Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രണ്ടു മാസം മുമ്പ് കുണ്ടറയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ പത്തുവയസുകാരി അതിക്രൂര ലൈംഗിക പീഡനത്തിന് ഇരയായി; സ്വകാര്യ ഭാഗങ്ങളിലടക്കം 22 മുറിവുകളുണ്ടെന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പിറ്റേന്നു ലഭിച്ചിട്ടും കൊല്ലം പൊലീസ് അനങ്ങിയില്ല; വാളയാറിനു സമാനമായ സംഭവം വാർത്തയും വിവാദവുമായതോടെ ബന്ധു കസ്റ്റഡിയിൽ

രണ്ടു മാസം മുമ്പ് കുണ്ടറയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ പത്തുവയസുകാരി അതിക്രൂര ലൈംഗിക പീഡനത്തിന് ഇരയായി; സ്വകാര്യ ഭാഗങ്ങളിലടക്കം 22 മുറിവുകളുണ്ടെന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പിറ്റേന്നു ലഭിച്ചിട്ടും കൊല്ലം പൊലീസ് അനങ്ങിയില്ല; വാളയാറിനു സമാനമായ സംഭവം വാർത്തയും വിവാദവുമായതോടെ ബന്ധു കസ്റ്റഡിയിൽ

കൊല്ലം: രണ്ടു മാസം മുമ്പു കുണ്ടറയിൽ പത്തുവയസ്സുകാരിയെ ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ ഉറ്റ ബന്ധുവാണ് പിടിയിലായിരിക്കുന്നത്. കുട്ടിയുടെ വീടിനു സമീപം തന്നെയാണ് ഇയാൾ താമസിക്കുന്നത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിയിരുന്നുവെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചിട്ടും പൊലീസ് കാര്യക്ഷമമായ അന്വേഷണത്തിനു തയാറായിരുന്നില്ല. രണ്ടു മാസം മുമ്പു നടന്ന സംഭവം ഇന്ന് വാർത്തയായതിനെ തുടർന്നാണ് ഒരാളെ കസ്റ്റഡിയിൽ എടുക്കാൻ പൊലീസ് തയാറായിരിക്കുന്നത്.

പാലക്കാട് വാളയാറിൽ സഹോദരിമാരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിനു സമാനമായ സംഭവമാണ് ജനുവരി 15നു കുണ്ടറയിലും നടന്നത്. പത്തുവയസ്സുകാരിയെ വീട്ടിലെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിലാണു കണ്ടെത്തിയത്. കാലുകൾ തറയിൽ മുട്ടിനിൽക്കുന്ന രീതിയിലായിരുന്നു മൃതദേഹം.

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ കുട്ടി നിരന്തരമായി ലൈംഗിക ചൂഷണത്തിന് ഇരയായെന്നു വ്യക്തമായിരുന്നു. റിപ്പോർട്ടിന്റെ പകർപ്പ് ജനുവരി 16നു തന്നെ കൊല്ലം റൂറൽ എസ്‌പിക്കും കുണ്ടറ സിഐയ്ക്കും ലഭിച്ചിട്ടും അന്വേഷണം നടത്തുകയോ പ്രതിയെ അറസ്റ്റു ചെയ്യുകയോ ചെയ്തിട്ടില്ല. മകൾ ആത്മഹത്യ ചെയ്തതല്ലെന്നു പറഞ്ഞു കുണ്ടറ പൊലീസ് സ്റ്റേഷനിൽ കയറിയിറങ്ങിയിട്ടും പൊലീസ് അനാസ്ഥ കാട്ടിയെന്നു കുട്ടിയുടെ അച്ഛൻ പറയുന്നു.

കുട്ടിയുടെ മരണത്തെത്തുടർന്നു പിതാവ് നൽകിയ പരാതയിൽ ഇപ്പോൾ പിടിയിലായ ആളുടെ പേരുമുണ്ടെന്നാണു സൂചന. വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട പത്തുവയസുകാരി നിരന്തരം ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് ഉണ്ടായിട്ടും നടപടി എടുക്കാൻ പൊലീസ് തയാറായില്ലെന്ന ആക്ഷേപം ശക്തമാണ്. സ്വകാര്യഭാഗങ്ങളിലടക്കം കുട്ടിയുടെ ശരീരത്തിൽ 22 മുറിവുകളുണ്ടെന്നാണു റിപ്പോർട്ട്. കൊലപാതക സാധ്യതപോലും സംശയിക്കുന്ന കേസിലാണു പൊലീസ് ഗുരുതര അനാസ്ഥ കാട്ടിയത്.

കുടുംബപ്രശ്‌നമാണ് ആത്മഹത്യയ്ക്കു കാരണമെന്നു കുട്ടിയുടെ മൃതദേഹത്തിനു സമീപത്തുനിന്നു കണ്ടെടുത്ത കുറിപ്പിൽ എഴുതിയിരുന്നു. വീട്ടിൽ സമാധാനമില്ലെന്നും ആത്മഹത്യ ചെയ്യുകയാണെന്നും കുറിപ്പിൽ പറയുന്നു. മരിക്കുന്നതിൽ ആർക്കും ഉത്തരവാദിത്വമില്ലെന്നു വ്യക്തമാക്കുന്ന കുറിപ്പ് പഴയ ലിപിയിലാണ് എഴുതിയിരിക്കുന്നത്. തീയതിയും ഒപ്പും സഹിതമാണ് കുറിപ്പ്. എന്നാൽ ആത്മഹത്യാകുറിപ്പു കുട്ടിയുടേതാണെന്നു സ്ഥിരീകരിച്ചിട്ടില്ല.

സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. പൊലീസിന്റെ വീഴ്ച ദക്ഷിണ മേഖല ഐജി അന്വേഷിച്ച് മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്നും ഡിഎംഒയും ശിശുക്ഷേമ സമിതിയും മൂന്നാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്നും മനുഷ്യാവകാശ കമ്മിഷൻ ആവശ്യപ്പെട്ടു.

ഇതിനിടെ, അന്വേഷണത്തിൽ അനാസ്ഥകാട്ടുന്ന പൊലീസിനെതിരേ കുണ്ടറ സ്റ്റേഷനിൽ ഡിവൈഎഫ്‌ഐയും കോൺഗ്രസും ഉപരോധം നടത്തി പ്രതിഷേധിച്ചു. ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ സ്റ്റേഷനു മുൻപിൽ കുത്തിയിരിപ്പു നടത്തി. കേസ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കണമെന്ന് സി.പി.എം ആവശ്യപ്പെട്ടു. അതുവരെ സമരം തുടരുമെന്നാണ് സി.പി.എം നിലപാട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP