Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കണ്ണൂരിൽ രാഷ്ട്രീയ അക്രമ സംഭവങ്ങൾ വർദ്ധിക്കുന്നു; വീടുകൾക്കു നേരേ അക്രമം, കിണറുകളിൽ മാലിന്യം വിതറുന്നു; ചാക്കുകളിൽ എണ്ണമുക്കി തീകൊളുത്തി കാറുകൾ നശിപ്പിക്കുന്നു

കണ്ണൂരിൽ രാഷ്ട്രീയ അക്രമ സംഭവങ്ങൾ വർദ്ധിക്കുന്നു; വീടുകൾക്കു നേരേ അക്രമം, കിണറുകളിൽ മാലിന്യം വിതറുന്നു; ചാക്കുകളിൽ എണ്ണമുക്കി തീകൊളുത്തി കാറുകൾ നശിപ്പിക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: തെരഞ്ഞെടുപ്പിനു ശേഷവും മന്ത്രിസഭ ചുമതലയേൽക്കുന്നതിനുമിടയിൽ ജില്ലയിൽ അക്രമികൾ അഴിഞ്ഞാടുന്നു. ധർമ്മടം മണ്ഡലത്തിൽ നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്റെ വിജയാഘോഷത്തിനിടയിൽ ബോംബാക്രമണം നടത്തുകയും ഒരു സിപിഐ.(എം). പ്രവർത്തകൻ കൊല്ലപ്പെടുകയും ചെയ്തതോടെയാണ് ജില്ലയിൽ വിവിധ സ്ഥലങ്ങളിൽനിന്ന് അക്രമസംഭവങ്ങൾ അരങ്ങേറിയത്.

കഴിഞ്ഞ ദിവസം പിണറായിയിലെ പുത്തൻകണ്ടം, കേളാലൂർ, പടിഞ്ഞാറ്റമുറി എന്നിവിടങ്ങളിൽ ബിജെപി.- ആർ.എസ്.എസ് പ്രവർത്തകരുടെ വീടുകൾക്കു നേരെ വ്യാപക അക്രമമുണ്ടായി. വീടുകൾക്കു പുറമേ നിരവധി വാഹനങ്ങളും വീടിനകത്തെ ഫർണിച്ചറുകളും നശിപ്പിക്കപ്പെട്ടു. കിണറുകളിൽ മാലിന്യമിട്ട് കുടിവെള്ളം ഉപയോഗശൂന്യമാക്കി.

പയ്യന്നൂർ കോളജിലെ കോൺഗ്രസ്സ് അനുകൂല അദ്ധ്യാപക സംഘടനാ നേതാക്കളായ പി. പ്രജിത, പ്രൊഫ. പി. ഉണ്ണികൃഷ്ണൻ എന്നിവരുടെ കാറുകൾ തീയിട്ടു നശിപ്പിച്ച സംഭവവുമുണ്ടായി. രണ്ടു കാറുകളും ചാക്കിൽ എണ്ണ മുക്കി തീകൊളുത്തി കത്തിക്കുകയായിരുന്നു. കാറിന്റെ മുകളിലും താഴെയും വശങ്ങളിലും എണ്ണയിൽ മുക്കിയ ചാക്കു കഷണം വച്ച് കൊളുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. വീടിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അതേസമയം ജില്ലയിൽ സാമൂഹ്യവിരുദ്ധർ അക്രമസംഭവങ്ങൾക്ക് തുടക്കമിട്ടിട്ടുണ്ടോ എന്നും സംശയമുണ്ട്. തളിപ്പറമ്പ് വെള്ളിക്കീൽ മുതൽ മാങ്ങാട് വരെയുള്ള ആറു കിലോമീറ്റർ വരുന്ന സ്ഥലങ്ങളിൽ സിപിഐ- എം. ഓഫീസുകൾക്കും സ്ഥാപനങ്ങൾക്കും നേരെ വ്യാപകമായി അക്രമങ്ങൾ അരങ്ങേറി.

വെള്ളിക്കിലെ സിപിഐ.(എം). കൊടിമരം തകർത്തു കൊണ്ടായിരുന്നു തുടക്കം. വെള്ളിക്കീൽ വനിതാ സഹകരണ ബാങ്കിന്റെ നിരീക്ഷണ ക്യാമറയിൽ അക്രമികളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. രണ്ടു ബൈക്കുകളിലായി മുഖംമൂടി ധരിച്ചെത്തിയ നാലംഗസംഘമാണ് അക്രമങ്ങൾക്കു പിറകിലെന്ന സൂചനയും ലഭിച്ചിട്ടുണ്ട്. മോറാഴയിലെ ഗ്രാമീണ വായനശാലയുടെ ജനൽ ചില്ലുകൾ എറിഞ്ഞുടച്ചു. കുഞ്ഞരയാലിലെ യുവധാര ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ ചില്ലുകൾ തകർത്തിട്ടുണ്ട്. തുടർന്ന് മാങ്ങാട്ടെ കൃഷ്ണപ്പിള്ള സ്മാരകത്തിനു നേരേയും സിപിഐ-എം. നിയന്ത്രണത്തിനുള്ള ചെറുതാഴം സഹകരണ ബാങ്കിന്റെ ഹെഡ് ഓഫീസിനു നേരേയും അക്രമം നടത്തി.

കോൺഗ്രസ്സ് നേതാവ് കെ.സുധാകരന്റെ വീടിനു മുന്നിൽ മുഖം മൂടി ധരിച്ച് ആയുധങ്ങളുമായി ടി.കെ. റെജീഷ് എന്ന ബിജെപി. പ്രവർത്തകനെ പൊലീസ് പിടികൂടിയിരുന്നു. റെജീഷ് ഉൾപ്പെടെ മുഖംമൂടി ധരിച്ച നാലംഗ സംഘം പുലർച്ചെ ഒന്നരയോടെ സുധാകരന്റെ വീടിനു സമീപം മോട്ടോർ ബൈക്കിൽ കറങ്ങുകയായിരുന്നു. ഇവരെ പൊലീസ് പിടികൂടാനുള്ള ശ്രമത്തിൽ റെജീഷ് ഒഴിച്ച് മറ്റുള്ളവർ രക്ഷപ്പെടുകയായിരുന്നു. നേരത്തെ ബിജെപി. പ്രവർത്തകനായിരുന്ന ഇയാൾ തളാപ്പ് അമ്പാടി മുക്കിൽ നിന്നും ബിജെപി. വിട്ട് സിപിഐ.(എം). ചേർന്ന സംഘത്തിലുണ്ടായിരുന്നു. പിന്നീട് തിരിച്ച് ബിജെപിയിൽ ചേർന്നു. അറിയപ്പെടുന്ന ക്വട്ടേഷൻ സംഘാംഗമാണ് റെജീഷ്. കഴിഞ്ഞ വർഷം കണ്ണൂർ ശ്രീസുന്ദരേശ്വരക്ഷേത്രത്തിൽ ഇയാൾ ഒരു സംഘവുമായി അക്രമത്തിനെത്തിയിരുന്നു.

പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ റെജീഷിനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. സുധാകരന്റെ വീട് ആക്രമിച്ച് മാർക്‌സിസ്റ്റ് അക്രമമെന്ന് വരുത്തി ത്തീർക്കാനുള്ള ഗൂഢാലോചനയാണ് ഇതിനു പിറകിലെന്ന് സിപിഐ.(എം). ജില്ലാ സെക്രട്ടറി പി.ജയരാജൻ ആരോപിച്ചു. സുധാകരനും ആർ.എസ്. എസ്. നേതൃത്വവും ചേർന്ന് നടത്തിയ ഗൂഢാലോചനയാണ് ഇതെന്നും സംശയിക്കുന്നതായി ജയരാജൻ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP