Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കാർഗിൽ യുദ്ധഭടനെ പീഡനക്കേസിൽ കുടുക്കിയത് ആസൂത്രിതമായി; ലോക്കൽ പൊലീസും കക്ഷിഭേദമന്യേ രാഷ്ട്രീയക്കാരും ഒന്നിച്ചപ്പോൾ ലംഘിക്കപ്പെട്ടത് വിമുക്ത ഭടന്റെ പൗരാവകാശം; ആദ്യം നുണപരിശോധനയ്ക്ക് സമ്മതിച്ച ഇരയായ പെൺകുട്ടി പിന്നീട് ഇതിൽ നിന്ന് വിട്ടു നിന്നതും പ്രതിക്ക് തുണയായി; തെളിവുകൾ ഇല്ലാതെ റിമാൻഡ് ചെയ്ത ജഡ്ജിക്ക് എതിരേയും പരാതി

കാർഗിൽ യുദ്ധഭടനെ പീഡനക്കേസിൽ കുടുക്കിയത് ആസൂത്രിതമായി; ലോക്കൽ പൊലീസും കക്ഷിഭേദമന്യേ രാഷ്ട്രീയക്കാരും ഒന്നിച്ചപ്പോൾ ലംഘിക്കപ്പെട്ടത് വിമുക്ത ഭടന്റെ പൗരാവകാശം; ആദ്യം നുണപരിശോധനയ്ക്ക് സമ്മതിച്ച ഇരയായ പെൺകുട്ടി പിന്നീട് ഇതിൽ നിന്ന് വിട്ടു നിന്നതും പ്രതിക്ക് തുണയായി; തെളിവുകൾ ഇല്ലാതെ റിമാൻഡ് ചെയ്ത ജഡ്ജിക്ക് എതിരേയും പരാതി

ശ്രീലാൽ വാസുദേവൻ

മാവേലിക്കര: കാർഗിൽ യുദ്ധഭടൻ നൂറനാട് പടനിലം നടുവിലേമുറി ഷാജി ഭവനത്തിൽ ഷാജി(45)യെ പോക്സോ കേസിൽ കുടുക്കിയതിന് പിന്നിൽ പൊലീസിന്റെ പങ്ക് വ്യക്തം. കോടതി നിർദേശ പ്രകാരം ആലപ്പുഴ ഡിസിആർബി ഡിവൈ.എസ്‌പി നടത്തിയ പുനരന്വേഷണത്തിലാണ് പൊലീസിന്റെ ഒളിച്ചു കളി വ്യക്തമായത്. കേസിൽ ഉൾപ്പെട്ട പൂജപ്പുര എസ്ഐ പിബി വിനോദ്കുമാർ, നൂറനാട് എസ്ഐ ആർ ഫയാസ്, മാവേലിക്കര സിഐ കെജെ ജോൺസൺ എന്നിവർ അറസ്റ്റിന്റെ യഥാർഥ കാരണം അന്വേഷണ ഉദ്യോഗസ്ഥനോട് വെളിപ്പെടുത്തിയിട്ടില്ല. പരാതി കിട്ടി അറസ്റ്റ് ചെയ്തു എന്ന അഴകൊഴമ്പൻ മറുപടി മാത്രമാണ് ഇവരുടെ മൊഴിയിലുള്ളത്. ഇവർക്കെതിരേ അന്വേഷണം നടത്തുമെന്ന് ആലപ്പുഴ എസ്‌പി അറിയിച്ചിട്ടുണ്ട്.

ഷാജിക്ക തുണയായത് പീഡനം നടന്നിട്ടില്ലെന്ന മെഡിക്കൽ റിപ്പോർട്ടും പെൺകുട്ടിയുടെ മൊഴിയിലെ വൈരുധ്യവുമാണ്. മാറി വന്ന അന്വേഷണ ഉദ്യോഗസ്ഥരെ ഏറെ കുഴക്കിയ കേസിന് തുമ്പുണ്ടാക്കിയതും ഈ ഘടകങ്ങൾ തന്നെയായിരുന്നു. രാഷ്ട്രീയ-പൊലീസ് അച്ചുതണ്ടിന്റെ തിരക്കഥയിൽ എഫ്.ഐ.ആർ തയാറാക്കപ്പെട്ടപ്പോൾ 55 ദിവസമാണ് ഷാജിക്ക് അഴിയെണ്ണേണ്ടി വന്നത്. ഉണ്ടായിരുന്ന ജോലി നഷ്ടമായി. ഭാര്യയ്ക്കും മക്കൾക്കും സമൂഹമധ്യത്തിൽ ഇറങ്ങാൻ കഴിയാത്ത അവസ്ഥ വന്നു. ഈ അവസരം ശരിയായി വിനിയോഗിച്ച രാഷ്ട്രീയപ്പാർട്ടിക്കാർ ഷാജിയെ സമൂഹത്തിന് മുന്നിൽ താറടിക്കുകയും ചെയ്തു. ഒരു സസ്പെൻസ് ത്രില്ലറിന്റെ സ്വഭാവമുണ്ടായിരുന്നു ഈ കേസ് അന്വേഷണത്തിനെന്ന് പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ നിന്ന് വ്യക്തമാകുന്നു.

കേസുമായി ഷാജിയെ ബന്ധപ്പെടുത്താൻ വേണ്ടി പൊലീസ് ചമച്ച സാഹചര്യത്തെളിവുകൾ ശക്തമായിരുന്നു. എന്നാൽ, ലൈംഗിക പീഡനമോ ബലപ്രയോഗമോ നടന്നിട്ടില്ലെന്ന ഡോക്ടർമാരുടെ റിപ്പോർട്ട് തിരിച്ചടിയായി. ആദ്യം നുണപരിശോധനയ്ക്ക് സമ്മതിച്ച ഇരയായ പെൺകുട്ടി പിന്നീട് ഇതിൽ നിന്ന് വിട്ടു നിന്നതും സംഭവത്തെക്കുറിച്ച് വ്യത്യസ്ത മൊഴികൾ നൽകിയതുമാണ് അന്വേഷണസംഘത്തിന്റെ വഴികൾ സുഗമമാക്കിയത്.

2013 ഫെബ്രുവരി മൂന്നിന് രാവിലെ 11.30 ന് ഷാജി, ഒരു സ്ത്രീ, കറുത്തു തടിച്ച മറ്റൊരാൾ എന്നിവർ ചേർന്ന് ഓമ്നി വാനിൽ കയറ്റി നൂറനാട്ടുള്ള കായലിന്റെ കരയിലെ ആളൊഴിഞ്ഞ സമീപത്ത് വച്ച് നഗ്‌നയാക്കി പീഡിപ്പിച്ചുവെന്നും ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തിയെന്നുമായിരുന്നു ആദ്യ മൊഴി. പിന്നീട് പെൺകുട്ടി സംഭവസ്ഥലം പുഞ്ചനിലത്തിന്റെ കരയിലാണെന്നും കാവിലാണെന്നുമൊക്കെ മാറ്റിപ്പറഞ്ഞു. പടനിലം ജങ്ഷനിൽ വച്ച് പട്ടാപ്പകൽ പെൺകുട്ടിയെ ബലമായി പിടിച്ചു കൊണ്ടുപോയി എന്നായിരുന്നു പറഞ്ഞിരുന്നത്. ഇവിടെയുള്ള ഓട്ടോഡ്രൈവർമാരും സ്റ്റേഷനറിക്കടക്കാരും തങ്ങൾ അങ്ങനെ ഒരു സംഭവം കണ്ടില്ലെന്ന് മൊഴി നൽകി.

സംഭവം നടന്ന ദിവസം ഷാജി നാട്ടിൽ ഇല്ലായിരുന്നു. ഫെബ്രുവരി മൂന്നിന് കേസിന്റെ ആവശ്യത്തിനായി ഭാര്യയുമായി കൊച്ചിയിലേക്ക് പോയിരിക്കുകയായിരുന്നു ഇദ്ദേഹമെന്നാണ് പറയുന്നത്. ഷാജിയെ പോക്സോ കേസിൽ കുടുക്കിയെന്ന് പറയുന്ന സണ്ണിയുമായുള്ള പ്രശ്നങ്ങളുടെ പേരിൽ ഫെബ്രുവരി അഞ്ചു വരെ ഷാജിക്ക് പൊലീസ് പ്രൊട്ടക്ഷൻ അനുവദിച്ചിരുന്നു. മൂന്നിന് ഉച്ചയ്ക്ക് എറണാകുളത്തേക്ക് പോയ ഷാജി ഈ വിവരം ഡ്യൂട്ടിയിലുള്ള പൊലീസുകാരെയും നൂറനാട് സ്റ്റേഷനിലെ റൈട്ടറെയും വിളിച്ച് അറിയിച്ചിരുന്നു. പ്രൊട്ടക്ഷൻ വേണ്ടയാൾ എവിടെപ്പോയാലും അതിന് നിയോഗിക്കപ്പെട്ട പൊലീസുകാരൻ അയാൾക്കൊപ്പം പോകേണ്ടതുണ്ട്. ആരും ഷാജിക്ക് ഒപ്പം പോയില്ല. കേസും പ്രശ്നങ്ങളുമായതോടെ പൊലീസുകാർക്ക് രക്ഷപ്പെടാൻ വേണ്ടി സംഭവദിവസം താൻ വീട്ടിലുണ്ടായിരുന്നുവെന്ന് പൊലീസ് റിപ്പോർട്ട് എഴുതിയെന്ന് ഷാജി പറയുന്നു.

പീഡനത്തിന് ഇരയായ പെൺകുട്ടി തിരുവനന്തപുരത്ത് ചിൽഡ്രൻസ് ഹോമിൽ എത്തിയ വിധം പൊലീസിനോട് വിവരിച്ചതിലും സാക്ഷി മൊഴികളിലും വൈരുധ്യമുണ്ടായി. പീഡനം നടന്നതിന്റെ പിറ്റേന്ന് പെൺകുട്ടി നേരത്തേ പഠിച്ച തിരുവനന്തപുരത്തെ സ്‌കൂളിൽ എത്തുകയും അദ്ധ്യാപകരെ കണ്ട് തന്നെ മാതാപിതാക്കൾ 35 വയസുള്ള, നേരത്തേ വിവാഹിതനായ ഒരാളെക്കൊണ്ട് വിവാഹം കഴിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് പറഞ്ഞു. അദ്ധ്യാപകർ ഉടൻ തന്നെ കുട്ടിയെ ചൈൽഡ് പ്രവർത്തകരെ ഏൽപ്പിച്ചു. പിന്നീട് പൂജപ്പുര ചൈൽഡ് വെൽഫയർ ഹോമിലേക്ക് മാറ്റി.

പെൺകുട്ടിയെ മെഡിക്കൽ പരിശോധന നടത്തുകയും കൗൺസിലിങ്ങിന് വിധേയമാക്കുകയും ചെയ്ത ഡോക്ടർമാർ നൽകിയ റിപ്പോർട്ടാണ് കേസ് കളവാണെന്ന നിഗമനത്തിൽ എത്തിച്ചേരാൻ അന്വേഷണ ഉദ്യോഗസ്ഥരെ സഹായിച്ചത്. തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ എൽ. ടി. സനൽകുമാർ, തിരുവനന്തപുരം കെമിക്കൽ എക്സാമിനഴ്സ് ലാബിലെ അസി. കെമിക്കൽ എക്സാമിനർ വി.പി. ശ്രീകുമാർ, ഫോറൻസിക് സയൻസ് ലബോറട്ടറിയിലെ (ബയോളജി) അസി. ഡയറക്ടർ ഡോ. ആർ. വിനോദ്കുമാർ എന്നിവരുടെ റിപ്പോർട്ട് പീഡനം നടന്നിട്ടില്ലെന്ന് സ്ഥിരീകരിക്കുന്നു. 72 മണിക്കൂറിനിടെ പെൺകുട്ടി പീഡനത്തിന് ഇരയായിട്ടില്ല, രണ്ടു പേർ ചേർന്ന് പീഡിപ്പിച്ചതിന്റെ പ്രകടമായ പരുക്കുകൾ ഒന്നും തന്നെ ശരീരത്തിലില്ല, സംഭവം നടന്നപ്പോൾ അണിഞ്ഞിരുന്നതായി പറയുന്ന വസ്ത്രത്തിൽ നിന്ന് പീഡനം നടന്നതിന്റെ തെളിവുകൾ കണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല എന്നിവയൊക്കെയായിരുന്നു മെഡിക്കൽ റിപ്പോർട്ട്.

കൗൺസിലിങ് നടത്തിയ മനോരോഗ വിഭാഗം ഡോക്ടർമാർ പെൺകുട്ടിയുടെ മനോനിലയ്ക്ക് കുഴപ്പമില്ലെന്നും എന്നാൽ, മുൻപ് പറഞ്ഞ കാര്യങ്ങളിൽ നിന്ന് വ്യത്യസ്തമായിട്ടാണ് പിന്നീട് പറയുന്നതെന്നും രേഖപ്പെടുത്തി. പീഡനക്കേസ് രജിസ്റ്റർ ചെയ്ത ശേഷം ഷാജി ഒളിവിൽപ്പോയതാണ് ഇയാൾ കുറ്റക്കാരനാണെന്ന് സമർഥിക്കാൻ പൊലീസിനുണ്ടായിരുന്ന ഒരു തെളിവ്. എട്ടുമാസം ഇയാൾ ഒളിവിലായിരുന്നുവെന്ന് പൊലീസിന്റെ റിപ്പോർട്ടിലുണ്ട്. ഇതിനിടെ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകുന്നതിനാണ് ഉത്തരവിട്ടത്. ഇതനുസരിക്കാതെ ഷാജി ഒളിവിൽ തന്നെ കഴിയുകയായിരുന്നു.

പൊലീസിന്റെ കൈയിൽ കിട്ടിയാൽ തന്നെ മർദിക്കാനുള്ള പദ്ധതി ഒരുങ്ങിയിരുന്നു. ഇതു കാരണമാണ് ഒളിവിൽ കഴിഞ്ഞത്. അവസാനം പെൺകുട്ടി പീഡനത്തിന് ഇരയായിട്ടില്ലെന്ന മെഡിക്കൽ റിപ്പോർട്ട് കൈവശം കിട്ടിയതിന് ശേഷമാണ് അറസ്റ്റ് നടന്നത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജാമ്യം കിട്ടുമെന്നാണ് കരുതിയത്. അതുണ്ടായില്ലെന്നും ഷാജി പറഞ്ഞു. പൊലീസ് പ്രൊട്ടക്ഷൻ ഒഴിവാക്കിയ സാഹചര്യം സംബന്ധിച്ച് കൃത്യമായ മറുപടി നൽകിയില്ല, ആവലാതിക്കാരി പരാതിയിൽ ഉറച്ചു നിൽക്കുന്നു, പ്രതിയെ അറസ്റ്റ് ചെയ്യാതെ വിട്ടാൽ നാട്ടുകാർ അക്രമാസക്തരാകും എന്നീ കാരണങ്ങൾ നിരത്തിയാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആദ്യം ശാസ്ത്രീയ പരിശോധനകൾക്ക് വിധേയനാകാൻ സമ്മതിച്ച ഷാജി പിന്നീട് കോടതിയിൽ അതിന് തയാറായില്ല. ജാമ്യത്തിൽ ഇറങ്ങിയ ശേഷം താൻ ശാസ്ത്രീയ പരിശോധനകൾക്ക് തയാറാണ് എന്ന് അറിയിച്ച് ഷാജി വീണ്ടും അന്വേഷണ ഉദ്യോഗസ്ഥനെ സമീപിച്ചു. ഇതും ഷാജിയുടെ മേൽ സംശയത്തിന് കാരണമായി. റിമാൻഡിലായ സമയത്ത്, വിലങ്ങണിഞ്ഞ് പോളിഗ്രാഫ് ടെസ്റ്റിൽ പങ്കെടുക്കാൻ പോകുന്നതിനെ കുറിച്ച്, മുൻ സൈനികനായ തനിക്ക് ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല. അതു കൊണ്ടാണ് ജാമ്യത്തിൽ ഇറങ്ങിയപ്പോൾ ടെസ്റ്റിന് തയാറായത് എന്നും ഷാജി പറയുന്നു.

ഇതേസമയം തന്നെ പെൺകുട്ടിയും പോളിഗ്രാഫ് -മെന്റൽ ഇവാല്യുവേഷൻ ടെസ്റ്റുകൾക്ക് തയാറായി മുന്നോട്ടു വന്നു. ഇതിനായി പല തവണ തീയതി നിശ്ചയിച്ചെങ്കിലും പെൺകുട്ടി ഹാജരായില്ല. ഇതോടെ കേസ് കളവാണെന്ന് പരിഗണിക്കുന്നതിനായി അനുവാദം തേടി അന്വേഷണ ഉദ്യോഗസ്ഥൻ ജില്ലാ പൊലീസ് മേധാവിയെ സമീപിച്ചു. ഇതിനെതിരേ തിരുവനന്തപുരം ചൈൽഡ് വെൽഫയർ കമ്മറ്റി ചെയർമാൻ ഫാ. ജയിംസ് ബാലാവകാശ സംരക്ഷണ കമ്മിഷനിൽ പരാതി സമർപ്പിച്ചു. പെൺകുട്ടിയുടെ പോളിഗ്രാഫ് പരിശോധനയും മെന്റൽ ഇവാലുവേഷൻ ടെസ്റ്റും പൂർത്തിയാക്കാതെ കുറ്റപത്രം സമർപ്പിക്കാൻ പാടില്ലെന്നായിരുന്നു ആവശ്യം. ഇതംഗീകരിച്ച കമ്മിഷൻ കുറ്റപത്രം നൽകുന്നത് തടഞ്ഞ് അന്വേഷണ ഉദ്യോഗസ്ഥന് ഉത്തരവ് നൽകി. ഗവ. പ്ലീഡറിൽ നിന്ന് നിയമോപദേശം തേടിയ പൊലീസ് വീണ്ടും പോളിഗ്രാഫ് അടക്കമുള്ള പരിശോധനകൾക്ക് തീയതി കുറിച്ചു. മെന്റൽ ഇവാലുവേഷൻ ടെസ്റ്റിന് ഹാജരായ പെൺകുട്ടി പക്ഷേ, പോളിഗ്രാഫ് ടെസ്റ്റിന് ഹാജരായില്ല. വീണ്ടും പല തവണ ഇതിനായി തീയതി നിശ്ചയിച്ചെങ്കിലും പെൺകുട്ടി വന്നില്ല. ഇതോടെ കേസ് കളവാണെന്ന അന്തിമ റിപ്പോർട്ട് തയാറാക്കി ജില്ലാ പൊലീസ് മേധാവിക്ക് സമർപ്പിക്കുകയായിരുന്നു.

തന്നെ കള്ളക്കേസിൽ കുടുക്കി വ്യക്തിഹത്യ ചെയ്ത 15 പേരെ പ്രതിയാക്കി ഷാജി നൽകിയ പരാതിയിൽ നൂറനാട് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തനിക്കെതിരേ കേസ് ചമയ്ക്കാൻ ഗൂഢാലോചന നടത്തിയവരെന്ന് ഷാജി ആരോപിക്കുന്നവരെയാണ് പ്രതിപ്പട്ടികയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. കോൺഗ്രസിന്റെ ഭരണകാലത്താണ് തന്നെ ആസുത്രിതമായി കുടുക്കിയത് എന്ന് ഷാജി പറയുന്നു. അയൽവാസിയായ പള്ളത്തറ സണ്ണി ജോർജ്, ബന്ധുവും കെപിസിസി അംഗവുമായ കറ്റാനം ഷാജി, ഫാ ജയിംസ്, അഡ്വ ജി മധു എന്നിവരുൾപ്പെടെ പ്രതിപ്പട്ടികയിൽ ഉണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP