Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കോട്ടയ്ക്കലിൽ പെൺകുട്ടി പറഞ്ഞത് 40 പേരുകൾ; അറസ്റ്റിലായത് 12 പേരും; പൊന്മളയിൽ ലീഗ് നേതാവ് കുടുങ്ങിയതോടെ അന്വേഷണം വഴിമുട്ടി; മലപ്പുറത്തെ പീഡനവീരന്മാരെ തൊടാൻ പൊലീസിന് പേടി

കോട്ടയ്ക്കലിൽ പെൺകുട്ടി പറഞ്ഞത് 40 പേരുകൾ; അറസ്റ്റിലായത് 12 പേരും; പൊന്മളയിൽ ലീഗ് നേതാവ് കുടുങ്ങിയതോടെ അന്വേഷണം വഴിമുട്ടി; മലപ്പുറത്തെ പീഡനവീരന്മാരെ തൊടാൻ പൊലീസിന് പേടി

എം പി റാഫി

മലപ്പുറം: കഴിഞ്ഞ ദിവസങ്ങളിലായി മലപ്പുറത്ത് നടന്ന പീഡനപരമ്പരയിൽ രാഷ്ട്രീയക്കാർക്കും പങ്കുള്ളതായി സൂചന. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് ചില രാഷ്രീയനേതാക്കളും ഉൾപ്പെട്ടതായി വ്യക്തമാകുന്നു. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പീഡനത്തിന് കൂട്ടുനിൽക്കുകയും കേസ് ഒതുക്കാൻ പണം നൽകുകയുമായിരുന്നു.

കോട്ടക്കലിൽ സ്വന്തം പിതാവും മാതാവും സഹോദരനും ചേർന്ന് പെൺകുട്ടികളെ പലർക്കായി കാഴ്ചവച്ചുവെന്ന വാർത്ത കെട്ടടങ്ങും മുമ്പായിരുന്നു മലപ്പുറത്തു നിന്നും മറ്റൊരു വാർത്ത കൂടി പുറത്തായത്. പ്രായപൂർത്തിയാകാത്ത പെൺമക്കളെ പലർക്കായി കാഴ്ചവച്ചതിനാണ് വയനാട് സ്വദേശിനിയായ നാൽപത്തിയഞ്ചുകാരിയെ അറസ്റ്റ് ചെയ്ത് റിമാൻഡിലടച്ചത്. കോട്ടക്കൽ പീഡനക്കേസിൽ ഉൾപ്പെട്ട കോഴിക്കോട് സ്വദേശികളായ ദമ്പതികളും മൂത്തമകനും ഉൾപ്പടെ പന്ത്രണ്ടു പേർ ഇപ്പോൾ റിമാൻഡിലാണ്. എന്നാൽ കേസിൽ നാൽപതോളം പേർ ഉൾപ്പെട്ടതായ വാർത്തകൾ ശരിവെയ്ക്കുന്നതായിരുന്നു പുതിയ വിവരങ്ങൾ.

പ്രതികളുടെ എണ്ണം വെട്ടിക്കുറച്ച് പൊലീസ് പന്ത്രണ്ടിലൊതുക്കുകയായിരുന്നു. പ്രതികളെ വെട്ടിക്കുറച്ചതോടെ രാഷ്ട്രീയക്കാരും സ്വാധീനമുള്ളവരും രക്ഷപ്പെടുന്ന അവസ്ഥയുണ്ടായി. എന്നാൽ കോട്ടക്കലിലെ സംഭവത്തിന്റെ ആഘാതം വിട്ടുമാറും മുമ്പായിരുന്നു സമീപപ്രദേശമായ പൊന്മളയിൽ മാതാവ് പ്രായപൂർത്തിയാകാത്ത പെൺമക്കളെ പലർക്കായി കാഴ്ചവച്ച സംഭവം പുറത്തറിഞ്ഞത്. മലപ്പുറം എസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡിന്റെ ദിവസങ്ങൾ നീണ്ട നിരീക്ഷണത്തിനൊടുവിലായിരുന്നു മാതാവിനെയും കുട്ടികളെയും പിടികൂടിയത്. സംശയാസ്പദമായ രീതിയിൽ ബസ് ജീവനക്കാരുമായും ബസ്സ്റ്റാന്റിലെ മറ്റു ആളുകളുമായും ഇടപഴകുന്നത് ദൃഷ്ടിയിൽപ്പെട്ട ഒരു കോളേജ് വിദ്യാർത്ഥിനിയായിരുന്നു വിവരം എസ്‌പിയുടെ പ്രേത്യക സ്‌ക്വാഡിനെ അറിയിച്ചത്.

കോട്ടക്കൽ പീഡനക്കേസിൽ ഉൾപ്പെട്ട പന്ത്രണ്ടു പേരെയും രണ്ടു ദിവസത്തിനകം തന്നെ പൊലീസ് പിടികൂടിയെങ്കിലും പൊന്മള സംഭവത്തിൽ പ്രതിചേർത്ത എട്ടുപേരെയും കണ്ടെത്താനാകാതെ കേസ് വഴിമുട്ടിയിരിക്കുകയാണ്. പെൺകുട്ടികൾ കേസുമായി സഹകരിക്കാത്തതാണ് പൊലീസിനു തലവേദനയായിരിക്കുന്നത്. എന്നാൽ പ്രധാന ഇടനിലക്കാരെ കുറിച്ചുള്ള സൂചനകൾ ലഭിച്ചിട്ടും പൊലീസിന് ഇവരെ തൊടാൻ പേലും കഴിഞ്ഞില്ല. ഏറെ സമ്മർദങ്ങൾക്കൊടുവിലായിരുന്നു മലപ്പുറം സി.ഐ ആർ അശോകന്റെ നേതൃത്വത്തിലുള്ള സംഘം ലീഗിന്റെ തൊഴിലാളി സംഘടനയായ സ്വതന്ത്ര മോട്ടോർ തൊഴിലാളി യൂനിയൻ( എസ്.ടി.യു)നേതാവ് പറപ്പൂർ തുമ്പത്ത് താഴേക്കോട്ട് മൊയ്തീൻകുട്ടിയെ(44) അറസ്റ്റ് ചെയ്തത്.

ഇയാൾ പിടിയിലായതോടെ കേസിന്റെ നിർണായക വിവരങ്ങളാണ് ലഭിച്ചത്. ഇയാൾ പതിനേഴുകാരിയെ ഒന്നിലധികം തവണ പീഡിപ്പിച്ചതായി അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. എട്ട്് ഇടനിലക്കാരടക്കം നിരവധി പ്രമുഖർ കേസിൽ ഉൾപ്പെടുമെന്നാണ് സൂചന. മൊയ്തീൻകുട്ടിക്കു പുറമെ പെൺകുട്ടികളുടെ മാതാവ്, കോട്ടക്കൽ പീഡനക്കേസിലെ മുഖ്യ ഇടനിലക്കാരൻ മുസതഫ എന്നിവരടക്കം മൂന്നു പേരും റിമാൻഡിലാണ്. രണ്ടു കേസുകളിലും ഒരാൾ തന്നെ മുഖ്യ ഇടനിലക്കാരനായത് കേസിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. കാസർകോഡ് സ്വദേശിയായ ഭർത്താവ് മരിച്ചെന്നാണ് നാൽപത്തഞ്ചുകാരി മാതാവ് പൊലീസിൽ മൊഴിനൽകിയിട്ടുള്ളത്. മുസ്തഫയായിരുന്നുവത്രെ ഇവരെ ആദ്യം സമീപിച്ചത്. പിന്നീട് നിരവധി പേരെ മുസ്തഫ എത്തിക്കുകയായിരുന്നു. രണ്ടായിരവും മുവായിരവുമായിരുന്നു വാങ്ങിയിരുന്നത്. കേസിൽ ഉൾപ്പെടാത്ത നിരവധി മാന്യന്മാർക്കും കേസിൽ പങ്കുണ്ട്.

പൊന്മള പീഡനക്കേസിൽ പിടിയിലായ എസ്.ടി.യു നേതാവ് കോട്ടക്കൽ പീഡനക്കേസ് ഒതുക്കുന്നതിന് പലരിൽ നിന്നായി പണം വാങ്ങിയതിന്റെ വിവരങ്ങളും പൊലീസിനു ലഭിച്ചിട്ടുണ്ട്. കോട്ടക്കൽ കേസിൽ ഉൾപ്പെട്ട അയൽവാസിയായ പി.ഡി.പി നേതാവിനെ കേസിൽ നിന്നും രക്ഷിക്കാമെന്ന് പറഞ്ഞായിരുന്നു 17,000 രൂപ വാങ്ങിയത്. പൊലീസുമായി നല്ല ബന്ധം പുലർത്തിയിരുന്ന മൊയ്തീൻകുട്ടി ഇത്തരത്തിൽ പലരിൽ നിന്നുമായി പണം വാങ്ങിയിട്ടുണ്ടെന്ന് വിവരം ലഭിച്ചു. പി.ഡി.പി നേതാവ് കോട്ടക്കലിലെ ക്വാർട്ടേഴ്‌സിൽ മാതാവിനെയും പെൺകുട്ടികളെയും പല തവണ സന്ദർശിച്ചിരുന്നുവത്രെ. എന്നാൽ ഇയാൾ പീഡനം നടത്തിയിരുന്നില്ലെന്നാണ് പൊലീസ് ഭാഷ്യം. രണ്ടു ദിവസത്തിനകം പൊ•ള പീഡനക്കേസിലെ മുഖ്യ പ്രതികളെ പിടികൂടുമെന്ന് മലപ്പുറം സി.ഐ അറിയിച്ചു. പൊന്മള പീഡനകേസിൽ ഇനി കുടുങ്ങാനുള്ളത് ഉന്നതർ ആയതുകൊണ്ടുതന്നെ അന്വേഷണവും മന്ദഗതിയിലാണിപ്പോൾ. കാർട്ടേഴ്‌സുകൾ കേന്ദ്രീകരിച്ച് ബാലികാ പീഡനം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ എസ്‌പിയുടെ നേതൃത്വത്തിൽ സ്‌ക്വാഡ് പ്രവർത്തനം ശക്തമാക്കാനാണ് തീരുമാനം.

കോട്ടയ്ക്കൽ പീഡനത്തിലെ പ്രധാന പ്രതി കുട്ടിയുടെ അമ്മ സൗദയാണെന്നാണ് പൊലീസിന്റെ വിശദീകരണം. കോഴിക്കോട് നടക്കാവ് വെള്ളയിൽ സ്വദേശിനി നാടോടി പറമ്പിൽ സൗദ(40) സ്വന്തം നാടും വീടും ഉപേക്ഷിച്ച് മുൻ ഭർത്താവിനോടൊപ്പം ഇറങ്ങിപ്പുറപ്പെട്ടതായിരുന്നു. പിന്നീട് ആ വിവാഹബന്ധം ഏറെ വൈകാതെ വേർപെട്ടു. കൊല്ലം കൊയിലാണ്ടി സ്വദേശി ബാപ്പൻകാട്ടിൽ ഹമീദു(48) മായി നടന്ന വിവാഹമായിരുന്നു ഒടുവിലത്തേത്. ഇതിനിടയിൽ നാലു വിവാഹം കഴിച്ചതായാണ് പൊലീസിനു വിവരം ലഭിച്ചത്. ആദ്യവിവാഹം വേർപെടുത്തിയ സമയത്തുതന്നെ പലരുമായും ബന്ധമുണ്ടെന്ന പേരിൽ കുടുംബങ്ങളെല്ലാം ഒറ്റപ്പെടുത്തി. തുടർന്ന് സാഹചര്യങ്ങളും ഒറ്റപ്പെടലും മുതലെടുത്ത് പലരും സമീപിക്കാൻ തുടങ്ങി. ഈ പരിചയപ്പെടലും അടുപ്പവും വിവാഹം വരെ എത്തിയതോടെയാണ് കെട്ടുറപ്പും സ്ഥിരതയുമില്ലാത്ത നിരവധി വിവാഹങ്ങളായി മാറിയത്. സ്ത്രീത്വം പൂർണമായും ഊറ്റിയെടുത്ത ശേഷം ഓരോ ഭർത്താക്കന്മാരും ഉപേക്ഷിച്ചു. നാലു വിവാഹങ്ങളിലായി ജനിച്ച ഏഴു കുട്ടികളും സൗദയും ഇപ്പോഴത്തെ ഭർത്താവ് ഹമീദുമായാണ് താമസം.

പലയിടങ്ങളിലായി മാറി മാറി താമസിച്ചിരുന്ന ഇവർ സുരക്ഷിതമായി വസിക്കാനുള്ള മറ്റൊരു ഇടം തേടിക്കൊണ്ടേയിരുന്നു. നാട്ടുകാരുടെയും അയൽവാസികളുടെയും എതിർപ്പിനും സംശയത്തിനും പിടികൊടുക്കാതെയായിരുന്നു ഓരോ ഇടപാടും നടത്തിയിരുന്നത്. അവസാനം കോട്ടക്കൽ പുലിക്കോട് പടിഞ്ഞാക്കരയിലെ സുരക്ഷിതമായ ക്വാർട്ടേഴ്‌സിലേക്കായിരുന്നു താമസം മാറ്റിയിരുന്നത്. നൂറുകണക്കിനു പേർ ഇവിടെ എത്തിയിട്ടുണ്ടെന്നാണ് കണക്ക്. എന്നാൽ അയൽവാസികൾക്കോ നാട്ടുകാർക്കോ ഇവരെകുറിച്ച് കാര്യമായ അറിവോ സംശയമോ ഇല്ലായിരുന്നു. ഇപ്പോൾ സംഭവവുമായി ബന്ധപ്പെട്ട് റിമാൻഡിലായത് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ സമീപിച്ച 13 പേർ മാത്രമാണ്. എന്നാൽ നാൽപതോളം പേർ തന്നെ സമീപിച്ചതായും ഇതിൽ പൊലീസ് ഉദ്യോഗസ്ഥർ വരെ ഉള്ളതായും പതിമൂന്നുകാരി മൊഴി നൽകിയെങ്കിലും കേസ് പതിനഞ്ചു പേരിൽ ഒതുക്കുകയായിരുന്നു. ഇത് ഉന്നതരെ രക്ഷിക്കാനായിരുന്നു. ഇതിനപ്പുറത്തേക്ക് ഇപ്പോഴും കേസ് പുരോഗമിച്ചിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP