Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട ഐസിസ് ഭീകരൻ ഹാഫിസിനെ കൂടാതെ മറ്റ് മലയാളികൾക്കും പരിക്കേറ്റെന്ന് സൂചന; സേനാ പോസ്റ്റ് ആക്രമിച്ച് 17 സൈനികരെ കൊലപ്പെടുത്തിയെ ഭീകരരെ തുരത്തുമെന്ന് ഉറപ്പിച്ച് അഫ്ഗാൻ സേനയുടെ കനത്ത ആക്രമണം; 'ആദ്യ രക്തസാക്ഷിയാകാൻ പറ്റിയില്ലല്ലോ എന്നതിനാണ് വിഷമമെന്ന്' അഷ്ഫാക്കിന്റെ ടെലിഗ്രാം സന്ദേശം

ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട ഐസിസ് ഭീകരൻ ഹാഫിസിനെ കൂടാതെ മറ്റ് മലയാളികൾക്കും പരിക്കേറ്റെന്ന് സൂചന; സേനാ പോസ്റ്റ് ആക്രമിച്ച് 17 സൈനികരെ കൊലപ്പെടുത്തിയെ ഭീകരരെ തുരത്തുമെന്ന് ഉറപ്പിച്ച് അഫ്ഗാൻ സേനയുടെ കനത്ത ആക്രമണം; 'ആദ്യ രക്തസാക്ഷിയാകാൻ പറ്റിയില്ലല്ലോ എന്നതിനാണ് വിഷമമെന്ന്' അഷ്ഫാക്കിന്റെ ടെലിഗ്രാം സന്ദേശം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: അഫ്ഗാനിസ്ഥാനിൽ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി ഐസിസ് ഭീകരൻ കാസർകോട് പടന്ന തെക്കോ കോലോത്ത് ഹാഫീസുദീൻ (24)നെ കൂടാതെ മറ്റ് മലയാളികൾക്കും പരിക്കേറ്റതായി റിപ്പോർട്ടുകൾ. അഫ്ഗാനിൽ എത്തിയ മലയാളികളിൽ നിരവധി പേർക്ക് ബോംബാക്രമണത്തിൽ പരിക്കേറ്റെന്നാണ് പുറത്തുവരുന്ന വിവരം.

കേരളത്തിൽനിന്ന് ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൽ (ഐ.എസ്) ചേർന്ന് അഫ്ഗാനിസ്ഥാനിലെത്തിയ മലയാളികളിൽ ഒട്ടേറെപ്പേർക്ക് സൈന്യത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റതായി സൂചന. ആളില്ലാ വിമാനം ഉപയോഗിച്ചു നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി കൂടെയുള്ളവർ കഴിഞ്ഞദിവസം ബന്ധുക്കൾക്ക് സന്ദേശമയച്ചിരുന്നു.

ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ)ക്ക് നിർണായക വിവരങ്ങൾ ലഭിച്ചത്. നാംഗർഹാറിലെ ദിഹ്ബല മേഖലയിലുണ്ടായ ആക്രമണത്തിലാണ് ഇയാൾ കൊല്ലപ്പെട്ടതെന്നാണ് സൂചന. കഴിഞ്ഞ ഒരാഴ്ചയായി മേഖലയിൽ അഫ്ഗാനിസ്ഥാൻ സൈന്യവും ഐ.എസ്. പോരാളികളും തമ്മിൽ കനത്തയുദ്ധം നടക്കുകയാണ്. സേനാ പോസ്റ്റ് ആക്രമിച്ച് 17 സൈനികരെ കൊലപ്പെടുത്തിയതിനെത്തുടർന്നാണ് സൈന്യം പ്രത്യാക്രമണം ആരംഭിച്ചത്. ആക്രമണത്തിൽ 34 വിദേശികൾ മരിച്ചെന്നാണ് അഫ്ഗാനിസ്ഥാൻ രഹസ്യാന്വേഷണവിഭാഗം എൻ.ഐ.എക്ക് നൽകിയിരിക്കുന്ന വിവരം. ഇതിൽ എത്ര ഇന്ത്യക്കാർ ഉണ്ടെന്ന് ഉറപ്പിക്കാനായിട്ടില്ല.

ആക്രമണത്തിൽ ഒട്ടേറെപ്പേർക്ക് പരിക്കേറ്റതായി സൂചനയുണ്ട്. ഇക്കൂട്ടത്തിൽ കൂടുതൽ മലയാളികൾ ഉണ്ടെന്നാണ് എൻ.ഐ.എ. സംശയിക്കുന്നത്. അതേസമയം തങ്ങൾക്ക് ആദ്യം മരിക്കാൻ കഴിഞ്ഞില്ലലോ എന്ന ആശങ്ക മാത്രമേയുള്ളൂവെന്നാണ് ഐസിസ് ക്യാമ്പിലുള്ള അഷ്ഫാഖ് മജീദ് പറഞ്ഞത്. 'ഞങ്ങളും കുടുംബവും സന്തോഷത്തിലാണ്. അല്ലാഹുവിന് വേണ്ടി പോരാടാനാണ് ഞങ്ങൾ ഇവിടെവന്നത്. ഞങ്ങൾക്ക് ആദ്യ രക്തസാക്ഷിയാകാൻ പറ്റിയില്ലെന്നുള്ള വിഷമം മാത്രമേയുള്ളൂ.' അഫ്ഗാനിസ്ഥാനിലെ ഐ.എസ്. ക്യാമ്പിലുണ്ടെന്ന് കരുതുന്ന അഷ്ഫാക്ക് മജീദ് ടെലിഗ്രാം ആപ്പിലൂടെ അയച്ച സന്ദേശമാണിത്.

ഹാഫിസുദ്ദീൻ കൊല്ലപ്പെട്ട വിവരം ബന്ധുക്കളെ െടെലിഗ്രാമിലൂടെ അറിയിച്ചത് ഇയാളാണ്. വീട്ടുകാരെയും ബന്ധുക്കളെയും വിഷമിപ്പിക്കാതെ നാട്ടിൽവന്ന് ഇസ്ലാമികമാർഗത്തിൽ ജീവിച്ചുകൂടേയെന്ന ഹാഫിസുദ്ദീന്റെ ബന്ധു ബി.സി. റഹ്മാന്റെ ചോദ്യത്തിനാണ് അഷ്ഫാക്ക് ഇങ്ങനെ പ്രതികരിച്ചത്. കാണാതായവരെ നാട്ടിലേക്ക് തിരിച്ചുകൊണ്ടുവരാൻ പ്രേരിപ്പിച്ചുകൊണ്ട് നൽകിയ സന്ദേശങ്ങൾക്കൊടുവിലാണ് മറുപടി.

പടന്ന ഗവൺമെന്റ് ആശുപത്രിക്ക് സമീപത്തെ ഹക്കീമിന്റെ മകനാണ് 24 കാരനായ ഹഫീസുദ്ദീൻ. വിവാഹിതനെങ്കിലും ഇയാൾ ഭാര്യയെ നാട്ടിലാക്കിയായിരുന്നു ശ്രീലങ്കയിലേക്കെന്ന് പറഞ്ഞാണ് അഫ്ഗാനിസ്ഥാനിലേക്ക് കടന്നത്. ഇയാൾക്കൊപ്പം ഇന്ത്യ വിട്ട ഡോ. ഇജാസ് ഭാര്യ റാഫിലയേയും ഒന്നര വയസ്സുള്ള മകനേയും കൊണ്ടു പോയിരുന്നു. തൃക്കരിപ്പൂർ ഉടുമ്പന്തലയിലെ അബ്ദുൾ റാഷിദ് , എറണാകുളം വൈറ്റില സ്വദേശി ആയിഷക്കും രണ്ടുവയസ്സുള്ള മകൾക്കുമൊപ്പമാണ് വിശുദ്ധയുദ്ധത്തിൽ അണിചേരാൻ പോയത്.

ഡോ. ഇജാസിന്റെ സഹോദരൻ ഷിയാസും ഭാര്യ അജ്മലയേയും കൊണ്ടു പോയിരുന്നു. അഷ്ഹാക്ക് ഭാര്യ ഷംസിയയേയും മകളേയും കൂട്ടിയാണ് പോയത്. എളമ്പച്ചി സ്വദേശി ഫിറോസ് ഖാൻ, സാജിദ്, മുർഷിദ് മുഹമ്മദ് എന്നിവരും ഐ.എസിൽ ചേരാൻ അഫ്ഗാനിസ്ഥാനിലേക്ക് പോയവരാണ്. ഇവരെയൊക്കെ ഐ.എസിലേക്ക് പ്രാദേശികമായി റിക്രൂട്ട് ചെയ്തത് ഡോ. ഇജാസായിരുന്നു. ആടിനെ മേക്കാനും കൃഷി ചെയ്യാനും യഥാർത്ഥ ഇസ്ലാമിക ജീവിതം നയിക്കാനുമാണ് ഇവർ രാജ്യം വിട്ടതെന്ന് ഓരോരുത്തരും വീട്ടുകാരെ അറിയിച്ചിരുന്നു.

സിറിയയെപ്പോലെ അഫ്ഗാനിസ്ഥാനിലും പോകാൻ കഴിയാത്തവർ അതത് രാജ്യങ്ങളിൽ ജിഹാദ് നടത്താൻ തയ്യാറാവണമെന്നാണ് ഇസ്ലാമിക് സ്റ്റേറ്റ്‌സിന്റെ നേതൃനിരയിലുള്ളവരുടെ പുതിയ പ്രഖ്യാപനം. കൂടുതൽ മലയാളികളേയും ഇന്ത്യക്കാരേയും തീവ്രവാദ പ്രസ്ഥാനത്തിലേക്ക് ആകർഷിക്കാൻ ഇന്ത്യയിൽ തന്നെ മതപണ്ഡിതരുടെ വേഷത്തിൽ ചിലർ രംഗത്തിറങ്ങിയതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്. യുക്തിവാദികളായ മുസ്ലീങ്ങളെ ആദ്യം ഉന്മൂലനം ചെയ്യണമെന്നും അതിനുശേഷം ഇന്ത്യയിലേക്ക് വരുന്ന യഹൂദന്മാരെ കൊല്ലണമെന്നും തുടർന്ന് അന്യമതസ്ഥരെ ഇസ്ലാമികവൽക്കരിക്കുകയോ അല്ലെങ്കിൽ നശിപ്പിക്കുകയോ ചെയ്യണമെന്നുമാണ് ഇവരുടെ പ്രഖ്യാപനം.

കഴിഞ്ഞ ജൂൺ, ജൂലായ് മാസങ്ങളിലാണ് കേരളത്തിൽനിന്ന് 22 പേരടങ്ങുന്ന സംഘത്തെ കാണാതായത്. ഇവർ നാംഗർഹാറിലുണ്ടെന്ന് എൻ.ഐ.എ. സ്ഥിരീകരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP