Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ലിഗയുടേതുകൊലപാതകം തന്നെ; ലാത്വിയൻ യുവതിയുടേത് ശ്വാസം മുട്ടി കൊലയെന്ന പ്രാഥമിക വിലയിരുത്തലിൽ ഫോറൻസിക് ഡോക്ടർമാർ; മെഡിക്കൽ കോളേജിലെ വിദഗ്ധരുടെ കണ്ടെത്തൽ പൊളിക്കുന്നത് ഒതളങ്ങ കഴിച്ചുള്ള മരണമെന്ന പൊലീസ് വാദം; മാനഭംഗ കൊലയാണോ എന്ന് തിരിച്ചറിയാൻ പോസ്റ്റ് മോർട്ടം റിപ്പോർട്ടിനായി കാത്ത് ഐജി മനോജ് എബ്രഹാം; വിദേശ വനിതയുടെ മരണത്തിൽ ഇനി കേരളത്തിന് തലകുനിക്കാം

ലിഗയുടേതുകൊലപാതകം തന്നെ; ലാത്വിയൻ യുവതിയുടേത് ശ്വാസം മുട്ടി കൊലയെന്ന പ്രാഥമിക വിലയിരുത്തലിൽ ഫോറൻസിക് ഡോക്ടർമാർ; മെഡിക്കൽ കോളേജിലെ വിദഗ്ധരുടെ കണ്ടെത്തൽ പൊളിക്കുന്നത് ഒതളങ്ങ കഴിച്ചുള്ള മരണമെന്ന പൊലീസ് വാദം; മാനഭംഗ കൊലയാണോ എന്ന് തിരിച്ചറിയാൻ പോസ്റ്റ് മോർട്ടം റിപ്പോർട്ടിനായി കാത്ത് ഐജി മനോജ് എബ്രഹാം; വിദേശ വനിതയുടെ മരണത്തിൽ ഇനി കേരളത്തിന് തലകുനിക്കാം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലാത്വിയൻ സ്വദേശി ലിഗയെ കൊലപ്പെടുത്തിയത് തന്നെ. ശ്വാസം മുട്ടിയാണ് ലീഗയുടെ മരണമെന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർമാർ പൊലീസിന് അറിയിച്ചു. വിഷം കഴിച്ച് ലിഗ ആത്മഹത്യ ചെയ്തുവെന്ന വാദമാണ് പൊളിയുന്നത്. ഇതോടെ വിദേശ യുവതിയുടെ മരണത്തിൽ കേരളം വീണ്ടും പ്രതിക്കൂട്ടിലാവുകയാണ്. ലിഗയുടേതെന്ന് കരുതുന്ന മൃതദേഹം കണ്ടെത്തി ആറ് ദിവസമാകുമ്പോളും ദുരൂഹതകൾ നീക്കാനാവാതെ അന്വേഷണസംഘം വലയുന്നു. മരണകാരണം വ്യക്തമാക്കുന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടടക്കമുള്ള പരിശോധനാഫലങ്ങൾ വൈകുന്നതാണ് കാരണം. അതിന് മുന്നോടിയായാണ് പ്രാഥമിക നിഗമനം പൊലീസിന് കിട്ടിയിരിക്കുന്നത്. ലിഗ പീഡനത്തിന് ഇരയായോ എന്നതും അന്തിമ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടുമ്പോൾ വ്യക്തമാകും.

മെഡിക്കൽ കോളജിലെ ഫൊറൻസിക് ഡോക്ടർമാരാണ് ശ്വാസം മുട്ടിയാണ് മരിച്ചതെന്ന നിലപാട് എടുക്കുന്നത്. ഇക്കാര്യത്തിൽ അന്തിമ നിഗമനം രണ്ട് ദിവസത്തിനകം അറിയിക്കാമെന്നും അവർ അറിയിച്ചിട്ടുണ്ട്. മാനഭംഗം നടന്നിട്ടില്ലെന്നും നിഗമനമുണ്ട്. പുതിയ സാഹചര്യത്തിൽ കൊലപാതക സാധ്യത തള്ളാതെ പൊലീസ് അന്വേഷണം തുടങ്ങി. കേസുമായി ബന്ധപ്പെട്ട് നിരവധി പേർ പൊലീസിന്റെ കസ്റ്റഡിയിൽ ഉണ്ട്. സ്ഥലത്ത് വ്യാജ വാറ്റും ചീട്ടുകളി സംഘവും സജീവമാണ്. ഇവരൊക്കെ സംശയ നിഴലിലാണ്. ശ്വാസം മുട്ടിച്ച് മരണമെന്ന് പറയുമ്പോൾ അതിൽ ഒളിച്ചിരിക്കുന്നതുകൊലപാതകമെന്ന സത്യമാണ്. ഇത് കേരളാ പൊലീസിന്റെ ഇതുവരെയുള്ള വാദങ്ങളെ തള്ളിക്കളയും. പൊലീസിന്റെ ഒതളങാ തിയറിയാണ് പൊളിയുന്നത്.

ലിഗ ആത്മഹത്യ ചെയ്തിരിക്കാമെന്ന പൊലീസ് വാദമാണ് പൊളിയുന്നത്. ലിഗയുടേതുകൊലപാതകമെന്നതാണ് കുടുംബത്തിന്റെ ആരോപണം. അതിന് പ്രധാനമായും മൂന്ന് സംശയങ്ങളാണ് ഉന്നയിക്കുന്നത്. ഒന്ന് , നാട്ടുകാർ പോലും പോകാത്ത കണ്ടൽക്കാടിനുള്ളിൽ സ്ഥലപരിചയമൊട്ടുമില്ലാത്ത ലിഗ എങ്ങിനെയെത്തി. വിശ്വാസം നടിച്ച് ആരെങ്കിലും കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് ആരോപണം. രണ്ട് , ലിഗയെ കാണാതാകുമ്പോൾ ധരിച്ചിട്ടില്ലാത്ത ജാക്കറ്റ് മൃതദേഹത്തിൽ എങ്ങിനെ വന്നു...മൂന്ന് മൃതദേഹത്തിന്റെ കഴുത്ത് വേർപ്പെട്ടത് എങ്ങിനെ...? ഈ സംശയങ്ങളുടെ ഉത്തരമാണ് ബന്ധുക്കൾ തേടുന്നത്.

ഇതിന് ജാക്കറ്റ് കോവളത്ത് നിന്ന് വാങ്ങിയതാണെന്ന് ഉറപ്പിക്കാനുള്ള സാക്ഷി മൊഴി പൊലീസിന് കിട്ടിയിട്ടുണ്ട്. ഇതിനൊപ്പം വിദേശ വനിത ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് നിർണായക മൊഴികൾ ലഭിച്ചുവെന്നും പൊലീസ് പറഞ്ഞിരുന്നു. ലിഗ വാഴമുട്ടത്തെ പൊന്തക്കാട്ടിലേക്ക് പോകുന്നത് കണ്ടതായി മൊഴി. മത്സ്യ ബന്ധനത്തിന് പോയവരാണ് മൊഴി നൽകിയത്. സമീപ വാസിയായ സ്ത്രീ തങ്ങളോട് പറഞ്ഞതായെന്നാണ് യുവാക്കളുടെ മൊഴി. ഇതെല്ലാം ലിഗയുടേത് ആത്മഹത്യയാക്കി മാറ്റാനുള്ള പൊലീസ് നീക്കത്തിന്റെ ഭാഗമാണെന്ന് ആരോപണം ഉയർന്നു. ഇതിനിടെയാണ് ഡോക്ടർമാരുടെ നിരീക്ഷണം എത്തുന്നത്.

ഒന്ന് മൃതദേഹത്തിലുണ്ടായിരുന്ന അടിവസ്ത്രത്തിലെ ബ്രാന്റ് നെയിം ലിഗയുടെ രാജ്യത്തെ കമ്പനിയുടേതാണ്. മറ്റൊന്ന് മൃതദേഹത്തിനരികിൽ നിന്ന് ലഭിച്ച സിഗരറ്റ് പാക്കറ്റും. തലമുടിയിലെ സാമ്യവും മരിച്ചത് ലിഗ തന്നെയെന്ന് ഉറപ്പിക്കുന്ന വസ്തുതകളാണ്. കൂടാതെ സംഭവ സ്ഥലത്തേക്ക് ലിഗ നടന്നുപോകുന്നതിന്റെ സി സി ടി വി ദൃശ്യങ്ങളും പൊലീസിന് ലഭ്യമായിട്ടുണ്ട്. ഇതോടെ ഡി എൻ എ പരിശോധനാ ഫലം പുറത്ത് വരുന്നതിന് മുമ്പേതന്നെ മൃതദേഹം ലിഗയുടേതാണെന്ന് പൊലീസ് ഉറപ്പിച്ചു. ഇതിന് പിന്നാലെയാണ് ശ്വാസം മുട്ടിയാണ് ലിഗ മരിച്ചതെന്ന സൂചന പുറത്തുവരുന്നത്. അതുകൊണ്ട് തന്നെ മൂന്നാമതൊരാൾ കേസിൽ ഉൾപ്പെട്ടുവെന്നും വ്യക്തമായി.

ലിഗ ഓട്ടോയിലെത്തിയ കോവളം ബീച്ചിൽ നിന്ന് അരമണിക്കൂറുകൊണ്ട് നടന്നും വള്ളത്തിലൂടെയും മൃതദേഹം കണ്ടെത്തിയ കാട്ടിലെത്താനാവുമെന്ന് പൊലീസ് പറയുന്നു. ഇങ്ങിനെ ചില ടൂറിസ്റ്റുകൾ വരാറുണ്ടെന്നും വിഷാദരോഗമുള്ള ലിഗ ആത്മഹത്യ ചെയ്യാനുറച്ച് ഇവിടെയെത്തിയിരിക്കാമെന്നും പൊലീസ് പറഞ്ഞിരുന്നു. മൃതദേഹത്തിൽ കണ്ട ജാക്കറ്റിൽ മെയ്ഡ് ഇൻ ചൈന എന്നെഴുതിയിട്ടുണ്ട്. അത്തരം ജാക്കറ്റുകൾ കോവളത്തെ ഒട്ടേറെ കടകളിലുണ്ട്. ഓട്ടോയിലെത്തിയ ശേഷം ലിഗ വാങ്ങിയതാണെന്നും പൊലീസ് പറയുന്നു.. മൃതദേഹത്തിന്റെ കാലപ്പഴക്കം മൂലം ശരീരം അഴുകിയാണ് തല വേർപ്പെട്ടത്. മുറിഞ്ഞതല്ലെന്ന് പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർ അറിയിച്ചതിനാൽ അതിൽ ദുരൂഹതയില്ലെന്നും പറഞ്ഞിരുന്നു. ശരീരം പകുതിയുലേറെയും അഴുകിയതിനാൽ പോസ്റ്റുമോർട്ടത്തിലൂടെ മരണകാരണം കൃത്യമായി അറിയാനാകുമോയെന്ന സംശയവും ഉണ്ട്.

അതിനിടെ ലിഗയുടെ വിഷാദരോഗം ഗുരുതരമായിരുന്നില്ലെന്ന് ചികിൽസിച്ച ഡോക്ടർ. ലിഗ ഏകാന്തത ഇഷ്ടപ്പെട്ടിരുന്നുവെന്നും ചികിൽസയിലിരിക്കെ ആത്മഹത്യാപ്രവണത കാണിച്ചിട്ടില്ലെന്നും ഡോ. ദിവ്യ പറഞ്ഞു. പുകവലി ശീലം മാറ്റാനാണ് പ്രധാനമായും അവർ ചികിൽസക്കെത്തിയത്. ലഹരിമരുന്നുകൾ ഉപയോഗിക്കുന്നതായും തോന്നിയിട്ടില്ലെന്ന് ഡോ.ദിവ്യ പറഞ്ഞു. കോവളത്ത് കണ്ടെത്തിയ മൃതദേഹം ലിഗയുടേതാണെന്ന് ഓട്ടോ ഡ്രൈവർ ഷാജിയും പൊലീസിന് മൊഴി നൽകിയിരുന്നു. ലിഗയെ കോവളത്ത് വിട്ടത് ഷാജിയുടെ ഓട്ടോയിലായിരുന്നു. ലിഗയുടെ വസ്ത്രം ഷാജി തിരിച്ചറിഞ്ഞു.

ഡോക്ടറുടെയും ഓട്ടോ ഡ്രൈവറുടെയും വെളിപ്പെടുത്തലുകൾ ലിഗയുടേത് സ്വാഭാവിക മരണമല്ലെന്ന സൂചനയാണ് നൽകുന്നത്. 38 ദിവസത്തെ തിരച്ചിലിനൊടുവിൽ കഴിഞ്ഞ ദിവസമാണ് മൃതദേഹം തിരുവല്ലത്തിനടുത്തുവെച്ച് ലഭിച്ചത്. കോവളത്തെ കണ്ടൽക്കാടുകളിൽ നിന്നും കണ്ടെടുത്ത മൃതദേഹത്തിലെ ജാക്കറ്റ് ലിഗയുടേതല്ലെന്നു സഹോദരി ഇലീസും പറഞ്ഞിരുന്നു. ലിഗ അപാകത്തിൽപ്പെട്ടതോ ആത്മഹത്യചെയ്തതോ അല്ല. വിഷം ഉള്ളിൽച്ചെന്നതിന് തെളിവില്ലെന്നും ഇലീസ് പറഞ്ഞു.

ലിഗയ്ക്ക് എന്തുസംഭവിച്ചുവെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തണം. ആ സ്ഥലത്ത് ഒരാൾക്ക് തനിച്ചുപോകാനാവില്ലെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അവർ പറഞ്ഞിരുന്നു. ലിഗയുടെ മരണം അന്വേഷിക്കുന്ന സംഘത്തെ വിപുലീകരിച്ചതിന് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തലുകൾ പുറത്തുവരുന്നത്. ഐ.ജി.മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ 25 അംഗസംഘമാണ് കേസ് അന്വേഷിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP