Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ലഹരി സിഗരറ്റ് വലിച്ച് ഉന്മത്തയായ വിദേശയുവതിയെ കണ്ടൽകാട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയത് പുരുഷ ലൈംഗിക തൊഴിലാളിയോ? പീഡനത്തിനിടെയുള്ള മൽപിടിത്തത്തിൽ ലാത്വിയക്കാരിയെ കൊലപ്പെടുത്തി; അറസ്റ്റിലായ കോവളത്തുകാരൻ കുറ്റസമ്മതം നടത്തിയെന്ന് സ്ഥിരീകരിക്കാതെ പൊലീസ്; കോട്ടയത്ത് നിന്ന് അന്വേഷണ സംഘം പൊക്കിയത് നിർണ്ണായക വിവരങ്ങൾ കിട്ടിയ ശേഷമെന്നും സൂചന; ലിഗയുടെ മരണത്തിൽ കസ്റ്റഡിയിലുള്ളത് പത്തോളം പേർ; കരുതലോടെ ഐജി മനോജ് എബ്രഹാമും സംഘവും

ലഹരി സിഗരറ്റ് വലിച്ച് ഉന്മത്തയായ വിദേശയുവതിയെ കണ്ടൽകാട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയത് പുരുഷ ലൈംഗിക തൊഴിലാളിയോ? പീഡനത്തിനിടെയുള്ള മൽപിടിത്തത്തിൽ ലാത്വിയക്കാരിയെ കൊലപ്പെടുത്തി; അറസ്റ്റിലായ കോവളത്തുകാരൻ കുറ്റസമ്മതം നടത്തിയെന്ന് സ്ഥിരീകരിക്കാതെ പൊലീസ്; കോട്ടയത്ത് നിന്ന് അന്വേഷണ സംഘം പൊക്കിയത് നിർണ്ണായക വിവരങ്ങൾ കിട്ടിയ ശേഷമെന്നും സൂചന; ലിഗയുടെ മരണത്തിൽ കസ്റ്റഡിയിലുള്ളത് പത്തോളം പേർ; കരുതലോടെ ഐജി മനോജ് എബ്രഹാമും സംഘവും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവളത്ത് ലാത്വിയക്കാരി ലിഗ കൊല്ലപ്പെട്ടത് മാനഭംഗ ശ്രമത്തിനിടെയെന്ന് സൂചന. കഴുത്ത് ഞെരിച്ചാണ് ലിഗയെ കൊലപ്പെടുത്തിയതെന്ന സംശയമാണ് ഫോറൻസിക് സംഘം മുന്നോട്ട് വയ്ക്കുന്നത്. ഇതിനൊപ്പം സാഹചര്യങ്ങൾ വിലയിരുത്തിയാണ് ലിഗയുടെ കൊലപാതകം മാനഭംഗശ്രമത്തിനിടെ ഉണ്ടായതാണെന്ന നിഗമനത്തിൽ പൊലീസ് എത്തുന്നത്. സംഭവത്തിൽ കോവളം സ്വദേശിയും ബീച്ചിലെ പുരുഷ ലൈംഗികത്തൊഴിലാളിയുമായ 40കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ നൽകിയ ലഹരി സിഗരറ്റ് വലിച്ച് ഉന്മത്തയായ ലിഗയെ കണ്ടൽകാട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ചെന്നും ചെറുത്തു നിന്ന ലിഗ മൽപ്പിടിത്തത്തിൽ കൊല്ലപ്പെട്ടെന്നുമാണ് വിലയിരുത്തൽ.

അറസ്റ്റിലായ നാൽപ്പതുകാരൻ പൊലീസിനോട് കുറ്റസമ്മതം നടത്തിയെന്നാണ് സൂചന. എന്നാൽ ഇക്കാര്യത്തിൽ പൊലീസ് സ്ഥിരീകരണം നൽകുന്നില്ല. എസ്. പി അജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കോട്ടയത്തു നിന്നാണ് ഇയാളെ പിടികൂടിയത്. തിരുവല്ലം, കോവളം സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയാണിയാൾ. മറ്റ് ഒൻപത് പേർ പൊലീസ് കസ്റ്റഡിയിൽ ഉണ്ട്. ലൈംഗിക തൊഴിലാളിയുമായി ബീച്ചിൽ ലിഗ സംസാരിച്ചു നിൽക്കുന്നത് കണ്ടതായി ചില യുവാക്കൾ പൊലീസിന് മൊഴി നൽകിയിരുന്നു. ഇതിനെ തുടർന്നുള്ള അന്വേഷണമാണ് നിർണ്ണായകമായത്. കോവളത്ത് നിന്ന് ഇയാൾ മുങ്ങിയതും സംശയം ഇരട്ടിപ്പിച്ചു. ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഐജി നേരിട്ട് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നുണ്ട്.

മാർച്ച് 14ന് ഓട്ടോറിക്ഷയിൽ ഗ്രോവ് ബീച്ചിൽ വന്നിറങ്ങിയ ലിഗ, കടപ്പുറത്ത് തന്നെ കണ്ടിരുന്നെന്നും സിഗരറ്റ് ചോദിച്ചപ്പോൾ കൊടുത്തെന്നും അത് പുകച്ച് അവർ ബീച്ചിലൂടെ നടന്നുപോയെന്നുമാണ് ഇയാളുടെ മൊഴി. എങ്ങോട്ടാണ് പോയതെന്ന് താൻ ശ്രദ്ധിച്ചില്ലെന്നും ഇയാൾ പൊലീസിനോട് സമ്മതിച്ചതായി സ്ഥിരീകരണം ഉണ്ട്. കൂടുതൽ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റസമ്മതം നടത്തിയെന്നാണ് സൂചന. എന്നാൽ വ്യക്തമായ തെളിവില്ലാതെ ഇയാളെ കുറ്റവാളിയായി ചിത്രീകരിക്കാൻ പൊലീസ് തയ്യാറാകില്ല. കേസിൽ പഴുതുകൾ അടച്ച് കുറ്റവാളിയെ പിടിക്കാനാണ് പൊലീസ് ശ്രമം. മൃതദേഹം കണ്ടെത്തിയ ചെന്തിലാക്കര കണ്ടൽക്കാട്ടിൽ പുരുഷലൈംഗിക തൊഴിലാളികൾ സ്ഥിരമായി എത്താറുണ്ടെന്നും ഇയാളെ അവിടെ കണ്ടിട്ടുണ്ടെന്നും മൊഴികളുണ്ട്. ഇതും പൊലീസ് ഗൗരവത്തോടെ കാണുന്നുണ്ട്.

മാനഭംഗശ്രമത്തിനിടെ മൽപ്പിടുത്തത്തിൽ ലിഗ കൊല്ലപ്പെട്ടിരിക്കാം. ഇത് ശരിവയ്ക്കുന്ന വിവരങ്ങളാണ് പോസ്റ്റ്‌മോർട്ടം നടത്തിയ ഫോറൻസിക് വിദഗ്ദ്ധർ നൽകിയത്. ലിഗയുടെ കഴുത്തിലെ സൂക്ഷ്മ ഞരമ്പുകളിൽ ക്ഷതമുണ്ട്. ഇവിടെ രക്തം കട്ടപിടിച്ചിട്ടുണ്ട്. കഴുത്തിൽ ശക്തമായി അമർത്തിപ്പിടിച്ചാലേ ഇങ്ങനെയുണ്ടാവൂ. ഈ സാഹചര്യത്തിൽ ലിഗയുടെ മരണം കൊലപാതകമെന്ന് പൊലീസ് ഉറപ്പിച്ചു കഴിഞ്ഞു. എന്നാൽ മാനഭംഗ ശ്രമത്തിലേക്ക് തീരുമാനം എത്താൻ ഇനിയും തെളിവ് ശേഖരിക്കേണ്ടതുണ്ട്. ലിഗയെ കണ്ടശേഷമുള്ള കാര്യങ്ങൾ തൃപ്തികരമായി വിശദീകരിക്കാൻ കഴിയാത്തതിനാലാണ് പുരുഷ ലൈഗികത്തൊഴിലാളിയെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് പറഞ്ഞു. അതിന് അപ്പുറം ഒന്നും പൊലീസ് വിശദീകരിക്കുന്നില്ല.

ഇയാൾ മുൻപ് ചില ഹോട്ടലുകളിലും ബീച്ചുകളിലും വിദേശികളെ ഉപദ്രവിച്ചിട്ടുണ്ടെന്ന് വിവരം കിട്ടി. ലിഗയുടെ മൃതദേഹത്തിൽ പീഡനത്തിന്റെ തെളിവുകളൊന്നും പ്രാഥമിക പരിശോധനയിൽ ലഭിച്ചിരുന്നില്ല. ലൈംഗിക പീഡനത്തിന്റെ തെളിവുകൾ കണ്ടെത്താൻ ആന്തരിക അവയവങ്ങൾ കെമിക്കൽ ലാബിലും പരിശോധിക്കുന്നുണ്ട്. ഇതിന് ശേഷം മാത്രമേ അന്തിമ നിലപാടിലേക്കും അറസ്റ്റിലേക്കും പൊലീസ് കടക്കൂ. ണ്ടൽക്കാടും പരിസരവും വൃത്തിയാക്കി ഫോറൻസിക് സംഘത്തെ കൊണ്ട് പരിശോധിപ്പിച്ചെങ്കിലും അസ്വാഭാവികമായി ഒന്നും കിട്ടിയില്ല. മൃതദേഹം വിദേശ വനിത ലിഗയുടേതെന്നു ഡിഎൻഎ പരിശോധനയിൽ സ്ഥിരീകരിച്ചിരുന്നു.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ആന്തരികാവയവങ്ങളുടെ ഫൊറൻസിക് പരിശോധനാ ഫലവും ഇന്നു ലഭിക്കുമെന്നാണു പൊലീസ് കരുതുന്നത്. സ്ഥിരമായി ജാക്കറ്റ് ധരിക്കുന്ന യോഗ പരിശീലകനായ ഒരു വ്യക്തിയും ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. രാജീവ്ഗാന്ധി സെന്റർ ഫോർ ബയോ ടെക്‌നോളജിയിൽ നടത്തിയ ഡിഎൻഎ പരിശോധയിലാണു മൃതദേഹം ലിഗയുടേതാണെന്നു തെളിഞ്ഞത്. സഹോദരി ഇലീസിന്റെ രക്തവുമായി താരതമ്യം ചെയ്തുള്ള പരിശോധനയിലാണ് ഇതു തെളിഞ്ഞത്. നേരത്തേ ഇലീസും ലിഗയുടെ ഭർത്താവ് ആൻഡ്രുവും മൃതദേഹം ലിഗയുടേതാണെന്നു തിരിച്ചറിഞ്ഞിരുന്നു.

വാഴമുട്ടത്തെ ആളൊഴിഞ്ഞ കായൽപ്രദേശത്തു ലിഗ ഒറ്റയ്ക്കല്ല എത്തിയതെന്ന നിഗമനത്തിലാണു പൊലീസ്. വിദേശ വനിതകളെ യോഗയുടെ പേരിൽ പാട്ടിലാക്കുന്ന അംഗീകാരമില്ലാത്ത ചില ഗൈഡുകളെ കേന്ദ്രീകരിച്ചു കൂടുതൽ അന്വേഷണം നടത്തുന്നുണ്ട്. കോവളം, തിരുവല്ലം ഭാഗത്തെ ചില ചീട്ടുകളി സംഘങ്ങൾ, ലഹരിമരുന്നു വിൽപനക്കാർ എന്നിവർ പൊലീസ് നിരീക്ഷണത്തിലാണ്. ഇവരിൽ ചിലരെ ഒന്നിലേറെ തവണ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു.

അതിനിടെ ലിഗയുടെ മരണം സംബന്ധിച്ച സത്യം പുറത്തു വരുന്നതു വരെ ഇന്ത്യ വിടില്ലെന്നു സഹോദരി ഇലീസ് അറിയിച്ചു. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ കണ്ടശേഷം മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അവർ. ലിഗയുടെ മരണത്തെക്കുറിച്ചുള്ള സംശയങ്ങളും പ്രാഥമിക അന്വേഷണത്തിൽ പൊലീസ് വരുത്തിയ വീഴ്ചയെക്കുറിച്ചുള്ള പരാതിയും പങ്കിടാനായിരുന്നു കൂടിക്കാഴ്ച. ഇതുവരെയുള്ള അന്വേഷണ പുരോഗതി ബെഹ്‌റ ഇലീസിനെ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP