്റ് ക്ലാസ് ജൂഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ കീഴടങ്ങി. ഇവരെ 14 ദിവസത്തേക്ക് കോടതി റിമാൻഡു ചെയ്തു.

ഹൈക്കോടതിയിൽ നൽകിയിരുന്ന മുൻകൂർ ജാമ്യാപേക്ഷ പിൻവലിച്ച ശേഷമാണ് അങ്കമാലി കോടതിയിൽ ഹാജരായത്. കേസിലെ മറ്റു പ്രതികളായ ജൂവലറിയിലെ മുൻ ഷോറൂം മാനേജർ തൃശൂർ അടാട്ട് എലവത്തിങ്കൽ ഷൈൻ ജോഷി, മുൻ അസി. മാനേജർ തൃശൂർ ചേർപ്പ് കുരുത്തുകുളങ്ങര കുന്നത്ത് കെ.പി. ഫ്രാങ്കോ, മുൻ മാൾ മാനേജർ കൊരട്ടി കാതികുടം മേലേടത്ത് എംഡി. പൗലോസ് എന്നിവരെ നേരത്തേ അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർക്കു പിന്നീട് ജാമ്യം ലഭിച്ചു.

മൊത്തം 2.35 കോടി രൂപയുടെ ആഭരണങ്ങൾ ഷർമിള വഴി മുൻ ജീവനക്കാർ ജൂവലറിക്കു പുറത്തേക്കു കടത്തിയതായാണു റീജനൽ മാനേജർ ആഷിക് സേവ്യർ പൊലീസിനു നൽകിയ പരാതിയിലെ ആരോപണം. ഷർമിളയ്ക്കായി പൊലീസ് തിരച്ചിൽ നടത്തിവരുന്നതിനിടെയാണ് ഇവർ കോടതി മുഖേന കീഴടങ്ങിയത്. എന്നാൽ സ്വർണം എവിടെയാണെന്ന് കണ്ടെത്തിയിട്ടില്ല. ഇതിനായി ഷർമിളയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്നു പൊലീസ് അറിയിച്ചു.

മാനേജരും സംഘവും ഗൂഢാലോചന നടത്തി രണ്ടുകോടി 35 ലക്ഷം രൂപയുടെ സ്വർണം കടത്തുകയായിരുന്നുവെന്നാണ് മാനേജ്‌മെന്റ് ആരോപിക്കുന്നത്. 7202.910 ഗ്രാം തൂക്കംവരുന്ന സ്വർണം കടത്തിക്കൊണ്ടുപോയി വിൽപന നടത്തി പണം പങ്കിട്ടെടുത്തുവെന്നാണ് കേസ്. ഷോപ്പിലെ പ്രതിദിന സ്‌റ്റോക്ക് പരിശോധിച്ച് റീജണൽ മാനേജർക്ക് റിപ്പോർട്ട് നൽകേണ്ട ചുമതലയുണ്ടായിരുന്ന പ്രതികൾ സ്‌റ്റോക്കിൽ കൃത്രിമം കാട്ടി സ്വർണം വിറ്റും. ഈ ആഭരണങ്ങൾ ഷാർമിളയ്ക്ക് ആഭരണങ്ങൾ കൈമാറുകയായിരുന്നു. പിന്നീട് ഇതു മറിച്ചുവിറ്റു. പണം വീതിച്ചെടുക്കുകയും ചെയ്തു.

ആറുമാസം കൂടുമ്പോൾ ഹെഡ് ഓഫീസിൽനിന്ന് ഓഡിറ്റർമാർ വന്നു നടത്തുന്ന പരിശോധനയിലാണു തട്ടിപ്പു കണ്ടെത്തിയത്. സെപ്റ്റംബർ 20 ന് ഓഡിറ്റിങ്ങിനെത്തിയ സംഘം സ്വർണാഭരണങ്ങൾ കുറവുള്ളതായി കണ്ടെത്തി. സ്‌റ്റോക്ക് കുറവ് രേഖപ്പെടുത്താതെ സ്വർണാഭരണങ്ങളിലെ ബാർ കോഡ് മുറിച്ചുമാറ്റി കമ്പ്യൂട്ടർ സ്‌കാൻ ചെയ്ത് സ്‌റ്റോക്ക് അതേപടി കണക്കിൽ നിലനിർത്തിയശേഷം ആഭരണങ്ങൾ കടയിൽനിന്നും മാറ്റിയതായി പ്രതിദിന റിപ്പോർട്ട് പരിശോധിച്ചപ്പോൾ വ്യക്തമായി.

മറ്റു ജീവനക്കാർ തട്ടിപ്പ് മനസിലാക്കാതിരിക്കാൻ തുറവൂർ സ്വദേശിനി ഷാർമിളയെ സ്വർണം വാങ്ങാനെന്ന നിലയിൽ കടയിലെത്തിച്ച് മറ്റുള്ളവർ കാൺകെ സ്വർണാഭരണത്തിന്റെ വില ചെക്കായി എഴുതിവാങ്ങും. തുടർന്ന് കമ്പ്യൂട്ടർ ബാർ കോഡ് ഊരി വാങ്ങിയ സ്വർണം ഷാർമിളയെ ഏൽപ്പിക്കും. ഷാർമിള നൽകുന്ന ചെക്കുകൾ സ്റ്റാഫിനെക്കൊണ്ട് ബാങ്കിൽ സമർപ്പിക്കുകയും മടങ്ങിവരുന്ന ചെക്കുകൾ മാനേജർ ഷൈൻ ജോഷി തന്നെ വാങ്ങുകയുമായിരുന്നു പതിവ്. പലതവണ ഇത്തരത്തിൽ സ്വർണാഭരണങ്ങൾ കടയിൽനിന്ന് മാറ്റി. ഓരോ തവണ ചെക്ക് നൽകുമ്പോഴും ഷാർമിള ബാങ്കിൽ സ്‌റ്റോപ്പ് പേയ്‌മെന്റ് നൽകിയിരുന്നതായും ബാങ്ക് മാനേജർമാർ വ്യക്തമാക്കി.

ഇക്കൊല്ലം മെയ് മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. കേസിൽ പ്രതിയായ ഷാർമിള വ്യത്യസ്ത പേരുകളിൽ പലയിടങ്ങളിൽ മാറിമാറി താമസിക്കുന്നതായാണു വിവരമെന്ന് പൊലീസ് പറഞ്ഞു. ഷാർമിള രാജീവ്, ഷർമിള രവികുമാർ എന്നീ പേരുകളിൽ അങ്കമാലിയിലും ഹരിപ്പാടും തൃപ്പൂണിത്തുറ ചോയ്‌സ് പാരഡൈസിലും താമസിച്ചിട്ടുള്ളതായിപൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP