Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗൃഹോപകരണങ്ങൾ തവണ വ്യവസ്ഥയിൽ എത്തിച്ചു നൽകി തുടക്കം; വാഹന വായ്‌പ്പയും സ്വർണ്ണ പണയവുമായി അത്ഭുതകരമായ വളർച്ച; കേരളാ കോൺഗ്രസ് നേതാവ് ഷിബു തെക്കുംപുറത്തിന് മേൽ ഇൻകം ടാക്‌സിന്റെ പിടി വീണത് എംഎൽഎ മോഹം മനസിൽ ഉദിച്ചപ്പോൾ

ഗൃഹോപകരണങ്ങൾ തവണ വ്യവസ്ഥയിൽ എത്തിച്ചു നൽകി തുടക്കം; വാഹന വായ്‌പ്പയും സ്വർണ്ണ പണയവുമായി അത്ഭുതകരമായ വളർച്ച; കേരളാ കോൺഗ്രസ് നേതാവ് ഷിബു തെക്കുംപുറത്തിന് മേൽ ഇൻകം ടാക്‌സിന്റെ പിടി വീണത് എംഎൽഎ മോഹം മനസിൽ ഉദിച്ചപ്പോൾ

പ്രകാശ് ചന്ദ്രശേഖരൻ

കോതമഗലം: ഗൃഹോപകരണങ്ങൾ തവണ വ്യവസ്ഥയിൽ വിടുകളിലെത്തിച്ചു നൽകിക്കൊണ്ടാണ് കെ എൽ എം ഗ്രൂപ്പിന്റെ മുഖ്യ ചുമതലക്കാരനായ ഷിബു തെക്കുംപുറം കോതമംഗലത്ത് ചുവടുറപ്പിച്ചത്. ഹോം ഷൈൻ അപ്ലൈയിൻസസ് എന്ന പേരിൽ ആരംഭിച്ച ഈ സ്ഥാപനം ക്ലിക്കായതോടെയാണ് അല്ലറചില്ലറ രാഷ്ട്രീയം കളിച്ച് നടന്നിരുന്ന ഷിബു തവണ വ്യവസ്ഥയിൽ വാഹനങ്ങൾ നൽകുന്ന പുതിയ പദ്ധതിയുമായി രംഗപ്രവേശം ചെയ്തത്. ഇത് ഹൈറേഞ്ച് മേഖലയിൽ നല്ല ചലനമുണ്ടാക്കി കുടുതലും ഓട്ടോറിക്ഷകൾക്കാണ് ലോൺ നൽകിയത്. ഒരുപരിധിവരെ ഇത് സാധാരണക്കാർക്ക് ഗുണകരമായിരൂന്നു എന്നതും വാസ്തവം. വർഷങ്ങൾ പിന്നിട്ടതോ പലകാരണങ്ങളാൽ തിരിച്ചടവ് മുടങ്ങിയവർക്കെതിരെ കോടതി നടപടികളുമായി കെ എൽ എം പിടിമുറുക്കി. കേരള കോൺഗ്രസ് എമ്മിന്റെ ജില്ലാ പ്രസിഡന്റ് സ്ഥാനത്തു വരെ ഷിബു തെക്കുംപുറം എത്തി.

പലിശ നിലവിലുണ്ടായിരുന്നതിന്റെ പലമടങ്ങായി വർദ്ധിപ്പിച്ചു. ഇതോടെ കടക്കെണിയിലായ ഭൂരിപക്ഷം സാധാരണക്കാരൂം ഉള്ളതെല്ലാം വിറ്റുപെറുക്കിയാണ് കോടതിനടപടികളിൽ നിന്നൂം തലയൂരിയത്. ഒരു വിഭാഗം ഇപ്പോഴും കമ്പനി നൽകിയ കേസുകളുടെ പേരിൽ കോടതികൾ കയറിയിറങ്ങി നരകിക്കുന്നുമുണ്ട്. വാഹവായ്പയായി കച്ചവടം നന്നായി പോകവെയാണ് സ്വർണപ്പണയ വായ്പയിലേക്ക്
സ്ഥാപനം വഴിമാറിയത്. പങ്കാളികളെ ഉൾക്കൊള്ളിച്ച് കെഎൽഎം ഫിൻകോർപ്പ് എന്ന പേരിൽ രൂപം കൊടൂത്ത സ്ഥാപനത്തിന് സംസ്ഥാനത്തിന്റെ മിക്ക ജില്ലകളിലും വേരോട്ടമായി.

ഇതിനിടയിൽ റിയൽ എസ്‌റ്റേറ്റ് ബിസനസിലും കെഎൽഎം പണമിറക്കി. ഒന്നര ദശാബ്ദത്തിനിടയിലെ സ്ഥാപനത്തിന്റെ വളർച്ച ആരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നൂ. ഇന്ന് ശതകോടിയിൽപ്പരം രൂപയുടെ ആസ്തിയിലെത്തി. അടുത്തിടെ കെ എൽ എം കോതമംലത്ത് ആരംഭിച്ച ടിയാന ജ്വലറിയൂടെ ഒരു ഷെയറിന് പത്ത് ലക്ഷം രൂപയാണ് നിജപ്പെടുത്തിയിട്ടുള്ളത്. ഇത്തരത്തിൽ നൂറു ഷെയറുകൾ സമാഹരിച്ചാണ് ജ്വലറിക്ക് തുടക്കമിട്ടിട്ടുള്ളത്. ഗൾഫിൽ ഇത്തരത്തിൽ ജ്വലറി തുടങ്ങുന്നതിനാണ് ഈ ഗ്രൂപ്പിന്റെ അടുത്ത പദ്ധതി.

ഇതിനിടെയാണ് കെഎൽഎം ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിൽ ഇന്നലെ ആദായനികുതി വകുപ്പിന്റെ റെയ്ഡുണ്ടായത്. ഇവിടെ പണം നിക്ഷേപിച്ചവരിൽ ഏറിയപങ്കും കള്ളപ്പണക്കാരാണ് എന്ന് സംശയത്തെ തുടർന്നായിരുന്നു റെയ്ഡ് നടത്തിയത്. ഇൻകം ടാക്‌സ് ജോയിന്റ് ഡയറക് ടറുടെ നിർദ്ദേശപ്രകാരം നൂറിൽ പരം ഉദ്യോസ്ഥരാണ് റെയ്ഡിനെത്തിയത്. റെയ്ഡിൽ സ്ഥാപനങ്ങളിലെ ആസ്തി വിവരങ്ങൾ സംബന്ധിച്ച മുഴുവൻ രേഖകളും പരിശോധനക്കായി കസ്റ്റഡിയിലെടുത്തു. കെ.എൽ.എം.ഫിനാൻസ്, ഹോം ഷൈൻ അപ്പ്‌ളൈൻസ്, കെ.എൽ.എം.ഫിൻ കോർപ്പ്, ടിയാന ഗോൾഡ് തുടങ്ങി സ്ഥാപനങ്ങളിലും ഇവയുടെ ശാഖകളിലുമാണ് റെയ്ഡ് നടന്നത്്.

കേരളാ കോൺഗ്രസിലെ ഉൾപ്പാർട്ടി രാഷ്ട്രീയവും ഇൻകംടാക്‌സ് റെയ്ഡിന് പിന്നിൽ ഉണ്ടോ എന്ന സംശയം ശക്തമാണ്. കേരളാ കോൺഗ്രസ് എമ്മിലെ ജില്ലാ പ്രസിഡന്റ് വരെയായ ഷിബു തെക്കുംപുറം കോതമംഗലം നിയമസഭാ സീറ്റിൽ കണ്ണുവച്ചിരുന്നു. ഇതിന് തടയിടാൻ വേണ്ടിയാണ് ആദായനികുതി വകുപ്പ് അധികൃതരെ ഉപയോഗിച്ച് റെയ്ഡ് നടത്തിയതെന്ന ആക്ഷേപവും ശക്തമാണ്.

മാസങ്ങൾക്ക് മുൻപാണ് കൊച്ചിമധുര ദേശീയ പാതയിൽ കെ.എൽ.എം. ഗ്രൂപ്പിന്റെ കോർപ്പറേറ്റ് ഓഫിസ് തുറന്നത്. ഇതിന് ആറ് മാസം മുമ്പാണ് നൂറിൽപരം ആളുകളെ ഷെയർ ചേർത്ത് ടിയാന ഗോൾഡ് എന്ന പേരിൽ സ്വർണ വ്യാപാര സ്ഥാപനം തുടങ്ങിയത്. മന്ത്രിമാരടക്കമുള്ള രാഷ്ട്രിയ നേതൃത്വങ്ങൾക്ക് വരെ സ്വർണ വ്യാപാര സ്ഥാപനത്തിലും മറ്റ് ഷെയർ ബിസിനസിലും പങ്കുള്ളതായാണ് സൂചന. സ്വകാര്യ വാഹനങ്ങളിലാണ് ഉദ്യോഗസ്ഥ സംഘം റെയ്ഡിന് എത്തിയത്. ജീവനക്കാരുടെ മൊബൈൽ ഫോണുകൾ നേരത്തെ തന്നെ മേൽഉദ്യോഗസ്ഥർ വാങ്ങി വച്ചിരുന്നു. ലഭിച്ച രേഖകൾ വിശദമായ പരിശോധന നടത്തിയാൽ മാത്രമേ ഇടപാടുകൾ സംബന്ധിച്ച കുടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളുവെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം.ഇതിനിടെ റെയ്ഡ് വിവരം മാദ്ധ്യമങ്ങളിൽ നിന്നൊഴിവക്കാൻ ഉന്നതതലത്തിൽ നീക്കും നടന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP